രണ്ടാം പിണറായി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്; ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് എല്‍ഡിഎഫ്

രണ്ടാം പിണറായി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്; ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് എല്‍ഡിഎഫ്

തിരുവനന്തപുരം : പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്. നാലു വര്‍ഷം പൂര്‍ത്തിയാക്കിയ ഇന്ന് നാടെങ്ങും ഇടതു പ്രവര്‍ത്തകര്‍ വിപുലമായ ആഘോഷപരിപാടികളോടെ വാര്‍ഷികം കൊണ്ടാടും. മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള ലോഞ്ചില്‍ കേക്ക് മുറിച്ച് അഞ്ചാം പിറന്നാള്‍ ആഘോഷിക്കും.

സംസ്ഥാനത്തിന്റെ പതിവ് തിരുത്തി തുടര്‍ഭരണം സാധ്യമാക്കിയാണ് ഇടതുസര്‍ക്കാര്‍ തുടര്‍ച്ചയായ പത്താം വര്‍ഷത്തിലേക്ക് നീങ്ങുന്നത്. മോഹന്‍ലാല്‍ സിനിമയുടെ പേരായ ‘തുടരും’ ടാഗ് ലൈനായി സ്വീകരിച്ച്, അധികാരത്തുടര്‍ച്ച ഉറപ്പിക്കാനുള്ള നീക്കവുമായാണ് ഇടതുമുന്നണി മുന്നോട്ടു പോകുന്നത്. 2016 മുതല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ സമഗ്രവും സര്‍വതലസ്പര്‍ശിയുമായ വികസന മാതൃകയെ പൂര്‍വാധികം കരുത്തോടെ മുന്നോട്ടു കൊണ്ടുപോകുകയാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്.

വിഴിഞ്ഞം തുറമുഖം, ഗെയ്ൽ പൈപ്‌ലൈൻ, ഇടമൺ–കൊച്ചി പവർ ഹൈവേ പദ്ധതികൾ, രാജ്യാന്തര ആയു‍ർവേദ ഗവേഷണ കേന്ദ്രം, കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴി, സിറ്റി ഗ്യാസ് വിതരണം, ഐടി കോറിഡോർ, പുതുവൈപ്പിൻ എൽപിജി ടെർമിനൽ, തീരദേശ ഹൈവേ, വയനാട് തുരങ്കപ്പാത, കൊച്ചി വാട്ടർ മെട്രോ, പശ്ചിമ തീര കനാൽ വികസനം, തിരുവനന്തപുരം ഔട്ടർ റിങ് റോഡ്, ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങിയ വികസനപദ്ധതികളാണ് സർക്കാർ ഉയർത്തിക്കാട്ടുന്നത്.

ആശ പ്രവര്‍ത്തകരുടെ സമരം ഇന്ന് 100-ാം ദിനം; സമരവേദിയില്‍ പ്രതിഷേധപ്പന്തങ്ങള്‍ ഉയരും

ആശ പ്രവര്‍ത്തകരുടെ സമരം ഇന്ന് 100-ാം ദിനം; സമരവേദിയില്‍ പ്രതിഷേധപ്പന്തങ്ങള്‍ ഉയരും

തിരുവനന്തപുരം : ഓണറേറിയം വര്‍ധിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആശ പ്രവര്‍ത്തകര്‍ സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം നൂറാം ദിനത്തിലേക്ക്. 100 ദിവസം പൂര്‍ത്തിയാകുന്ന ഇന്ന് സമരവേദിയില്‍ 100 തീപ്പന്തങ്ങള്‍ ഉയര്‍ത്തും. രാപ്പകൽ സമരയാത്ര 16-ാം ദിനത്തിലേക്ക് കടന്നു. അതേസമയം സമരത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണ്.

സര്‍ക്കാര്‍ ആഘോഷത്തോടെ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന ദിവസമാണ് ആശ സമരം നൂറ് നാള്‍ പിന്നിടുന്നത്. സമരത്തിനു പിന്തുണ തേടി കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു നയിക്കുന്ന ‘രാപകല്‍ സമരയാത്ര’ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കി.

ഓണറേറിയം വര്‍ധിപ്പിക്കുക, അത് എല്ലാ മാസവും 5ന് അകം നല്‍കുക, വിരമിക്കല്‍ ആനുകൂല്യവും പെന്‍ഷനും പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഓണറേറിയം എഴായിരം രൂപയില്‍നിന്ന് 21000 ആയി ഉയര്‍ത്തുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ചുലക്ഷം രൂപ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഫെബ്രുവരി പത്തിന് സമരം ആരംഭിച്ചത്.

സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം, അനിശ്ചിതകാല നിരാഹാരസമരം, മുടിമുറിക്കല്‍ സമരം, നിയമസഭാ മാര്‍ച്ച്, സാംസ്‌കാരിക നേതാക്കളുടെ സംഗമം, പ്രതിഷേധ പൊങ്കാല, സെക്രട്ടറിയേറ്റ് ഉപരോധം, കേരളമാകെ നീണ്ടുനില്‍ക്കുന്ന രാപ്പകല്‍ സമരയാത്ര തുടങ്ങിയ വ്യത്യസ്ത രീതികളിലൂടെയാണ് സമരം മുന്നേറുന്നത്.

പെരുമഴ: വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്; ഇന്ന് അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പെരുമഴ: വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്; ഇന്ന് അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: അറബിക്കടലില്‍ വ്യാഴാഴ്ചയോടെ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ പരക്കെ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തവും ശക്തവുമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മലബാര്‍ മേഖലയിലാണ് അതിശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്.

ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് ഒറ്റപ്പെട്ട അതിശക്തമായ മഴ rain പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

19 മുതല്‍ 23 വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇലത്താള കലാകാരന്‍ കീനൂര്‍ മണികണ്ഠന്‍ വാഹനാപകടത്തില്‍ മരിച്ചു

ഇലത്താള കലാകാരന്‍ കീനൂര്‍ മണികണ്ഠന്‍ വാഹനാപകടത്തില്‍ മരിച്ചു

തൃശൂര്‍: പ്രശസ്ത ഇലത്താള കലാകാരന്‍ കീനൂര്‍ മണികണ്ഠന്‍(41) വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ ഭാഗമായിരുന്ന കലാകാരനാണ്. നായരങ്ങാടി സ്വദേശിയാണ്.

തൃശൂര്‍: പ്രശസ്ത ഇലത്താള കലാകാരന്‍ കീനൂര്‍ മണികണ്ഠന്‍(41) വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ ഭാഗമായിരുന്ന കലാകാരനാണ്. നായരങ്ങാടി സ്വദേശിയാണ്.

പുതുക്കാട് പൊലീസ് തുടര്‍നടപടി സ്വീകരിച്ചു. ഏഷ്യാഡ് ശശിമാരാരുടെ ശിഷ്യനായിരുന്നു. മട്ടന്നൂര്‍ ഉദയന്‍ നമ്പൂതിരിയുടെ കീഴില്‍ ചെണ്ടയും അഭ്യസിച്ചിരുന്നു. നീതുവാണ് ഭാര്യ. നിരഞ്ജന, നിരഞ്ജന്‍ എന്നിവര്‍ മക്കളാണ്.

‘വേടന്‍ ആധുനിക സംഗീതത്തിന്റെ പടത്തലവന്‍’, വേട്ടയാടാന്‍ അനുവദിക്കില്ല: എംവി ഗോവിന്ദന്‍

‘വേടന്‍ ആധുനിക സംഗീതത്തിന്റെ പടത്തലവന്‍’, വേട്ടയാടാന്‍ അനുവദിക്കില്ല: എംവി ഗോവിന്ദന്‍

കണ്ണൂര്‍: റാപ്പര്‍ വേടനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വേടന്റെ പാട്ടുകേള്‍ക്കുമ്പോള്‍ ചില ഉദ്യോഗസ്ഥര്‍ക്ക് കണ്ണുകടിയാണെന്നും ആധുനിക സംഗീതത്തിന്റെ പടത്തലവനാണ് വേടനെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. നായനാര്‍ അക്കാദമിയില്‍ ഇകെ നായനാര്‍ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വേടന്റെ പാട്ട് കലാഭാസമാണെന്നും ജാതി ഭീകരതയാണെന്നുമാണ് സനാതനവക്താക്കളായ ആര്‍എസ്എസുകാര്‍ പറയുന്നതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ‘ആധുനികമായ മ്യൂസിക് സംവിധാനത്തിന്റെ പടനായകനാണ് വേടന്‍. റാപ് എന്നതിന്റെ അര്‍ഥം അടുത്താണ് ഞാന്‍ നോക്കിയത്. അത് വളരെ ലളിതമാണ്. റിഥം ആന്റ് പോയട്രി എന്നാണ്. പദ്യം വളരെ മനോഹരമായി സമന്വയിപ്പ് താളാത്മകമായി പാടുന്നതാണ് റാപ് മ്യൂസിക്. ഇതിനെയാണ് ആര്‍എസ്എസ് കലാഭാസം എന്നുപറയുന്നത്. ഇവര്‍ക്കെന്ത് കല? എന്ത് കലാസ്വാദനം?. ഒരു കലയെ പറ്റിയും വ്യക്തതയില്ല. ജാതി അധിക്ഷേപം ഉള്‍പ്പെടയുള്ള സവര്‍ണ മേധാവിത്വത്തിന്റെ നിലപാടുകളെ ചരിത്രപരമായ അവബോധത്തോടെയാണ് വേടന്‍ അവതരിപ്പിക്കുന്നത്. വേടന്റെ പാട്ട് ലക്ഷക്കണക്കിനാളുകളെ ആകര്‍ഷിക്കുമ്പോള്‍ പലര്‍ക്കും സഹിക്കില്ലെന്ന് നമുക്ക് അറിയാം. ചാതുര്‍വര്‍ണ്യത്തിനനുസരിച്ച് മുന്നോട്ട് പോകണമെന്ന് പറയുന്നവരാണ് ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷിയായ ബിജെപി. അവര്‍ക്ക് ഇത് സഹിക്കില്ല. അധസ്ഥിതരായ മനുഷ്യരുടെ അവസ്ഥകള്‍ വേടന്‍ പാടുമ്പോള്‍ അതിനൊരു കരുത്തുണ്ട്. ശക്തിയുണ്ട്. അങ്ങനെയാണ് അയാള്‍ പ്രശസ്തനായത്’

‘ഇടുക്കിയില്‍ സര്‍ക്കാരിന്റെ പരിപാടിയുടെ ഭാഗമായി വേടന്റെ പരിപാടി വച്ചിരുന്നു. കേസ് വന്നതിന് പിന്നാലെ സംഘാടകര്‍ എന്നോട് വിളിച്ചു ചോദിച്ചു. എന്താണ് ചെയ്യുക. ഒരു സംശയവുമില്ല. തെറ്റ് തിരുത്താമെന്ന് അയാള്‍ തന്നെ പറഞ്ഞിട്ടുണ്ട്. ആ പരിപാടി നടത്തണം. എന്തൊരു ജനകീയമുന്നേറ്റമാണ് അവിടെ സൃഷ്ടിക്കപ്പെട്ടത്. ഇത് സവര്‍ണമേധാവികളുടെ ബോധപൂര്‍വമായ കടന്നാക്രമണമാണ്. സനാതനധര്‍മത്തിന്റെ പേര് പറഞ്ഞ് കലാകാരന്‍മാരെ വേട്ടയാടാന്‍ കേരളീയ സമൂഹം അനവദിക്കില്ല. ഇത് വര്‍ഗീയ വത്കരണത്തിന്റെയും ജാതീയതുടെയും കടന്നാക്രമണമാണ്. ഇത്തരം ആളുകളെ ദേശവിരുദ്ധരെന്നാണ് ആര്‍എസ്എസുകാര്‍ വിളിക്കുന്നത്. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ ബ്രീട്ടീഷുകാര്‍ക്കൊപ്പം നിന്നവരാണ് ആര്‍എസ്എസുകാര്‍. അവര്‍ ഇടതുപക്ഷക്കാരെ ദേശീയത പഠിപ്പിക്കണ്ട’- ഗോവിന്ദന്‍ പറഞ്ഞു.

‘ആറ് ഗ്രാം കഞ്ചാവുമായാണ് വേടനെ പിടികൂടിയത്. അയാളുടെ സംഘത്തില്‍ എട്ട് പേരുണ്ട്. കഞ്ചാവ് കൈയില്‍ വച്ചത് തെറ്റാണെന്ന് വേടന്‍ തന്നെ പറഞ്ഞിട്ടുണ്ട്. എനിക്ക് പറഞ്ഞുതരാന്‍ ആരും ഉണ്ടായിരുന്നില്ലെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നുമാണ് അദ്ദേഹം പറഞ്ഞത്. അപ്പോഴാണ് ചില ഉദ്യോഗസ്ഥര്‍ക്ക് കണ്ണുകടിയുണ്ടായത്. വേടന്റെ ശരീരത്തില്‍ ഒരു മാല കണ്ടു. അപ്പോള്‍ അതിന്റെ പേരിലായി കേസ്, ജാമ്യം കിട്ടാത്ത വകുപ്പ് ചുമത്തേണ്ട കാര്യമുണ്ടോ? ഒരാള്‍ സമ്മാനമായി തന്ന മാലയാണെന്ന് പറഞ്ഞിട്ടും അവര്‍ കേള്‍ക്കുന്നുണ്ടോ? ആ സമയത്ത് സിപിഎം വ്യക്തമായ നിലപാട് സ്വീകരിച്ച് വേടനൊപ്പം നിന്നു. അധസ്ഥിത വിഭാഗത്തില്‍ നിന്നും ഉയര്‍ന്നുവന്ന് ഈ കേരളം കണ്ട ഏറ്റവും പ്രമുഖനായ റാപ്പ് മ്യൂസിക്കിന്റെ വക്താവാണ് വേടന്‍. കേരളീയ സമൂഹം വേടനൊപ്പമാണെന്ന് പറഞ്ഞപ്പോഴാണ് ചിത്രം മാറിയത്’.

മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക ‘സംസ്‌കൃതി’ പുരസ്‌കാരം വിദ്യാധരന്‍ മാസ്റ്റര്‍ക്ക്

മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക ‘സംസ്‌കൃതി’ പുരസ്‌കാരം വിദ്യാധരന്‍ മാസ്റ്റര്‍ക്ക്

തൃശൂര്‍: 2025ലെ മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക ‘സംസ്‌കൃതി’ പുരസ്‌കാരം സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ക്ക്. ജൂണ്‍ 10 ന് ഗുരുവായൂരില്‍ വെച്ച് നടക്കുന്ന നാലാമത് മാടമ്പ് സ്മൃതി പര്‍വ്വം – 2025 പരിപാടിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അവാര്‍ഡ് സമ്മാനിക്കും. ഡോക്ടര്‍ സുവര്‍ണ്ണാ നാലപ്പാട്ട്, ഗാന രചിയതാവ് ബി.കെ.ഹരിനാരായണന്‍, കവി സുധാകരന്‍ പാവറട്ടി, നടന്‍ മുരുകന്‍ എന്നീവര്‍ അടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

അരനൂറ്റാണ്ടിലേറെയായി സംഗീതം പാടിച്ചും പാടിയും മലയാളിയുടെ മനസ്സില്‍ പാട്ടുകള്‍ നിറച്ച സംഗീത സംവിധായകനാണ് വിദ്യാധരന്‍ മാസ്റ്റര്‍. ശുദ്ധ സംഗീതത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച്, സിനിമാഗാനങ്ങളിലൊതുങ്ങാതെ സംഗീതത്തിന്റെ പല വഴികളിലൂടെ നടന്ന സംഗീതകാരനാണ് പിഎസ് വിദ്യാധരന്‍.

ജി. ദേവരാജന്‍ മാസ്റ്ററുടെ സഹായിയായാണ്ചലച്ചിത്ര രംഗത്തെത്തിയത്. ഇക്കാലയളവിലും സ്റ്റേജ് നാടകങ്ങള്‍ക്കു വേണ്ടിയും പാടുകയും സംഗീത സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്തു. നിരവധി ഭക്തിഗാനങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും ഈണം നല്‍കിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ഉള്‍പ്പടെയുള്ള നിരവധി പുരസ്‌കാരങ്ങള്‍ക്കും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. 1945 മാര്‍ച്ച് 6 ന് തൃശ്ശൂരിലെ ആറാട്ടുപുഴയില്‍ ശങ്കരന്റെയും തങ്കമ്മയുടെയും മൂത്ത മകനായാണ് ജനനം.