by Midhun HP News | May 20, 2026 | Latest News, കേരളം
വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യ-തൃഷ ജോഡി ഒരുമിച്ച ചിത്രമാണ് കറുപ്പ്. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരിക്കുകയാണ്. കറുപ്പ് നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുമ്പോള്‍ തൃഷ പങ്കുവച്ച പോസ്റ്റും ചര്‍ച്ചയാവുകയാണ്. കറുപ്പിന്റെ വിജയം തൃഷയ്ക്ക് ഇരട്ടി മധുരം നല്‍കുന്നതാണ്. കാരണം തൃഷയുടെ ജന്മദിനവും മെയ് മാസത്തിലായിരുന്നു.
പിറന്നാളും കറുപ്പിന്റെ വിജയവും മാത്രമല്ല തൃഷയുടെ 2026 ലെ മെയ് മാസത്തില്‍ തൃഷയ്ക്ക് ഓര്‍ക്കാനായി നല്‍കുന്നത്. മെയ് നാല് മുതല്‍ മെയ് 20 വരെയുള്ള ദിവസങ്ങളില്‍ തൃഷയുടെ ജന്മദിനം, തമിഴ്‌നാട് മുഖ്യമന്ത്രിയായുള്ള വിജയ്‌യുടെ സത്യപ്രതിജ്ഞ, കറുപ്പിന്റെ വിജയം ഇങ്ങനെ മൂന്ന് സന്തോഷങ്ങളാണ് തൃഷയെ തേടിയെത്തിയത്. അതേക്കുറിച്ചാണ് തൃഷ തന്റെ പോസ്റ്റില്‍ പറയുന്നത്.
”എന്റെ മാജിക്കല്‍ മെയ് എന്നാണ് പറഞ്ഞത്. അതിലേക്ക് ഒന്നു കൂടി” എന്നാണ് തൃഷയുടെ പോസ്റ്റ്. കറുപ്പിന്റെ ബിടിഎസ് ചിത്രങ്ങളോടൊപ്പമാണ് തൃഷയുടെ കുറിപ്പ്. അധികം വൈകാതെ പോസ്റ്റ് വൈറലാവുകയും ചെയ്തു. വിജയ്‌യുടെ വിജയത്തെക്കുറിച്ചാണ് പോസ്റ്റില്‍ തൃഷ സൂചിപ്പിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. നിരവധി പേരാണ് ഇക്കാര്യം കമന്റിലൂടെ ചൂണ്ടിക്കാണിക്കുന്നത്.
വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിലേയും മുഖ്യ ആകര്‍ഷണം തൃഷയുടെ സാന്നിധ്യമായിരുന്നു. വിജയ് യും തൃഷയും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ നടിയെത്തിയത്. തൃഷയെ കെട്ടിപ്പിടിച്ചാണ് വിജയ്‌യുടെ അമ്മയും ബന്ധുക്കളും സ്വീകരിച്ചത്. നേരത്തെ വിജയ്-സംഗീത വിവാഹ ബന്ധം തകരാന്‍ കാരണം തൃഷയുമായുള്ള അടുപ്പമാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം തൃഷ നായികയായ കറുപ്പ് വന്‍ വിജയമായി മാറിയിരിക്കുകയാണ്. 13 വര്‍ഷത്തിന് ശേഷമാണ് സൂര്യയ്ക്ക് ബോക്‌സ് ഓഫീസില്‍ വിജയം നേടാനാകുന്നത്. ചിത്രം 161 കോടിയാണ് ഇതുവരെ നേടിയത്. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായിരിക്കുകയാണ് കറുപ്പ്. 2006ല്‍ പുറത്തിറങ്ങിയ ആറിന് ശേഷം സൂര്യയും തൃഷയും അഭിനയിക്കുന്ന ചിത്രമാണ് കറുപ്പ്.

by Midhun HP News | May 20, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗം ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചത്. ജൂണ്‍ ഒന്നാം തീയതി മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും.
3.35 രൂപ കര്‍ഷകന് ലഭിക്കുന്ന രീതിയിലാണ് വില വര്‍ധനവെന്ന് മില്‍മ അധികൃതര്‍ പറഞ്ഞു. പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ധിക്കും. ഇതോടെ സംസ്ഥാനത്ത് ഒരു ലിറ്റര്‍ മില്‍മ പാലിന്റെ വില 56 രൂപയായി ഉയരും. കഴിഞ്ഞ ഏപ്രിലില്‍ ചേര്‍ന്ന യോഗത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം വില വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചത്.

by Midhun HP News | May 20, 2026 | Latest News, കേരളം
കൊച്ചി: മന്ത്രിസഭാ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കി ഭരണത്തിരക്കിലേയ്ക്ക് ഇന്നത്തോടെ പൂര്‍ണമായും കോണ്‍ഗ്രസ് മാറി. കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെ മന്ത്രിയായതോടെ സ്വാഭാവികമായും ഇനി വേണ്ടത് പുനഃസംഘടനയാണ്. കെപിസിസി അധ്യക്ഷന് പുറമേ രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാരും ഒരു വൈസ് പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും യുഡിഎഫ് മന്ത്രിസഭയില്‍ ഇടംനേടി. ഇതോടെ ഈ പദവികളിലെല്ലാം ഒഴിഞ്ഞുകിടക്കുകയാണ്. പുതിയ ആളുകളെ കണ്ടെത്തേണ്ടതുണ്ടെങ്കിലും നിലവില്‍ നേതൃത്വം ഇത്തരം ചര്‍ച്ചകളിലേയ്ക്ക് കടന്നിട്ടില്ല.
പാര്‍ട്ടി നേതൃത്വം നിലവില്‍ മന്ത്രിസഭാ രൂപീകരണത്തിരക്കിലായതിനാല്‍ ഒഴിവുള്ള സ്ഥാനങ്ങളിലേയ്ക്ക് ആരെ കൊണ്ടുവരുമെന്ന ചിന്തിച്ചിട്ടില്ലെങ്കിലും താഴേത്തട്ടില്‍ ചര്‍ച്ചകളും പേരുകളും സജീവമാണ്. ഓരോ പക്ഷവും അവരവര്‍ക്ക് ആവശ്യമുള്ള പേരുകള്‍ ചര്‍ച്ചകളിലേയ്ക്ക് കൊണ്ടുവരുന്ന തിരക്കിലാണ്. കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്കാണെങ്കില്‍ അവരവര്‍ തന്നെ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബെഹന്നാന്‍, ആന്റോ ആന്റണി എന്നിവര്‍ അതിനായുള്ള ചരടുവലികള്‍ നേരത്തെ തന്നെ തുടങ്ങിയെന്നാണ് വിവരം.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷ് അപ്രതീക്ഷിതമായി മന്ത്രിയായതോടെ യുവജനസംഘടനയെ നയിക്കാന്‍ ആര് വരുമെന്ന ചര്‍ച്ചയും നേതൃതലത്തിലേയ്ക്ക് എത്തിയിട്ടില്ല. എങ്കിലും, പല ജില്ലാ പ്രസിഡന്റുമാരുടേയും പേരുകള്‍ താഴേത്തട്ടില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. കഴിഞ്ഞ തവണ സജീവ ചര്‍ച്ചയിലുണ്ടായിരുന്ന പേരാണ് ബിനു ചുള്ളിയിലേന്റേത്. നിലവില്‍ വര്‍ക്കിങ് പ്രസിഡന്റായ ബിനുവിന്റെ പേര് പലരും സാധ്യത പറയുന്നുണ്ടെങ്കിലും മറ്റ് മൂന്നു പേരുകള്‍ കൂടി സജീവ ചര്‍ച്ചയിലുണ്ടെന്നാണ് വിവരം. കോഴിക്കോട് ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ആര്‍ ഷെഹിന്‍, മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്‍ എന്നിവരുടെ പേരുകളാണ് സജീവ ചര്‍ച്ചകളില്‍. ഇവരെല്ലാവരും തന്നെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനോട് അടുത്തു നില്‍ക്കുന്നവര്‍ കൂടിയാണ്.
സാമുദായിക സന്തുലനം ഉറപ്പാക്കിയാണ് കഴിഞ്ഞ ടേമിലും ഈ സ്ഥാനങ്ങളെല്ലാം നിശ്ചയിക്കപ്പെട്ടത്. ഇത്തവണയും ആ രീതി തന്നെയാവും പരിഗണിക്കുക. അതാത് ആളുകള്‍ക്ക് താല്‍പ്പര്യമുള്ള മറ്റ് പല പേരുകളും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും കെ സി പക്ഷത്തിനാണ് കൂടുതല്‍ സാധ്യതയെന്നാണ് യൂത്ത്‌കോണ്‍ഗ്രസിനുള്ളിലെ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.

by Midhun HP News | May 20, 2026 | Latest News, കേരളം
തിരുവനന്തപുരം: 2026 ഓഗസ്റ്റ് 31-ന് കാലാവധി അവസാനിക്കുന്ന എല്ലാ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെയും കാലാവധി 2026 നവംബർ 30 വരെ നീട്ടാൻ പി എസ് സിയ്ക്ക് ശുപാർശ ചെയ്യും.
യു.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. സർക്കാരിന്റെ കാലാവധി അവസാനിക്കുന്ന 2031-ന് മുൻപ് എല്ലാ വാഗ്ദാനങ്ങളും പാലിക്കാൻ ലക്ഷ്യമിട്ടുള്ള ‘വിഷൻ 2031’ പദ്ധതി നടപ്പാക്കും. ഇതിന്റെ ആദ്യഘട്ടമായി ജൂൺ ഒന്ന് മുതൽ 100 ദിവസത്തെ കർമ്മപരിപാടി ആരംഭിക്കും. വേഗത്തിൽ തീർപ്പാക്കാൻ കഴിയുന്ന വിഷയങ്ങൾ ഈ 100 ദിവസം കൊണ്ട് പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്മ പുരസ്‌കാരങ്ങൾക്കുള്ള പേരുകൾ കേന്ദ്ര സർക്കാരിന് ശുപാർശ ചെയ്യുന്നതിനായി പ്രത്യേക സബ് കമ്മിറ്റി രൂപീകരിച്ചു. ഹൈക്കോടതിയിലെ അഡീഷണൽ അഡ്വക്കേറ്റ് ജനറലായി അഡ്വ. മുഹമ്മദ് ഷായെ നിയമിക്കും. കിഫ്ബിയുടെ പ്രവർത്തനം വിലയിരുത്തി തുടർ നടപടി സ്വീകരിക്കും. കെ റെയിലിന്റെ പ്രവർത്തനവും വിലയിരുത്തും. ചികിത്സാപരമായ അനാസ്ഥ കാരണം മരണപ്പെട്ട കൊല്ലം സ്വദേശി വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

by Midhun HP News | May 20, 2026 | Latest News, കേരളം
കോംഗോയിലും ഉഗാണ്ടയിലും പടർന്നു പിടിക്കുന്ന എബോള വ്യാപനത്തിൽ ആശങ്ക അറിയിച്ച് ഡബ്ല്യൂഎച്ച്ഒ. വൈറസ് വ്യാപനത്തെ ഒരു പൊതുജനരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പ്രഖ്യാപിച്ചു. ഇതിനകം നൂറ്റിമുപ്പതിലേറെ പേർ വൈറസ് ബാധയെ തുടർന്ന് മരിച്ചുവെന്ന് ജനീവയിൽ നടന്ന ലോകാരോഗ്യ അസംബ്ലിയിൽ അദ്ദേഹം പറഞ്ഞു.
എബോളയുടെ അപൂർവ വകഭേദമായ ബൂൻഡിബുഗോയാണ് മധ്യ, കിഴക്കൻ ആഫ്രിക്കയിലെ രോഗവ്യാപനത്തിന് പിന്നിവെന്നാണ് നിഗമനം. നിലവിൽ ഇതിന് ഈ വൈറസിനെതിരെ അംഗീകൃത മരുന്നുകളോ വാക്സിനുകളോ ഇല്ല. അണുബാധ-പ്രതിരോധ നടപടികൾ നിരീക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനും നടപ്പിലാക്കുന്നതിനുമായി കോംഗോയും ഉഗാണ്ടയും അടിയന്തര പ്രവർത്തന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 516 പേരാണ് രോഗബാധിതരെന്ന് സംശയിക്കപ്പെടുന്നത്.
എന്താണ് എബോള വൈറസ്?
ഓർത്തോബോല വൈറസ് വിഭാഗത്തിലെ വൈറസുകൾ മൂലമുണ്ടാകുന്ന, മാരകമായ പകർച്ചവ്യാധിയാണ് എബോള വൈറസ്. ഇതിൽ പ്രധാനമായും മൂന്ന് തരം വൈറസുകളാണുള്ളത്: എബോള വൈറസ്, സുഡാൻ വൈറസ്, ബൂൻഡിബുഗോ വൈറസ്. ഇത് ഹെമറാജിക് ഫീവറിന് കാരണമാകുന്നു, കൂടാതെ ഇതിന്റെ ശരാശരി മരണനിരക്ക് ഏകദേശം 50 ശതമാനമാണ്.
കോംഗോയിലും ഉഗാണ്ടയിലുമായി ഇരുപതിലധികം എബോള രോഗവ്യാപനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, ബൂൻഡിബുഗോ വൈറസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇത് മൂന്നാം തവണയാണ്. ഇതിൽ രണ്ട് കേസുകൾ ഒഴികെ ബാക്കിയെല്ലാം കോംഗോയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ രണ്ട് കേസുകൾ അയൽരാജ്യമായ ഉഗാണ്ടയിലാണ് റിപ്പോർട്ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
എബോള വൈറസ് എങ്ങനെ പകരുന്നു?
മൃഗങ്ങളിൽ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. കാടുകളിൽ ചത്തതോ രോഗബാധിതരോ ആയ നിലയിൽ കാണപ്പെടുന്ന വവ്വാലുകൾ, ചിമ്പൻസികൾ, ഗൊറില്ലകൾ, കുരങ്ങുകൾ, മാനുകൾ, മുള്ളൻപന്നികൾ എന്നിവയുടെ രക്തവുമായോ ശരീരസ്രവങ്ങളുമായോ ഉള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്ന്.
രോഗബാധിതരായ ആളുകളുടെ രക്തം, സ്രവങ്ങൾ, അവയവങ്ങൾ അല്ലെങ്കിൽ മറ്റ് ശരീരസ്രവങ്ങൾ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ, അല്ലെങ്കിൽ അവർ ഉപയോഗിച്ച മലിനമായ സാഹചര്യങ്ങളിലൂടെയോ ഇത് പടരാം. ഛർദി, രക്തം, ബീജം തുടങ്ങിയ ശരീരസ്രവങ്ങളിലൂടെയും ഈ രോഗം ബാധിക്കാം.
രോഗ ലക്ഷണങ്ങൾ
രണ്ട് മുതൽ 21 ദിവസം വരെയാണ് മനുഷ്യ ശരീരത്തിൽ വൈറസിന്റെ ഇൻകുബേഷൻ കാലാവധി. പെട്ടെന്നുള്ള പനി, കടുത്ത ക്ഷീണം, പേശി വേദന, തലവേദന, തൊണ്ട വേദന എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ. ഇതിനെ തുടർന്ന് ഛർദ്ദി, വയറിളക്കം, വയറുവേദന, ചർമത്തിലെ തിണർപ്പുകൾ, വൃക്കകളുടെയും കരളിന്റെയും പ്രവർത്തനത്തെ ബാധിക്കുന്ന ലക്ഷണങ്ങൾ എന്നിവ ഉണ്ടാകാം.
ഗുരുതര സാഹചര്യങ്ങളിൽ ചില രോഗികളിൽ ആന്തരികവും ബാഹ്യവുമായ രക്തസ്രാവം ഉണ്ടായേക്കാം. ഇതിൽ ഛർദിയിലും മലത്തിലും രക്തം കാണപ്പെടുക, മൂക്ക്, പല്ലിന്റെ മോണകൾ, യോനി എന്നിവയിലൂടെയുള്ള രക്തസ്രാവം എന്നിവ ഉൾപ്പെടുന്നു. ചർമത്തിൽ സൂചി കുത്തിയ ഭാഗങ്ങളിൽ നിന്നുള്ള രക്തസ്രാവവും ഉണ്ടായേക്കാം. ഇത് കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്നതിലൂടെ ആശയക്കുഴപ്പം, അമിതമായ ദേഷ്യം, ആക്രമണോത്സുകത എന്നിവയ്ക്ക് കാരണമാകാം.
റിവേഴ്‌സ് ട്രാൻസ്‌ക്രിപ്റ്റേസ് പോളിമറേസ് ചെയിൻ റിയാക്ഷൻ (ആർടി-പിസിആർ) ടെസ്റ്റ്, ആന്റിബോഡി-ക്യാപ്‌ചർ എൻസൈം-ലിങ്ക്ഡ് ഇമ്മ്യൂണോസോർബന്റ് അസ്സേ (എലിസ) ടെസ്റ്റ്, ആന്റിജൻ-ക്യാപ്‌ചർ ഡിറ്റക്ഷൻ ടെസ്റ്റുകൾ, സെൽ കൾച്ചർ വഴി വൈറസ് ബാധ കണ്ടെത്താൻ സാധിക്കും.
ചികിത്സയും നിയന്ത്രണ പ്രോട്ടോക്കോളുകളും
മോണോക്ലോണൽ ആന്റിബോഡികളായ mAb114 (ansuvimabTM) അല്ലെങ്കിൽ REGN-EB3 (InmazebTM) ഉപയോഗിച്ചുള്ള ചികിത്സ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു. രോഗബാധ നിയന്ത്രണ നടപടികളിൽ, മരിച്ചവരുടെ മൃതദേഹങ്ങൾ സുരക്ഷിതമായി സംസ്‌കരിക്കുക, എബോള രോഗബാധിതരുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ടാകാൻ സാധ്യതയുള്ള ആളുകളെ കണ്ടെത്തുകയും 21 ദിവസത്തേക്ക് അവരുടെ ആരോഗ്യം നിരീക്ഷിക്കുകയും ചെയ്യുക, രോഗം പടരുന്നത് തടയാനായി ആരോഗ്യമുള്ളവരെ രോഗികളിൽ നിന്ന് മാറ്റിപ്പാർപ്പിക്കുക, രോഗം സ്ഥിരീകരിച്ച രോഗികൾക്ക് പരിചരണം നൽകുക എന്നിവ ഉൾപ്പെടുന്നു. നല്ല ശുചിത്വം പാലിക്കുന്നതും വൃത്തിയുള്ള അന്തരീക്ഷം നിലനിർത്തുന്നതും ഇതിൽ പ്രധാനമാണ്.

by Midhun HP News | May 20, 2026 | Latest News, കേരളം
തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങിനിടെ ജാതി പേര് ചേര്‍ത്ത് വായിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ‘എന്റെ അച്ഛന്റെ പേര് അതാണ്. അമ്മയുടെ പേര് കൂടി പറയാത്തതില്‍ സങ്കടമുണ്ട്. ഞാന്‍ എംഎല്‍എയാകുന്നതിന് മുന്‍പ് മരിച്ച് പോയവരാണ് രണ്ടുപേരും. എന്റെ ഫുള്‍ നെയിം വായിച്ചു. സാധാരണ അങ്ങനെയാണല്ലോ. പാസ്‌പോര്‍ട്ടില്‍ എഴുതുന്നത് അങ്ങനെയല്ലേ. അച്ഛന്റെ പേര് കൂടി പറയാന്‍ വേണ്ടിയിട്ടാണ് അങ്ങനെ പറഞ്ഞത്.’- സത്യപ്രതിജ്ഞാ ചടങ്ങിനിടെ പേരിനൊപ്പം മേനോന്‍ കൂടി ചേര്‍ത്ത് വായിച്ചത് ആക്ഷേപത്തിന് ഇടയാക്കിയ പശ്ചാത്തലത്തിലാണ് സതീശന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം.
‘അച്ഛന്റെ പേര് വായിച്ചതില്‍ എനിക്ക് സന്തോഷമാണ്. മാതാപിതാക്കളെ ഓര്‍ക്കണ്ടേ. അമ്മയെ ഞാന്‍ മനസിലും വിചാരിച്ചു. അച്ഛന്റെ പേരും പറഞ്ഞു. അമ്മയുടെ പേര് പറയാന്‍ സാധ്യത ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ അമ്മയുടെ പേര് കൂടി പറഞ്ഞേനേ. അച്ഛന്റെയും അമ്മയുടെയും പേര് പറയുന്നത് അഭിമാനമാണ്’- വി ഡി സതീശന്‍ വ്യക്തമാക്കി.

Recent Comments