പ്രഭാത സവാരിക്കിടെ കാറിടിച്ചു; വി.കുഞ്ഞികൃഷ്ണന്റെ സഹോദരന്‍ മരിച്ചു

പ്രഭാത സവാരിക്കിടെ കാറിടിച്ചു; വി.കുഞ്ഞികൃഷ്ണന്റെ സഹോദരന്‍ മരിച്ചു

കണ്ണൂര്‍: സിപിഎം മുന്‍ ജില്ലാകമ്മിറ്റിയംഗവും മുന്‍ പയ്യന്നൂര്‍ ഏരിയാ സെക്രട്ടറിയുമായിരുന്ന വെള്ളൂരിലെ വി കുഞ്ഞികൃഷ്ണന്റെ സഹോദരന്‍ കണ്ണൂര്‍ ജില്ലാ ബാങ്ക് റിട്ട. സീനിയര്‍ മാനേജര്‍ വി രാമചന്ദ്രന്‍(87) പ്രഭാത സവാരിക്കിടെ കാറിടിച്ച് മരിച്ചു. വെള്ളൂരിലെ ആദ്യകാല കമ്മ്യുണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായിരുന്നു.

ഇന്ന് പുലര്‍ച്ചെ പതിവുപോലെ പ്രഭാത സവാരിക്കിടയില്‍ പുതിയങ്കാവ് കാറമേല്‍ റോഡിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കമ്മ്യൂണിസ്റ്റുകാരനായതിനെ തുടര്‍ന്ന് മിലിട്ടറിയില്‍നിന്നും പിരിച്ചുവിടപ്പെട്ട ഇദ്ദേഹം പിന്നീട് പയ്യന്നൂര്‍ റൂറല്‍ ബാങ്കിലും ജില്ലാ ബാങ്കിലുമായി മുപ്പതുവര്‍ഷത്തിലധികം കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വെള്ളൂര്‍ ചന്തന്‍ കുഞ്ഞി സ്മാരക ഹാളിലാണ് പൊതുദര്‍ശനം. വൈകുന്നേരം 6 മണിക്ക് വെള്ളൂരില്‍ സംസ്‌കാരം.

കാറമേലില്‍ പ്രവര്‍ത്തിച്ചിരുന്ന ഐക്യനാണയ സംഘം വെള്ളൂരിലേക്ക് കൊണ്ടുവന്ന് വെള്ളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കായി ഉയര്‍ത്തുന്നതിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഭാര്യ: പി ടി ജാനകി. മക്കള്‍: പ്രൊഫ: പി ടി ജയചന്ദ്രന്‍ (യൂണിവേഴ്സിറ്റി ഓഫ് ന്യൂ ബ്രൂണ്‍സ്വിക് കാനഡ), പി ടി ശ്രീലത (റിട്ട. അദ്ധ്യാപിക, മുത്തത്തി എസ് വിയുപി സ്‌കൂള്‍), അഡ്വ. പിടി സുധീര്‍ കുമാര്‍ (പയ്യന്നൂര്‍). മരുമക്കള്‍: ദീപ (വാരം) മുരളീചന്ദ്രന്‍ (റിട്ട. സീനിയര്‍ മാനേജര്‍ എസ്ബിഐ), ബേബി രൂപശ്രീ (ജിഎം യുപി സ്‌കൂള്‍ പെരുമ്പ). മറ്റു സഹോദരങ്ങള്‍: വി. നാരായണന്‍ (പ്രസിഡണ്ട് പയ്യന്നൂര്‍ സഹകരണ ആശുപത്രി), പരേതയായ വണ്ണാടില്‍ മാധവി (കരിവെള്ളൂര്‍ നിടുവപ്പുറം).

പുതുവൈപ്പിനില്‍ ബോട്ട് മറിഞ്ഞു; മത്സ്യത്തൊഴിലാളി മരിച്ചു; അഞ്ച് പേരെ രക്ഷപ്പെടുത്തി

പുതുവൈപ്പിനില്‍ ബോട്ട് മറിഞ്ഞു; മത്സ്യത്തൊഴിലാളി മരിച്ചു; അഞ്ച് പേരെ രക്ഷപ്പെടുത്തി

കൊച്ചി: പുതുവൈപ്പിനില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. നീര്‍ക്കുന്നം സ്വദേശി രഞ്ജനാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ‘സെന്റ് സേവ്യര്‍’ എന്ന ബോട്ട് അപകടത്തില്‍പ്പെട്ടതെന്ന് തീരദേശ പൊലീസ് അറിയിച്ചു.

അപകടം നടന്ന ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ബോട്ടിലുണ്ടായിരുന്ന ആറ് പേരെയും കരയ്‌ക്കെത്തിക്കുകയും ചെയ്തു. ആശുപത്രിയിലെത്തിച്ചെങ്കിലും രഞ്ജന്റെ ജീവന്‍ രക്ഷിക്കാനായില്ല. കടലില്‍ മുങ്ങിയ ബോട്ട് വീണ്ടെടുക്കാനുള്ള ശ്രമം തുടങ്ങി. സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. അപകടത്തിന്റെ കാരണം വ്യക്തമല്ല.

ഒറ്റയടിക്ക് 1840 രൂപ വര്‍ധിച്ചു; റിവേഴ്‌സില്‍ നിന്ന് ഫസ്റ്റിലേക്കിട്ട് സ്വര്‍ണവില, വീണ്ടും 1,20,000 തൊട്ടു

ഒറ്റയടിക്ക് 1840 രൂപ വര്‍ധിച്ചു; റിവേഴ്‌സില്‍ നിന്ന് ഫസ്റ്റിലേക്കിട്ട് സ്വര്‍ണവില, വീണ്ടും 1,20,000 തൊട്ടു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്ന് വീണ്ടും 1,20,000 രൂപയില്‍ എത്തി. ഇന്ന് പവന് ഒറ്റയടിക്ക് 1840 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് ആനുപാതികമായി 230 രൂപയാണ് ഉയര്‍ന്നത്. 15,000 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. ആറുദിവസത്തിനിടെ 8000ല്‍പ്പരം രൂപ ഇടിഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് ഇന്നലെ വരെ ഇടിവ് രേഖപ്പെടുത്തിയത്.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് 15ന് എത്തും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് 15ന് എത്തും

കൊച്ചി: കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് ഈ മാസം പതിനഞ്ചിന് എത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. പാന്‍ട്രി, ടോയ്‌ലറ്റ് ഉള്‍പ്പടെയുള്ള എല്ലാ സൗകര്യങ്ങളും ബസില്‍ ഉണ്ടാകും. കൊച്ചിയില്‍ നിന്ന് ഒരു ബസ് രാവിലെ തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് ഒരു ബസ് കൊച്ചിയിലേക്കുമാണ് സര്‍വീസ് നടത്തുകയെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. എറണാകുളം കാരയ്ക്കാമുറിയില്‍ നിര്‍മ്മിക്കുന്ന ബസ് സ്റ്റാന്റിന്റെ നിര്‍മ്മാണ ഉദ്ഘാടനവും നവീകരിച്ച എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയുടെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

റോഡ് പണി കഴിഞ്ഞാല്‍ സര്‍വീസ് തൃശൂര്‍ വരെ ദീര്‍ഘിപ്പിക്കും. മൂന്നര മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് എത്തും. ആലപ്പുഴ, കൊല്ലം തിരുവനന്തപുരം എന്നിവിടങ്ങളിലും സ്റ്റോപ്പ് ഉണ്ടാകും. ബുക്കിങ് മുഴുവന്‍ തിരുവനന്തപുരത്തേക്ക് ആണെങ്കില്‍ എവിടെയും സ്റ്റോപ്പ് ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. ബസില്‍ ടിക്കറ്റ് പരിശോധിക്കുക ഹോസ്റ്റസ് ആയിരിക്കും. അവരാണ് ഭക്ഷണവും നല്‍കുക. അതിനുള്ള ഹോസ്റ്റസിനെ തെരഞ്ഞെടുത്തതായും മന്ത്രി പറഞ്ഞു.

‘ബസ് വന്നാല്‍ ഞാന്‍ ഒന്ന് ഓടിച്ചുനോക്കൂം. അതുകഴിഞ്ഞാല്‍ ഉദ്ഘാടനവും കഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിന് മുന്‍പേ വണ്ടി ഉദ്ഘാടനം ചെയ്തിരിക്കുന്നു. അല്ലെങ്കില്‍ ഉദ്ഘാടനം ചെയ്യേണ്ടെന്ന് പലരും പറയും. ഹോസ്റ്റസ് മലയാളിയാകണമെന്നില്ല. മലയാളിക്ക് ഒരു കുഴപ്പമുണ്ട്. നാലുദിവസം ട്രെയിനിങ് അനുസരിച്ച് കാര്യങ്ങള്‍ ചെയ്യും. അഞ്ചാം ദിവസം അത് വൃത്തികേടാക്കും. പഠിപ്പിച്ചുകൊടുക്കുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്യണമെന്നും ബസ് ഹോസ്റ്റസ് എന്നൊരു സങ്കല്‍പം ഉണ്ടാക്കുകയാണ് ലക്ഷ്യം’- കെബി ഗണേഷ് കുമാര്‍ പറഞ്ഞു.

വോള്‍വോയുടെ രണ്ട് ബസുകളാണ് ബിസിനസ് ക്ലാസ് ബസായി എത്തുന്നത്. ഇതുവരെ ആരും കണ്ടിട്ടില്ലാത്ത അത്രയും സംവിധാനങ്ങളോടെയുള്ള അതിഗംഭീര ബസ് ആയിരിക്കും കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ്. 35 സീറ്റുകളായിരിക്കും ഉണ്ടാകുക. എമിറേറ്റ്സ് വിമാനങ്ങളിലെ ബിസിനസ് ക്ലാസ് സീറ്റുകള്‍ക്ക് സമാനമായ സൗകര്യങ്ങളോടെയാകും പുതിയ ബസുകള്‍ നിരത്തിലിറങ്ങുക.

മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം

മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം. ചേലക്കോട് സ്വദേശി അഫീഫ് -ലബീബ ദമ്പതികളുടെ മകൻ മുഹമ്മദ് ഹനാൻ ആണ് മരിച്ചത്. മലപ്പുറം അരീക്കോട് വെള്ളേരിയിലാണ് സംഭവം.

പിക്കപ്പ് വാൻ പിറകോട്ട് എടുക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞ് വാഹനത്തിനടിയിൽ പെടുകയായിരുന്നു. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മോഷണക്കുറ്റം ആരോപിച്ച് അപമാനം: യുവതി ജീവനൊടുക്കിയ സംഭവത്തിൽ അയൽവാസി അറസ്റ്റിൽ

മോഷണക്കുറ്റം ആരോപിച്ച് അപമാനം: യുവതി ജീവനൊടുക്കിയ സംഭവത്തിൽ അയൽവാസി അറസ്റ്റിൽ

കാസര്‍കോട്: മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. വ്യാജ പരാതി നൽകിയ പൊവ്വൽ‌ സ്വദേശി ആയിഷയെയാണ് വിദ്യാന​ഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.

മോഷണക്കുറ്റം ആരോപിച്ചതിനെത്തുടർന്നുള്ള മനോവിഷമത്തിൽ നാലത്തടുക്ക സ്വദേശിനി ജസീല (24) ഫെബ്രുവരി 20 നാണ് വിഷം കഴിച്ച് മരിക്കുന്നത്. ജസീല ഒമ്പതു പവനോളം സ്വർണം മോഷ്ടിച്ചു എന്നായിരുന്നു ഭർത്താവിന്റെ വീട്ടിനടുത്തുള്ള അയൽവീട്ടുകാർ ആരോപിച്ചിരുന്നത്. ഇതേത്തുടർന്ന് ജസീല കടുത്ത മാനസിക വിഷമത്തിലായിരുന്നു.

സമൂഹമാധ്യമത്തിലൂടെ വീഡിയോ പങ്കുവെച്ചതിനുശേഷമാണ് ജസീല വിഷം കഴിച്ച് ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യാനുള്ള കാരണം മരണമൊഴിയായി ജസീല പൊലീസിന് നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മോഷണപരാതി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.