‘വിവാഹത്തിന് കിട്ടുന്ന സ്വര്‍ണവും പണവും വധുവിന്റേത് മാത്രം’; തെളിവ് ആവശ്യപ്പെടരുതെന്ന് ഹൈക്കോടതി

‘വിവാഹത്തിന് കിട്ടുന്ന സ്വര്‍ണവും പണവും വധുവിന്റേത് മാത്രം’; തെളിവ് ആവശ്യപ്പെടരുതെന്ന് ഹൈക്കോടതി

കൊച്ചി: വിവാഹത്തിന് വധുവിന് കിട്ടുന്ന സ്വര്‍ണവും പണവും വധുവിന്റെ മാത്രം സ്വത്താണെന്ന് ഹൈക്കോടതി. ഗാര്‍ഹിക പീഡന, സ്ത്രീധന പീഡന പരാതികളുടെയും വിവാഹമോചനത്തിന്റെയും ഘട്ടത്തില്‍ ഉടമസ്ഥത തെളിയിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് മനസ്സിലാക്കി കോടതികള്‍ നീതി നടപ്പാക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ബി.സ്‌നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

വിവാഹത്തിന് വധുവിനു കിട്ടിയ സാധനങ്ങള്‍ക്കു ലിസ്റ്റോ രേഖയോ ഇല്ലാത്തതിനാല്‍ ഇത്തരം കേസുകളില്‍ നീതി നിഷേധിക്കപ്പെടുന്നുവെന്നും കോടതി പറഞ്ഞു. വിവാഹ ബന്ധം വേര്‍പിരിഞ്ഞിട്ടും സ്വര്‍ണവും വീട്ടുസാമഗ്രികളും തിരികെ ആവശ്യപ്പെട്ടെങ്കിലും എറണാകുളം കുടുംബക്കോടതി നിരസിച്ച സാഹചര്യത്തിലാണു കളമശേരി സ്വദേശി രശ്മി ഹൈക്കോടതിയിലെത്തിയത്. കേസില്‍ ഹര്‍ജിക്കാരിക്ക് 59.5 പവന്‍ സ്വര്‍ണമോ ഇതിന്റെ വിപണിവിലയോ നല്‍കാന്‍ കോടതി ഭര്‍ത്താവിനോടു നിര്‍ദേശിച്ചു.

2010ല്‍ കല്യാണ സമയത്ത് വീട്ടുകാര്‍ തനിക്ക് 63 പവന്‍ സ്വര്‍ണവും ഭര്‍ത്താവിനു 2 പവന്റെ മാലയും ബന്ധുക്കള്‍ സമ്മാനമായി 6 പവനും നല്‍കിയതായി ഹര്‍ജിക്കാരി പറയുന്നു. താലിമാലയും ഒരു വളയും രണ്ടു മോതിരവും ഒഴിച്ചുള്ളവ സൂക്ഷിക്കാനെന്നു പറഞ്ഞ് ഭര്‍തൃമാതാപിതാക്കളുടെ മുറിയിലേക്കു മാറ്റി. പിന്നീട് 5 ലക്ഷം രൂപ കൂടി നല്‍കാത്തതിന്റെ പേരില്‍ വിവാഹ ബന്ധത്തില്‍ വിള്ളലുണ്ടാകുകയായിരുന്നു. വിവാഹവേളയില്‍ സ്വര്‍ണവും പണവും സ്വകാര്യമായും അനൗദ്യോഗികമായും കൈമാറുന്നതു മൂലം രേഖയുണ്ടാകാറില്ലെന്നും ഈ സാഹചര്യം മുതലാക്കി ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും അതു കൈക്കലാക്കുന്ന പല കേസുകളുമുണ്ടെന്നും കോടതി പറഞ്ഞു.

‘സുരക്ഷയെക്കരുതി സ്വര്‍ണവും പണവും ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും സൂക്ഷിക്കുന്ന രീതിയുണ്ട്. ഇതോടെ, സ്വന്തം ആഭരണങ്ങളില്‍ തൊടാനുള്ള അവകാശം പോലും സ്ത്രീക്കു നിഷേധിക്കപ്പെടുന്നു. നിലവിലെ സാമൂഹിക, കുടുംബ സാഹചര്യങ്ങളില്‍ പെണ്‍കുട്ടികള്‍ക്കു തെളിവു ഹാജരാക്കാന്‍ കഴിയാറില്ല. അതിനാല്‍ ക്രിമിനല്‍ കേസിലെന്ന പോലെ കര്‍ശനമായ തെളിവ് ആവശ്യപ്പെടരുത്. നീതി എന്നതു കര്‍ശന നടപടിക്രമങ്ങള്‍ക്ക് അപ്പുറം സത്യത്തെയും അതിന്റെ യഥാര്‍ഥ പശ്ചാത്തലത്തെയും അംഗീകരിക്കുന്നതാണ്’ കോടതി വിധിന്യായത്തില്‍ പറഞ്ഞു.

അക്ഷയതൃതീയ ദിനത്തില്‍ മാറ്റമില്ലാതെ സ്വര്‍ണവില; 72,000 രൂപയില്‍ താഴെ

അക്ഷയതൃതീയ ദിനത്തില്‍ മാറ്റമില്ലാതെ സ്വര്‍ണവില; 72,000 രൂപയില്‍ താഴെ

കൊച്ചി: സ്വര്‍ണം വാങ്ങാന്‍ ഏറ്റവും വിശേഷപ്പെട്ട ദിവസമായി കരുതി വരുന്ന അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണവിലയില്‍ മാറ്റമില്ല. 71,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 8980 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും വേറെയും.

സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതല്‍ സ്വര്‍ണവില ഇടിയാന്‍ തുടങ്ങി. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. ആറുദിവസത്തിനിടെ 2800 രൂപ കുറഞ്ഞ ശേഷം ഇന്നലെ പവന് 320 രൂപ വര്‍ധിച്ച സ്വര്‍ണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഇപ്പോഴും ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

ഇന്ന് അക്ഷയതൃതീയ; സ്വർണം വാങ്ങുന്നത് ധനസമൃദ്ധിക്ക് കാരണമാകുമെന്ന് വിശ്വസിക്കുന്നു

ഇന്ന് അക്ഷയതൃതീയ; സ്വർണം വാങ്ങുന്നത് ധനസമൃദ്ധിക്ക് കാരണമാകുമെന്ന് വിശ്വസിക്കുന്നു

അക്ഷയതൃതീയ എന്നത് ഹിന്ദു ധർമത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ദിനമാണ്. ഇത് ഓരോ വർഷവും വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയ തിയ്യതിയിലാണ് ആഘോഷിക്കുന്നത് (വിഷുവിന് ശേഷമുള്ള രണ്ടാം പകുതി).

“അക്ഷയ” എന്നത് ക്ഷയമില്ലാത്തത് എന്നർത്ഥം വരുന്ന സംസ്‌കൃത പദമാണ്. അതായത്, ഈ ദിനത്തിൽ നടത്തുന്നത് മുഴുവൻ ക്ഷയിക്കാതെ അഭിവൃദ്ധിയുണ്ടാക്കും എന്നു വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഈ ദിവസം പുതിയ കാര്യങ്ങൾ ആരംഭിക്കാൻ (വ്യാപാരങ്ങൾ, പുതിയ ഇടപാടുകൾ, വിവാഹം തുടങ്ങിയവ) നല്ലതായായി കരുതുന്നു

സ്വർണം വാങ്ങുന്നത് ധനസമൃദ്ധിക്ക് കാരണമാകുമെന്ന് വിശ്വസിക്കുന്നു

ദാനം ചെയ്യുന്നത് (വിശേഷിച്ച് അന്നദാനം) വലിയ പുണ്യമായി കണക്കാക്കുന്നു

ധാർമിക പ്രവർത്തനങ്ങൾ (പാരായണം, ജപം, ധ്യാനം, പുണ്യകർമങ്ങൾ) ചെയ്യുന്നത് പ്രത്യേകമായ ഫലപ്രദമായി വിശ്വസിക്കപ്പെടുന്നു

പൗരാണിക ഭൂമി:

ഈ ദിവസം പരാശര മുനി വഴിപാടുകൾക്കായി തിരഞ്ഞെടുത്തതാണെന്ന് ചില പുരാണങ്ങൾ പറയുന്നു

കൃഷ്ണൻ കൃഷ്ണപക്ഷത്തിന് ദ്രൗപദിക്ക് അക്ഷയപാത്രം നൽകി എന്നു വിശ്വാസമുണ്ട്

ഈ ദിവസം ശൃംഗിരിഷിയുടെ ആശീർവാദത്തിൽ കൃഷ്ണദ്വൈപായന വ്യാസർ മഹാഭാരതം എഴുതിത്തുടങ്ങിയതായും പറയുന്നു

അക്ഷയതൃതീയയെ കുറിച്ച് കൂടുതൽ വിശദമായി നോക്കാം:

1. ആചാരങ്ങളും അനുഷ്ഠാനങ്ങളും:

അക്ഷയതൃതീയയുടെ ദിവസം ഹിന്ദുമത വിശ്വാസികൾ വിവിധമായ ആചാരങ്ങൾ അനുഷ്ഠിക്കുന്നു:

a. ദാനം :

ഈ ദിവസം അന്നദാനം, വസ്ത്രദാനം, ജലദാനം, വിദ്യാദാനം, സ്വർണദാനം തുടങ്ങിയവ വളരെ മഹത്വം ഉള്ളതായി കരുതുന്നു.

ദാനം നിർവഹിക്കുന്നത് മനുഷ്യന്റെ പാപക്ഷയത്തിനും ആത്മശുദ്ധിക്കും സഹായിക്കുന്നു എന്ന വിശ്വാസം.

b. സ്നാനവും ജപവും ധ്യാനവും:

പുണ്യനദികളിൽ സ്നാനം (ഗംഗ, ഗോദാവരി, കാവേരി മുതലായവ) നടത്തുന്നവരെ പ്രത്യക്ഷ ദേവദർശനം നേടുന്നവരായി കാണുന്നു.

വിഷ്ണു ഭക്തർ വിഷ്ണുസഹസ്രനാമം, ഭഗവദ്ഗീത തുടങ്ങിയവ പാരായണം ചെയ്യുന്നു.

c. പിതൃതർപ്പണം:

പിതൃകൾക്ക് തർപ്പണം ചെയ്യുന്നത് വലിയ പുണ്യഫലമായി കരുതുന്നു. ഇതു പിതൃ യജ്ഞത്തിന്റെ ഭാഗമാണ്.

d. കർഷകരുടെ ആചാരങ്ങൾ:

ചില പ്രദേശങ്ങളിൽ കർഷകർ വിളകൾ വിതയ്ക്കാൻ തുടക്കം കുറിക്കുന്നത് ഈ ദിവസത്തിലാണ്, കാരണം ഭൂമി ഈ സമയത്ത് “പുണ്യമയമായ” അവസ്ഥയിൽ ആണെന്ന് വിശ്വസിക്കുന്നു.

2. പൗരാണിക കഥകൾ:

a. കൃഷ്ണനും ദ്രൗപദിയും:

പാണ്ഡവർ വനവാസത്തിലിരുന്നപ്പോൾ ദ്രൗപദി ഭക്ഷണത്തിനായി കൃഷ്ണനോട് പ്രാർത്ഥിച്ചു.

കൃഷ്ണൻ അവളെ “അക്ഷയപാത്രം” നൽകി – അതിലെ ഭക്ഷണം ഒരിക്കലും തീരില്ല. ഇതിന്‍റെ ഓർമ്മയായാണ് അക്ഷയതൃതീയ.

b. കുബേരൻ:

കുബേരൻ, ധനത്തിന്റെ ദേവൻ, ഈ ദിവസം തന്നെ വിഷ്ണു ഭഗവാനെ ആരാധിച്ച് അക്ഷയ ധനം (ക്ഷയിക്കാത്ത ധനസമ്പത്ത്) ലഭിച്ചു എന്നാണ് വിശ്വാസം.

c. പരശുരാമജയന്തി:

ഈ ദിവസം വൈഷ്ണവരുടെ ആറാം അവതാരമായ ശ്രീ പരശുരാമന്റെ ജന്മദിനവുമാണ്. അതിനാൽ ഇത് പരശുരാമ ജയന്തി എന്നും അറിയപ്പെടുന്നു.

3. ഗുണങ്ങൾ – വിശ്വാസപ്രകാരം:

ക്ഷയമില്ലാത്ത പുണ്യം

സമ്പത്തു വർദ്ധിക്കും

കുടുംബത്തിൽ ഐക്യവും സുഖവും ഉണ്ടാകും

ഭക്തിയിൽ വൃദ്ധിയും ആത്മശുദ്ധിയും

പിതൃസാന്തോഷം – പിതൃകളുടെ അനുഗ്രഹം ലഭിക്കും

4. ആധുനിക സാഹചര്യത്തിൽ:

ഇപ്പോഴും ഈ ദിവസം സ്വർണം വാങ്ങാൻ ആളുകൾ എത്തുന്നത് കാണാം.

ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ സ്വർണനിക്ഷേപ പദ്ധതികളും കാണാം.

എന്നാൽ, ഈ പുണ്യദിനം ഭൗതിക ആഗ്രഹങ്ങൾക്കുപകരം ആത്മീയ ഉണരവിനും ധാർമിക പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുന്നതാണ് ധർമ്മം.

അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ മോഹന്‍ ഭാഗവത് പ്രധാനമന്ത്രിയുടെ വസതിയില്‍; ആര്‍എസ്എസ് മേധാവിയുടേത് അപൂര്‍വ സന്ദര്‍ശനം

അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ മോഹന്‍ ഭാഗവത് പ്രധാനമന്ത്രിയുടെ വസതിയില്‍; ആര്‍എസ്എസ് മേധാവിയുടേത് അപൂര്‍വ സന്ദര്‍ശനം

ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മൂന്ന് സായുധ സേനാ മേധാവികള്‍ എന്നിവരുള്‍പ്പെടെ പങ്കെടുത്ത ഉന്നതതല യോഗത്തിന് മോദി അധ്യക്ഷത വഹിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച. മോഹന്‍ ഭാഗവതുമായുള്ള മോദിയുടെ കൂടിക്കാഴ്ചയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്തതായി സൂചനയുണ്ട്.

ഏപ്രില്‍ 22 ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാന് ശക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെ, പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു മോഹന്‍ ഭാഗവതും മോദിയും ആശയവിനിമയം നടത്തിയത്. ഭരണകക്ഷിയായ ബിജെപിയുടെ പ്രത്യയശാസ്ത്ര ഉപദേഷ്ടാവായാണ് ആര്‍എസ്എസിനെ കണക്കാക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെ ഏറെ പ്രാധാന്യത്തോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.

മോഹന്‍ ഭാഗവത് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ളത് ചുരുക്കം ചില അവസരങ്ങളില്‍ മാത്രമാണ്. ഭീകരാക്രമണത്തിനുശേഷം വ്യാപകമായി ഭീകരവിരുദ്ധ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന ആഭ്യന്തരമന്ത്രി അമിത് ഷായുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നേരെയുള്ള ആക്രമണമായി കണ്ട് ഭീകരാക്രമണത്തെ ആര്‍എസ്എസ് അപലപിച്ചിരുന്നു. ഇതിന് പിന്നിലുള്ളവര്‍ക്ക് ഉചിതമായ ശിക്ഷ നല്‍കണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടിട്ടുണ്ട്.എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും വ്യത്യാസങ്ങള്‍ മറന്ന് ഈ ഭീകരപ്രവര്‍ത്തനത്തെ അപലപിക്കണമെന്നാണ് ആര്‍എസ്എസിന്റെ നിലപാട്. ഭീകരാക്രമണത്തിന് വിധേയരായവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ ഉറപ്പാക്കണം. ഈ ആക്രമണത്തിന് ഉത്തരവാദികളായ ആളുകള്‍ക്ക് ഉചിതമായ ശിക്ഷ ഉറപ്പാക്കണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടു.

ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴ; 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്, ജാഗ്രത

ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴ; 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്, ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇനി ആവേശക്കാലം; തൃശൂര്‍ പൂരം കൊടിയേറ്റം ഇന്ന്

ഇനി ആവേശക്കാലം; തൃശൂര്‍ പൂരം കൊടിയേറ്റം ഇന്ന്

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ബുധനാഴ്ച കൊടിയേറ്റം. പ്രധാന സാരഥികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം നടക്കുക. സാമ്പിള്‍ വെടിക്കെട്ടും ചമയ പ്രദര്‍ശനവും മെയ് നാലിന് നടക്കും. പൂരവിളംബരമായി അഞ്ചിന് രാവിലെ ഒമ്പതിന് കൊമ്പന്‍ എറണാകുളം ശിവകുമാര്‍ തെക്കേഗോപുര നട തുറക്കും. ആറിനാണ് പൂരങ്ങളുടെ പൂരം. ഏഴിന് ഉപചാരം ചൊല്ലി പിരിയും.

തിരുവമ്പാടി ക്ഷേത്രത്തില്‍ ബുധന്‍ പകല്‍ 11നും 11.30നും ഇടയ്ക്കും പാറമേക്കാവില്‍ പകല്‍ 12.30നുമാണ് കൊടിയേറ്റം. തിരുവമ്പാടി ക്ഷേത്രത്തില്‍ പൂജകള്‍ക്ക് തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരി മുഖ്യ കാര്‍മികനാവും. പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ സുന്ദരനും സുഷിത്തും കൊടിമരം ഒരുക്കും. പകല്‍ മൂന്നിന് ക്ഷേത്രത്തില്‍ നിന്നുള്ള പൂരപ്പുറപ്പാടിന് തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. 3.30ന് നായ്ക്കനാലിലും നടുവിലാലിലും പൂരപ്പതാകകള്‍ ഉയരും.

പാറമേക്കാവില്‍ വലിയപാണിക്കുശേഷം പുറത്തേക്ക് എഴുന്നള്ളിപ്പ്. തുടര്‍ന്ന് ദേശക്കാര്‍ കൊടി ഉയര്‍ത്തും. പരമ്പരാഗത അവകാശി ചെമ്പില്‍ കുട്ടനാശാരിയാണ് കൊടിമരമൊരുക്കുക. ക്ഷേത്ര സമുച്ചയത്തിലെ പാലമരത്തിലും മണികണ്ഠനാലിലും പൂരക്കൊടി ഉയര്‍ത്തും. അഞ്ച് ആനകളും മേളവുമായി പുറത്തേക്ക് എഴുന്നള്ളിപ്പിന് പാറമേക്കാവ് കാശിനാഥന്‍ തിടമ്പേറ്റും. കിഴക്കൂട്ട് അനിയന്‍ മാരാര്‍ പ്രാമാണികനായുള്ള മേളം അകമ്പടിയാവും. വെടിക്കെട്ടും നടക്കും. കണിമംഗലം, പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് എന്നി ഘടകക്ഷേത്രങ്ങളിലും ബുധനാഴ്ച കൊടിയേറും.