പശ്ചിമേഷ്യന്‍ സംഘര്‍ഷം: സൗദിക്കു പോകുന്ന കപ്പല്‍ കൊല്ലത്ത് നങ്കൂരമിട്ടു

പശ്ചിമേഷ്യന്‍ സംഘര്‍ഷം: സൗദിക്കു പോകുന്ന കപ്പല്‍ കൊല്ലത്ത് നങ്കൂരമിട്ടു

കൊല്ലം: പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷം കപ്പല്‍ ഗതാഗത്തെ ബാധിക്കുന്നു. ഹോങ്കോങില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പോവുകയായിരുന്ന ഓഫ് ഷോര്‍ സപ്ലൈ വെസല്‍ കൊല്ലത്ത് നങ്കുരമിട്ടു.

സൗദി തീരം ഉള്‍പ്പെടെ ഗള്‍ഫ് സമുദ്രമേഖലയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ആണ് കപ്പല്‍ കൊല്ലത്ത് അടുപ്പിച്ചത്. കപ്പല്‍ അധികൃതര്‍ സഹായം അഭ്യര്‍ത്ഥിച്ചതോടെയാണ് കൊല്ലം തുറമുഖത്ത് നങ്കൂരമിടാന്‍ അനുമതി നല്‍കിയത്. 12 ജീവനക്കാരാണ് ഓഫ് ഷോര്‍ സപ്ലെ വെസലില്‍ ഉള്ളത്.

കടലിലെ എണ്ണവാതക പര്യവേക്ഷണ കേന്ദ്രങ്ങള്‍, കപ്പലുകള്‍ എന്നിവയിലേക്ക് ആവശ്യമായ സാധനങ്ങള്‍ ഇന്ധനം കുടിവെള്ളം തൊഴിലാളികള്‍ എന്നിവ എത്തിക്കുന്ന പ്രത്യേക തരം കപ്പലുകളാണ് ഓഫ്ഷോര്‍ സപ്ലൈ കപ്പലുകള്‍. ഇവ ചരക്ക് കപ്പലുകളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നവയല്ല.

ചോറ്റാനിക്കര മകം തൊഴൽ‌ ഇന്ന്, ദർശനം ഉച്ചയ്ക്ക് രണ്ടുമുതൽ; കനത്ത സുരക്ഷ

ചോറ്റാനിക്കര മകം തൊഴൽ‌ ഇന്ന്, ദർശനം ഉച്ചയ്ക്ക് രണ്ടുമുതൽ; കനത്ത സുരക്ഷ

കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ‌ ഇന്ന് നടക്കും. പകൽ രണ്ടു മണി മുതലാണ് മകംതൊഴൽ ആരംഭിക്കുക. രാത്രി 9.30 വരെ മകം തൊഴല്‍ നടക്കും. തിങ്കളാഴ്ച രാവിലെ 5.30ന് ഓണക്കുറ്റിചിറയിൽ ആറാട്ടോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുക. തുടർന്ന് വടക്കേപൂരപ്പറമ്പിൽ പാണ്ടിമേളത്തോടു കൂടി മകം എഴുന്നള്ളിപ്പ്. പിന്നീട് ക്ഷേത്രാങ്കണത്തിൽ തിരിച്ചെഴുന്നള്ളി നിത്യച്ചടങ്ങുകൾക്കും ശ്രീഭൂതബലിക്കും ശേഷം അലങ്കാരത്തിനായി നട അടയ്ക്കും.

പകൽ ഒന്നുമുതൽ ചോറ്റാനിക്കര മുരളീധര മാരാരുടെയും സംഘത്തിന്റെയും പാണ്ടിമേളം അരങ്ങേറും. രണ്ടിന് മകം തൊഴലിനായി നട തുറക്കുന്നതു മുതൽ ഇടതടവില്ലാതെ രാത്രി 9.30 വരെ മകം ദർശനം നടത്താം. ഭക്തജനങ്ങളുടെ സൗകര്യാർഥം ക്ഷേത്രാങ്കണത്തിലും പുറത്തുമൊക്കെയായി പ്രത്യേകം ബാരിക്കേഡുകളും താത്കാലിക പന്തലുകളും സ്ഥാപിച്ചിട്ടുണ്ട്.

ഭക്തനായ വില്വമംഗലം സ്വാമിയാർക്ക് ക്ഷേത്രത്തിൽ വെച്ച് മകം നാളിൽ സർവാഭരണവിഭൂഷിതയായി ദേവി ദർശനം നൽകിയതുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ചോറ്റാനിക്കര മകം തൊഴലിനുള്ളത്. വരദാഭയ മുദ്രകളോടുകൂടിയ പ്രത്യേകം തങ്കഗോളകയാണ് മകം നാളിൽ ദേവിക്ക് ചാർത്തുക. സ്വർണക്കിരീടവും വിശേഷാൽ സ്വർണാഭരണങ്ങളും പട്ടുടയാടകളും അണിയിക്കും. വിശേഷാൽ പുഷ്പാലങ്കാരങ്ങളും ഉണ്ടാകും.

ശ്രീകോവിലിൽ നെയ്‌ത്തിരി ദീപങ്ങളായിരിക്കും. മകം നാളിൽ ചോറ്റാനിക്കര ദേവിയെ ദർശിക്കാനായി ലക്ഷക്കണക്കിന് ആളുകളാണ് ക്ഷേത്രത്തിൽ എത്തിച്ചേരാറുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ക്യൂവുണ്ട്. കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശനന്റെ നേതൃത്വത്തിൽ അഞ്ച് ഡിവൈഎസ്പിമാർ ഉൾപ്പെടെ 800 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. മകം ദർശനത്തിനു ശേഷം മേളത്തോടു കൂടി മകം വിളക്കിനെഴുന്നള്ളിപ്പും നടക്കും.

സ്വര്‍ണ വിലയില്‍ ട്വിസ്റ്റ്: ആഗോള വിപണിയില്‍ വന്‍ കുതിപ്പ്, കേരളത്തില്‍ ഇടിവ്

സ്വര്‍ണ വിലയില്‍ ട്വിസ്റ്റ്: ആഗോള വിപണിയില്‍ വന്‍ കുതിപ്പ്, കേരളത്തില്‍ ഇടിവ്

കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ആഗോള വിപണിയില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെ കേരളത്തില്‍ ഇടിവ് രേഖപ്പെടുത്തി സ്വര്‍ണവില. സംസ്ഥാനത്ത് പവന് 2400 രൂപ കുറഞ്ഞ് 1,24,520 രൂപയായി. ഗ്രാമിന് 300 രൂപ കുറഞ്ഞ് 15,565 രൂപയുമായി. വില ഇനിയും കൂടുമെന്ന് പ്രതീക്ഷിച്ചപ്പോഴാണ് ഇടിവുണ്ടായത്.

ആഗോള വിപണിയില്‍ ഇന്ന് ഔണ്‍സ് സ്വര്‍ണത്തിന് 5363 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഡോളര്‍ സൂചിക 97.82 എന്ന നിരക്കിലേയ്ക്ക് ഉയര്‍ന്നു. വെള്ളി 1.46 ഡോളര്‍ വര്‍ധിച്ച് 93.86 ഡോളറിലുമാണ്. ഇന്നലെ ആഗോള വിപണികള്‍ അവധിയായിട്ടും കേരളത്തില്‍ സ്വര്‍ണവില വര്‍ധിപ്പിച്ചതിനാലാണ് വ്യാപാരികള്‍ക്ക് ഇന്ന് വില കുറയ്‌ക്കേണ്ടി വന്നത്. കഴിഞ്ഞ രണ്ടു ദിവസം കൊണ്ടുമാത്രം 8440 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്. അതിനിടെയാണ് ഇന്ന് പവന് 2400 രൂപ കുറഞ്ഞത്.

കഴിഞ്ഞദിവസം സ്വര്‍ണവിലയില്‍ വന്‍ കുതിപ്പായിരുന്നു ഉണ്ടായിരുന്നത്. ഇസ്രയേലും യുഎസും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചതോടെയാണ് സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായത്. ഇന്നലെ പവന് 1,26,920 രൂപയായിരുന്നു. പവന് 3200 രൂപയാണ് ഇന്നലെ വര്‍ധിച്ചത്. ശനിയാഴ്ച രണ്ട് തവണയായി 5240 രൂപയാണ് പവന് വര്‍ധിച്ചത്.

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 82 ഡോളറിലെത്തി. മൂന്ന് ദിവസം മുമ്പ് വരെ എഴുപത് ഡോളറിന് താഴെയായിരുന്നു വില. ഇന്ത്യന്‍ ഓഹരി വിപണിയിലും തകര്‍ച്ച ഉണ്ടായി. വ്യാപാരം തുടഭങ്ങിയപ്പോള്‍ തന്നെ സെന്‍സെക്‌സും നിഫ്റ്റിയും തകര്‍ച്ചയിലായി.

കാട്ടാന ആക്രമണം, ചികിത്സയിലായിരുന്ന ആദിവാസി മരിച്ചു

കാട്ടാന ആക്രമണം, ചികിത്സയിലായിരുന്ന ആദിവാസി മരിച്ചു

തൃശൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ആദിവാസി മരിച്ചു. പെരിങ്ങല്‍കുത്ത് ആദിവാസി ഉന്നതിയിലെ കാടര്‍ വിഭാഗത്തില്‍ സുന്ദരന്‍(50) ആണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ സുന്ദരനെ ഉടൻ തന്നെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.

ഞായര്‍ വൈകീട്ട് 5.45ഓടെ പെരിങ്ങല്‍കുത്ത് ഉള്‍വനത്തിലായിരുന്നു സംഭവം നടന്നത്. വനവിഭവങ്ങൾ ശേഖരിക്കാനാണ് ഇയാൾ ഉൾകാട്ടിലേക്ക് പോയത്. വനത്തില്‍ വെച്ച് സുന്ദരനെ കാട്ടാന ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. ആന തുമ്പികൈ കൊണ്ട് വലിച്ചെറിഞ്ഞ സുന്ദരന്റെ വാരിയെല്ലിനും നട്ടെല്ലിനും പൊട്ടലേറ്റിരുന്നു.

ആനയെ കണ്ട് ഭയന്നോടിയ സുന്ദരന്റെ ഭാര്യയാണ് വിവരം വനംവകുപ്പ് ഓഫീസില്‍ അറിയിച്ചത്. തുടര്‍ന്നാണ് സുന്ദരനെ ചാലക്കുടി താലൂക്ക് അശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് അയച്ചിരുന്നു. എന്നാൽ യാത്രാമധ്യേ രാത്രി 11 മണിയോട് കൂടി മരണം സംഭവിക്കുക ആയിരുന്നു.

തിരിച്ചടി തുടര്‍ന്ന് ഇറാന്‍, സല്‍മാന്‍ തുറമുഖം ആക്രമിച്ചു; ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഖരം തകര്‍ത്തെന്ന് അമേരിക്ക

തിരിച്ചടി തുടര്‍ന്ന് ഇറാന്‍, സല്‍മാന്‍ തുറമുഖം ആക്രമിച്ചു; ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഖരം തകര്‍ത്തെന്ന് അമേരിക്ക

ടെഹ്‌റാന്‍: ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ വധത്തിനു പിന്നാലെ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതിരൂക്ഷമായി തുടരുന്നു. ഇസ്രയേലിലേക്കും ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെയും ഇറാന്റെ ആക്രമണം തുടരുന്നു. ബഹ്‌റൈനില്‍ സല്‍മാന്‍ തുറമുഖത്തിന് സമീപത്തെ തന്ത്രപ്രധാന കേന്ദ്രത്തില്‍ ഇറാന്‍ ആക്രമണം നടത്തി.

ആക്രമണത്തിന് പിന്നാലെ തീപിടിത്തമുണ്ടായതായി ബഹറൈന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കുകയും അടുത്തുള്ള വെയര്‍ഹൗസുകളിലേക്കും മറ്റും തീ പടരുന്നത് തടയുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക, സുരക്ഷാ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഡ്രോണുകളോ ബാലിസ്റ്റിക് മിസൈലുകളോ ആവാം തൊടുത്തതെന്നാണ് ഔദ്യോഗിക വിശദീകരണം.

ഇറാനില്‍ നിന്നും ഇസ്രയേലിലേക്കും ആക്രമണം തുടരുകയാണ്. ഇറാനില്‍ നിന്നും തൊടുത്ത റോക്കറ്റ് ജറുസലേമിലും പതിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലില്‍ അടിയന്തരാവസ്ഥ ഈ മാസം 12 വരെ നീട്ടി. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രയേല്‍ ശക്തമായ തിരിച്ചടി നല്‍കി. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഖരം ബി2 ബോംബര്‍ പോര്‍വിമാനം ഉപയോഗിച്ച് തകര്‍ത്തതായി യുഎസ് അവകാശപ്പെട്ടു. ആക്രമണത്തിന് 2000 പൗണ്ട് ബോംബ് പ്രയോഗിച്ചെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കിയത്.

മിസൈൽ ആക്രമണ ഭീഷണിയെ തുടർന്ന് അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രതയാണ് യു എ ഇ പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാനിലെ എംബസി യുഎഇ അടച്ചുപൂട്ടി.അംബാസിഡർ ഉൾപ്പെടെയുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാനും തീരുമാനിച്ചു. ഇറാൻ സാധാരണ ജനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം.

അമേരിക്കയുടെ പടുകൂറ്റൻ വിമാനവാഹിനി കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണെ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. നാല് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചാണ് എബ്രഹാം ലിങ്കണെ ആക്രമിച്ചതെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി കോർ (ഐആർജിസി) വ്യക്തമാക്കി. അതേസമയം ഐആർജിസിയുടെ അവകാശവാദം അമേരിക്ക തള്ളി. പച്ചക്കള്ളമാണ് ഇറാൻ പ്രചരിപ്പിക്കുന്നത് എന്ന് യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു.

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകള്‍

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകള്‍

ഭക്തിയുടെ ലഹരിയിലമർന്ന തലസ്ഥാനത്ത് പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

കുഭത്തിലെ പൂരം നാളും പൗർണമിയും ഒരുമിക്കുന്ന ദിവസമാണ് പൊങ്കാല.

നാളെ രാവിലെ 9.15ന് ശുദ്ധപുണ്യാഹത്തോടെ പൊങ്കാലയുടെ ചടങ്ങുകള്‍ ആരംഭിക്കും. ശ്രീകോവിലില്‍ നിന്നും മേല്‍ശാന്തി ദീപം പകർന്ന് തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കത്തിച്ച ശേഷം സഹമേല്‍ശാന്തിമാർക്ക് ദീപം കൈമാറും.

അവർ വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്നിലെ പണ്ടാരഅടുപ്പിലും തീകത്തിക്കും. 9.45നാണ് പൊങ്കാലയുടെ അടുപ്പുവെട്ട്. തുടർന്ന് 10 കിലോമീറ്റർ ചുറ്റളവില്‍ അടുപ്പുകൂട്ടി കാത്തിരിക്കുന്ന ഭക്തരുടെ സഹസ്രകലശങ്ങളില്‍ പൊങ്കാലയ്ക്ക് തീ തെളിയും. ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നിവേദ്യം. 350 ഓളം പൂജാരിമാരെ പൊങ്കാല നിവേദ്യത്തിനായി നിയോഗിച്ചിട്ടുണ്ട്.