ആളുമാറി പൊലീസ് മര്‍ദനം: യുവാവിന്റെ കര്‍ണപുടത്തിന് പരിക്ക്, ഡിജിപിക്ക് പരാതി നല്‍കി കുടുംബം

ആളുമാറി പൊലീസ് മര്‍ദനം: യുവാവിന്റെ കര്‍ണപുടത്തിന് പരിക്ക്, ഡിജിപിക്ക് പരാതി നല്‍കി കുടുംബം

കോഴിക്കോട്: പ്രതിയാണെന്ന് തെറ്റിദ്ധരിച്ച് മേപ്പയൂരില്‍ ആളുമാറി പൊലീസ് മര്‍ദനമേറ്റ വിദ്യാര്‍ത്ഥിയുടെ ചെവിക്ക് പരിക്ക്. ചെറുവണ്ണൂര്‍ കണ്ടിത്താഴ പാറക്കാത്ത് മൊയ്തിയുടെ മകന്‍ ആദിലിന് (18) ആണ് മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് മര്‍ദനമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. മേപ്പയൂര്‍ ടൗണിലെ ഓണ്‍ലൈന്‍ സേവാ കേന്ദ്രത്തില്‍ നില്‍ക്കുന്നതിനിടെയാണ് മഫ്തിയില്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ആദിലിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി മര്‍ദിച്ചത്.

മര്‍ദനത്തില്‍ യുവാവിന്റെ കര്‍ണപുടത്തിന് പരിക്കേറ്റതായി ബന്ധുക്കള്‍ ആരോപിച്ചു. മര്‍ദനത്തിന് ശേഷം ചെവി വേദനയെ തുടര്‍ന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും സഹകരണ ആശുപത്രിയിലും ആദില്‍ ചികിത്സ തേടി. കര്‍ണപുടത്തിന് പരിക്കേറ്റതാണ് വേദനയ്ക്ക് കാരണം എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും ബന്ധുക്കള്‍ പറഞ്ഞു.

മേപ്പയൂര്‍ സ്വദേശിയായ സൗരവിനെ കളമശ്ശേരിയില്‍ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസിലെ പ്രതിയെ തേടിയെത്തിയ പൊലീസ് സംഘമാണ് ആദിലിനെ മര്‍ദിച്ചത് എന്നാണ് വിവരം. തട്ടിക്കൊണ്ടുപോകല്‍ കേസിലെ പ്രതി മുഹമ്മദ് ഹാഷിറിനെ (21) അന്വേഷിച്ചാണ് പൊലീസ് മേപ്പയൂരിലെത്തിയത്. കേസിലെ മറ്റൊരു പ്രതിയെന്ന് കരുതുന്ന മേപ്പയൂര്‍ സ്വദേശിയും ഹാഷിറും ഓണ്‍ലൈന്‍ സേവാ കേന്ദ്രത്തില്‍ എത്തിയ സമയത്ത് ആദില്‍ അവിടെ ഉണ്ടായതാണ് പൊലീസിന് സംശയം ഉണ്ടാക്കിയത്.

സംഭവത്തെ കുറിച്ച് ആദില്‍ പറയുന്നത് – ‘എസ്ബിഐ ബാങ്കില്‍ അക്കൗണ്ട് തുടങ്ങുന്നതിനുള്ള രേഖകള്‍ തയ്യാറാക്കുന്നതിനായാണ് ഓണ്‍ലൈന്‍ സേവാ കേന്ദ്രത്തില്‍ എത്തിയത്. അപ്പോൾ ഹാഷിര്‍ അവിടെ എത്തി. പെട്ടെന്ന്, മഫ്തിയിലുള്ള ഒരു സംഘം പൊലീസ് അവിടെയെത്തി എന്നെയും ഓണ്‍ലൈന്‍ സേവാ കേന്ദ്രത്തില്‍ നിന്നിരുന്ന മറ്റൊരാളെയും ഹാഷിറിനൊപ്പം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കേസിനെക്കുറിച്ചും അതില്‍ ഉള്‍പ്പെട്ട ആളുകളെക്കുറിച്ചും അറിയില്ലെന്ന് പറഞ്ഞു. ഇതിനിടെ ആയിരുന്നു മര്‍ദനം. പിന്നീടാണ് പൊലീസിന് അബദ്ധം മനസിലായത്. തുടര്‍ന്ന് ഖേദം പ്രകടിപ്പിച്ച് ഉച്ചകഴിഞ്ഞ് 3.30 ഓടെ അവര്‍ വിട്ടയച്ചു. ബാങ്ക് അക്കൗണ്ട് തുറക്കാന്‍ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്തു. പിന്നാലെയാണ്, കടുത്ത ചെവി വേദന അനുഭവപ്പെട്ടതും ചികിത്സ തേടിയതും. തുടര്‍ന്നുള്ള സ്‌കാനിംഗിലും പരിശോധനയിലും എനിക്ക് കര്‍ണപടലത്തിന് പരിക്കേറ്റതായി കണ്ടെത്തി, ഒരു മാസത്തേക്ക് വിശ്രമം നിര്‍ദേശിച്ചു ,’ ആദില്‍ പറഞ്ഞു. മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപി, കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, മേപ്പയ്യൂര്‍ പൊലീസ് എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് ആദിലും കുടുംബവും.

അതേസമയം, ആദിലിനെ മര്‍ദിച്ചിട്ടില്ലെന്നാണ് മേപ്പയൂര്‍ പൊലീസിന്റെ വിശദീകരണം. കളമശ്ശേരി പോലീസിനെ സഹായിക്കാന്‍ മേപ്പയൂര്‍ പൊലീസ് ഇടപെട്ടിരുന്നു. യുവാവിനെ ആളുമാറി കസ്റ്റഡിയിലെടുത്തെന്ന് വ്യക്തമായതോടെ തന്നെ വിട്ടയച്ചിരുന്നു. ആദിലിനെ മര്‍ദിച്ചിട്ടില്ലെന്നും മേപ്പയൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഇ കെ ഷിജു പറഞ്ഞു. തട്ടിക്കൊണ്ടുപോവല്‍ കേസിലെ പ്രതിയുമായി യുവാവ് സംസാരിക്കുന്നത് കണ്ടതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്നും പൊലീസ് വിശദീകരിക്കുന്നു. യുവാവിനെ ഒരു തരത്തിലും ഉപദ്രവിച്ചിട്ടില്ലെന്നും ഓപ്പറേഷന് നേതൃത്വം നല്‍കിയ കളമശ്ശേരി പൊലീസിലെ സബ് ഇന്‍സ്‌പെക്ടറും പറയുന്നു.

അക്ഷയ ജീവനക്കാരി ജോലിക്കെത്തിയിട്ട് 4 മാസം മാത്രം; വ്യാജ നീറ്റ് ഹാൾ ടിക്കറ്റിന് പിന്നാലെ പൊലീസ്, കേസെടുത്തു

അക്ഷയ ജീവനക്കാരി ജോലിക്കെത്തിയിട്ട് 4 മാസം മാത്രം; വ്യാജ നീറ്റ് ഹാൾ ടിക്കറ്റിന് പിന്നാലെ പൊലീസ്, കേസെടുത്തു

പത്തനംത്തിട്ട: പത്തനംതിട്ടയിൽ വ്യാജ ഹാൾടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിക്ക് എതിരെ പൊലീസ് കേസ് എടുത്തു. നടപടി പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍റെ പരാതിയിലാണ്. വ്യാജ ഹാൾ ടിക്കറ്റ് നൽകിയ നെയ്യാറ്റിൻകരയിലെ അക്ഷയ കേന്ദ്രത്തിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

പത്തനംതിട്ട പൊലിസ് സ്ഥാപനത്തിൽ ഉടൻ പരിശോധന നടത്തും. ഒരു ജീവനക്കാരിയെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തായും സൂചനയുണ്ട്. പൊലീസ് സംശയിക്കുന്ന ജീവനക്കാരി ജോലിക്കെത്തിയിട്ട് നാല് മാസം മാത്രമാണ് ആയിട്ടുള്ളതെന്ന് സ്ഥാപന ഉടമ സത്യദാസ് പറഞ്ഞത്. പത്തനംതിട്ട നഗരത്തിലെ തൈക്കാവ് സ്കൂളിലാണ് വ്യാജ ഹാൾടിക്കറ്റുമായി തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ വിദ്യാർഥി എത്തിയത്.

തുടക്കത്തിലെ പരിശോധനയിൽ തന്നെ പരീക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയിരുന്നു. ഒരു മണിക്കൂർ പരീക്ഷ എഴുതാൻ അനുവദിച്ചു. ഇതിനിടെ ഹാൾടിക്കറ്റിലെ റോൾ നമ്പറിൽ മറ്റൊരു വിദ്യാർത്ഥി തിരുവനന്തപുരത്ത ഒരു കേന്ദ്രത്തിൽ പരീക്ഷ എഴുതുന്നുണ്ടെന്ന് കണ്ടെത്തി. തുടർന്ന് പത്തനംതിട്ടയിലെ വിദ്യാർത്ഥി പരീക്ഷ എഴുതുന്നത് നിർത്തിവെപ്പിച്ചു. പരീക്ഷാ കേന്ദ്രത്തിന്‍റെ ചുമതലക്കാരൻ ഉടൻ പൊലീസിൽ പരാതി നൽകി. വ്യാജ ഹാൾ ടിക്കറ്റമായി വന്ന വിദ്യാർത്ഥിയെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

എന്നാൽ, ചോദ്യം ചെയ്യലിൽ നെയ്യാറ്റിൻകരയിലെ അക്ഷയ സെന്‍റർ ജീവനക്കാരിയാണ് വ്യാജ ഹാൾടിക്കറ്റ് നൽകിയതെന്നാണ് ഇവർ മൊഴി നൽകിയത്. പാറശാല സ്വദേശിയായ വിദ്യാർത്ഥിയുടെ അമ്മ നെയ്യാറ്റിൻകരയിലെ അക്ഷയ സെൻറർ ജീവനക്കാരിയെ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനായി ചുമതലപ്പെടുത്തിയതെന്നാണ് മൊഴിയെന്ന് പത്തനംതിട്ട ഡിവൈഎസ്‍പി ബിനു വര്‍ഗീസ് പറഞ്ഞു. എന്നാൽ, അവർ പരീക്ഷയ്ക്ക് അപേക്ഷിച്ചില്ല. മറന്നു പോയതാകാമെന്നാണ് നിഗമനം. അക്ഷയ സെന്‍റര്‍ ജീവനക്കാരിയെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കേസിൽ ദുരുഹത നീങ്ങുവെന്ന് ഡിവൈഎസ്‍പി വ്യക്തമാക്കിയിരുന്നു.

തെക്കേ ഗോപുരനട ഇന്ന് തുറക്കും; പൂരാവേശത്തില്‍ തൃശൂര്‍

തെക്കേ ഗോപുരനട ഇന്ന് തുറക്കും; പൂരാവേശത്തില്‍ തൃശൂര്‍

തൃശൂര്‍ : പൂര വിളംബരം കുറിച്ച് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട ഇന്ന് തുറക്കും. പകല്‍ പതിനൊന്നരയോടെ നെയ്തലക്കാവ് വിഭാഗത്തിനു വേണ്ടി തിടമ്പേറ്റിയ എറണാകുളം ശിവകുമാര്‍ എന്ന ഗജവീരനാണ് തെക്കേഗോപുരനട തുറക്കുക. ശിവകുമാര്‍ തുമ്പിക്കൈ ഉയര്‍ത്തുന്നതോടെ പൂരാരവമുയരും.

രാവിലെ കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രത്തില്‍ നിന്ന് എഴുന്നള്ളിപ്പ് തുടങ്ങും. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലൂടെ പൂരപ്പറമ്പ് വഴി മണികണ്ഠനാലില്‍ എത്തിച്ചേരും. തുടര്‍ന്ന് കക്കാട് രാജപ്പന്‍ പ്രമാണിയായ പാണ്ടിമേളത്തിന്റെ അകമ്പടിയോടെ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് നീങ്ങും. പടിഞ്ഞാറേ ഗോപുരം കടന്ന് വടക്കുന്നാഥന്‍ ക്ഷേത്രം വലംവച്ചശേഷം തെക്കേ ഗോപുര വാതില്‍ തുറക്കും.

ചൊവ്വാഴ്ചയാണ് പൂരപ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന തൃശൂര്‍ പൂരം. ഇന്ന് വൈകിട്ട് വൈദ്യപരിശോധനയ്ക്ക് ആനകള്‍ നിരക്കും. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളും പൂരപ്പന്തലുകളും ദീപാലംകൃതമാവും. ചൊവ്വാഴ്ച രാവിലെ എട്ട് ഘടകക്ഷേത്രങ്ങളില്‍ നിന്ന് ചെറുപൂരങ്ങളുടെ വരവ് ആരംഭിക്കും. തുടര്‍ന്ന് 11.30ന് തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍ വരവ്. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. പകല്‍ മൂന്നിന് പാണ്ടിമേളത്തിന്റെ അകമ്പടിയോടെ ശ്രീമൂലസ്ഥാനത്ത് എത്തും. പകല്‍ പന്ത്രണ്ടോടെ പാറമേക്കാവ് എഴുന്നള്ളിപ്പ് തുടങ്ങും. ഉച്ചയ്ക്ക് രണ്ടുമണിയോടെ മേളങ്ങളുടെ മേളമായ ഇലഞ്ഞിത്തറ മേളം തുടങ്ങും. വൈകിട്ട് 5.30ന് തെക്കോട്ടിറക്കവും വര്‍ണക്കുടമാറ്റവും നടക്കും. രാത്രി പൂരത്തിനുശേഷം ബുധന്‍ പുലര്‍ച്ചെയാണ് വെടിക്കെട്ട് നടക്കുക.

പൊട്ടിത്തെറിച്ചത് 34 ബാറ്ററികള്‍, സീലിങ്ങിനും ഭിത്തിക്കും തകരാര്‍; പുക ഉയര്‍ന്നത് ബാറ്ററിയില്‍ നിന്ന്

പൊട്ടിത്തെറിച്ചത് 34 ബാറ്ററികള്‍, സീലിങ്ങിനും ഭിത്തിക്കും തകരാര്‍; പുക ഉയര്‍ന്നത് ബാറ്ററിയില്‍ നിന്ന്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് അപകടത്തില്‍ അത്യാഹിത വിഭാഗം പഴയനിലയിലേക്ക് എത്തിക്കാന്‍ പത്ത് ദിവസത്തിലേറെ സമയം എടുക്കും. അപകടത്തിന് പിന്നാലെ ഇന്നലെ വിദഗ്ധസമിതിയുടെ പരിശോധനകള്‍ നടന്നു.

ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥരും പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗവും ചേര്‍ന്നാണ് പരിശോധിച്ചത്. കെട്ടിടത്തിന് വലിയ കേടൊന്നുമില്ല. എംആര്‍ഐയുടെ യുപിഎസ് മുറിയുടെ മുകള്‍ഭാഗത്തെ അലൂമിനിയം സീലിങ്ങിന്റെ കുറച്ചുഭാഗം പൊട്ടിയിട്ടുണ്ട്. ചുമരിലും ചെറുതായി കേടുപാടുണ്ട്. ഇത് വേഗം പരിഹരിക്കാമെന്ന് പൊതുമരാമത്ത് വിഭാഗം അറിയിച്ചു.

അപകടത്തില്‍ 34 ബാറ്ററികളാണ് പൊട്ടിത്തെറിച്ചത്. ഇതില്‍ ഒരെണ്ണത്തിന് പരിശോധനയ്ക്കിടയിലും ചാര്‍ജുണ്ടായിരുന്നതായി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഡെപ്യൂട്ടി ചീഫ് ഇന്‍സ്‌പെക്ടര്‍ കെ.പി. ജ്യോതിഷ് പറഞ്ഞു. ബാറ്ററി പൊട്ടിത്തെറിച്ചതാണ് പുകയുയരാന്‍ കാരണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് അധികൃതര്‍ വ്യക്തമാക്കി. ബാറ്ററി ടെര്‍മിനലും പൊട്ടിയതായി പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു.

അപകടത്തില്‍ പൊലീസ് അന്വേഷണവും വിവിധ വകുപ്പുതല അന്വേഷണവും തുടരുകയാണ്. അപകട സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. യുപിഎസ് റൂമിലേക്കുള്ള പ്രവേശനം അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്.

മെഡിക്കല്‍ കോളജിലെ അത്യാഹിതവിഭാഗം ഇനി പൂര്‍വസ്ഥിതിയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ദിവസങ്ങളെടുക്കും. മറ്റുനിലകള്‍ ഉടന്‍ തന്നെ ശുചീകരിച്ചശേഷം ഉപയോഗിച്ചുതുടങ്ങും. പൊട്ടിത്തെറിയുണ്ടായ യുപിഎസ് ഘടിപ്പിച്ച എംആര്‍ഐ ഉപകരണം ശീതീകരിച്ച സ്ഥലത്ത് സൂക്ഷിക്കാന്‍വേണ്ട മുന്‍കരുതലെടുക്കും. ബയോമെഡിക്കല്‍ ഉപകരണമായതിനാല്‍ എംആര്‍ഐയുടെ അറ്റകുറ്റപ്പണി നടത്താന്‍ സ്വകാര്യ സ്ഥാപനമെത്തണം. ഇതിന് സമയമെടുക്കും.

അതേസമയം മെഡിക്കല്‍ കോളജിലെ പഴയ അത്യാഹിത വിഭാഗത്തിന്റെ താല്‍ക്കാലിക പ്രവര്‍ത്തനം ഇന്ന് ആരംഭിക്കും. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ വൈദ്യുതി പുനഃസ്ഥാപിച്ചു. ഗ്രൗണ്ട് ഫ്ളോറില്‍ ഭാഗീകമായും മറ്റ് 6 നിലകളില്‍ പൂര്‍ണമായും വൈദ്യുതി പുനഃസ്ഥാപിച്ചു.

പൂരം ആവേശംകൂട്ടാന്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനും; ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പൂരം ആവേശംകൂട്ടാന്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനും; ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

തൃശ്ശൂര്‍: പൂരത്തിന് തിടമ്പേറ്റാന്‍ കൊമ്പന്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് അനുമതി. വനം വകുപ്പിന്റെ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കി ആനക്ക് ടാഗ് കൈമാറി. തൃശൂര്‍ പൂരദിവസം തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും.

വര്‍ഷങ്ങളോളം തെക്കേ ഗോപുര നട തുറന്ന് പൂര വിളംബരം നടത്തിയിരുന്നത് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനായിരുന്നു. ഏഴു വര്‍ഷം മുമ്പാണ് ഇതില്‍ മാറ്റം വന്നത്. നിലവില്‍ എറണാകുളം ശിവകുമാറാണ് തെക്കേ ഗോപുര നട തുറന്ന് പൂര വിളംബരം നടത്തുന്നത്. ഇക്കൊല്ലം പൂരത്തിന് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയിരുന്ന രാമചന്ദ്രന്‍ ഇക്കുറി ചെമ്പൂക്കാവ് കാര്‍ത്ത്യായനി ക്ഷേത്രത്തിനു വേണ്ടിയാണ് കോലമേന്തുക. തൃശൂര്‍ പൂരത്തിലെ പ്രധാന ഘടകക്ഷേത്രമാണ് ചെമ്പൂക്കാവ്. തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് ഇതാദ്യമായാണ്.

വേടന് വീണ്ടും സര്‍ക്കാര്‍ വേദി, വാര്‍ഷികാഘോഷ പരിപാടിയില്‍ ഇടുക്കിയില്‍ പാടും

വേടന് വീണ്ടും സര്‍ക്കാര്‍ വേദി, വാര്‍ഷികാഘോഷ പരിപാടിയില്‍ ഇടുക്കിയില്‍ പാടും

ഇടുക്കി: കഞ്ചാവ് പുലിപ്പല്ല് കേസുകളില്‍ പ്രതിയായതിന് പിന്നാലെ സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും ഒഴിവാക്കിയ റാപ്പര്‍ വേടന് ഇടുക്കിയില്‍ വീണ്ടും വേദി. സര്‍ക്കാറിന്റെ നാലാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് ഇടുക്കി ചെറുതോണിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലാണ് വേടന്റെ പരിപാടി നടക്കുക.

സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി ഏപ്രില്‍ 29ന് ഇടുക്കിയില്‍ വേടന്റെ ഷോ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കേസുകള്‍ക്കും വിവാദങ്ങള്‍ക്കും പിന്നാലെ പരിപാടി ജില്ലാ ഭരണകൂടം റദ്ദാക്കി. തുടര്‍ന്നാണ് ഇപ്പോള്‍ മേയ് അഞ്ചിന് നടക്കുന്ന പരിപാടിയുടെ സമാപന വേദിയില്‍ സംഗീത പരിപാടിക്ക് അവസരം നല്‍കിയിരിക്കുന്നത്. വാഴത്തോപ്പ് സര്‍ക്കാര്‍ സ്‌കൂളില്‍ ആണ് വേദി.

കഞ്ചാവ് കേസില്‍ അറസ്റ്റിലായ വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളി ഉള്‍പ്പെടെ എട്ട് പേരെയും ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാല്‍ പുലിപ്പല്ല് കണ്ടെത്തിയതോടെ വനംവകുപ്പ് കേസെടുക്കുകയായിരുന്നു. ആ കേസിലും വേടന് ജാമ്യം ലഭിച്ചു. ഇതിനിടെ വനം വകുപ്പിന്റെ നടപടിക്ക് എതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വേടനെ അറസ്റ്റ് ചെയ്യാന്‍ വനുവകുപ്പ് തിടുക്കം കാട്ടിയെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന ആരോപണം. പിന്നാലെ വേടന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍ ഉള്‍പ്പെടെ രംഗത്തെത്തുകയും ചെയ്തു. ഇതോടെയാണ് വേടന്റെ പരിപാടിക്കായി സര്‍ക്കാര്‍ വേദി നല്‍കാന്‍ തീരുമാനിച്ചത്.