by Midhun HP News | Apr 28, 2025 | Latest News, കേരളം
കൊച്ചി: റാപ്പര്‍ വേടന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി. തൃപ്പൂണിത്തുറ ഫ്‌ലാറ്റില്‍ ഹില്‍പാലസ് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
സിനിമ മേഖലയിലുള്ളവരില്‍ നിരവധിപ്പേര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ അടക്കം പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വേടന്റെ ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയത്. ഫ്‌ലാറ്റില്‍ കഞ്ചാവ് ഉപയോഗിക്കുന്നു എന്ന് ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
പരിശോധനയില്‍ ഏഴ് ഗ്രാം കഞ്ചാവ് ആണ് പിടികൂടിയത്. പരിശോധന സമയത്ത് ഫ്‌ലാറ്റില്‍ ഒമ്പത് പേരടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്. യുവതലമുറയിലെ സ്വതന്ത്ര സംഗീതത്തില്‍ ശ്രദ്ധേയനാണ് റാപ്പര്‍ വേടന്‍. റാപ്പര്‍ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.
by Midhun HP News | Apr 28, 2025 | Latest News, കേരളം
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതിയായ തസ്ലീമ സുഹൃത്താണെന്ന് ആലപ്പുഴ എക്‌സൈസ് കമ്മിഷണര്‍ ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരായ മോഡല്‍ കെ. എക്‌സൈസ് കമ്മിഷണര്‍ ഓഫിസില്‍ എത്തിയതിന് പിന്നാലെ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കായിരുന്നു സൗമ്യയുടെ പ്രതികരണം. ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി തുടങ്ങിയ നടന്‍മാരെയും തനിക്ക് പരിചയമുണ്ട്. അവര്‍ ലഹരി ഉപയോഗിക്കുമോയെന്ന് അറിയില്ലെന്നും സൗമ്യ പ്രതികരിച്ചു.
ആറ് മാസമായി തസ്ലീമയെ അറിയാം. അവളെ കുറിച്ച് അറിയാനാണ് തന്നെ വിളിപ്പിച്ചതെന്നും സൗമ്യ പ്രതികരിച്ചു. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് തൊട്ടുമുന്‍പ് ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവച്ച സൗമ്യ ”ക്രിസ്റ്റിയെ അറിയുന്നത് കൊണ്ട് എന്നെയും വിളിപ്പിച്ചിട്ടുണ്ട്” എന്നും പറയുന്നു.
താന്‍ ആലപ്പുഴയിലേക്കുള്ള യാത്രയിലാണ് എന്ന് വ്യക്തമാക്കുന്ന വീഡിയോ സ്‌റ്റോറിക്ക് പിന്നാലെയാണ് ഈ കുറിപ്പ്. ‘ഗുഡ് മോര്‍ണിങ്, ഞാന്‍ എപ്പോള്‍ ട്രിപ്പ് പോവുകയാണെങ്കിലും പറഞ്ഞിട്ടാണ് പോവുന്നത്. പക്ഷെ ഇപ്പോള്‍ ഒരിടത്ത് പോവുകയാണ്. പോയി വന്നിട്ട് പറയാം. എനിക്ക് എന്തായാലും ഒരു പുതിയ പേരൊക്കെ കിട്ടിയിട്ടുണ്ട്. എന്തായാലും ഞാന്‍ അവിടെ പോയി വന്നിട്ട് പറയാം” ഇന്‍സ്റ്റാഗ്രാം വിഡിയോയില്‍ സൗമ്യ പറഞ്ഞു.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് പാലക്കാട് സ്വദേശിയായ സൗമ്യ ആലപ്പുഴയില്‍ ചോദ്യം ചെയ്യലിന് ഹാജരായത്. എട്ട് മണിയോടെ തന്നെ ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും എക്‌സൈസ് കമ്മീഷണര്‍ ഓഫീസില്‍ എത്തിയിരുന്നു.
by Midhun HP News | Apr 28, 2025 | Latest News, കേരളം
മലപ്പുറം: തെരുവുനായയുടെ കടിയേറ്റ അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ. കുട്ടി ഗുരുതരാസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മലപ്പുറം പെരുവള്ളൂർ കാക്കത്തടം സ്വദേശി സ്വദേശിയുടെ അഞ്ചര വയസുകാരിയായ മകൾക്കാണ് തെരുവുനായ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്.
മാർച്ച് 29 നാണ് കുട്ടിയുടെ കടിയേറ്റത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടി മിഠായി വാങ്ങാൻ പുറത്ത് പോയപ്പോഴാണ് ആക്രമണത്തിനിരയായത്. അന്നേ ദിവസം 7 പേർക്ക് കടിയേറ്റിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കുട്ടിക്ക് ഐഡിആർബി വാക്സിൻ നൽകിയിരുന്നു. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിലാണ് കുട്ടി. നിലവിൽ ഐസിയുവിലാണ് കുട്ടിയുള്ളത്. തലക്ക് കടിയേറ്റാൽ വാക്സിൻ എടുത്താലും പേവിഷബാധ ഉണ്ടാകാമെന്ന് ഡോക്ടർമാർ പറയുന്നു.
by Midhun HP News | Apr 28, 2025 | Latest News, കേരളം
മലപ്പുറം: മനുഷ്യന്റെ ലാഭക്കൊതിയില്‍ ദുരിതം പേറി ചാകുന്ന കന്നുകാലികള്‍, ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കാന്‍ കന്നുകാലികളെ ഇരകളാക്കുന്നതായി ആക്ഷേപം. ഭാരതപ്പുഴയുടെ തീരങ്ങളിലാണ് ഇത്തരത്തില്‍ കന്നുകാലികള്‍ പരിചരണം ലഭിക്കാതെ ദുരിതം പേറി ജീവന്‍ വെടിയുന്നത്. ഇത്തരം സംഭവങ്ങള്‍ നദി തീരത്ത് പതിവാണെന്ന് പ്രദേശത്തെ കര്‍ഷകര്‍ പറയുന്നു. ഒരു കാലത്ത് ക്ഷീര കര്‍ഷകര്‍ക്ക് പ്രിയപ്പെട്ട ഇടമായിരുന്നു ഭാരതപ്പുഴയുടെ തീരങ്ങള്‍. എന്നാല്‍ ഇന്ന് കന്നുകാലികളുടെ ചാവുനിലമാണ് പുഴയുടെ തീരം. കന്നുകാലികള്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുക എന്ന കച്ചവട ലക്ഷ്യമാണ് ജീവികളുടെ ദുരിതത്തിന് ഇടയാക്കുന്നത് എന്ന് എടച്ചലത്തെ കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
“പുഴയുടെ തീരത്ത് കന്നുകാലികളുടെ ജഡം പതിവാണ്. ഇവ മിക്കതും ശരിയായ പരിചരണം ലഭിക്കാതെ ചാകുന്നതാണ്. ആളുകള്‍ കൊടും വെയില്‍ പോലും പരിഗണിക്കാതെ കാലികളെ പുഴയുടെ തീരത്ത് കെട്ടിയിടുന്നത് സ്ഥിരം കാഴ്ചയാണ്. ഇത്തരം കാലികളാണ് വെള്ളവും ഭക്ഷണം ലഭിക്കാതെ ദുരിതം പേറി ചാകുന്നത്” – എടച്ചലത്തെ ക്ഷീര കര്‍ഷകര്‍ രാജേഷ് എന്‍പി പറയുന്നു.
അസുഖം മൂലമോ, പ്രായാധിക്യം മൂലമോ അല്ല കന്നുകാലികള്‍ ചാകുന്നത്. ചില ആളുകളുടെ ലാഭക്കൊതി ഒന്ന് മാത്രമാണ് ഇതിന് കാരണം. 15,000 മുതല്‍ 20,000 രൂപ വരെയാണ് ഒരു കാലിയുടെ വില. ഇവയെ 80,000 രുപ വരെയുള്ള തുകയ്ക്ക് ഇന്‍ഷുറന്‍സ് ചെയ്യും. പിന്നീട് ഒരു പരിചരവും നല്‍കാതെ പുഴയുടെ തീരത്ത് കൊണ്ടുവന്നു തള്ളും. ഇവിടെ ദുരിത പൂര്‍ണമായ ജീവിതം നയിക്കുന്ന ഈ കാലികള്‍ മിക്കതും ചത്തുപോകുന്നതാണ് പതിവ്. രാജേഷ് പറയുന്നു. ഇത് പണത്തിനായുള്ള കൊലപാതകം ആണ് എന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം സംഭവങ്ങള്‍ കൂട്ടായ കുറ്റകൃത്യമാണെന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുള്‍പ്പെടെ കണ്ണടയ്ക്കുന്നത് ഇത്തരം രീതികള്‍ വര്‍ധിക്കാന്‍ ഇടയായിട്ടുണ്ടെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ കാലികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ ആവശ്യമാണെന്നിരിക്കെ ഇത്തരം രേഖകള്‍ ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപെടല്‍ ഉണ്ടാകുന്നുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.
ഇക്കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം ആറോളം കന്നുകാലികള്‍ പുഴയുടെ തീരത്ത് വച്ച് ചത്തിട്ടുണ്ടെന്ന് മറ്റൊരു കര്‍ഷകനായ ഷമീര്‍ സി പി പറയുന്നു. പല കാലികളും വലിയ ദുരിതം പേറിയാണ് ജീവന്‍ വെടിഞ്ഞത്. കന്നുകാലികളെ കുടുംബാംഗങ്ങളെ പോലെ കാണുന്ന തങ്ങള്‍ക്ക് ഇത്തരം സംഭവങ്ങള്‍ വലിയ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും ഷമീര്‍ ചൂണ്ടിക്കാട്ടുന്നു.
വിഷയത്തില്‍, ഇടപെടല്‍ ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിന് ഉള്‍പ്പെടെ പരാതി നല്‍കിയിരിക്കുകയാണ് ഒരു കൂട്ടം കര്‍ഷകര്‍. കന്നുകാലികളെ ഇത്തരത്തില്‍ ദുരിത ജീവിതത്തിന് വിടുന്ന കര്‍ഷകര്‍ക്ക് എതിരെ നിയമ നടപടി വേണമെന്നും ഇന്‍ഷുറന്‍സ് തുക അനുവദിക്കരുത് എന്നും ഇവര്‍ ആവശ്യപ്പെടുന്നു.
കര്‍ഷകരുടെ പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നുമാണ് വിഷയത്തില്‍ മലപ്പുറത്തെ മൃഗ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്. ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രാഥമിക അന്വേഷണം നടത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
by Midhun HP News | Apr 28, 2025 | Latest News, കേരളം
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ എക്‌സൈസ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരായി സിനിമ നടന്മാരായ ശ്രീനാഥ് ഭാസിയെയും, ഷൈന്‍ ടോം ചാക്കോയും. ഇന്ന് രാവിലെ പത്തിന് ഹാജരാകാനായിരുന്നു ഇരുവരോടും എക്‌സൈസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രാവിലെ എട്ട് മണിയോടെ തന്നെ താരങ്ങള്‍ ആലപ്പുഴയിലെ എക്‌സൈസ് ഓഫീസില്‍ ഹാജരാകുകയായിരുന്നു.
ബംഗളൂരുവില്‍ ഡീഅഡിക്ഷന്‍ സെന്ററില്‍ ചികിത്സയില്‍ ആണെന്നും ഒരു മണിക്കൂറിനകം തിരിച്ചയക്കണമെന്നുമുള്ള നിബന്ധനയും എക്‌സൈസിന് മുന്നില്‍ ഷൈന്‍ ടോം ചാക്കോ വച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ആലപ്പുഴയില്‍ അറസ്റ്റിലായ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമയുമായുള്ള സാമ്പത്തിക ഇടപാടില്‍ വ്യക്തത തേടിയാണ് ഇരുതാരങ്ങളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.
ആലപ്പുഴയില്‍ കഞ്ചാവുമായി പിടിയിലായ തസ്ലിമ എക്‌സൈസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും എക്‌സൈസ് വിളിപ്പിച്ചത്. ഇതേ കേസില്‍ കൊച്ചിയിലെ മോഡല്‍ ആയ സൗമ്യയും ചോദ്യം ചെയ്യലിന് ഹാജരായി.
ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് അറസ്റ്റിലായ തസ്ലിമ എക്‌സൈസിന് നല്‍കിയ മൊഴി. രാവിലെ പത്ത് മണിക്ക് ആലപ്പുഴയിലെ എക്‌സൈസ് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. ഇരുവരും ഹാജരാകുമെന്നാണ് അന്വേഷണസംഘത്തെ അറിയിച്ചത്.
നിലവില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ളവയുടെ അടിസ്ഥാനത്തില്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യല്‍. നടന്‍മാര്‍ ഉള്‍പ്പടെ ഉള്ളവരെ കേസില്‍ പ്രതി ചേര്‍ക്കണോ എന്ന കാര്യത്തില്‍ ഇതിനു ശേഷമാകും തീരുമാനമെടുക്കുക. തസ്ലിമയുടെ ഫോണില്‍ നിന്നും ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഇരു താരങ്ങളുമായി ബന്ധപ്പെട്ട സൂചനകള്‍ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വാട്‌സ്ആപ്പ് ചാറ്റുകളും കോളുകളും സംബന്ധിച്ച് വ്യക്തത വരുത്താനാണ് നടന്മാരെ ചോദ്യം ചെയ്യുന്നത്.
കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയതിന് പിന്നാലെ ലഹരിമരുന്ന് കേസില്‍ അറസ്റ്റില്‍ ആയപ്പോള്‍ മാത്രവുമല്ല തസ്ലിമ അറിയാമെന്ന് ഷൈന്‍ പൊലീസിനോട് പറഞ്ഞിരുന്നു. മോഡല്‍ ആയ സൗമ്യയുമായി തസ്ലീമയ്ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ട്. ഇത് ലഹരി ഇട
by Midhun HP News | Apr 28, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വടക്കന്‍ കേരളത്തില്‍ ഇന്നു മുതല്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മൂന്നു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.
നാളെ വയനാട്, കണ്ണൂര്‍ ജില്ലകളിലും, ബുധനാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഉയര്‍ന്ന താപനില മുന്നറിയിപ്പ്
സംസ്ഥാനത്ത് പകല്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പുണ്ട്. കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന ചൂടില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യത.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
Recent Comments