കൊല്ലത്ത് പ്ലാസ്റ്റിക്ക് എണ്ണയിൽ ഉരുക്കി ചേർത്ത് പലഹാരം ഉണ്ടാക്കൽ; കട പൂട്ടിച്ചു

കൊല്ലത്ത് പ്ലാസ്റ്റിക്ക് എണ്ണയിൽ ഉരുക്കി ചേർത്ത് പലഹാരം ഉണ്ടാക്കൽ; കട പൂട്ടിച്ചു

എണ്ണയിൽ പ്ലാസ്റ്റിക്ക് ഉരുക്കി ചേർത്ത് പൊരിപ്പ് പലഹാരം ഉണ്ടാക്കിയിരുന്നവർ പിടിയിൽ. കൊല്ലത്ത് പൊരിപ്പ് ഉണ്ടാക്കുന്ന സംഘത്തെ ആണ് നാട്ടുകാർ കയ്യോടെ പിടികൂടിയത്. കൊല്ലം പ്രണവം തിയറ്ററിന് സമീപമാണ് സംഭവം. ഇവിടെനിന്നാണ് നിരവധി കടകളിലേക്ക് പലഹാരം സപ്ലൈ ചെയ്യുന്നത്.

കട കൊല്ലം കോർപ്പറേഷൻ പൂട്ടിച്ചു. കട ഉടമയ്ക്കും തൊഴിലാളികൾക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ​ഗുരുതരമായ കുറ്റകൃത്യമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു. വളരെ വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു ഇവിടെ പാചകം നടന്നിരുന്നത്. പ്ലാസ്റ്റിക് മനുഷ്യ ശരീരത്തില്‍ വിവിധ തരത്തിലുള്ള കാന്‍സറിന് കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന രാസപദാര്‍ഥങ്ങളാണ് കാന്‍സറിന് കാരണമാകുന്നത്. പ്ലാസ്റ്റിക്കില്‍ അടങ്ങിയിട്ടുള്ള കാര്‍സിനോജന്‍ വളരെയധികം അപകടകാരിയാണ്. ഇവ ശരീരത്തിനകത്ത് എത്തിയാല്‍ ഡിഎന്‍എയില്‍ തകരാറുകള്‍ ഉണ്ടാക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.

ഇവ ഭക്ഷണത്തിലൂടെ അകത്ത് ചെന്നാല്‍ മാത്രമാണ് അപകടകാരികളാകുന്നതെന്ന് കരുതേണ്ട. പ്ലാസ്റ്റിക് കത്തുമ്പോള്‍ അതില്‍ നിന്ന് ഉയരുന്ന പുക ശ്വസിച്ചാലും ശ്വാസകോശ അര്‍ബുദം അടക്കമുള്ള അസുഖങ്ങള്‍ക്ക് കാരണമാകും. പ്ലാസ്റ്റിക് കത്തുമ്പോള്‍ ഡയോക്‌സിന്‍, ഫുറാന്‍സ്, കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ് എന്നീ വിഷ വാതകങ്ങള്‍ പുറന്തള്ളപ്പെടുന്നുണ്ട്. ഈ വിഷ പുക ശ്വാസകോശ അര്‍ബുദം, ആസ്‌ത്‌മ തുടങ്ങിയ വലിയ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

ഇനി ട്രെയിനിറങ്ങി വണ്ടി അന്വേഷിച്ച് നടക്കേണ്ട, റെയില്‍വേ സ്റ്റേഷനുകളില്‍ വരുന്നൂ ഇ-സ്‌കൂട്ടര്‍

ഇനി ട്രെയിനിറങ്ങി വണ്ടി അന്വേഷിച്ച് നടക്കേണ്ട, റെയില്‍വേ സ്റ്റേഷനുകളില്‍ വരുന്നൂ ഇ-സ്‌കൂട്ടര്‍

കൊച്ചി: ട്രെയിനിലെത്തുന്നവര്‍ക്ക് ടാക്‌സിക്ക് കാത്ത് നിന്നുള്ള മുഷിച്ചില്‍ അവസാനിക്കുന്നു. ഇനി മുതല്‍ കാസര്‍കോട് മുതല്‍ പൊള്ളാച്ചി വരെയുള്ള 15 സ്റ്റേഷനുകളില്‍ റെയില്‍വേ ഇലക്ട്രിക് ഇരുചക്രവാഹനം വാടകയ്ക്ക് നല്‍കും. മംഗളൂരുവില്‍ കരാര്‍ നല്‍കി.

കോഴിക്കോട്, എറണാകുളം ടൗണ്‍ തുടങ്ങിയ വലിയ റെയില്‍വേ സ്റ്റേഷനുകളും ഫറൂഖ്, പരപ്പനങ്ങാടി പോലെ ചെറിയ സ്റ്റേഷനുകളിലും ഇലക്ട്രിക് ഇരുചക്രവാഹനമെത്തും. മണിക്കൂര്‍-ദിവസ വാടകയ്ക്കാണ് വാഹനം നല്‍കുക. അവ സൂക്ഷിക്കാനുള്ള സ്ഥലം റെയില്‍വേ നല്‍കും. കോഴിക്കോട് ഉള്‍പ്പെടെ വലിയ സ്റ്റേഷനുകള്‍ക്കു പുറമെ ഫറൂഖ്, പരപ്പനങ്ങാടി പോലെ ചെറിയ സ്റ്റേഷനുകളിലും ഇലക്ട്രിക് ഇരുചക്രവാഹനമെത്തും. മണിക്കൂര്‍-ദിവസ വാടകയ്ക്കാണ് വാഹനം നല്‍കുക. അവ സൂക്ഷിക്കാനുള്ള സ്ഥലം റെയില്‍വേ നല്‍കും.

കരാറുകാരാണ് സംരംഭം ഒരുക്കേണ്ടത്. വാഹനം എടുക്കാനെത്തുന്നവരുടെ ആധാര്‍കാര്‍ഡ്, ലൈസന്‍സുള്‍പ്പെടെയുള്ള രേഖകളുടെ പരിശോധനയുണ്ടാകും. തിരുവനന്തപുരം ഡിവിഷനില്‍ എറണാകുളം, തിരുവനന്തപുരം ഉള്‍പ്പെടെ വലിയ സ്റ്റേഷനുകളില്‍ ബൈക്ക് വാടകയ്ക്ക് നല്‍കുന്നുണ്ട്. ഹെല്‍മറ്റുകളും ഇതിനോടൊപ്പം നല്‍കും. വേഗപരിധി, ജിയോഫെന്‍സിങ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളോടെയാണ് പദ്ധതി വരുന്നത്. 24 മണിക്കൂറും പ്രവര്‍ത്തന ക്ഷമമായിരിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

ഇ-സ്‌കൂട്ടറുകള്‍ വരുന്ന സ്റ്റേഷനുകള്‍:

പൊള്ളാച്ചി, ഒറ്റപ്പാലം, നിലമ്പൂര്‍, കോഴിക്കോട്, തിരൂര്‍, ഫറൂഖ്, പരപ്പനങ്ങാടി, വടകര, മാഹി, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, മംഗളൂരു ജങ്ഷന്‍, എറണാകുളം ടൗണ്‍

പെഹൽഗാം: രണ്ട് ഭീകരരെ തിരിച്ചറിഞ്ഞു

പെഹൽഗാം: രണ്ട് ഭീകരരെ തിരിച്ചറിഞ്ഞു

ജമ്മു: പഹൽ​ഗാമിൽ ഭീകരാക്രമണം നടത്തിയ ആറ് തീവ്രവാദികളിൽ രണ്ടുപേർ പ്രാദേശിക തീവ്രവാദികളാണെന്ന് സുരക്ഷാസേന തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ട്. ബിജ് ബഹേര സ്വദേശി ആദിൽ തോക്കർ, ത്രാൽ സ്വദേശി ആസിഫ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവർ ലഷ്കർ-ഇ- ത്വയ്ബയുമായി ബന്ധം പുലർത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ഏറ്റെടുത്തിട്ടുണ്ട്. ഇത് പാകിസ്ഥാൻ ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബ (എൽഇടി) യുടെ നിഴൽ ​ഗ്രൂപ്പെന്നാണ് റിപ്പോർട്ട്.

ലഷ്കർ ഇ തയ്ബ, തെഹ്രീക്-ഇ-മില്ലത്ത് ഇസ്ലാമിയ, ഗസ്‌നവി ഹിന്ദ് എന്നിവയുൾപ്പെടെ നിരവധി ഭീകര സംഘടനകളുടെ സംയോജനമായ ഇതിന്റെ നേതൃത്വത്തിൽ സാജിദ് ജാട്ട്, സജ്ജാദ് ഗുൽ, സലിം റഹ്മാനി എന്നിവരാണ് പ്രധാനികൾ. ഇവരെല്ലാം ലഷ്കറുമായി ബന്ധമുള്ളവരാണ്. കശ്മീരിലെ സമാധാനാന്തരീക്ഷം ഇല്ലാതാക്കൽ, നിരോധിത ഭീകര സംഘടനകളെ പിന്തുണയ്ക്കുന്നതിനായി ആയുധ വിതരണം, തീവ്രവാദികളെ റിക്രൂട്ട് ചെയ്യുക, തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം, അതിർത്തിക്കപ്പുറത്ത് നിന്ന് ആയുധങ്ങളും മയക്കുമരുന്നുകളും കടത്തുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇവരുടെ നേതൃത്വത്തിൽ നടക്കുന്നത്. 2020-ൽ ഈ സംഘം ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തുടങ്ങി. 2023 ജനുവരിയിൽ ആഭ്യന്തര മന്ത്രാലയം ടിആർഎഫിനെയും അതിന്റെ എല്ലാ ഘടകങ്ങളെയും നിരോധിച്ചിരുന്നു.

ഷൈന്‍ ടോം ചാക്കോയെ അറസ്റ്റ് ചെയ്തിട്ടില്ല, മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് കമ്മിഷണര്‍

ഷൈന്‍ ടോം ചാക്കോയെ അറസ്റ്റ് ചെയ്തിട്ടില്ല, മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് കമ്മിഷണര്‍

കൊച്ചി: ലഹരി മരുന്നു കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ. ഷൈന്‍ ടോമിനെതിരെ പൊലീസ് ഒരു നടപടിയുമെടുത്തിട്ടില്ലെന്ന് കമ്മിഷണര്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു.

”ഞങ്ങള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് മൊഴി എടുക്കുകയും ചെയ്തു. നടപടിക്രമത്തിന്റെ ഭാഗമായി ഷൈന്‍ ടോമിന് നോട്ടീസ് നല്‍കി വിട്ടയയ്ക്കുകയാണ് ചെയ്തത്”- കമ്മിഷണര്‍ പറഞ്ഞു.

എന്‍ഡിപിഎസ് ആക്ട് 27-ാം വകുപ്പ് (ലഹരി ഉപയോഗം), 29-ാം വകുപ്പ് (ക്രിമിനല്‍ ഗൂഢാലോചന) എന്നിവ പ്രകാരമാണ് ഷൈനിന് എതിരെ കേസെടുത്തിട്ടുള്ളത്. ഇവ രണ്ടും ജാമ്യം ലഭിക്കുന്ന വകുപ്പുകളാണെന്ന് കമ്മിഷണര്‍ അറിയിച്ചു.

പരിശോധനാ ഫലം കാത്ത് പൊലീസ്

ഷൈന്‍ ടോം ചാക്കോയെ വീണ്ടും ചോദ്യം ചെയ്യുന്നത് രാസപരിശോധനാ ഫലം ലഭിച്ച ശേഷമാവുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിലവിലെ മൊഴി വിശദമായി പരിശോധിക്കും. തിങ്കളാഴ്ച കമ്മീഷണര്‍ പുട്ട വിമലാദിത്യയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു.കഴിഞ്ഞ ദിവസം നടത്തിയ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ ലഹരി ഉപയോഗിച്ചതായി ഷൈന്‍ ടോം ചാക്കോ സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ചോദ്യം ചെയ്യലിനു പിന്നാലെ നടനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന്‍ ഷൈനിന്റെ മുടി ഉള്‍പ്പെടെ രാസപരിശോധനയ്ക്കു വിധേയമാക്കും.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് പൊലീസ് പരിശോധനയ്ക്കിടെ എറണാകുളത്തെ ഹോട്ടലിന്റെ മൂന്നാം നിലയില്‍നിന്ന് ഷൈന്‍ സിനിമ സ്‌റ്റൈലില്‍ ചാടി ഓടി രക്ഷപ്പെട്ടത്.

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം: പ്രതി പിടിയില്‍, നിര്‍ണായകമായത് ടവര്‍ ലൊക്കേഷന്‍

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം: പ്രതി പിടിയില്‍, നിര്‍ണായകമായത് ടവര്‍ ലൊക്കേഷന്‍

കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതി പിടിയില്‍. അമിത് ഉറാങ് എന്ന അസം സ്വദേശിയെ തൃശൂര്‍ മാളയില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്.

മാളയിലെ കോഴിഫാമില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ജാര്‍ഖണ്ഡ് സ്വദേശികളായ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമായിരുന്നു ഇയാളുണ്ടായിരുന്നത്. പത്തിലധികം മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും ഇയാളുടെ കൈവശമുണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ മാറ്റി മാറ്റി ഉപയോഗിക്കുകയായിരുന്നു ഇയാള്‍. കൊല്ലപ്പെട്ട വിജയകുമാറിന്റേയും ഭാര്യ മീരയുടേയും മൊബൈല്‍ ഫോണ്‍ ഇയാള്‍ അപഹരിച്ചിട്ടുണ്ടായിരുന്നു.

അതില്‍ ഒരാളുടെ ഫോണ്‍ സ്വിച്ച് ഓണ്‍ ആയിരുന്നു. ഉപയോഗത്തിലുള്ള ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. രാത്രി 12.30യ്ക്കാണ് പൊലീസ് ഇയാളെ പിടികൂടുന്നത്.

കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ മീരയെയുമാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാവിലെ 8.45നു വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയത്തിന് പുറമേ മറ്റ് ചില ബിസിനസ് സ്ഥാപനങ്ങളും വിജയകുമാറിന്റെ പേരിലുണ്ട്. വീട്ടില്‍ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം.

തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം, ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും എക്സൈസിന്‍റെ നോട്ടീസ്

തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം, ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും എക്സൈസിന്‍റെ നോട്ടീസ്

ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാര്‍ക്ക് നോട്ടീസ് അയച്ച് എക്‌സൈസ്. ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കുമാണ് എക്‌സൈസ് നോട്ടീസ് അയച്ചിരിക്കുന്നത്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. വാട്‌സ്ആപ്പ് ചാറ്റുകള്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ ശേഖരിച്ച ശേഷമാണ് എക്‌സൈസിന്റെ നീക്കം. തസ്ലീമയുടെ ഫോണില്‍ കൂടുതല്‍ ചാറ്റുകള്‍ കണ്ടെത്തിയത് ശ്രീനാഥ് ഭാസിമായിട്ടുള്ളതാണ്.

ഷൈന്‍ ടോം ചാക്കോയെയും മറ്റ് നടന്‍മാരെയും അറിയാമെന്ന് ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമ എക്‌സൈസിനോട് വെളിപ്പെടുത്തിയിരുന്നു. ഷൈന്‍ ടോം ചാക്കോയുമായി ഒരുമിച്ച് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും തസ്ലീമ എക്‌സൈസിന് മൊഴി നല്‍കിയിരുന്നു.

തസ്ലീമയെ അറിയാമെന്ന് ഷൈന്‍ ടോം ചാക്കോയും കൊച്ചിയില്‍ അറസ്റ്റിലായപ്പോള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇരുവരും തമ്മില്‍ ലഹരി ഇടപാട് നടന്നിട്ടുണ്ടോയെന്ന് എക്‌സൈസ് പരിശോധന നടത്തും.