by Midhun HP News | Apr 29, 2025 | Latest News, കേരളം
കൊച്ചി: താന്‍ രാസലഹരി ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് റാപ്പര്‍ ഗായകന്‍ വേടന്‍. താന്‍ വലിക്കുമെന്നും മദ്യപിക്കുമെന്നും എല്ലാവര്‍ക്കും അറിയാമെന്നും വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി പറഞ്ഞു. തന്റെ കയ്യിലുള്ളത് യഥാര്‍ത്ഥ പുലിപ്പല്ലാണോയെന്ന് അറിയില്ലെന്നും വേടന്‍ പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുമ്പോഴായിരുന്നു വേടന്റെ പ്രതികരണം.
പുലിപ്പല്ല് കൈവശം വെച്ച കേസില്‍ വേടനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം വനംവകുപ്പ് കേസെടുത്തിരുന്നു. തമിഴ്നാട്ടിലെ ഒരു ആരാധകനാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടന്‍ മൊഴി നല്‍കിയത്. നേരത്തേ, തായ്ലാന്‍ഡില്‍ നിന്നാണ് ഇത് ലഭിച്ചതെന്ന് വേടന്‍ അന്വേഷണ സംഘത്തോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വേടനും സുഹൃത്തുക്കളും താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ തിങ്കളാഴ്ച ഹില്‍പ്പാലസ് പൊലീസ് നടത്തിയ പരിശോധനയില്‍ ആറു ഗ്രാം കഞ്ചാവും ഒന്‍പതര ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. ഈ കേസില്‍ ഇവര്‍ക്ക് ജാമ്യം ലഭിച്ചു. എന്നാല്‍ വേടന്റെ മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന് കണ്ടെത്തിയതോടെ വനം-വന്യജീവി വകുപ്പ് കേസെടുത്ത് രാത്രിയോടെ അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.
കഞ്ചാവ് വലിക്കുന്നതിനിടെയെന്ന് വേടനും സംഘവും പിടിയിലായത് എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പൊലീസ് എത്തുമ്പോള്‍ മുറി നിറയെ പുകയും രൂക്ഷഗന്ധവും നിറഞ്ഞ നിലയിലായിരുന്നു. ഒന്‍പത് പേരും മേശയ്ക്കു ചുറ്റും കൂടിയിരുന്ന് കഞ്ചാവ് ഉപയോഗിച്ചെന്നാണ് പൊലീസ് പറയുന്നത്. ലഹരി ഉപയോഗം, ഗുഢാലോചന വകുപ്പുകളാണ് എഫ്‌ഐആറില്‍ ചുമത്തിയിട്ടുള്ളത്.
by Midhun HP News | Apr 29, 2025 | Latest News, കേരളം
തൃശൂര്‍: വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേ ഫുട്ബോൾ താരം ഐ.എം. വിജയന് കേരള പോലീസിൽ സ്ഥാനക്കയറ്റം. എംഎസ്പിയിൽ അസിസ്റ്റന്റ് കമാൻഡന്റായ അദ്ദേഹത്തിന് ഡെപ്യൂട്ടി കമാൻഡന്റായി സ്ഥാനക്കയറ്റം നൽകി. ഫുട്ബോളിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് സ്ഥാനക്കയറ്റം.
സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം. ഫുട്‌ബോള്‍ മികവുമായി 18ാം വയസിലാണ് ഐഎം വിജയന്‍ അതിഥി താരമായി പൊലീസിലെത്തുന്നത്.
കേരള പൊലീസ് ഫുട്‌ബോള്‍ ടീമിന്റെ നെടുംതൂണുകളില്‍ ഒന്നായി വിജയന്‍ പില്‍ക്കാലത്ത് മാറി. വിപി സത്യന്‍, യു ഷറഫലി, സിവി പാപ്പച്ചന്‍, കെടി ചാക്കോ, കുരികേശ് മാത്യു, പിപി തോബിയാസ് അടക്കമുള്ള കേരള പൊലീസ് ഫുട്‌ബോള്‍ ടീമിന്റെ സുവര്‍ണ സംഘത്തിലെ അവസാന കണ്ണിയാണ് ഐഎം വിജയന്‍. 1987ല്‍ 18 വയസ് പൂര്‍ത്തിയായപ്പോള്‍ കോണ്‍സ്റ്റബിളായാണ് ജോലിയില്‍ പ്രവേശിച്ചത്. 1991ല്‍ പൊലീസ് വിട്ട് കൊല്‍ക്കത്ത മോഹന്‍ ബഗാനിലേക്ക് കളിക്കാന്‍ പോയി. 1992ല്‍ പൊലീസില്‍ തിരിച്ചെത്തി. 1993ല്‍ വീണ്ടും പൊലീസ് വിട്ട വിജയന്‍ മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ജെസിടി, എഫ്‌സി കൊച്ചില്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ് ക്ലബുകള്‍ക്കായി കളിച്ചു.
1991 മുതല്‍ 2003 വരെ 12 വര്‍ഷം ഇന്ത്യന്‍ ടീമിലെ നിറ സാന്നിധ്യം. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായും ഏറെക്കാലം. 88 കളികളില്‍ നിന്നു 39 ഗോളുകള്‍. 2006ല്‍ ഈസ്റ്റ് ബംഗാളില്‍ കളിക്കവെ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. പിന്നീട് എഎസ്‌ഐ ആയി വീണ്ടും കേരള പൊലീസില്‍ എത്തി. 2021ല്‍ എംഎസ്പി അസി. കമാന്‍ഡന്റ് ആയി. 2002ല്‍ അര്‍ജുന അവര്‍ഡും ഈ വര്‍ഷം പത്മശ്രീ നല്‍കിയും രാജ്യം ആദരിച്ചു.
by Midhun HP News | Apr 29, 2025 | Latest News, കേരളം
പാലക്കാട്: ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആര്‍എസ്എസ് സ്ഥാപക നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് നഗരസഭാ യോഗത്തില്‍ തമ്മില്‍തല്ല്. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭ യോഗത്തില്‍ പ്രതിഷേധമുയര്‍ത്തുകയും ആരാണ് ഹെഡ്‌ഗേവാര്‍ എന്ന പോസ്റ്റര്‍ ഉയര്‍ത്തുകയും ചെയ്തതോടെ സിപിഎം, യുഡിഎഫ്- ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ചെയര്‍പേഴ്‌സന്‍ പ്രമീള ശശിധരനെ കയ്യേറ്റം ചെയ്തതായി ബിജെപി ആരോപിച്ചു. കയ്യാങ്കളിയ്ക്കിടെ പ്രതിപക്ഷ കൗണ്‍സിലര്‍ നഗരസഭാ ഹാളില്‍ കുഴഞ്ഞുവീണു. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹെഡ്‌ഗേവാറിന്റെ പേര് വിവാദത്തിന് പിന്നാലെ ആദ്യം ചേരുന്ന കൗണ്‍സില്‍ യോഗമായിരുന്നു ഇന്നത്തേത്. നഗരസഭ യോഗത്തില്‍ പ്രതിഷേധം ഉയരാനുള്ള സാധ്യത പരിഗണിച്ച് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരുന്നു. ആരാണ് ഹെഡ്ഗേവാര്‍ എന്നു സിപിഎം, യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിയപ്പോള്‍ ജിന്ന സ്ട്രീറ്റിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി കൗണ്‍സിലര്‍മാരും പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചു. ഇതാണ് ചേരിതിരിഞ്ഞുള്ള വാക്കേറ്റത്തിലേക്കും കയ്യാങ്കളിയിലേക്കും നയിച്ചത്.
സ്‌പെഷ്യല്‍ സ്‌കൂളിന് ആര്‍എസ്എസ് സ്ഥാപകനായ ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള തീരുമാനത്തില്‍ യുഡിഎഫ് സിപിഎം കൗണ്‍സിലര്‍മാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. അതേസമയം സ്‌പെഷ്യല്‍ സ്‌കൂളിന് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ചെയര്‍പേഴ്‌സന്‍ പ്രമീള ശശിധരന്‍ പറഞ്ഞു. കൗണ്‍സില്‍ ഹാളിലെ പ്രതിഷേധം നഗരസഭാ ചെയര്‍പേഴ്‌സന്റെ ഓഫീസിന് മുന്നിലേക്ക് മാറ്റി.
by Midhun HP News | Apr 29, 2025 | Latest News, കേരളം
നഗരൂർ ചെമ്മരത്തും മുക്ക് ഊന്നം കല്ല് ജംഗ്ഷനിൽ കെ എസ് ഇ ബി ട്രാൻസ്‌ഫോർമറിനു തീ പിടിച്ചു. ആറ്റിങ്ങൽ അഗ്നിരക്ഷാ സേന പൂർണ്ണമായും കെടുത്തി. കെ എസ് ഇ ബി നഗരൂർ സബ് എഞ്ചിനീയർ, നഗരൂർ പോലീസ് ഓഫീസർ എന്നിവർ സംഭവ സ്ഥലത്തുണ്ടായിരുന്നു.
by Midhun HP News | Apr 29, 2025 | Latest News, കേരളം
മലപ്പുറം: തെരുവുനായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവയ്‌പെടുത്തിട്ടും പേവിഷബാധയേറ്റ ആറുവയസുകാരി മരിച്ചു. പെരുവള്ളൂര്‍ കാക്കത്തടം സ്വദേശി കെ സി സല്‍മാനുല്‍ ഫാരിസിന്റെ മകള്‍ സിയ ഫാരിസാണ് (6) മരിച്ചത്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്.
മാര്‍ച്ച് 29നാണു സിയ അടക്കം ആറു പേര്‍ക്കു പട്ടിയുടെ കടിയേറ്റത്. രണ്ടു മണിക്കൂറിനകം തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി പ്രതിരോധ കുത്തിവയ്‌പെടുത്തിരുന്നു. എല്ലാ ഡോസും പൂര്‍ത്തിയാക്കിയെങ്കിലും ഒരാഴ്ച മുന്‍പു പനി വന്നതിനെത്തുടര്‍ന്നു ചികിത്സ തേടിയ സിയയ്ക്ക് നാലു ദിവസം മുന്‍പാണു പേവിഷബാധ സ്ഥിരീകരിച്ചത്. കഴുത്തിന് മുകളിലേക്കേറ്റ പരിക്ക് ഗുരുതരവും ആഴത്തിലുള്ളതുമായതിനാലാണ് വാക്സിൻ ഫലപ്രദമാകാത്ത സാഹചര്യം ഉണ്ടായതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
29ന് വൈകിട്ട് 3.30നു വീടിനടുത്ത കടയില്‍ നിന്നു മിഠായി വാങ്ങി മടങ്ങുമ്പോഴാണ് റോഡരികില്‍ വച്ചു സിയയെ പട്ടി കടിച്ചത്. തലയിലും മേലാസകലവും കുഞ്ഞിനെ നായ കടിച്ച് മുറിവേല്‍പ്പിച്ചിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് രക്ഷിക്കാനെത്തിയ ചൊക്ലി ഹഫീസിനും (17) കടിയേറ്റു. അവിടെ നിന്ന് ഓടിയ പട്ടി പറമ്പില്‍പ്പീടികയില്‍ 2 പേരെയും വട്ടപ്പറമ്പ്, വടക്കയില്‍മാട് എന്നിവിടങ്ങളില്‍ ഓരോരുത്തരെയും കടിച്ചു. എല്ലാവരും മെഡിക്കല്‍ കോളജിലെത്തി രണ്ടു മണിക്കൂറിനകം കുത്തിവയ്‌പെടുത്തു. അന്നു വൈകിട്ട് 6 മണിയോടെ പട്ടിയെ ചത്ത നിലയില്‍ കണ്ടെത്തി.
ചികിത്സയ്ക്കു ശേഷം സിയ അന്ന് രാത്രി തന്നെ വീട്ടിലേക്ക് മടങ്ങിയെങ്കിലും 24 മണിക്കൂര്‍ വിശ്രമം നിര്‍ദേശിച്ചിരുന്നു. പിന്നീടു വീണ്ടും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സിയയെ രണ്ടു ദിവസത്തിനു ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തത്.
മുറിവെല്ലാം ഉണങ്ങി സാധാരണ നിലയിലെത്തിയെന്നു കരുതിയിരിക്കവേയാണ് ഒരാഴ്ച മുന്‍പു പനി വന്നത്. തുടര്‍ന്ന് രണ്ടു ദിവസം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലെത്തിയ ശേഷം വീണ്ടും പനി കൂടിയതിനെ തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ഇവിടെനിന്നു രക്ത സാംപിള്‍ തിരുവനന്തപുരത്തേക്കു പരിശോധനയ്ക്ക് അയച്ചപ്പോഴാണു പേ വിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റ മറ്റ് അഞ്ചു പേര്‍ക്കും അസ്വസ്ഥതകളൊന്നുമില്ല.
by Midhun HP News | Apr 29, 2025 | Latest News, കേരളം
കൊച്ചി: ആറുദിവസത്തിനിടെ 2800 രൂപ കുറഞ്ഞ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നു. ഇന്ന് 320 രൂപയാണ് വര്‍ധിച്ചത്. 71,840 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് 40 രൂപ വര്‍ധിച്ചു. 8980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ കഴിഞ്ഞ ബുധനാഴ്ച മുതലാണ് സ്വര്‍ണവില താഴാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷം ഏപ്രില്‍ 23 മുതലാണ് വില കുറയാന്‍ തുടങ്ങിയത്. ആറുദിവസത്തിനിടെ 2800 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഇപ്പോഴും ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
Recent Comments