by Midhun HP News | Mar 11, 2026 | Latest News, കേരളം
കൊച്ചി: കൊച്ചി നഗരത്തെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. കലൂര്‍ സ്‌റ്റേഡിയം കവാടത്തിന് മുന്നില്‍ നിന്നുമായിരുന്നു മോദിയുടെ റോഡ് ഷോ. റോഡില്‍ കാത്തു നിന്ന ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. തുടര്‍ന്ന് കലൂര്‍ നെഹ്‌റു സ്റ്റേഡിയത്തിലെ വേദിയില്‍, കേന്ദ്രസര്‍ക്കാരിന്റെ 10,800 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍ നിര്‍വഹിച്ചു.

കേരളത്തിന്റെ വികസനത്തിന് വേഗം പകരുന്നതിനുള്ള അവസരമാണ് ഇന്ന് കൈവന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദേശീയപാത 66ലെ തലപ്പാടി- ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപാസിന്റെ വെങ്ങളം – രാമനാട്ടുകര ആറുവരിപ്പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഷൊർണൂർ ജങ്ഷൻ, കുറ്റിപ്പുറം, ചങ്ങനാശ്ശേരി റെയിൽവേ സ്‌റ്റേഷനുകളുടെയും ഷൊർണൂർ നിലമ്പൂർ റോഡ് റെയിൽവേ ലൈൻ വൈദ്യുതീകരണ പദ്ധതിയുടെയും ഉദ്ഘാടനവും നിർവഹിച്ചു. പാലക്കാട് – പൊള്ളാച്ചി റൂട്ടിലെ പുതിയ ട്രെയിൻ സർവീസിന്റെ ഫ്ലാഗ് ഓഫും പ്രധാനമന്ത്രി നടത്തി.
ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ 5,500 കോടി രൂപ ചെലവിട്ട് സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിൻ പ്ലാന്റിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. പ്രതിവർഷം 4 ലക്ഷം ടൺ പോളിപ്രൊപ്പിലിൻ പ്ലാന്റിൽ ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന് മോദി പറഞ്ഞു. എഐ മേഖലയിലും സെമികണ്ടക്ടർ മേഖലയിലും രാജ്യം പുരോഗതി കൈവരിക്കുകയാണ്. സൗരോർജ ശക്തിയിൽ മുന്നിലാണ് രാജ്യം. കേരളവും സൗരോർജ മേഖലയിൽ മുന്നേറണം. ഇതിനായാണ് കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിങ് സോളർ പദ്ധതിക്ക് തറക്കല്ലിട്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജലാശയങ്ങളുടെ നാടായ കേരളം ഊർജ്ജോൽപ്പാദനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ഒഴുകുന്ന സൗരോർജ്ജ പ്ലാന്റുകൾ കൂടുതലായി ഉണ്ടാകണം. ഇതിലൂടെ വികസിത കേരളം എന്ന ആശയം യാഥാർത്ഥ്യമാക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കർഷകർക്കും വ്യവസായ മേഖലയ്ക്കും ടൂറിസം മേഖലയ്ക്കും ശക്തിപകരുന്നതാണ് ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികളെല്ലാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ മേഖലയിൽ ചെലവഴിക്കുന്ന പണം തൊഴിവസരങ്ങൾ സൃഷ്ടിക്കും. കേരളത്തിലെ ആയിരക്കണക്കിന് യുവാക്കൾക്ക് പുതിയ തൊഴിലവസരം ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
by Midhun HP News | Mar 11, 2026 | Latest News, കേരളം
ആലപ്പുഴ: പുന്നപ്രയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് പാചകവാതകത്തിന് പകരം പച്ചവെള്ളം ലഭിച്ചതായി പരാതി. മൂന്ന് ദിവസം മുമ്പ് ഫുഡ് പ്രൊഡക്ട്സ് സ്ഥാപനത്തിലേക്ക് വാങ്ങിയ സിലിണ്ടറിലാണ് ഈ പ്രശ്നം കണ്ടെത്തിയത്. എന്നാൽ സംഭവവുമായി തങ്ങൾക്ക് ബന്ധമില്ലെന്നും പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്നും ഗ്യാസ് ഏജൻസി വ്യക്തമാക്കി.

പുന്നപ്ര കുറവൻതോട് പ്രദേശത്ത് ‘ഒരുമ’ ഫുഡ് പ്രോഡക്ട്സ് എന്ന സ്ഥാപനം നടത്തുന്ന കബീർ കഴിഞ്ഞ ഞായറാഴ്ചയാണ് 19.1 കിലോ പാചകവാതക സിലിണ്ടർ വാങ്ങിയത്. സ്ഥാപനത്തിൽ ചപ്പാത്തി തയ്യാറാക്കുന്നതിനിടെ സിലിണ്ടർ പെട്ടെന്ന് ഓഫ് ആവുകയായിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് സിലിണ്ടർ പരിശോധിച്ചപ്പോൾ അതിനുള്ളിൽ ദ്രാവകം കുലുങ്ങുന്ന ശബ്ദം കേട്ടതായി കബീർ പറയുന്നു. തുടർന്ന് വാൽവ് തുറന്ന് പരിശോധിച്ചപ്പോൾ പാചകവാതകത്തിന് പകരം പച്ച നിറമുള്ള വെള്ളമാണ് പുറത്തേക്ക് വന്നത്.

by Midhun HP News | Mar 11, 2026 | Latest News, കേരളം
കൊച്ചി: കേരള എന്ന പേര് കേരളം എന്നാക്കിയത് കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റണമെന്ന വര്‍ഷങ്ങളായിട്ടുള്ള ആവശ്യമാണ് നിറവേറ്റിയത്. ഭാരതത്തിന്റെ സുന്ദരമായ സംസ്ഥാനത്തിന് ഇന്ന് അനുയോജ്യമായ പേര് ലഭിച്ചിരിക്കുന്നുവെന്ന് മോദി പറഞ്ഞു. സമുദ്രത്തെയും നദികളെയും വെള്ളത്തെയും മറ്റുള്ളവര്‍ വെറും വിഭവങ്ങളായി കാണുമ്പോള്‍ ധീവരസമൂഹം അമ്മയായാണ് കാണുന്നത്. മത്സ്യത്തൊഴിലാളികള്‍ സമുദ്രം കാക്കുന്നവരാണ്. പ്രളയസമയത്ത് ഈ സമുദായത്തിന്റെ സേവന പ്രവര്‍ത്തനം ലോകം മുഴുവന്‍ കണ്ടതാണ്. അതാര്‍ക്കും വിസ്മരിക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ക്ക് മികച്ച പരിഗണന നല്‍കിയത് എന്‍ഡിഎ സര്‍ക്കാരാണ്. മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടണം. അതിനായി വിവിധ പദ്ധതികളാണ് മത്സ്യത്തൊഴിലാളി സമുദായത്തിനായി നടപ്പാക്കിയത്. പ്രത്യേക മന്ത്രാലയം രൂപീകരിച്ചു. പ്രധാനമന്ത്രി മത്സ്യയോജനാ പദ്ധതി പ്രകാരം 1400 കോടി രൂപയാണ് കേരളത്തിന് മാത്രം നീക്കിവെച്ചത്. ഇതുമൂലമാണ് കേരളത്തിന്റെ മത്സ്യമേഖല വേഗത്തില്‍ വളരുന്നത്. മത്സ്യത്തൊഴിലാളികളെ ശാക്തികരിക്കാനായി വിവിധ സൊസൈറ്റികള്‍ വഴി ലക്ഷക്കണക്കിന് രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. കടലില്‍ പോകുന്നവരുടെ സുരക്ഷയ്ക്കായും കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തു.
മത്സ്യത്തൊഴിലാളി സമൂഹത്തിലെ യുവാക്കള്‍ ബ്ലൂ ഇക്കോണമിയെ നയിച്ച് മത്സ്യത്തൊഴിലാളി കയറ്റുമതിയെ മുന്നോട്ടുകൊണ്ടുപോകണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കി പ്രോത്സാഹിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്റെ പരിവര്‍ത്തനത്തില്‍ കൊച്ചി സാമൂഹ്യപരിഷ്‌കരണത്തിന്റെ മണ്ണായാണ് കണക്കാക്കപ്പെടുന്നത്. ഈ മണ്ണില്‍ നിന്നാണ് പണ്ഡിറ്റ് കറുപ്പന്‍ സ്വാഭിമാന പോരാട്ടത്തിന്റെ ശബ്ദമുയര്‍ത്തിയത്. അമൃതാനന്ദമയിയെയും പ്രധാനമന്ത്രി സ്മരിച്ചു. മാതാ അമൃതാനന്ദമയിയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ അത്ഭുതകരമായ ഉദാഹരണമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

കടലിന്റെ മക്കള്‍ക്ക് നമസ്‌കാരം എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. അഖിലകേരള ധീവരസഭ സുവര്‍ണജൂബിലി ആഘോഷിക്കുകയാണ്. കഴിഞ്ഞ 50 വര്‍ഷമായി കേരളത്തിലെ മത്സ്യത്തൊളിലാളി സഹോദരങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് സംഘടന. 50 വര്‍ഷത്തെ നിങ്ങളുടെ പ്രയത്‌നത്തില്‍ നിങ്ങളുടെ സേവനമനോഭാവവും ഉള്‍പ്പെട്ടിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ കേരളത്തിലെ മുഴുവന്‍ ധീവരസഭാംഗങ്ങള്‍ക്കും നന്മകള്‍ നേരുന്നു. താനിവിടെ വന്നത് അനുഗ്രഹം നല്‍കാനല്ല, നിങ്ങളില്‍ നിന്നും അനുഗ്രഹം തേടാനാണ് വന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

by Midhun HP News | Mar 11, 2026 | Latest News, കേരളം
കോഴിക്കോട്: ദേശീയ പാത ഉദ്ഘാടനച്ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ, സമാന്തര ഉദ്ഘാടനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍. രാമനാട്ടുകര- വെങ്ങളം റീച്ചില്‍ സമാന്തര ഉദ്ഘാടനം നടത്താനാണ് തീരുമാനം. ഉദ്ഘാടനത്തിനൊപ്പം രാമനാട്ടുകര- വെങ്ങളം വരെ ദേശീയപാതയില്‍ മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോയും നടത്തും.

പ്രധാനമന്ത്രിയുടെ പരിപാടി നടക്കുമ്പോള്‍ ഉച്ചയ്ക്ക് 12 മണിക്ക് തന്നെ മന്ത്രി റിയാസിന്റെ റോഡ് ഷോ സംഘടിപ്പിക്കാനാണ് നീക്കം. തലപ്പാടി- ചെങ്കള റീച്ച് സിഎച്ച് കുഞ്ഞമ്പു എംഎല്‍എ ജനകീയമായി തുറന്നുകൊടുക്കും. ദേശീയപാത 66 പദ്ധതിയുടെ പ്രധാനമന്ത്രി നടത്തുന്ന ഉദ്ഘാടന പരിപാടിയില്‍ നിന്നും സംസ്ഥാന പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതാണ് വിവാദമായത്.
മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രിമാരായ എംബി രാജേഷ്, കെ കൃഷ്ണന്‍കുട്ടി എന്നിവരും ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തന്നെ ഒഴിവാക്കിയത് എന്തിനെന്ന് അറിയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ ഇന്നേവരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ഒഴിവാക്കിയിട്ടില്ല. കേന്ദ്രനടപടി കേരളത്തിന് അപമാനമാണെന്നും മന്ത്രി മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.

by Midhun HP News | Mar 11, 2026 | Latest News, കേരളം
കൊച്ചി: വിവാദങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. രാവിലെ 11.29 നാണ് പ്രധാനമന്ത്രിയുടെ വിമാനം നെടുമ്പാശ്ശേരിയിലെത്തിയത്. വിമാനത്താവളത്തില്‍ സംസ്ഥാനത്തിന്റെ ഔദ്യോഗിക സ്വീകരണം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഹെലികോപ്റ്റര്‍ മാര്‍ഗം കൊച്ചി നാവികസേന ആസ്ഥാനത്തെത്തും. അവിടെ നിന്നും റോഡ് മാര്‍ഗം പ്രധാനമന്ത്രി മറൈന്‍ ഡ്രൈവിലെത്തും.

മറൈന്‍ഡ്രൈവില്‍ ധീവരസഭയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷമാണ് മോദിയുടെ ആദ്യ പരിപാടി. ഉച്ചയ്ക്ക് 12 ന് കലൂര്‍ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം കവാടത്തില്‍ നിന്നും മോദിയുടെ റോഡ് ഷോ നടക്കും.തുടര്‍ന്ന് 12.30 ന് കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഇതില്‍ റെയില്‍വേയുടെ അടക്കം പതിനായിരം കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
അതിനുശേഷം, കലൂര്‍ സ്റ്റേഡിയത്തിലെ രണ്ടാമത്തെ വേദിയില്‍ എന്‍ഡിഎ കേരളം തെരഞ്ഞെടുപ്പ് റാലി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. എന്‍ഡിഎ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നായി അര ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കും. കേന്ദ്ര നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ചടങ്ങില്‍ ബിഡിജെഎസ്, ട്വന്റി 20, നാഷനലിസ്റ്റ് കേരള കോണ്‍ഗ്രസ് തുടങ്ങി എന്‍ഡിഎയിലെ പന്ത്രണ്ടോളം പാര്‍ട്ടികളുടെ പ്രമുഖ നേതാക്കളും പ്രവര്‍ത്തകരും അണിനിരക്കും.
തെരഞ്ഞെടുപ്പിലെ പാര്‍ട്ടി നിലപാടുകളും നീക്കങ്ങളുമായി ബന്ധപ്പെട്ടു നിര്‍ണായക പ്രഖ്യാപനങ്ങള്‍ പ്രധാനമന്ത്രി ചടങ്ങില്‍ നടത്തിയേക്കും. കണ്‍വെന്‍ഷനോടു കൂടി എന്‍ഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചരണങ്ങള്‍ക്കും തുടക്കമാകും. കേരള സന്ദർശനം പൂർത്തിയാക്കി ഉച്ചയ്ക്ക് 2.30ന് പ്രധാനമന്ത്രി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് പോകും. പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന പരിപാടിയിൽ നിന്നും സംസ്ഥാന പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു.

by Midhun HP News | Mar 11, 2026 | Latest News, കേരളം
കണ്ണൂര്‍: പയ്യന്നൂര്‍ പിഎംശ്രീ കേന്ദ്രീയ വിദ്യാലയത്തിലെ പ്രൈമറി അദ്ധ്യാപിക ക്വാര്‍ട്ടേഴ്‌സില്‍ ജീവനൊടുക്കിയ നിലയില്‍. ഉത്തര്‍പ്രദേശ് മുസഫര്‍നഗര്‍ മെഹ്ലാക്കിയിലെ ലോകേഷ്‌കുമാറിന്റെ മകള്‍ സുരഭി പാല്‍ (29)നെയാണ് ഇന്നലെ രാത്രി ഒന്‍പതിന് കുഞ്ഞിമംഗലം എടാട്ടുള്ള ക്വാര്‍ട്ടേഴ്‌സിലെ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

2023 ഡിസംബര്‍ 13 നാണ് സുരഭിപാല്‍ പയ്യന്നൂരിലെ കേന്ദ്രീയവിദ്യാലയില്‍ അധ്യാപികയായി ചേര്‍ന്നത്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. കേന്ദ്രീയ വിദ്യാലയ പ്രിന്‍സിപ്പാള്‍ പാലക്കാട് കടമ്പൂരിലെ വെമ്മരത്തില്‍ വീട്ടില്‍ കെ രാജേന്ദ്രന്റെ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Recent Comments