ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു, ബൈക്കിലെത്തി ആക്രമണം

ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു, ബൈക്കിലെത്തി ആക്രമണം

തൃശൂര്‍: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. തൃശൂർ അയ്യന്തോളിലെ ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലാണ് രാത്രിയോടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ബൈക്കിൽ എത്തിയ നാലു പേരാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് വിവരം.

ശോഭ വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് തന്നെയായിരുന്നു സ്ഫോടനം നടന്നത്. വീടിന് മുമ്പിലെ റോഡിൽ പൊട്ടിത്തെറി ശബ്ദം കേട്ടതായി ശോഭ സുരേന്ദ്രൻ പറഞ്ഞു. സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി സിറ്റി പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് ആവശ്യപ്പെട്ടു. അതേസമയം, ജില്ലയിലെ ബിജെപി നേതാക്കളുടെ വീടുകൾക്ക് സംരക്ഷണം നൽകാൻ പൊലീസ് സർദേശം നൽകി.

ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ഇന്ന് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ഇന്ന് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജാഗ്രതയുടെ ഭാഗമായി ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും തിങ്കളാഴ്ച വയനാട് കണ്ണൂര്‍ ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തിലും ശനിയാഴ്ച മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതിനാല്‍ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും (വെള്ളിയാഴ്ചയും ശനിയാഴ്ചയും) മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

നാളെ കൊല്ലം- എറണാകുളം മെമു ഓടില്ല; കോട്ടയം വഴിയുള്ള ചില ട്രെയിനുകള്‍ ആലപ്പുഴ റൂട്ടില്‍

നാളെ കൊല്ലം- എറണാകുളം മെമു ഓടില്ല; കോട്ടയം വഴിയുള്ള ചില ട്രെയിനുകള്‍ ആലപ്പുഴ റൂട്ടില്‍

തിരുവനന്തപുരം: തിരുവല്ലയ്ക്കും ചങ്ങനാശേരിയ്ക്കും ഇടയില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ(ഏപ്രില്‍ 26 ശനിയാഴ്ച) ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. രാത്രി 9.05ന് കൊല്ലത്തു നിന്ന് എറണാകുളത്തേക്കു പുറപ്പെടുന്ന 66310 മെമു ട്രെയിന്‍ പൂര്‍ണമായി റദ്ദാക്കി. കോട്ടയം വഴിയുള്ള ചില ട്രെയിനുകള്‍ ആലപ്പുഴ വഴി സര്‍വീസ് നടത്തും.

തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് വൈകിട്ട് 6.05ന് പുറപ്പെടുന്ന 16319 ബെംഗളൂരുഹംസഫര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് വൈകിട്ട് 6.40ന് പുറപ്പെടുന്ന 16629 മലബാര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് രാത്രി 8.55ന് പുറപ്പെടുന്ന 16347 മംഗലാപുരം എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് രാത്രി 8.30ന് പുറപ്പെടുന്ന 16343 അമൃത എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് കോട്ടയത്തിനു പകരം ആലപ്പുഴ വഴി സര്‍വീസ് നടത്തുക.

ഈ 4 ട്രെയിനുകള്‍ക്കും ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല എന്നീ സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് ഉണ്ടായിരിക്കും. ഏപ്രില്‍ 26ന് മധുരയില്‍നിന്ന് പുറപ്പെടുന്ന ഗുരുവായൂര്‍ എക്‌സ്പ്രസ് കൊല്ലം സ്‌റ്റേഷനില്‍ യാത്ര അവസാനിപ്പിക്കും. ഏപ്രില്‍ 27ന് രാവിലെ ഗുരുവായൂര്‍ സ്‌റ്റേഷനില്‍നിന്ന് പുറപ്പെടേണ്ട മധുര എക്‌സ്പ്രസ് കൊല്ലം സ്‌റ്റേഷനില്‍ നിന്നായിരിക്കും പുറപ്പെടുക.

ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാം; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാം; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാന്‍ അനുമതി. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. 10 ലക്ഷം രൂപയാണ് വാര്‍ഷിക ലൈസന്‍സ് ഫീ.

ഐടി പാര്‍ക്കുകളിലും കൊച്ചി ഇന്‍ഫോ പാര്‍ക്കിലും ഓരോ മദ്യ ഷോപ്പുകള്‍ തുടങ്ങാനാണ് ഇപ്പോള്‍ അനുമതിയായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയത്തിന്റെ ഭാഗമായിട്ടാണ് നടപടി.ഐടി പാര്‍ക്കുകളിലെ പ്രത്യേക കെട്ടിടത്തിലാണ് മദ്യ ഷോപ്പുകള്‍ തുറക്കേണ്ടത്. ജീവനക്കാര്‍ക്ക് മാത്രമാണ് ഷോപ്പുകളില്‍ പ്രവേശനം ഉണ്ടാകാന്‍ പാടുള്ളൂ.

കമ്പനികളുടെ ഔദ്യോഗിക സന്ദര്‍ശകര്‍ക്കും അതിഥികള്‍ക്കും മദ്യം വില്‍ക്കാം. ഔദ്യോഗിക അതിഥികള്‍ക്ക് മദ്യം നല്‍കാന്‍ പ്രത്യേക അനുമതി വേണം. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കാം. ഒരു സ്ഥാപനത്തിന് ഒരു ലൈസന്‍സ് മാത്രമേ അനുവദിക്കൂ.

എഫ്എല്‍ 9 ലൈസന്‍സുള്ളവരില്‍ നിന്ന് മാത്രമേ വിദേശമദ്യം വാങ്ങാന്‍ പാടുള്ളു. ഒന്നാം തീയതിയും സര്‍ക്കാര്‍ നിശ്ചയിച്ച മറ്റ് ഡ്രൈ ഡേകളിലും മദ്യം നല്‍കരുത്. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെയാണ് പ്രവര്‍ത്തനസമയം. ഒരു ഐടി പാര്‍ക്കില്‍ ഒരു മദ്യശാലയെന്നതാണ് നിബന്ധന. ഐടി പാര്‍ക്കുകളില്‍ മദ്യശാലയ്ക്ക് അനുമതി നല്‍കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നിയമസഭ സമിതിയും തീരുമാനത്തിന് നേരത്തെ അംഗീകാരം നല്‍കിയിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു; നടിയുടെ പരാതിയില്‍ ‘ആറാട്ടണ്ണന്‍’ അറസ്റ്റില്‍

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു; നടിയുടെ പരാതിയില്‍ ‘ആറാട്ടണ്ണന്‍’ അറസ്റ്റില്‍

കൊച്ചി: സോഷ്യല്‍ മീഡിയ താരം ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി അറസ്റ്റില്‍. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ കൊച്ചി നോര്‍ത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. ചലച്ചിത്ര താരം ഉഷ ഹസീനയാണ് ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.

നടി ഉഷാ ഹസീനയെ കൂടാതെ ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ തുടങ്ങിയവരും സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയിരുന്നു. സന്തോഷ് വര്‍ക്കിയുടെ നിരന്തരമുളള പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാട്ടിയായിരുന്നു നടിമാരുടെ പരാതി.

സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം. നേരത്തെയും സിനിമാതാരങ്ങള്‍ക്കെതിരെ സമാനമായ രീതിയില്‍ പരാമര്‍ശം നടത്തിയിരുന്നു.

നടിമാര്‍ക്കെതിരായ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഉഷ ഹസീനയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. നിരന്തരം സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തുന്ന സന്തോഷ് വര്‍ക്കിക്കെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ടായിരുന്നു.

സ്വത്ത് തട്ടിയെടുക്കാന്‍ 52 കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്നു; 28 കാരന്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ്

സ്വത്ത് തട്ടിയെടുക്കാന്‍ 52 കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്നു; 28 കാരന്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ശാഖാകുമാരി വധക്കേസില്‍ ഭര്‍ത്താവ് അരുണിന് ജീവപര്യന്തം കഠിനതടവ്. രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്. സ്വത്തു തട്ടിയെടുക്കുന്നതിനായി ഭാര്യ ശാഖാകുമാരിയെ ഭര്‍ത്താവ് അരുണ്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

2020 ഡിസംബര്‍ 26 ന് പുലര്‍ച്ചെയായിരുന്നു കൊലപാതകം നടന്നത്. വമ്പിച്ച സ്വത്തിന് ഉടമയായ 52 കാരിയായ ശാഖാകുമാരിയെ 28 കാരനായ അരുണ്‍ വിവാഹം കഴിക്കുകയായിരുന്നു. വിവാഹം വേണ്ടെന്ന് വിചാരിച്ചിരുന്ന ശാഖാകുമാരിയെ, സ്വത്ത് മോഹിച്ച പ്രതി പ്രണയത്തില്‍ കുരുക്കുകയായിരുന്നു.

തുടര്‍ന്ന് ഇവര്‍ വിവാഹിതരായി. 50 ലക്ഷം രൂപയും 100 പവന്‍ സ്വര്‍ണവുമാണ് വിവാഹ പാരിതോഷികമായി അരുണിന് ശാഖാകുമാരി അന്ന് നല്‍കിയിരുന്നത്. എന്നാല്‍ ഒരു കുട്ടി വേണമെന്നുള്ള ശാഖാകുമാരിയുടെ ആഗ്രഹത്തിന് അരുണ്‍ സമ്മതിച്ചില്ല. ശാഖാകുമാരിയെ വിവാഹം കഴിച്ച അരുണ്‍ ആഡംബര ജീവിതമാണ് നയിച്ചത്.

ഇതിനിടെ, സ്വാഭാവിക മരണമെന്ന പ്രതീതി ജനിപ്പിച്ച് ശാഖാകുമാരിയെ വകവരുത്താനാണ് ഇലക്ട്രീഷ്യനായ അരുണ്‍ ശ്രമിച്ചത്. ആദ്യവട്ട ശ്രമങ്ങള്‍ പരാജയപ്പെട്ടു. തുടര്‍ന്ന് 2020 ഡിസംബര്‍ 26 ന് ശാഖാകുമാരിയെ കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കിയശേഷം ഹാളിലെത്തിച്ച് പ്ലഗില്‍ നിന്നും വയര്‍ ഘടിപ്പിച്ച് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സീരിയല്‍ ലൈറ്റ് മൃതദേഹത്തിന് സമീപമിട്ട അരുണ്‍, സീരിയല്‍ ലൈറ്റില്‍ നിന്നും ഷോക്കേറ്റ് മരിച്ചുവെന്നാണ് പറഞ്ഞത്. വെള്ളറട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശാഖാകുമാരിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.