ഗണേഷ് രാജിവെയ്ക്കുമോ?, മുഖ്യമന്ത്രിയെ കണ്ടേക്കും; ആരോപണം ആയുധമാക്കാന്‍ പ്രതിപക്ഷം

ഗണേഷ് രാജിവെയ്ക്കുമോ?, മുഖ്യമന്ത്രിയെ കണ്ടേക്കും; ആരോപണം ആയുധമാക്കാന്‍ പ്രതിപക്ഷം

തിരുവനന്തപുരം: തനിക്കെതിരായ ഭാര്യയുടെ ഗുരുതര ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി ഗണേഷ് കുമാര്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും. ഗണേഷ് കുമാര്‍ ഇന്ന് മന്ത്രിസഭ യോഗത്തിലും പങ്കെടുക്കും. പ്രതിപക്ഷം ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുമ്പോള്‍ തുടര്‍ നടപടികള്‍ ആലോചിച്ച് തീരുമാനിക്കാനാണ് എല്‍ഡിഎഫ് നീക്കം. ഇത് കുടുംബകാര്യമെന്ന് ഗണേഷ് കുമാര്‍ ആവര്‍ത്തിക്കുമ്പോഴും സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന സര്‍ക്കാര്‍ എന്ന് എപ്പോഴും അവകാശപ്പെടുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

ഗണേഷ് കുമാറിന്റെ ഭാര്യ പൊലീസിന് പരാതി കൊടുക്കുമോ എന്നതടക്കം പരിശോധിച്ച് നടപടിയെടുക്കുന്നതാണ് ഉചിതമെന്ന തരത്തിലും മുന്നണിയിൽ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നിലവില്‍ മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ഇതുവരെ കേസ് എടുത്തിട്ടില്ല. ഗണേഷ് കുമാര്‍ ഇന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സംഭവങ്ങള്‍ വിശദീകരിക്കാന്‍ സാധ്യത ഉണ്ട്. മന്ത്രിയുടെ ഭാര്യ തന്നെ ഗുരുതര പരാതി ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയുടെ മകളെ അറിയിച്ചിട്ടും സംഭവത്തില്‍ ഇതുവരെ പൊലീസ് കേസ് എടുക്കാത്തത് എന്തുകൊണ്ടാണ് എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.

ഗണേഷ് കുമാറിനെതിരെ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണന്‍ കൊടുത്ത പരാതിയിലും തുടര്‍നടപടി ആയിട്ടില്ല. പൊലീസിന്റെ മെല്ലെപ്പോക്ക് പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ തിരിച്ചടിയാവാതിരിക്കാന്‍ രാജി ആവശ്യപ്പെട്ട് മുഖംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.

വിവാദങ്ങള്‍ക്കിടെ ഇന്ന് രാവിലെ 10 മണിക്ക് ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഗണേഷ് കുമാര്‍ പങ്കെടുക്കും. പത്തനാപുരത്തും സംസ്ഥാനത്ത് ഉടനീളവും ഗണേഷ് കുമാറിനെതിരായ പ്രതിഷേധം കടുപ്പിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസും കെഎസ്‌യുവും മഹിളാ മോര്‍ച്ചയും യുവമോര്‍ച്ചയും ഇന്ന് മന്ത്രിയുടെ പത്തനാപുരത്തെ വസതിയിലേക്കും ഓഫീസിലേക്കും മാര്‍ച്ച് നടത്തും. ഇന്നലെ ബിജെപി നടത്തിയ മാര്‍ച്ച് നേരിയ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ബാനര്‍കെട്ടി കെഎസ്‌യുവും പ്രതിഷേധിച്ചിരുന്നു. വാളകത്തെ വീട്ടില്‍ ഗണേഷ് കുമാറിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടെന്നായിരുന്നു ഭാര്യയുടെ ആരോപണം. ഫോട്ടോ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് തനിക്ക് നേരെ അതിക്രമം നടത്തിയെന്നും ബിന്ദു പറഞ്ഞിരുന്നു.

ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 1,19,000ന് മുകളില്‍

ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 1,19,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ പവന് 1440 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് 520 രൂപയാണ് വര്‍ധിച്ചത്. 1,19,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കൂടിയത്. 14,885 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. ആറുദിവസത്തിനിടെ 8000ല്‍പ്പരം രൂപ ഇടിഞ്ഞ ശേഷം കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിഞ്ഞത്.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 1,19,000ന് മുകളില്‍

ഒറ്റയടിക്ക് 1440 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 1440 രൂപ കുറഞ്ഞതോടെ സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെയെത്തി. 1,18,560 രൂപയാണ് പുതിയ പവന്‍ വില. ഗ്രാമിന് ആനുപാതികമായി 180 രൂപയാണ് കുറഞ്ഞത്. 14,820 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. ആറുദിവസത്തിനിടെ 8000ല്‍പ്പരം രൂപ ഇടിഞ്ഞ ശേഷം കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിഞ്ഞത്.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് പേരെ കാണാതായി

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് പേരെ കാണാതായി

കൊല്ലം: കൊല്ലം ശക്തികുളങ്ങരയില്‍ നിന്ന് കടലില്‍ പോയ മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം. ബോട്ടിലുണ്ടായിരുന്ന ഇതര സംസ്ഥാനക്കാരായ രണ്ട് തൊഴിലാളികളെ കടലില്‍ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.

ശക്തികുളങ്ങര സ്വദേശി രാജേഷ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ‘സെന്റ് ജോസഫ്’ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ശക്തികുളങ്ങര ഹാര്‍ബറില്‍ നിന്ന് 120 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് കപ്പലുമായി ഇടിച്ചാണ് അപകടം. ഇടിയില്‍ മത്സ്യബന്ധന ബോട്ട് പൂര്‍ണമായും മുങ്ങി.ബോട്ടില്‍ 11 തൊഴിലാളികള്‍ ഉണ്ടായിരുന്നു. ഒന്‍പത് പേരെ രക്ഷപ്പെടുത്തി. ഇതര സംസ്ഥാനക്കാരായ രണ്ട് തൊഴിലാളികളെയാണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്കാണ് ബോട്ട് ശക്തികുളങ്ങരയില്‍ നിന്നും മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയത്.

പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിയില്ല, എഫ്ബി ലൈവ് നീക്കി ജി സുധാകരന്‍; കാണാതെ മുഖ്യമന്ത്രി മടങ്ങി

പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിയില്ല, എഫ്ബി ലൈവ് നീക്കി ജി സുധാകരന്‍; കാണാതെ മുഖ്യമന്ത്രി മടങ്ങി

ആലപ്പുഴ: കുട്ടനാടിന്റെ സ്വപ്നപദ്ധതിയായ പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന്‍. ഉദ്ഘാടനത്തിന്റെ ലൈവ് സംപ്രേഷണത്തിന്റെ ലിങ്ക് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കം ചെയ്തു. സിപിഎം ജില്ലാ കമ്മറ്റി അംഗമായ അഡ്മിന്‍ അനുമതിയില്ലാതെ ലൈവ് ഇടുകയായിരുന്നുവെന്നാണ് വിവരം. ലൈവ് പങ്കുവെച്ചതോടെ പാര്‍ട്ടിയും സുധാകരനും തമ്മിലുള്ള പ്രശ്‌നത്തിലെ മഞ്ഞുരുകിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ജി സുധാകരനെ ഔദ്യോഗികമായി ക്ഷണിക്കുകയും നോട്ടീസില്‍ പേരും ചിത്രവും ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നെങ്കിലും അദ്ദേഹം ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നാണ് അദ്ദേഹവുമായി അടുത്തയാളുകള്‍ പറയുന്നത്. എന്നാല്‍ ലൈവ് സംപ്രേഷണം പിന്‍വലിച്ചത് അതൃപ്തി മാറാത്തതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്. ജില്ലയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കാണാന്‍ എത്താത്തതിലും സുധാകരന് അതൃപ്തിയുണ്ടെന്നാണ് വിവരം.

അതേസമയം, പാര്‍ട്ടിയുടെ കരുത്തും ശക്തിയുമാണ് ജി സുധാകരനെന്ന് ജനറല്‍ സെക്രട്ടറി എംഎ ബേബി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലെല്ലാം പാര്‍ട്ടി അംഗത്വം പുതുക്കാനുള്ള സമയം ജൂണ്‍ മാസം വരെ നീട്ടി നല്‍കിയിട്ടുണ്ട്. ജി സുധാകരന്റെ കാര്യത്തില്‍ ആവശ്യമായ തീരുമാനം പാര്‍ട്ടി സംസ്ഥാന സമിതി തീരുമാനം എടുക്കും. പ്രസ്ഥാനത്തില്‍ നിന്നും ആരും നഷ്ടപ്പെട്ട് പോകാതിരിക്കാനാണ് പ്രസ്ഥാനം ശ്രമിക്കുക. എല്ലാ പ്രസ്ഥാനം ആഗ്രഹിക്കുന്നതുപോലെയാകില്ല കാര്യങ്ങളെന്നും പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിന് എത്താതിരുന്നത് അത്ര ദൂരം സഞ്ചരിക്കാനുള്ള ആരോഗ്യപ്രയാസങ്ങള്‍ ഉള്ളതുകൊണ്ടാണെന്നും ബേബി പറഞ്ഞു.

കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ഥി; ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്

കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ഥി; ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്

ആലപ്പുഴ: എംപിയും സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്വന്തം തട്ടകമായ ആലപ്പുഴയില്‍ നിന്നാവും വേണുഗോപാല്‍ മത്സരിക്കുക. ഇതിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതായുമായാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരോ മണ്ഡലവും കേന്ദ്രീകരിച്ച് വിശദമായി ചര്‍ച്ച നടത്തി കനഗോലു നേരത്തെ തന്നെ എഐസിസിക്ക് സമഗ്രമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ മത്സരിച്ചാല്‍ വലിയ നേട്ടമുണ്ടാകുമെന്നാണ് കനഗോലു റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഐസിസിയുടെ തീരുമാനമെന്നാണ് അറിയുന്നത്.

യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ സംഘടനപരമായി സംസ്ഥാനത്തു നിന്നും നിലവിലുള്ള ഏറ്റവും മുതിര്‍ന്ന നേതാവായ വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടും എന്ന് തന്നെയാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഏതാണ്ട് ഒരു മാസമായി ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലും കെ സി വേണുഗോപാല്‍ സജീവമാണെന്നതും സ്ഥാനാര്‍ഥായാകുമെന്നതിന്റെ സൂചനയാണ് വിലയിരുത്തുന്നത്.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 100ലധികം സീറ്റുകള്‍ നേടി വന്‍ വിജയം കൈവരിക്കുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും വിജയസാധ്യത മാത്രമാണ് പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. എംപിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം ആയില്ല. പ്രതിപക്ഷനേതാവ് നയിച്ച പുതുയുഗ യാത്ര വലിയ ആവേശമായെന്നും ജനങ്ങള്‍ക്കിടയിലെ പ്രതീക്ഷയെ ശക്തിപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.