ഏപ്രില്‍ ഒന്ന് മുതല്‍ ടോള്‍ നിരക്ക് കൂടും; വര്‍ധന ഇങ്ങനെ

ഏപ്രില്‍ ഒന്ന് മുതല്‍ ടോള്‍ നിരക്ക് കൂടും; വര്‍ധന ഇങ്ങനെ

പാലക്കാട്: വാളയാര്‍, പന്നിയങ്കര ടോള്‍ പ്ലാസകളില്‍ ടോള്‍ നിരക്ക് കൂടുന്നു. ഈ മാസം 31 അര്‍ധ രാത്രി മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. നിരക്കു വര്‍ധന പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. തെരഞ്ഞെടുപ്പ് പ്രഖ്യാപന സാധ്യത മുന്നില്‍ കണ്ടാണ് നേരത്തെ ഉത്തരവിറക്കിയത്.

കാറുകള്‍, ചെറിയ ചരക്കു വണ്ടികള്‍ എന്നിവയ്ക്ക് 5 രൂപ (3 ശതമാനം) കൂടും. അതേ ദിവസം തിരിച്ചുള്ള യാത്രയ്ക്കും 5 രൂപ കൂട്ടി. ചെറിയ ചരക്കു വാഹനങ്ങള്‍, മിനി ബസുകള്‍ എന്നിവയുടെ നിരക്ക് 130ല്‍ നിന്നു 135 ആക്കി. ട്രക്ക്, ബസ് എന്നിവയ്ക്കും ഒറ്റത്തവണ യാത്രയ്ക്കും ഇതേ നിരക്കിലാണ് വര്‍ധന.

മൂന്ന് മുതല്‍ ആറ് ആക്‌സില്‍ വരെയുള്ള ലോറികളുടെ നിരക്കില്‍ 10 രൂപ കൂടും. ഏഴോ അതില്‍ കൂടുതലോ ആക്‌സിലുള്ള വലിയ വാഹനങ്ങള്‍ക്ക് 15 രൂപയാണ് വര്‍ധിപ്പിച്ചത്.

മാസത്തില്‍ 50 ഒറ്റത്തവണ യാത്രയ്ക്കുള്ള പാസിന് കാറുകള്‍ക്കും മറ്റ് ചെറു വാഹനങ്ങള്‍ക്കും 2,710 രൂപയില്‍ നിന്നു 2,775 രൂപയാക്കി. പ്രദേശവാസികള്‍ക്കുള്ള പ്രതിമാസ പാസ് തുക 350 രൂപയില്‍ നിന്നു 360 ആക്കി.പുതുക്കിയ നിരക്ക് ഇങ്ങനെ

കാര്‍, ജീപ്പ്, വാന്‍: 80 രൂപയില്‍ നിന്ന് 85 ആക്കി, അതേ ദിവസം തിരിച്ചുള്ള യാത്ര 120ല്‍ നിന്ന് 125

ചെറിയ ചരക്ക് വാഹനം: മിനി ബസ്: 130ല്‍ നിന്നു 135, തിരിച്ചുള്ള യാത്ര 195ല്‍ നിന്ന് 200

ട്രക്ക്, ബസ് (2 ആക്‌സില്‍): 275 ല്‍ നിന്നു 280, തിരിച്ചുള്ള യാത്ര 410ല്‍ നിന്ന് 425

ഹെവി വാഹനം (3 മുതല്‍ 6 വരെ ആക്‌സില്‍): 430ല്‍ നിന്ന് 440, തിരിച്ചുള്ള യാത്ര 640ല്‍ നിന്ന് 665

ഹെവി വാഹനം (7 അതിനു മുകളില്‍ ആക്‌സില്‍): 525ല്‍ നിന്ന് 540, തിരിച്ചുള്ള യാത്ര 785ല്‍ നിന്ന് 805.

ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം; കെ എസ് യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം, ജയിലിനുമുന്നില്‍ സ്വീകരണം

ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം; കെ എസ് യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം, ജയിലിനുമുന്നില്‍ സ്വീകരണം

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ച കെ എസ് യു പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി. ഇവര്‍ക്ക് ജയിലിനുപുറത്ത് വലിയ സ്വീകരണം നല്‍കിയാണ് കെ എസ് യു സ്വീകരിച്ചത്. ഇന്നലെ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചെങ്കിലും ഉച്ചകഴിഞ്ഞാണ് ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി പ്രവര്‍ത്തകരെ പുറത്തിറക്കാനായത്. മന്ത്രിക്കെതിരായി നടന്ന പ്രതിഷേധത്തില്‍ ആയുധം ഉപയോഗിച്ചതിന് തെളിവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ അഞ്ച് കെ എസ് യു പ്രവര്‍ത്തകര്‍ക്കും ജാമ്യം അനുവദിച്ചത്.

‘സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ തിരക്കഥയില്‍, ഗണ്‍മാന്റെ സംവിധാനത്തില്‍ മന്ത്രി നിറഞ്ഞാടിയ സിനിമ പൊട്ടിപ്പാളീസായെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ ജയിലിനു പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ‘റെയില്‍വേ സ്റ്റേഷനിലെ കരിങ്കൊടി പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ എല്ലാവരും കണ്ടതാണ്. എന്നാല്‍ മന്ത്രിയെ കൊല്ലാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഞങ്ങളെ ജയിലിലടച്ചു. സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫിസുകള്‍, കോണ്‍ഗ്രസിന്റെയും കെഎസ്യുവിന്റെയും പതാകകള്‍ തുടങ്ങിയവ നശിപ്പിച്ചു.

കരിങ്കൊടി പ്രതിഷേധവുമായാണ് കെഎസ്യു പ്രവര്‍ത്തകര്‍ വന്നതെന്ന് പൊലീസ് എസ്‌ഐ തന്നെ മൊഴി നല്‍കി. ഭരണകൂട വേട്ടയാണ് നടത്തുന്നത്. കേന്ദ്രത്തില്‍ മോദി എങ്ങനെയാണോ പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നത് അതേ രീതിയിലാണ് ഇടതുപക്ഷ സര്‍ക്കാരും പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നത്. ജയിലറകള്‍ ഏറെ കണ്ടതാണ്. പ്രതിഷേധവുമായി കെഎസ്യു രംഗത്തുണ്ടാകും’ അതുല്‍ പറഞ്ഞു.അതുലിനൊപ്പം വി വി അക്ഷയ്, സി എച്ച് മുബാസ്, ബിതുല്‍ ബാലന്‍, അഹമ്മദ് യാസിന്‍ എന്നിവരും ജയില്‍ മോചിതരായി.

അതേസമയം മന്ത്രിക്ക് ആയുധം കൊണ്ട് ഏതെങ്കിലും തരത്തിലുള്ള പരിക്ക് ഏറ്റതായി ജില്ലാ ആശുപത്രിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. കഴുത്തിന്റെ വലതുഭാഗത്തും പുറകുവശത്തും ചെവിയുടെ പുറകിലും വലതുകൈ മുട്ടിനും വേദനയുണ്ടെന്നാണു മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം നടന്ന് ഇത്ര ദിവസം കഴിഞ്ഞിട്ടും മന്ത്രിയുടെ മൊഴി രേഖപ്പെടുത്താത്തതെന്താണെന്ന് ഇന്നലെ കോടതി ചോദിച്ചു.

തൃശൂരില്‍ വയോധികയെ കടിച്ചുകൊന്ന നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

തൃശൂരില്‍ വയോധികയെ കടിച്ചുകൊന്ന നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

തൃശൂര്‍: വെള്ളറക്കാട് എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചു കൊന്ന നായക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. നായയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മറ്റ് രണ്ട് വളര്‍ത്തുനായ്ക്കളെ ഈ നായ കടിച്ചിരുന്നു. കടിയേറ്റ നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി.

കിടപ്പുരോഗിയായ വയോധികയെയാണ് തെരുവുനായ കടിച്ചു കൊന്നത്. 84 വയസുള്ള കാര്‍ത്തികയാണ് മരിച്ചത്. കാര്‍ത്യായനിയുടെ 60 വയസുള്ള മാനസികവെല്ലുവിളി മകനും ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകീട്ട് ആറുമണിക്കായിരുന്നു സംഭവം. നാട്ടുകാരും നായപിടുത്തക്കാരും സംയുക്തമായാണ് പുലര്‍ച്ചയോടെ വയോധികയെ കടിച്ച നായയെ പിടികൂടിയത്. കിടപ്പു രോഗിയായ കാര്‍ത്യായനി അമ്മയ്ക്കും മാനസികവെല്ലുവിളി നേരിടുന്ന മകനുമുള്ള ഭക്ഷണവുമായി കാര്‍ത്യായനിയമ്മയുടെ ഇളയ മകന്‍ മണി എത്തിയപ്പോഴാണ് ചോര തളംകെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. കാര്‍ത്യായനിയുടെ മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.

‘ഒന്ന് തുമ്മിയതേ ഓർമയുള്ളൂ’; പിന്നാലെ ഛര്‍ദ്ദിയും വിറയലും, ബോധവും പോയി; കാര്‍ത്തിക് സൂര്യയ്ക്ക് സംഭവിച്ചത്!

‘ഒന്ന് തുമ്മിയതേ ഓർമയുള്ളൂ’; പിന്നാലെ ഛര്‍ദ്ദിയും വിറയലും, ബോധവും പോയി; കാര്‍ത്തിക് സൂര്യയ്ക്ക് സംഭവിച്ചത്!

മരണം മുന്നില്‍ കണ്ട അനുഭവം പങ്കിട്ട് സോഷ്യല്‍ മീഡിയ താരം കാര്‍ത്തിക് സൂര്യ. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും ടെലിവിഷന്‍ അവതാരകനുമായ കാര്‍ത്തിക് സൂര്യ മലയാളികള്‍ക്ക് ഏറെ പരിചിതനാണ്. കഴിഞ്ഞ ദിവസം തനിക്കുണ്ടായ പേടിപ്പെടുത്തുന്ന അനുഭവമാണ് പുതിയ വിഡിയോയില്‍ കാര്‍ത്തിക് സൂര്യ പങ്കുവെക്കുന്നത്.

ഭക്ഷണം കഴിക്കുമ്പോള്‍ തുമ്മിയതും തുടര്‍ന്ന് ബോധരഹിതനാവുകയും ചെയ്തതിനെക്കുറിച്ചാണ് കാര്‍ത്തിക് വിഡിയോയില്‍ പറയുന്നത്. ഭാര്യ വര്‍ഷയും സുഹൃത്തുക്കളുമുണ്ട് വിഡിയോയില്‍. കാര്‍ത്തിക്കിനുണ്ടായ അവസ്ഥ നേരില്‍ കണ്ടതിന്റെ ഭീതി വര്‍ഷയും പങ്കുവെക്കുന്നുണ്ട്. ”ഇപ്പോള്‍ ഷൂട്ടില്‍ നില്‍ക്കേണ്ട ഞാനാണ്. ഇന്നലെ രാത്രി ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍, ഭക്ഷണം വായില്‍ വച്ചതും ഞാനൊന്ന് തുമ്മി. തുമ്മിയത് മാത്രമേ എനിക്ക് ഓര്‍മയുള്ളൂ. കുറച്ച് നേരം കഴിഞ്ഞ് നോക്കിയപ്പോള്‍ കാണുന്നത് ഇവള്‍ എന്റെ മുതുകില്‍ തടവി എന്നെ ഛര്‍ദ്ദിപ്പിക്കുന്നതാണ്” കാര്‍ത്തിക് പറയുന്നു.

”ഇന്നലെ കഴിച്ചോണ്ടിരിക്കുമ്പോള്‍ മൂന്ന് വട്ടം തുമ്മി. വെള്ളം എടുത്ത് തിരികെ വന്നപ്പോള്‍ കുഴഞ്ഞു വീണു. ഞാന്‍ പേടിച്ചുപോയി. ഞാന്‍ പിടിച്ചപ്പോഴേക്കും എന്റെ ദേഹത്തേക്ക് വീണു. അനക്കമൊന്നുമില്ല. ഞാന്‍ അവിടെ ഉണ്ടായിരുന്ന രണ്ട് ചേട്ടന്മാരെ വിളിച്ചു. അവര്‍ പിടിച്ചിട്ടൊന്നും കിട്ടുന്നില്ല. വായില്‍ കൂടെ ഒലിക്കുന്നൊക്കെ ഉണ്ടായിരുന്നു. കൈ ഒക്കെ വിറച്ചു. ഞാന്‍ പേടിച്ചു. ആ ചേട്ടന്മാര്‍ നെഞ്ചില്‍ തടവിയപ്പോള്‍ ഛര്‍ദ്ദിച്ചു തുടങ്ങി. ഭയങ്കര ഛര്‍ദ്ദിയായിരുന്നു. കണ്ണൊന്നും തുറന്നിരുന്നില്ല. ബോധമുണ്ടായിരുന്നില്ല.” എന്ന് വര്‍ഷയും പറയുന്നു.

”എനിക്കൊന്നും ഓര്‍മയില്ല. ആശുപത്രിയില്‍ പോകാം എന്ന് പറഞ്ഞത് മാത്രം ഓര്‍മയുണ്ട്. പോകുന്ന വഴിയിലും മൂന്നാല് വട്ടം ഛര്‍ദ്ദിച്ചു. എങ്ങനെയൊക്കയോ ആശുപത്രിയിലെത്തി. അവിടെ കുറേ നേരം കിടന്നു. അവര്‍ എക്‌സ് റേയും എക്കോയുമെടുത്തു. രക്തം പരിശോധിച്ചു. അവസാനം മനസിലായി, ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണല്ലോ തുമ്മിയത്. ശ്വാസ കോശത്തിലേക്ക് അതിന്റെ പാര്‍ട്ടിക്കള്‍ കയറി തലച്ചോറിലേക്കുള്ള ഒക്‌സിജന്‍ കട്ടായതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. അവസാനം ഛര്‍ദ്ദിച്ചപ്പോഴേക്കും തൊണ്ട മുറിഞ്ഞ് കുറച്ച് ചോര വന്നിരുന്നു” എന്നും കാര്‍ത്തിക് പറയുന്നു.

അത്ര ടെന്‍ഷനുള്ള അവസ്ഥയായിട്ടും തന്നെ ആശുപത്രിയിലെത്തിച്ചതും സമയോചിതമായി ഇടപെട്ടതുമെല്ലാം വര്‍ഷയാണെന്നും കാര്‍ത്തിക് സൂര്യ പറയുന്നു. ഇപ്പോഴും ആ സമയങ്ങള്‍ ഓര്‍ക്കാന്‍ ഭയമാണെന്നും കാര്‍ത്തിക് സൂര്യ പറയുന്നു.

വ്യാജമായി പേരുചേർത്തെന്ന് പരാതി; ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കി

വ്യാജമായി പേരുചേർത്തെന്ന് പരാതി; ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കി

പത്തനംതിട്ട: കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അം​ഗവുമായ ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കി. തെറ്റായ വിവരം നല്‍കിയാണ്, കാര്‍ഡില്‍ പേര് ചേര്‍ത്തതെന്ന കാർഡ് ഉടമയുടെ മക്കളുടെ പരാതിയിലാണ് നടപടി. തുവയൂർ സ്വദേശികൾ നൽകിയ പരാതിയിലാണ് നടപടി. തെരഞ്ഞെടുപ്പിൽ മത്സരിച്ചത് റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്താണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കാര്‍ഡ് ഉടമയുടെ ഭർതൃസഹോദരിയുടെ മകളെന്ന നിലയിലാണ് പേര് ചേര്‍ത്തത്. കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നും, കാർഡ് ഉടമ 2024 സെപ്റ്റംബർ 18ന് മരിച്ചുവെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ നിർദേശം നൽകുകയായിരുന്നു.

ഈ വിലാസത്തിൽ നിലവിൽ താമസിക്കാരില്ലാത്തതിനാൽ റേഷൻ കാർഡ് റദ്ദാക്കാനും ഉത്തരവിട്ടു. റേഷൻ കാര്‍ഡ് റദ്ദാക്കിയത് ശ്രീനാദേവിയുടെ ജില്ലാ പഞ്ചായത്ത് അംഗത്വത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. കാർഡ് റദ്ദാക്കിയത് രാഷ്ട്രീയ നീക്കമാണെന്നും, ഇതിനു പിന്നിൽ ​ഗൂഢാലോചനയുണ്ടെന്നും ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചു. സിപിഐയാണ് ഇതിനു പിന്നിൽ. നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ശ്രീനാദേവി വ്യക്തമാക്കി.

തന്ത്രിയുടെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി എസ്‌ഐടി

തന്ത്രിയുടെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി എസ്‌ഐടി

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം. ഇക്കാര്യം ആവശ്യപ്പെട്ട് എസ്‌ഐടി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സ്വര്‍ണക്കൊള്ളയില്‍ തന്ത്രിക്കെതിരെ വ്യക്തമായ തെളിവുണ്ട്. രണ്ടു കേസുകളില്‍ തന്ത്രിക്ക് നല്‍കിയ ജാമ്യം റദ്ദാക്കണമെന്നും, വിചാരണക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നും അപ്പീലില്‍ എസ്‌ഐടി ആവശ്യപ്പെടുന്നു.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായി 41-ാം ദിവസമാണ് തന്ത്രിക്ക് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. സ്വര്‍ണ്ണക്കൊള്ളയില്‍ എസ്‌ഐടി നടപടികളെ വിമര്‍ശിച്ച കോടതി, കേസില്‍ തന്ത്രിക്കെതിരെ തെളിവിന്റെ കണിക പോലുമില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. തന്ത്രി ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും ജാമ്യം അനുവദിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചിരുന്നു.

കോടതിയുടെ പരാമര്‍ശങ്ങള്‍ കേസിന് തിരിച്ചടിയുണ്ടാക്കുമെന്നും, സ്വര്‍ണ്ണപ്പാളികള്‍ ശബരിമലയില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോകാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയ മൗനാനുവാദമാണ് അനുജ്ഞയിലൂടെ നടപ്പാക്കിയതെന്നും, സ്വര്‍ണ്ണക്കൊള്ളയുടെ ഗൂഢാലോചനയില്‍ തന്ത്രിയും ഭാഗമാണെന്നും എസ്‌ഐടി ആരോപിക്കുന്നു. കേസില്‍ തന്ത്രിക്കെതിരായ തെളിവുകള്‍ അപ്പീലില്‍ എസ്‌ഐടി അക്കമിട്ട് നിരത്തുകയും ചെയ്തിട്ടുണ്ട്.

കട്ടിളപ്പാളി, ദ്വാരപാലക കേസുകളില്‍ തന്ത്രിയുടെ പങ്ക് നേരിട്ട് തെളിയിക്കാന്‍ കഴിയുന്ന തെളിവുകള്‍ ഹാജരാക്കാന്‍ എസ്ഐടിക്ക് സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. തന്ത്രിക്കെതിരായ ക്രിമിനല്‍ ഗൂഢാലോചനാ വാദം നിലനില്‍ക്കില്ല. ഗൂഢാലോചന വ്യക്തമാക്കുന്ന തെളിവുകളില്ല. ദ്വാരപാലകശില്‍പ പാളികളും കട്ടിളപ്പാളികളും അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതിന്റെ രണ്ടു മഹസ്സറുകളിലും തന്ത്രി ഒപ്പിട്ടിട്ടില്ലെന്നും ജാമ്യ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.