തൃശൂരില്‍ വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി, പേ വിഷബാധ പരിശോധിക്കും

തൃശൂരില്‍ വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി, പേ വിഷബാധ പരിശോധിക്കും

തൃശൂര്‍: എരുമപ്പെട്ടിയില്‍ കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി. കടങ്ങോട് പഞ്ചായത്ത് അധികൃതരാണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ നായയെ പിടികൂടിയത്. വന്യ ജീവി സംരക്ഷകര്‍ക്കൊപ്പം നാട്ടുകാരും ചേര്‍ന്നാണ് നായയെ പിടികൂടിയത്. നായക്ക് പേ വിഷബാധയുണ്ടോ എന്ന് പരിശോധിക്കും.

നായ കടിച്ച മറ്റ് മൂന്ന് പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുത്തു. വയോധികയെ ആക്രമിച്ച നായ വളര്‍ത്തുനായകളെയും കടിച്ചിട്ടുണ്ട്. ഇത്തരത്തില്‍ നായയുടെ കടിയേറ്റ മറ്റ് നായ്ക്കളെ നിരീക്ഷിച്ച് വരികയാണ്.

കേച്ചേരി – കുറാഞ്ചേരി പാതയില്‍ വെള്ളറക്കാട് തേജസ് കോളജിന് സമീപത്ത് താമസിക്കുന്ന 84 വയസുകാരിയായ കാര്‍ത്യായനിയാണ് വ്യാഴാഴ്ച വൈകീട്ട് നായയുടെ കടിയേറ്റ് മരിച്ചത്. കട്ടിലില്‍ കിടക്കുകയായിരുന്ന കാര്‍ത്ത്യായനിയെ വീടിനകത്ത് കയറി നായ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു.മുഖവും ശരീരമാസകലവും നായ കടിച്ച് മുറിച്ചിട്ടുണ്ട്. മുഖം വികൃതമായ അവസ്ഥയിലാണ്. വയോധികയുടെ മകനായ അറുപത് വയസുകാരനായ ഭിന്നശേഷിക്കാരനും നായയുടെ കടിയേറ്റു. നായ നാട്ടിലെ മറ്റ് നായ്ക്കളെയും കടിച്ചിട്ടുണ്ട്. ഇരുവരെയും ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കാര്‍ത്യായനി മരിച്ചിരുന്നു. മകന്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ഈ ജില്ലകളിൽ പെരും ചൂട്; ഉയർന്ന താപനില മുന്നറിയിപ്പ്

ഈ ജില്ലകളിൽ പെരും ചൂട്; ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ജനങ്ങൾ ജാ​ഗ്രത പുലർത്തണം. കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ ഉച്ചയ്ക്ക് 02.30 മുതൽ ഈ മാസം 16 രാത്രി 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ‌നാളെ പകൽ 08.30 മുതൽ 16 രാത്രി 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

ആറ്റിങ്ങലിൽ ഗുണ്ടാ വിളായട്ടവും കൊലപാതക ശ്രമവും

ആറ്റിങ്ങലിൽ ഗുണ്ടാ വിളായട്ടവും കൊലപാതക ശ്രമവും


ആറ്റിങ്ങൽ:ഇന്ന് വൈകുന്നേരം ആറ്റിങ്ങലിലെ സ്വകാര്യ സ്ഥാപനത്തിൽ അതിക്രമിച്ചത്തെിയ ഗുണ്ടാസംഘം യുവാവിനെ മർദിക്കുകയും കൊലപെടുത്താൻ ശ്രമിക്കുകയും ചെയ്തു.കാറിലെത്തിയ ആറംഗ സംഘമാണ് ഇതിന് പിന്നിൽ എന്ന് ആരോപിക്കപെടുന്നു.ഗുണ്ടാ സംഘം സ്ഥാപനത്തിനുള്ളിലെ ലക്ഷകണക്കിന് രൂപയുടെ സാധന സാമഗ്രികളും നശിപ്പിച്ചു.അക്രമത്തിന് ഇരയായ യുവാവിനെ പാരിപള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.അദ്ദേഹത്തിൻ്റെ നില അതീവ ഗുരുതരമാണ് എന്ന് അറിയുന്നു

പാര്‍ട്ടി അപമാനിച്ചു, അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും: ജി സുധാകരന്‍

പാര്‍ട്ടി അപമാനിച്ചു, അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും: ജി സുധാകരന്‍

ആലപ്പുഴ: തനിക്ക് പാര്‍ട്ടിയില്‍ നിന്ന് ഉണ്ടായ അനുഭവങ്ങളുടെയും അപമാനത്തിന്റെയും പശ്ചാത്തലത്തില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് സിപിഎം നേതാവ് ജി സുധാകരന്‍. എന്നാല്‍ പാര്‍ട്ടി വിരുദ്ധമായി താന്‍ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. തനിക്ക് നേരിട്ട അപമാനത്തിന്റെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കേണ്ടതില്ല എന്ന തീരുമാനം എടുത്തതെന്നും ജി സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഞാന്‍ ആരുടെയും പിന്തുണ തേടി പോയിട്ടില്ല. ഒരാളുടെയും സ്ഥാനാര്‍ഥിയല്ല. സ്വതന്ത്രനാണ്. പിന്തുണ നല്‍കി കത്തൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പിന്തുണയുടെ പ്രശ്‌നം ഉദിക്കുന്നില്ല. വിജയിക്കുമെന്ന പ്രതീക്ഷയിലല്ലേ മത്സരിക്കുന്നത്. ആരെങ്കിലും പിന്തുണയുമായി വന്നാല്‍ പിന്തുണയുടെ സ്വഭാവം അനുസരിച്ച് തീരുമാനമെടുക്കും.’- ജി സുധാകരന്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുടെയും സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. ഒരു പാര്‍ട്ടിയിലും ഒരു മുന്നണിയിലും ചേരില്ല. യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്നത് പ്രചാരണം മാത്രം. പാര്‍ട്ടി ആദര്‍ശം ഉപേക്ഷിച്ചിട്ടില്ല. പാര്‍ട്ടിയെ ആക്ഷേപിക്കാനില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

‘പ്രതിപക്ഷ കക്ഷികളുമായി സംസാരിച്ചിട്ടില്ല. മുന്നണിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ല.കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ച് ഉറപ്പിച്ചു വച്ചിരിക്കുകയാണെന്നാണ് മാധ്യമപ്രചാരണം. അങ്ങനെയൊരു സംഭം ഉണ്ടായിട്ടില്ല. അതിന്റെ ആവശ്യമില്ല. യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. അങ്ങനെ പറയാന്‍ ഉദ്ദേശിക്കുന്നുമില്ല. പാര്‍ട്ടി നേതാക്കള്‍ ദൗത്യവുമായി വരുന്നു എന്നതാണ് മറ്റൊരു പ്രചാരണം. ഒരു ദൗത്യവുമായി ആരും എന്റെയടുത്ത് വന്നിട്ടില്ല. ആര്‍ നാസറിന്റെ നേതൃത്വത്തില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ കമ്മിറ്റി അംഗങ്ങളും വന്നു കണ്ടിരുന്നു. അതിന് മുന്‍പ് ഒരാഴ്ച മുന്‍പ് സുജാതയും ഹരിശങ്കറും വന്നു. സുജാത ബന്ധുവാണ്.ഹരിശങ്കര്‍ ഒന്നും മിണ്ടിയില്ല. സുജാത രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിച്ച് പോയി. അടുത്ത ദിവസങ്ങളില്‍ നടന്ന കാര്യമാണ്.ഇതെല്ലാ പ്രചാരണങ്ങളാണ്. ഒരു ദൗത്യവുമായി ആരും വന്നിട്ടില്ല. ദൗത്യവുമായി വരേണ്ട സാഹചര്യങ്ങളുമില്ല.’ – ജി സുധാകരന്‍ പറഞ്ഞു.

‘ആരും നിര്‍ബന്ധിച്ചല്ല പാര്‍ട്ടിയില്‍ ചേര്‍ത്തത്. ആരും നിര്‍ബന്ധിച്ചിട്ടല്ല മെമ്പര്‍ഷിപ്പ് പുതുക്കാതിരുന്നത്.പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കിയില്ല എന്നുമാത്രം. എന്നാല്‍ പാര്‍ട്ടിയുടെ ആദര്‍ശങ്ങളും ആശയങ്ങളും ഉപേക്ഷിച്ചിട്ടില്ല. പാര്‍ട്ടിയെ ആക്ഷേപിക്കാന്‍ ഞാന്‍ ഇല്ല. മൂലധനവും കമ്മ്യൂസിസ്റ്റ് മാനിഫെസ്റ്റോയും വായിച്ചിട്ടുണ്ട്. കമ്മ്യൂസിസ്റ്റ് മാനിഫെസ്റ്റോ ഓരോ തവണ വായിക്കുമ്പോഴും ഇഷ്ടം കൂടുകയാണ്. പാര്‍ട്ടിക്ക് വേണ്ടി ജീവിച്ച ആളാണ് ഞാന്‍. പാര്‍ട്ടിയെ ആക്ഷേപിക്കാന്‍ ഞാന്‍ ഇല്ല. പാര്‍ട്ടിയുടെ പരിപാടിയെയും ഭരണഘടനയെയും രേഖയെയും ആക്ഷേപിക്കാന്‍ ഞാന്‍ ഇല്ല. ഒന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസ് മുതല്‍ ഡെലിഗേറ്റ് ആണ്. പാര്‍ട്ടിയുടെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടാണ് മുന്നോട്ടുപോകുന്നത്. ഒന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു പാര്‍ട്ടിയിലും ചേരാനും ഉദ്ദേശിക്കുന്നില്ല. ഒരു മുന്നണിയിലും ചേരാനും ഞാന്‍ ഉദ്ദേശിക്കുന്നില്ല. വ്യക്തിഹത്യ നടത്താനും ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്നെ വ്യക്തിഹത്യ ചെയ്തിട്ടുണ്ട്. എന്റെ അച്ഛനെ വരെ വിളിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെയൊന്നും ഒരു ഏരിയ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും സംസ്ഥാന കമിറ്റിയും എതിര്‍ത്തിട്ടില്ല. പാര്‍ട്ടി പൊളിറ്റിക്കല്‍ ക്രിമിനലുകളെ കൂടെ കൊണ്ട് നടക്കുന്നു. അവരെ ആയുധമാക്കി വ്യക്തിഹത്യ നടത്തുന്നു.പാര്‍ട്ടി ജീവിതം നയിക്കുന്ന ഒരാളെ വ്യക്തിഹത്യ നടത്തുകയാണ്. വ്യക്തിഹത്യ കൊണ്ട് പാര്‍ട്ടി നശിക്കുകയല്ലാതെ എവിടെങ്കിലും രക്ഷപ്പെട്ടതായി കേട്ടിട്ടുണ്ടോ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏക ആയുധം രാഷ്ട്രീയമാണ്.വര്‍ഗ സമര സിദ്ധാന്തത്തെ അധിഷ്ഠിതമാക്കിയ രാഷ്ട്രീയമാണ്. ബുക്ക് വായിച്ച് നോക്കിയാലല്ലോ മനസിലാവൂ.രാഷ്ട്രീയമായി ഇടിവ് കേരളത്തില്‍ സംഭവിച്ചു.

ഇത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും സംഭവിച്ചിട്ടുണ്ട്. യുവാക്കള്‍ക്ക് ആവേശം ഉണ്ടാക്കുന്ന ഒന്നും ഇല്ല. ഗാന്ധിജിയുടെ ലാളിത്യം വേണമെന്നതാണ് ഞങ്ങള്‍ പഠിച്ചിട്ടുള്ളത്.ഗാന്ധിസത്തോട് പൂര്‍ണമായി യോജിപ്പില്ല. പൊതുപ്രവര്‍ത്തകന്‍ ആഡംബരപൂര്‍വം ജീവിക്കാന്‍ പാടില്ല.വരുമാനത്തില്‍ കവിഞ്ഞ് സ്വത്ത് ആര്‍ജിക്കരുത്. അതാണോ കാണുന്നത്’- ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

മലപ്പുറത്തുനിന്നും കാണാതായ വിദ്യാര്‍ഥി തിരുവനന്തപുരത്ത് മരിച്ച നിലയില്‍; കത്തിക്കരിഞ്ഞ് മൃതദേഹം

മലപ്പുറത്തുനിന്നും കാണാതായ വിദ്യാര്‍ഥി തിരുവനന്തപുരത്ത് മരിച്ച നിലയില്‍; കത്തിക്കരിഞ്ഞ് മൃതദേഹം

മലപ്പുറം: പെരിന്തല്‍മണ്ണയ്ക്ക് സമീപം കുരുവമ്പലത്ത് നിന്നും കാണാതായ വിദ്യാര്‍ഥി തിരുവനന്തപുരത്ത് മരിച്ച നിലയില്‍. കുരുവമ്പലം പൊട്ടിപ്പാറ ഹൗസിലെ ബഷീറിന്റെ മകന്‍ മുഹമ്മദ് സിനാനെന്റെ (19) മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റസിഡന്‍ഷ്യല്‍ ഏരിയയിലെ വിജനമായ സ്ഥലത്താണ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടത്

ചൊവ്വാഴ്ച രാവിലെയാണ് കുരുവമ്പലത്തുനിന്ന് വിദ്യാര്‍ഥിയെ കാണാതായത്. ചൊവ്വാഴ്ച മലപ്പുറത്തെ മഅ്ദിന്‍ കോളജിലേക്ക് പോയ സിനാനെ പിന്നീട് കാണാതാവുകയായിരുന്നു. മകനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് കൊളത്തൂര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. അന്വേഷണം പുരോഗമിക്കവെയാണ് തിരുവനന്തപുരത്ത് മരിച്ചതായി കൊളത്തൂര്‍ പൊലീസിന് വിവരം ലഭിക്കുന്നത്.

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കുപ്പിയില്‍ പെട്രോള്‍ പോലുള്ള ദ്രാവകവുമായി സിനാന്‍ നടന്നു പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് ബന്ധുക്കള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു.

‘പടക്കളം സന്ദീപ്…. മലയാളികൾ കുറേ പേരോട് ക്രഷ് ഉണ്ട്’; വൈറലായി ശിവാം​ഗിയുടെ വാക്കുകൾ

‘പടക്കളം സന്ദീപ്…. മലയാളികൾ കുറേ പേരോട് ക്രഷ് ഉണ്ട്’; വൈറലായി ശിവാം​ഗിയുടെ വാക്കുകൾ

പ്രശസ്ത ഗായകരായ ബിന്നി കൃഷ്ണകുമാറിന്റെയും കൃഷ്ണകുമാറിന്റെയും മകളാണ് ശിവാംഗി കൃഷ്ണകുമാർ. പല വൈറൽ അഭിമുഖങ്ങളിലൂടെയും ശിവാം​ഗി മലയാളികളുടെ പ്രിയങ്കരിയാണ്. ​ഗായിക കൂടിയായ ശിവാം​ഗി ശ്രദ്ധ നേടുന്നത് തമിഴിലെ ഒരു റിയാലിറ്റി ഷോയിലൂടെയാണ്. കഴിഞ്ഞ ദിവസം ഒരു അവാർഡ് ചടങ്ങിനായി കേരളത്തിലെത്തിയിരുന്നു ശിവാംഗി.

അവാർഡ് ​ദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെ തന്റെ ക്രഷിനെക്കുറിച്ചും ശിവാം​ഗി സംസാരിച്ചിരുന്നു. ശിവാം​ഗിയുടെ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. “ഉണ്ണി മുകുന്ദനോട് ശിവാം​ഗിക്ക് ഒരു ചെറിയ ക്രഷ് ഉണ്ടെന്നാണല്ലോ കേൾക്കുന്നത് എന്നായിരുന്നു അവതാരക പറഞ്ഞത്. ഇതിന് മറുപടിയായി തനിക്ക് നിരവധി പേരോട് ക്രഷ് ഉണ്ടെന്നാണ് ശിവാം​ഗി പറഞ്ഞത്.

അപ്പോൾ ഉണ്ണി മുകുന്ദൻ ഒരാൾ, രണ്ടാമത്, മൂന്നാമത്, നാലാമത് ആരൊക്കെ ആണെന്ന് പറയാമോ എന്നായി അവതാരക. ഫസ്റ്റ് ഉണ്ണി മുകുന്ദൻ, സെക്കൻഡ് വന്ന് ധ്രുവ് വിക്രം, മൂന്നാമത്തേത്….. മലയാളികൾ കുറേപേർ ഉണ്ട്, ആസിഫ് അലി… കല്യാണം കഴിഞ്ഞു എന്നാലും കുഴപ്പമില്ല. അത് കഴിഞ്ഞ്…. സന്ദീപ്. – ശിവാംഗി പറഞ്ഞു.

നമ്മുടെ എക്കോയിലെ സന്ദീപ് എന്ന് അവതാരക പറഞ്ഞപ്പോൾ പടക്കളം സന്ദീപ് എന്നായിരുന്നു ശിവാം​ഗിയുടെ ഉത്തരം. ഇനി സന്ദീപ് എങ്ങാനും വന്നാൽ ഞാൻ പറയും, ഞാൻ നിങ്ങളുടെ വലിയ ഫാൻ ആണ്. നിങ്ങളുടെ പടക്കളം എനിക്ക് ഭയങ്കര ഇഷ്ടമായി.പ്രത്യേകിച്ച് ആ മൂന്ന് റോൾ എനിക്ക് ഭയങ്കര ഇഷ്ടമായി. എനിക്ക് ഒരുമാതിരി ഒക്കെ ആയിപ്പോയി എന്നൊക്കെ”.- ശിവാം​ഗി പറഞ്ഞു. എന്തായാലും ശിവാം​ഗിയുടെ വാക്കുകൾ ഇതിനോടകം തന്നെ തരം​ഗമായി മാറികൊണ്ടിരിക്കുകയാണ്.