മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് അഞ്ചുജില്ലകളിൽ അതിതീവ്ര മഴ; റെഡ് അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് അഞ്ചുജില്ലകളിൽ അതിതീവ്ര മഴ; റെഡ് അലർട്ട്

കോഴിക്കോട്: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് തീവ്ര, അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ശക്തമായ മഴ കണക്കിലെടുത്ത് അടുത്ത ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച്, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട അതിതീവ്രമഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ഇന്നും നാളെയും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട അതിതീവ്ര മഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്നും നാളെയും ( ശനി, ഞായര്‍) എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കൻ കർണാടക, അതിനോട് ചേർന്നുള്ള തെലുങ്കാന -റായലസീമയ്ക്ക്‌ മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് കേരളത്തിൽ വ്യാപക മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 204.4 mm ല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെയുള്ള അതിശക്തമായ മഴയ്ക്കും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് ഭേദിച്ച് കുതിക്കുന്നു

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് ഭേദിച്ച് കുതിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് ഭേദിച്ച് കുതിക്കുന്നു. ഇന്നലെയാണ് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചത്. എന്നാല്‍ ഇന്നും പുതിയ ഉയരം കുറിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. ഇന്ന് പവന് 200 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 74,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 9320 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ പവന് പവന് 1560 രൂപ വര്‍ധിച്ചതോടെയാണ് ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് സ്വര്‍ണവില തിരുത്തിയത്. 74,360 രൂപയായാണ് ഇന്നലെ സ്വര്‍ണവില റെക്കോര്‍ഡ് ഇട്ടത്. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവില ഉയരാന്‍ കാരണം.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ നാലുദിവസങ്ങളിലായി പവന് 3000 രൂപയാണ് വര്‍ധിച്ചത്.

‘പെട്ടി തുറന്നു പരിശോധിച്ചിട്ടു പോയാല്‍ മതി’; ഈ ഷോ പാലക്കാടും ഉണ്ടായിരുന്നെന്ന് ഷാഫി

‘പെട്ടി തുറന്നു പരിശോധിച്ചിട്ടു പോയാല്‍ മതി’; ഈ ഷോ പാലക്കാടും ഉണ്ടായിരുന്നെന്ന് ഷാഫി

പാലക്കാട്: നിലമ്പൂരില്‍ വാഹനം തടഞ്ഞുള്ള പൊലീസ് പരിശോധന അപമാനിക്കുകയെന്ന ലക്ഷ്യത്തോടെയെന്ന് ഷാഫി പറമ്പില്‍ എംപി. പരിശോധനയോട് പൂര്‍ണമായും സഹകരിച്ചു. എന്നാല്‍ ഉദ്യോഗസ്ഥതരുടെ ലക്ഷ്യം പരിശോധനയല്ലായിരുന്നും ഇന്‍സള്‍ട്ട് ചെയ്യുകയെന്നതായിരുന്നുവെന്നും ഷാഫി പറഞ്ഞു.

‘പരിശോധനയ്‌ക്കെത്തിയ പൊലീസുകാര്‍ വാഹനം തടഞ്ഞ് ഡിക്കിയില്‍ നിന്ന് പെട്ടികള്‍ പുറത്തെടുക്കാന്‍ പറഞ്ഞു, ഞാന്‍ തന്നെ പെട്ടികള്‍ പുറത്തെടുത്തു. എന്നാല്‍ പെട്ടി പരിശോധിക്കാന്‍ കൂട്ടാക്കാതെ പൊലീസ് തിരിച്ചു പോകാനാണ് ശ്രമിച്ചത്.ഇതില്‍ നിന്ന് മനസിലാകുന്നത് അവരുടെ ലക്ഷ്യം പരിശോധനയല്ലെന്നാണ്.’

‘പെട്ടി തുറന്ന് പരിശോധിച്ചിട്ട് പോയാല്‍ മതിയെന്ന് ഞാന്‍ തന്നെയാണ് പറഞ്ഞത്. പരിശോധനയില്‍ എന്തെങ്കിലും കണ്ടെത്തിയോ ഇല്ലയോ എന്ന് പറയണമെന്നും പറഞ്ഞു. പെട്ടി പരിശോധിക്കുമ്പോള്‍ അവര്‍ കാമറ റെക്കോര്‍ഡ് ചെയ്തില്ല. വാഹനത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ വിഡിയോ എടുത്തല്ലോയെന്ന് ചോദിച്ചപ്പോള്‍ വിഡിയോ റെക്കോര്‍ഡ് ചെയ്തു. പരിശോധനയില്‍ എന്തെങ്കിലും കണ്ടെത്തിയോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലായെന്നായിരുന്നു മറുപടി. പൊലീസ് പരിശോധനയുമായി പൂര്‍ണമായും സഹരിച്ചെന്നും’ ഷാഫി പറഞ്ഞു.

പരിശോധന അപമാനിക്കാന്‍ വേണ്ടിയായിരുന്നു. പരിശോധന ആയിരുന്നു ലക്ഷ്യമെങ്കില്‍ പെട്ടിതുറക്കാന്‍ ആദ്യമേ പറയുമായിരുന്നു. തങ്ങള്‍ ആവശ്യപ്പെട്ടപ്പോഴാണ് പെട്ടിതുറന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പരിശോനയില്‍ തങ്ങള്‍ക്ക് പരാതിയില്ലെന്നും നിലമ്പൂരില്‍ ചര്‍ച്ച ചെയ്യേണ്ട ജനകീയ വിഷയങ്ങള്‍ ഏറെ ഉണ്ടെന്നും ഷാഫി പറഞ്ഞു. ‘പെട്ടി ഷോ’ എന്ന പേരില്‍ നടക്കുന്ന പ്രചരണങ്ങളിലും ഷാഫി പ്രതികരിച്ചു. സര്‍ക്കാരിന്റെ ആ ഷോ പാലക്കാട് ഉണ്ടായിരുന്നു ആ ഗണത്തിലേക്ക് ഇതിനെയും ഉള്‍പ്പെടുത്തുകയാണെങ്കില്‍ അവിടെ കിട്ടിയ പോലെ തന്നെ ഇവിടെയും കിട്ടുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

അയല്‍ക്കാരനെ മര്‍ദിച്ച കേസ്, അറസ്റ്റു ചെയ്യാനെത്തിയ പൊലീസുകാരെ നായയെ കൊണ്ട് കടിപ്പിച്ചു, പ്രതി പിടിയില്‍

അയല്‍ക്കാരനെ മര്‍ദിച്ച കേസ്, അറസ്റ്റു ചെയ്യാനെത്തിയ പൊലീസുകാരെ നായയെ കൊണ്ട് കടിപ്പിച്ചു, പ്രതി പിടിയില്‍

കൊല്ലം: അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ വളർത്തു നായയെ കൊണ്ടു കടിപ്പിച്ച പ്രതി പിടിയിൽ. കുണ്ടറയിൽ പടപ്പക്കക സ്വദേശി ജിജേഷ് ആണ് പിടിയിലായത്. സമീപവാസിയെ മർദിച്ചെന്ന കേസിൽ പ്രതിയായ ജിജേഷിനെ പിടികൂടാന്‍ എത്തിയതായിരുന്നു കുണ്ടറ സബ് ഇൻസ്പെക്ടർ സച്ചിൻ ലാലും സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്തും.

എന്നാൽ മദ്യ ലഹരിയിലായിരുന്ന ജിജേഷ് പൊലീസുകാരെ ആക്രമിച്ചു. കയ്യാങ്കളിക്കിടെ നിലത്തുവീണ പ്രതി എസ്ഐയുടെ കാലില്‍ കടിച്ചു. പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് വളർത്തു നായയെ അഴിച്ചു വിട്ട് കൊണ്ട് ആക്രമിച്ചത്. നായയുടെ ആക്രമണത്തിൽ സിവിൽ പൊലീസ് ഓഫീസറുടെ കാലിന് പരിക്കുണ്ട്.

വിവരം അറിഞ്ഞ് സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തി സാഹസികമായാണ് ജിജേഷിനെ കസ്റ്റഡിയില്‍ എടുത്തത്. 12-ഓളം ക്രമിനല്‍ കേസുകളില്‍ പ്രതിയാണ് ജിജേഷ്. കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, മൃഗത്തെ കൊണ്ട് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ജിജേഷിനെ അറസ്റ്റ് ചെയ്തത്.

കപ്പലിലെ ഇന്ധന ചോർച്ച അടച്ചു, വോയേജ് ഡാറ്റ റിക്കോർഡർ കണ്ടെത്താനായിട്ടില്ല

കപ്പലിലെ ഇന്ധന ചോർച്ച അടച്ചു, വോയേജ് ഡാറ്റ റിക്കോർഡർ കണ്ടെത്താനായിട്ടില്ല

കൊച്ചി: അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം മുങ്ങിയ എംഎസ് സി എല്‍സ -3 യിലെ ഇന്ധന ചോർച്ച അടയ്ക്കുന്നത് പൂർത്തിയായി. എന്നാൽ കപ്പലിൽ നിന്ന് വോയേജ് ഡാറ്റ റിക്കോർഡർ (വിഡിആർ) വീണ്ടെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. വോയേജ് ഡാറ്റ റിക്കോർഡർ കണ്ടെത്തിയാൽ മാത്രമേ ദുരന്തത്തിന് ഇടയായ കാരണം മനസിലാക്കാനാവൂ.

ഹെവി ഫ്യൂവൽ ഓയിൽ ടാങ്ക് 22ന്റെ സൗണ്ടിങ് പൈപ്പിലുണ്ടായ ചോർച്ച അടയ്ക്കാൻ കഴിഞ്ഞതോടെ ഇന്ധന ചോർച്ച പൂർണമായി അടച്ചു എന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. മേയ് 25ന് കപ്പൽ മുങ്ങിയതിനു ശേഷമുള്ള തുടർ പ്രവർത്തനങ്ങളിൽ കപ്പൽ കമ്പനിക്കും അവർ നിയോഗിച്ച ടി ആൻഡ് ടി സാൽവേജ് കമ്പനിക്കും ഗുരുതര വീഴ്ചകൾ സംഭവിച്ചുവെന്നും പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഷിപ്പിങ് ഡയറക്ടർ ജനറൽ ശ്യാം ജഗന്നാഥൻ കഴിഞ്ഞ ദിവസം ഇരു കമ്പനികൾക്കും മുന്നറിയിപ്പു നൽകിയിരുന്നു.

15 ടാങ്കുകളിൽ നിന്നായി 26 ദിവസം കൊണ്ട് ഇന്ധനം നീക്കുന്നതിനുള്ള പദ്ധതിയാണ് ഇപ്പോൾ സാൽവേജ് കമ്പനി മുന്നോട്ടു വച്ചിരിക്കുന്നത്. ഹെവി ഫ്യൂവൽ ഓയിൽ ടാങ്ക് 22ന്റെ ചോർച്ചയ്ക്കു പുറമെ ടാങ്ക് 16ലും 17ലുമുള്ള ചോർച്ചയും അടച്ചു. ടാങ്ക് 24ന്റെ സൗണ്ടിങ് പൈപ്പ് നഷ്ടപ്പെട്ട പ്രശ്നവും പരിഹരിച്ചു. ടാങ്ക് 20, 22, 25, 26, 27 എന്നിവയുടേയും ഇൻസിനറേറ്ററിന്റെയും ക്യാപ്പിങ്ങും പൂർത്തിയായി. ഇന്ധന ചോർച്ച ഉണ്ടായിരുന്ന ഹെവി ഫ്യൂവൽ ഓയിൽ ടാങ്ക് 22, 23 എന്നിവയുടെയും തകരാർ പരിഹരിച്ചു. ഇന്ധന ചോർച്ച തടയുന്നതിന്റെ ഭാഗമായി കപ്പൽ മുങ്ങിയ ഭാഗത്ത് എത്തിയ ഡൈവിങ് സപ്പോർട്ട് യാനമായ സീമാക് 3 സാച്ചുറേഷൻ ഡൈവിങ് ഒരുക്കങ്ങൾക്കായി കൊച്ചിയിൽ തിരിച്ചെത്തി.

51 മീറ്റർ അടിയിൽ കിടക്കുന്ന കപ്പലിലെ ടാങ്കിൽ നിന്ന് ഇന്ധനം നീക്കുന്നത് ഉൾ‍പ്പെടെയുള്ള കാര്യങ്ങൾക്ക് സാച്ചുറേഷൻ ഡൈവിങ് ആവശ്യമാണ്. ഇതിനായുള്ള തയാറെടുപ്പുകൾക്ക് മൂന്ന് ദിവസം വേണ്ടിവരുമെന്നാണ് കരുതുന്നത്.

മെയ് 25നാണ് കേരളതീരത്തുനിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ എംഎസ്‍സി എല്‍സ – 3 എന്ന ലൈബീരിയൻ ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് ചരക്കുകപ്പൽ അറബിക്കടലില്‍ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 640 കണ്ടെയ്നറുകളില്‍ 13 എണ്ണത്തില്‍ അപകടകരമായ വസ്തുക്കളാണെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. കപ്പല്‍ പൂര്‍ണമായി മുങ്ങിയതോടെ കണ്ടെയ്നറുകള്‍ സംസ്ഥാനത്തിന്‍റെ തെക്കന്‍ തീരങ്ങളില്‍ പലയിടത്തായി അടിഞ്ഞിരുന്നു.

കേരള തീരത്ത് നിന്ന് പിടിക്കുന്ന മത്സ്യം ഭക്ഷ്യയോഗ്യവും സുരക്ഷിതവുമാണെന്ന് സി ഐ എഫ് ടി

കേരള തീരത്ത് നിന്ന് പിടിക്കുന്ന മത്സ്യം ഭക്ഷ്യയോഗ്യവും സുരക്ഷിതവുമാണെന്ന് സി ഐ എഫ് ടി

കേരള തീരത്ത് നിന്ന് പിടിക്കുന്ന മത്സ്യം ഭക്ഷ്യയോഗ്യമാണെന്നും രാസമാലിന്യമില്ലെന്നും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി) ഡയറക്ടർ ജോർജ്ജ് നൈനാൻ പറഞ്ഞു.

അതേസമയം, അപകടകരമായ ചരക്കുകൾ കൊണ്ടുപോകുന്ന രണ്ട് കണ്ടെയ്നർ കപ്പലുകൾ ഉൾപ്പെട്ട രണ്ട് അപകടങ്ങൾ മൂലമുണ്ടാകുന്ന രാസമാലിന്യത്തിന്റെ ആഘാതത്തെക്കുറിച്ച് ദീർഘകാല പഠനം നടത്താൻ കേരള സർക്കാർ തീരുമാനിച്ചു. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സി ഐ എഫ് ടി, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് തുടങ്ങിയ പ്രമുഖ മത്സ്യബന്ധന ഗവേഷണ സ്ഥാപനങ്ങളുമായി ചേർന്നാണ് പഠനം നടത്തുക .

“എംഎസ്‌സി എൽസ 3 മുങ്ങിയതിനുശേഷം രാസമാലിന്യത്തെക്കുറിച്ചുള്ള ആശങ്കകൾ ചർച്ച ചെയ്യാൻ സംസ്ഥാന ഫിഷറീസ് മന്ത്രി യോഗം വിളിച്ചുചേർത്തിരുന്നു. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ തുറമുഖങ്ങളിൽ നിന്ന് മത്സ്യഫെഡ് ശേഖരിച്ച മത്സ്യത്തിന്റെയും വെള്ളത്തിന്റെയും സാമ്പിളുകൾ ഉപയോഗിച്ച് ഞങ്ങൾ പ്രാഥമിക പഠനം നടത്തി. മത്സ്യം ഭക്ഷ്യയോഗ്യവും സുരക്ഷിതവുമാണെന്ന് പരിശോധനയിൽ തെളിഞ്ഞു. സംസ്ഥാനത്തിന്റെ തീരപ്രദേശത്ത് നിന്ന് ശേഖരിച്ച കടൽ വെള്ളത്തിന്റെ പിഎച്ച് അളവ് സാധാരണമായിരുന്നു. മഴക്കാലം കാരണം കലക്ക നില അല്പം കൂടുതലായിരുന്നു.

“ഫ്ലൂറസെൻസ് പരിശോധനയും പോസിറ്റീവ് ഫലങ്ങൾ നൽകി. ഇതൊരു സെൻസറി വിലയിരുത്തലായിരുന്നു, ബയോകെമിക്കൽ പാരാമീറ്ററുകൾ വിശകലനം ചെയ്യുന്നതിന് വിശദമായ ഒരു പഠനം നടത്തേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു.

അതേസമയം, മത്സ്യത്തൊഴിലാളികളും മത്സ്യക്കച്ചവടക്കാരും വിപണിയിൽ മത്സ്യത്തിനുള്ള ആവശ്യം കുറഞ്ഞതായി പരാതിപ്പെടുന്നു. “കപ്പൽ തകർച്ചയ്ക്ക് ശേഷം പല സ്ഥിരം ഉപഭോക്താക്കളും മീൻ വാങ്ങുന്നത് നിർത്തി. എന്നാൽ,, ശുദ്ധജല മത്സ്യത്തിനുള്ള ഡിമാൻഡ് വർദ്ധിച്ചുവരികയാണ്,” കൊച്ചിയിലെ മത്സ്യക്കച്ചവടക്കാരനായ ഷിനാസ് പറഞ്ഞു.

മത്സ്യത്തിന്റെ ആവശ്യകതയിലുണ്ടായ കുറവ് കോഴി കർഷകർക്ക് ഒരു അനുഗ്രഹമായി മാറി. ഡിമാൻഡിൽ 30% വർദ്ധനവുണ്ടായി, വിപണിയിൽ പുതിയ കോഴിയുടെ ലഭ്യതക്കുറവും വിലയിൽ കുത്തനെ വർദ്ധനവിന് കാരണമായി.മെയ് 25 ന് ശേഷം കോഴിയിറച്ചിയുടെ ആവശ്യകതയിൽ വൻ വർധനവുണ്ടായിട്ടുണ്ട്. വിപണിയിൽ വിൽപ്പനയിൽ 30% വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് ക്ഷാമത്തിന് കാരണമായി. വേനൽക്കാലം കാരണം ദേശീയ തലത്തിൽ ഉത്പാദനം ഇടിഞ്ഞിരുന്നു, കിലോഗ്രാമിന് 80 രൂപയായിരുന്ന കോഴിയിറച്ചിയുടെ മൊത്തവില കിലോഗ്രാമിന് 125 രൂപയായി ഉയർന്നു, ”ഓൾ കേരള പൗൾട്രി ഫെഡറേഷൻ ജനറൽ സെക്രട്ടറി എസ് കെ നസീർ പറഞ്ഞു.