സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഇ എന്‍ മോഹന്‍ദാസ് അന്തരിച്ചു

സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഇ എന്‍ മോഹന്‍ദാസ് അന്തരിച്ചു

മലപ്പുറം: സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും ദേശാഭിമാനി മലപ്പുറം യൂണിറ്റ് മുന്‍ മാനേജരുമായ ഇ എന്‍ മോഹന്‍ദാസ് (74) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

രണ്ട് തവണ പാര്‍ട്ടി മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. വിദ്യാര്‍ഥി യുവജന പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് സജീവമാകുന്നത്. എസ്എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും ഏറനാട് താലൂക്ക് സെക്രട്ടറിയുമായിരുന്നു.

മലപ്പുറം ജില്ലാ സെക്രട്ടറി, കെഎസ്‌വൈഎഫ് ജില്ലാ പ്രസിഡന്റ്, ഡിവൈഎഫ്‌ഐ പ്രഥമ ജില്ലാ പ്രസിഡന്റ്, സിപിഎം ഇന്ത്യനൂര്‍ ബ്രാഞ്ച് സെക്രട്ടറി, കോട്ടക്കല്‍ ലോക്കല്‍ സെക്രട്ടറി, മലപ്പുറം ഏരിയാ സെക്രട്ടറി, ഏറനാട് താലൂക്ക് കമ്മിറ്റി അംഗം, കെഎസ്‌കെടിയു, സിഐടിയു ജില്ലാ കമ്മിറ്റി അംഗം, മലപ്പുറം ഇഎംഎസ് പഠന ഗവേഷണ കേന്ദ്രം സെക്രട്ടറി, ദേശാഭിമാനി മലപ്പുറം യൂണിറ്റിന്റെ പ്രഥമ മാനേജര്‍, റെയ്ഡ്‌കോ വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

2007 ല്‍ മണ്ണഴി എയുപി സ്‌കൂളില്‍ പ്രധാന അധ്യാപകനായിരിക്കെ വിരമിച്ചു. ദീര്‍ഘകാലം കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. കോട്ടക്കല്‍ ആര്യവൈദ്യശാല ജീവനക്കാരുടെ സംഘടനയായ ആര്യവൈദ്യശാല വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സിഐടിയു) പ്രസിഡന്റും ജില്ലാ ബാങ്ക് ഡയറക്ടറുമായിരുന്നു. ജില്ലാ ആസൂത്രണ സമിതി അംഗമാണ്.

1951 സെപ്തംബര്‍ 15ന് ഇന്ത്യനൂര്‍ എടയാട്ട് നെടുമ്പുറം പരേതരായ വേലുനായരുടെയും പാറുക്കുട്ടി അമ്മയുടെയും മകനായി ജനിച്ചു.ഭാര്യ: കെ ഗീത (റിട്ട. അധ്യാപിക). മക്കള്‍: ഡോ. ദിവ്യ (കോട്ടക്കല്‍ ആര്യവൈദ്യശാല), ധ്യാന്‍ മോഹന്‍ (ഐടി എന്‍ജീനിയര്‍). മരുമക്കള്‍: ഡോ. പി പി ജയപ്രകാശന്‍ (അസി. പ്രൊഫസര്‍, ടിഎംജി ഗവ. കോളജ്, തിരൂര്‍), ശ്രീജിഷ (ഐടി എന്‍ഞ്ചിനീയര്‍).

സ്വര്‍ണം, വെള്ളി കണക്കെടുപ്പ്, അമിക്കസ് ക്യൂറി വീണ്ടും ശബരിമലയിലേക്ക്

സ്വര്‍ണം, വെള്ളി കണക്കെടുപ്പ്, അമിക്കസ് ക്യൂറി വീണ്ടും ശബരിമലയിലേക്ക്

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ സ്‌ട്രോങ്‌റൂമില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണം, വെള്ളി തുടങ്ങിയവയുടെ കണക്കെടുപ്പിനായി അമിക്കസ് ക്യൂറി റിട്ട.ജസ്റ്റിസ് കെടി ശങ്കരന്‍ വീണ്ടും എത്തും. 13 മുതല്‍ 15 വരെ പരിശോധനയ്ക്കായി എത്തുമെന്ന് കാണിച്ച് ദേവസ്വം ബോര്‍ഡിന് കത്തു ലഭിച്ചു.

ഹൈക്കോടതി നിര്‍ദേശപ്രകാരം ആറന്മുള സ്‌ട്രോങ് റൂമിലെ പരിശോധന തുടരുകയാണ്. സ്വര്‍ണത്തിനു പുറമേ പവിഴം,ഇന്ദ്രനീലം, വജ്രം എന്നിവ ഉള്‍പ്പെടെ അമൂല്യങ്ങളായ കല്ലുകളുടെ പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. കിരീടം, സ്വര്‍ണം, വെള്ളി എന്നിവയില്‍ പതിച്ചിട്ടുള്ള കല്ലുകള്‍ ഇളക്കിയെടുക്കാതെയാണ് പരിശോധന.

ശബരിമലയില്‍ നടവരവായി ലഭിക്കുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍, വിലപിടിപ്പുള്ള പൂജാ പാത്രങ്ങള്‍ തുടങ്ങിയവ ദേവസ്വം റജിസ്റ്ററിലും മഹസറിലും രേഖപ്പെടുത്തിയ ശേഷം സന്നിധാനത്തെ സ്‌ട്രോങ്‌റൂമിലാണു സൂക്ഷിച്ചിട്ടുള്ളത്. തീര്‍ഥാടന കാലത്ത് ഓരോ ആഴ്ചയിലും മാസപൂജ സമയത്ത് അടയ്ക്കുമ്പോഴും ഇവ ശേഖരിച്ച് ആറന്മുള സ്റ്റോങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്.

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 680 രൂപ കൂടി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 680 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 680 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,19,760 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് കൂടിയത്. 14,970 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. ആറുദിവസത്തിനിടെ 8000ല്‍പ്പരം രൂപ ഇടിഞ്ഞ ശേഷം കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിഞ്ഞത്.സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

പരീക്ഷ എഴുതി മടങ്ങി; പ്ലസ്‌ടു വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു

പരീക്ഷ എഴുതി മടങ്ങി; പ്ലസ്‌ടു വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു

തൃശൂർ: പരീക്ഷ എഴുതി മടങ്ങിയ വിദ്യാര്‍ഥിനി കുഴഞ്ഞു വീണ് മരിച്ചു. താന്ന്യം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാര്‍ഥിനി വലിയകത്ത് ബാദുഷയുടെ മകൾ ബാജിറ (17) ആണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് സ്കൂൾ വിട്ട ബാജിറ വഴിയിൽ കുഴഞ്ഞു വീഴുക ആയിരുന്നു.

ബാദിറ വീഴുന്നതു കണ്ട നാട്ടുകാർ ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് ആംബുലസ് വരുത്തി പഴുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദേശീയപാത ഉദ്ഘാടനം: മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല; മുഖ്യമന്ത്രി പങ്കെടുക്കില്ല, ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ

ദേശീയപാത ഉദ്ഘാടനം: മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല; മുഖ്യമന്ത്രി പങ്കെടുക്കില്ല, ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ

കൊച്ചി: എൻഎച്ച് 66 ന്റെ രണ്ടു റീച്ചുകളുടെ അടക്കം, പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി. കൊച്ചിയിൽനടക്കുന്ന ഉദ്ഘാടന ചടങ്ങിൽ നിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്. ഇതിൽ പ്രതിഷേധിച്ച് പരിപാടി സംസ്ഥാന സർക്കാർ ബഹിഷ്കരിക്കും.

പ്രധാനമന്ത്രിയുടെ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. മുഖ്യമന്ത്രിക്കു പുറമേ, മന്ത്രിമാരായ എം ബി രാജേഷ്, കെ കൃഷ്ണൻകുട്ടി എന്നിവരെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ തുടങ്ങിയവർക്കും എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഉമ തോമസ് എംഎൽഎ എന്നിവർക്കും ക്ഷണമുണ്ട്.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിക്കുപുറമെ, സംസ്ഥാന മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. തന്നെ ഒഴിവാക്കിയത് എന്തിനെന്ന് അറിയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറ‍ഞ്ഞു. ദേശീയപാത ഉദ്ഘാടന ചടങ്ങിൽ ഇന്നേവരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ഒഴിവാക്കിയിട്ടില്ല. ഏതു മുന്നണിയുടെ മന്ത്രിയായാലും ഒഴിവാക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമാണോയെന്നും മുഹമ്മദ് റിയാസ് ചോദിച്ചു.

സംസ്ഥാനത്ത് ദേശീയപാത-66 ആറുവരിയാക്കുന്ന പണിനടക്കുന്ന 23 റീച്ചുകളിൽ ആദ്യം പൂർത്തിയായ തലപ്പാടി-ചെങ്കള റീച്ചാണ് പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമർപ്പിക്കുന്നത്. ദേശീയപാതയുടെ വെങ്ങളം- രാമനാട്ടുകര റീച്ചും ഇതിൽ ഉൾപ്പെടും. വെങ്ങളംമുതൽ രാമനാട്ടുകരവരെ ആറുവരിപ്പാതയായി നവീകരിച്ച കോഴിക്കോട് ബൈപ്പാസ്, പ്രധാനമന്ത്രി ഗ്രാമ സഡക് യോജനപ്രകാരം നിർമിച്ച 23 ഗ്രാമീണ റോഡുകൾ തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും മോദി നിർവഹിക്കും.

ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത; കൊടും ചൂട് തുടരുന്നു

ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത; കൊടും ചൂട് തുടരുന്നു

തിരുവനന്തപുരം: ചൂടിന് ശമനമായി സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് അറിയിപ്പ്. ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കേണ്ടതാണ്.

ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവ ഉപയോ​ഗിക്കുക. മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക. അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.