by Midhun HP News | May 18, 2026 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വിഡി സതീശനും പതിനെട്ട് മന്ത്രിമാരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ആര്‍എസ്പിയുടെ ഷിബു ബേബി ജോണും സിഎംപി നേതാവ് സിപി ജോണും സൗഗൗരവം ആണ് സത്യപ്രതിജ്ഞ ചെയ്തത്.
ഇത് രണ്ടാം തവണയാണ് ഷിബു ബേബി ജോണ്‍ മന്ത്രിയാകുന്നത്. 2011ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ അംഗമായിരുന്നു. ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായ ഷിബുബേബിജോണ്‍ ചവറയില്‍നിന്ന് നിയമസഭാംഗമാകുന്നത് ഇത് മൂന്നാംതവണയാണ്. നേരത്തെ 2016ലും 2021ലും ചവറയില്‍ നിന്ന് പരാജയപ്പെട്ടു.സിപി ജോണ്‍ ഇത്തവണ ആദ്യമായാണ് എംഎല്‍എയും മന്ത്രിയും ആകുന്നത്. എംവി രാഘവന് ശേഷം സിഎംപിയെ പ്രതിനിധീകരിക്കുന്ന നിയമസഭയിലെ ആദ്യഅംഗം കൂടിയാണ് സിപി ജോണ്‍. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയായിരുന്നു ജോണിന്റെ രാഷ്ട്രീയ പ്രവേശം. തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് സിപിഎം സ്ഥാനാര്‍ഥി സുധീര്‍ കരമനെയെയാണ് സിപി ജോണ്‍ തോല്‍പ്പിച്ചത്.
മുഖ്യമന്ത്രി വിഡി സതീശന്‍, പികെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, എപി അനില്‍കുമാര്‍, എന്‍ ഷംസുദ്ദീന്‍, പിസി വിഷ്ണുനാഥ്, റോജി എം ജോണ്‍, ബിന്ദു കൃഷ്ണ, എം ലിജു, കെഎം ഷാജി, പികെ ബഷീര്‍, വിഇ അബ്ദുള്‍ ഗഫൂര്‍, ടി സിദ്ദിഖ്. കെഎ തുളസി, ഒജെ ജനീഷ് എന്നിവര്‍ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിക്ക് പിന്നാലെ പികെ കുഞ്ഞാലിക്കുട്ടിയും ഏറ്റവും അവസാനമായി സത്യപ്രതിജ്ഞ ചെയതത് ഒജെ ജനീഷുമാണ്.

by Midhun HP News | May 18, 2026 | Latest News, കേരളം
സംസ്ഥാനത്ത് പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. യുഡിഎഫിന്റെ 21 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍ ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ പങ്കെടുത്തു. കൂടാതെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ തലസ്ഥാനത്തെത്തി. ദീര്‍ഘനേരം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് 20 അംഗ മന്ത്രിമാരുടെ പട്ടിക ഇന്നല നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ ഗവര്‍ണര്‍ക്ക് കൈമാറിയത്. സത്യപ്രതിജ്ഞ ചടങ്ങ് കണക്കിലെടുത്ത് തലസ്ഥാന നഗരിയില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. മന്ത്രിമാരുടെ വകുപ്പുവിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കും.

by Midhun HP News | May 18, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെ വടക്കന്‍ കേരളത്തിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ ലഭ്യമാണ്
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കേണ്ടതാണ്.
ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.
സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/…/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.
കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ ഉണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

by Midhun HP News | May 18, 2026 | Latest News, കേരളം
തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വിവിഐപികളുടെ നീണ്ട നിരയുണ്ടാകും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവർ ഇന്ന് രാവിലെ 9 മണിയോടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തും. വെള്ളിയാഴ്ച രാവിലെ ആലപ്പുഴയിലേക്ക് മടങ്ങിയ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ രാവിലെയെത്തും.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്‍വീന്ദർ സിങ് സുഖു എന്നിവരും ചടങ്ങിനെത്തും. ഇവരെല്ലാം പ്രത്യേക വിമാനത്തിൽ ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തുമെന്നു കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. 15,000 ഇരിപ്പിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിനു പുറമേ സ്റ്റേഡിയത്തിന്റെ ഗാലറിയിലും ആളുകൾക്ക് ഇരിക്കാൻ സൗകര്യമുണ്ട്. മഴ ഭീഷണിയുള്ളതിനാൽ ഇവിടെ മേൽക്കൂരകളും സ്ഥാപിച്ചിട്ടുണ്ട്.
ഒരുക്കങ്ങളുടെ അവസാന മണിക്കൂറുകളിലും ജനക്കൂട്ടമെത്തിയത് സംഘാടകരെ കുഴപ്പിച്ചു. സ്റ്റേഡിയത്തിന്റെ നടുവിലാണ് ചടങ്ങിനായി കൂറ്റൻ പന്തൽ പൊതുമരാമത്ത് വകുപ്പ് ഒരുക്കിയത്. ജനക്കൂട്ടത്തിന്റെ ബാഹുല്യം കണക്കിലെടുത്തു അതിനു സമീപം രണ്ട് ചെറിയ പന്തൽ കൂടി സ്ഥാപിച്ചു. 3 പന്തലുകളിലായാണ് 15,000 ഇരിപ്പിടങ്ങൾ സജ്ജമാക്കിയത്.
10 വർഷത്തെ ഇടവേളയ്ക്കു ശേഷം വരുന്ന യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കാനൊരുങ്ങുകയാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം. വിവിധ കേന്ദ്രങ്ങളിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റുകളുടെ നേതൃത്വത്തിൽ മധുര, പായസ വിതരണമുണ്ടാകും. സത്യപ്രതിജ്ഞാ ചടങ്ങിനു നേരിട്ടു സാക്ഷ്യം വഹിക്കാൻ കഴിയാത്തവർക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂറ്റൻ സ്ക്രീനുകളും കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്ഥാപിക്കുന്നുണ്ട്. പ്രവർത്തകർക്കു ചടങ്ങിൽ പങ്കെടുക്കാൻ വാഹന സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.

by Midhun HP News | May 18, 2026 | Latest News, കേരളം
തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി വിജയ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ എത്തില്ല. ഔദ്യോഗിക തിരക്കുകൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഒഴിവായത് എന്നാണ് വിവരം. എന്നാൽ ടിവികെയുടെ പാർട്ടി ഘടകം കേരളത്തിൽ രൂപീകരിക്കാനുള്ള ഒരുക്കങ്ങൾ അണിയറയിൽ പുരോഗമിക്കുന്നുണ്ടെന്നും അതിനാൽ വമ്പൻ ചടങ്ങ് സംഘടിപ്പിക്കുമ്പോൾ സംസ്ഥാനത്തേക്ക് അപ്പോൾ വരാനുമാണ് വിജയ് ഉദ്ദേശിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.
സത്യപ്രതിജ്ഞാ ചടങ്ങിൽ വിജയ് വന്നാൽ മൊത്തം ശ്രദ്ധയും അദ്ദേഹത്തിലേക്കു പോകുമെന്ന ആശങ്ക കോൺഗ്രസിനുണ്ട്. മുൻപ് അദ്ദേഹം തിരുവനന്തപുരത്ത് വന്നപ്പോൾ അമിതമായ ജനത്തിരക്കുണ്ടായത് വലിയ സുരക്ഷാ വെല്ലുവിളികൾ ഉയർത്തിയിരുന്നു. ഇത്തരം ഒരു വലിയ ചടങ്ങിൽ അദ്ദേഹം കൂടി എത്തിയാൽ നിയന്ത്രണാതീതമായ തിരക്കുണ്ടാകുമെന്നും ചടങ്ങിന്റെ പ്രധാന ശ്രദ്ധ തിരിയുമെന്നും അധികൃതർ വിലയിരുത്തുന്നു.
സത്യപ്രജ്ഞാ ചടങ്ങിലേക്ക് അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിക്കാറുണ്ട്. കോൺഗ്രസിന്റെ കൂടി പിന്തുണ വിജയ് സർക്കാരിനുള്ളതിനാൽ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അദ്ദേഹം വരുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്‍വീന്ദർ സിങ് സുഖു എന്നിവർ ചടങ്ങിനെത്തും. ഇവരെല്ലാം പ്രത്യേക വിമാനത്തിൽ ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തുമെന്നു കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

by Midhun HP News | May 18, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 520 രൂപയാണ് കുറഞ്ഞത്. 1,14,560 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കുറഞ്ഞത്. 14,320 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ആഗോള വിപണിയില്‍ എണ്ണവില കൂടിയത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിക്കുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ തുടര്‍ന്ന് എണ്ണവില 110 ഡോളര്‍ കടന്ന് കുതിക്കുകയാണ്. ഇതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. കൊടുങ്കാറ്റിന് മുന്‍പുള്ള ശാന്തത എന്ന ട്രംപിന്റെ വാക്ക്, ഇറാനെതിരെ വീണ്ടും സൈനിക നീക്കത്തിന് അമേരിക്ക ഒരുങ്ങുന്നു എന്ന സൂചനയാണ് നല്‍കിയത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന ആശങ്കയാണ് എണ്ണവിലയെ സ്വാധീനിച്ചത്. ഇത് ഇന്ത്യന്‍ വിപണിയില്‍ അടക്കം പ്രതിഫലിക്കുകയായിരുന്നു.
ഇതിന് പുറമേ അമേരിക്കന്‍ ഡോളര്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്ന പ്രവചനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അത്തരത്തില്‍ ഒരു തീരുമാനം വന്നാല്‍ ഡോളറിന്റെ മൂല്യം വീണ്ടും ഉയരുമെന്ന കണക്കുകൂട്ടലും സ്വര്‍ണത്തിന് വിനയായിട്ടുണ്ട്.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
Recent Comments