by Midhun HP News | May 17, 2026 | Latest News, കേരളം
കോഴിക്കോട്: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. വ്യാഴാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. കാറില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ സോന (27) മരിച്ചു. സംഭവത്തിന്റെ യഥാര്‍ഥ കാരണം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി.
തീപിടിത്തത്തിന് കാരണം വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്നതാണ് പ്രാഥമിക പരിശോധനയില്‍ ലഭിച്ച സൂചന. കാറിന്റെ വൈദ്യുത വയറിങ്ങിലോ ഇന്ധന ടാങ്കിലോ തകരാറുകള്‍ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂവെന്നും അന്വേഷണസംഘം അറിയിച്ചു.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സോനയുടെ അമ്മാവന്‍ എ.കെ. സത്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നുള്ള തീപിടിത്തമെങ്കില്‍ കാര്‍ ഇത്രയും വേഗത്തില്‍ പൂര്‍ണമായി കത്തിനശിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കാറിനുള്ളില്‍ അപകടകരമായ എന്തെങ്കിലും വസ്തു ഉണ്ടായിരുന്നിരിക്കാമെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. സോനയെ മുന്‍സീറ്റില്‍ ഇരുത്താതെ പിന്നിലിരുത്തിയതും സംശയം വര്‍ധിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. രജിന്‍ ലാലിനെതിരെ സംശയമുണ്ടെന്നും പോലീസിനും വനിതാ കമ്മീഷനും പരാതി നല്‍കാനൊരുങ്ങുകയാണെന്നും സത്യന്‍ വ്യക്തമാക്കി.
സോനയും രജിന്‍ ലാലും പ്രണയവിവാഹം ചെയ്തവരാണെന്നും സത്യന്‍ പറഞ്ഞു. രജിന്‍ വിദേശത്തായിരിക്കെ സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ രജിന്‍ മറ്റൊരു യുവതിയുമായി ബന്ധത്തിലായതായും പിന്നീട് ആ യുവതിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം ആരോപിച്ചു. ഇതറിഞ്ഞ സോന ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷമാണ് രജിന്‍ സോനയെ വിവാഹം ചെയ്യാന്‍ സമ്മതിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബങ്ങളുടെ എതിർപ്പിനെ മറികടന്ന് 2023-ലാണ് ഇരുവരും വിവാഹിതരായത്.
സോനയുടെ ആശുപത്രി പരിശോധന കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കക്കറമുക്ക് റോഡിലെ എടോളിത്താഴെ രാത്രി 9.15ഓടെ സഞ്ചരിച്ചുകൊണ്ടിരുന്ന കാറില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടതോടെ വാഹനം നിര്‍ത്തിയതായി പറയുന്നു. കാര്‍ ഓടിച്ചിരുന്നത് സോനയുടെ ഭര്‍ത്താവ് രജിന്‍ ലാലായിരുന്നു. സോന പിന്‍സീറ്റിലായിരുന്നു ഇരുന്നത്. വാഹനം നിര്‍ത്തിയതിന് പിന്നാലെ തീ പടരുകയും രജിന്‍ ലാല്‍ രക്ഷപ്പെടാന്‍ സമീപത്തെ തോട്ടിലേക്ക് ചാടുകയുമായിരുന്നു.
നാട്ടുകാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും തീ അതിവേഗം പടര്‍ന്നതിനാല്‍ സോനയെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. പിന്നീട് അഗ്‌നിരക്ഷാസേന എത്തിയാണ് തീയണച്ചത്. അതിനുമുമ്പേ കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ സോനയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടസമയത്ത് വലിയ പൊട്ടിത്തെറി ഉണ്ടായതായി സമീപവാസികള്‍ പറഞ്ഞു. “ശക്തമായ പൊട്ടിത്തെറിയോടെയാണ് തീ ആളിപ്പടര്‍ന്നത്. ഉടന്‍ തന്നെ രജിന്‍ ലാല്‍ വാഹനത്തില്‍നിന്ന് പുറത്തിറങ്ങി സമീപത്തെ തോട്ടിലേക്ക് ചാടി. ഞങ്ങള്‍ വെള്ളം കോരി ഒഴിച്ച് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ വേഗത്തില്‍ പടരുകയായിരുന്നു. പിന്നിലെ വാതില്‍ ലോക്കായിരുന്നതിനാല്‍ സോനയെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല,” സമീപവാസിയായ ഒതയോത്ത് മുഹമ്മദ് പറഞ്ഞു.
വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കിയിരിക്കെയാണ് അപകടമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ജനവാസം കുറഞ്ഞ പ്രദേശമായതിനാല്‍ അപകടം ഉടന്‍ ശ്രദ്ധയില്‍പെടാന്‍ വൈകിയതായും മുഹമ്മദ് കൂട്ടിച്ചേർത്തു
കാറിന്റെ പിന്‍ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടായിരുന്നെങ്കില്‍ തീ മുന്‍ഭാഗത്തുനിന്നാകുമായിരുന്നു പടരുകയെന്നതാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ രജിന്‍ ലാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ആരോഗ്യനില ഗുരുതരമായതിനാല്‍ അദ്ദേഹത്തിന്റെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ മേപ്പയ്യൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

by Midhun HP News | May 17, 2026 | Latest News, കേരളം
കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമം തുറന്നു പറഞ്ഞ് നടി മീര വാസുദേവ്. തന്റെ ട്യൂഷന്‍ അധ്യാപകനില്‍ നിന്നാണ് മീരയ്ക്ക് ദുരനുഭവമുണ്ടായത്. അതിക്രമം നേരിടുമ്പോള്‍ തനിക്ക് ഏഴ് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പുറത്തു പറയാതിരിക്കാന്‍ അയാള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും മീര പറയുന്നു. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മീര വാസുദേവന്‍ മനസ് തുറന്നത്. ആ വാക്കുകളിലേക്ക്;
ട്യൂഷന്‍ ടീച്ചറായിരുന്നു. തമിഴ് പഠിപ്പിച്ചിരുന്നയാളായിരുന്നു. ഞാന്‍ തമിഴില്‍ വീക്കായിരുന്നു. മുത്തശ്ശിയുടെ റഫറന്‍സായിരുന്നു അയാള്‍. വീട്ടിലെ ആരും അറിഞ്ഞിരുന്നില്ല. അയാള്‍ എന്നെ തുടര്‍ച്ചയായി ലൈംഗിക ഉപദ്രവിച്ചു. അവിടെ വരുന്ന മറ്റ് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും അയാള്‍ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. വര്‍ഷങ്ങളോളം ഞാന്‍ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. കാരണം അയാള്‍ നിരന്തരം എന്നെ ഭീഷണിപ്പെടുത്തുമായിരുന്നു. സംഭവം തുടങ്ങുമ്പോള്‍ എനിക്ക് ഏഴോ എട്ടോ വയസ് മാത്രമേയുള്ളൂ. അപ്പോഴത്തെ കാലത്ത് ലൈംഗിക വിദ്യാഭ്യാസമില്ലായിരുന്നു.
അയാള്‍ എന്നെ ഭീഷണിപ്പെടുത്തി. ഞാന്‍ ചെറുതായിരുന്നതിനാല്‍ അതില്‍ വീണുപോയി. ഞാനൊരു മോശം പെണ്‍കുട്ടിയാണെന്ന് സ്‌കൂളിലെ അധ്യാപകരോടും അച്ഛനോടും അമ്മയോടുമൊക്കെ പറഞ്ഞു കൊടുക്കുമെന്ന് അയാള്‍ എന്നെ ഭീഷണിപ്പെടുത്തി. അതോടെ വീട്ടില്‍ നിന്നും പുറത്താക്കുമെന്നും അവര്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞപ്പോള്‍ ഞാന്‍ ആകെ പേടിച്ചു പോയി.
ചൂഷണം നേരിട്ടൊരാളാണെങ്കില്‍ നമ്മുടെ ശരീരഭാഷ തന്നെ മാറിപ്പോകും. അക്രമികള്‍ ഇരകളെ പ്രൊഫൈല്‍ ചെയ്യുന്നതിനെക്കുറിച്ച് ഞാന്‍ വായിച്ചിട്ടുണ്ട്. അതിക്രമികളുടെ മുന്നില്‍ ഇരകളുടെ സ്വഭാവം തന്നെ മാറും. ലൈംഗിക അതിക്രമം നേരിടാത്ത ഒരാളാണെങ്കില്‍ എന്തെങ്കിലും മോശം അനുഭവമുണ്ടായാല്‍ പ്രതികരിക്കും. മറിച്ച് ദുരനുഭവം നേരിട്ടവരാണെങ്കില്‍ പ്രതികരിക്കുന്ന രീതി മാറും. ശരീരഭാഷ മാറും. പേടി കാണിക്കും. സബ് മിസീവ് ആകും. അത് അവര്‍ മുതലെടുക്കും. അതില്‍ നിന്നുമാണ് പുറത്ത് കടക്കേണ്ടത്.
പതിനേഴ് വയസ് വരെ എനിക്ക് ദുരനുഭവം നേരിടേണ്ടി വന്നു. അതെന്നെ വല്ലാതെ ബാധിച്ചിരുന്നു. ഞാന്‍ നിലവിളിക്കുകയും, കരയുകയും സ്വയം മുറിവേല്‍പ്പിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. പിന്നീട് ഞാന്‍ പറയുന്നത് ആരും കേള്‍ക്കുകയോ മനസിലാക്കുകയോ ചെയ്യില്ലെന്ന് തോന്നിയതോടെ മിണ്ടാതായി. എനിക്ക് സുഹൃത്തുക്കളും ഉണ്ടായിരുന്നില്ല. ഇതേ അധ്യാപകന്‍ തന്നെ സഹോദരിയ്ക്കും ക്ലാസെടുക്കാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പ്രശ്‌നമുണ്ടാക്കി. പക്ഷെ എനിക്ക് ലൈംഗികതയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. എനിക്ക് സംഭവിക്കുന്നത് എന്തെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അതിനാല്‍ അച്ഛനോടും അമ്മയോടും എങ്ങനെ വിശദീകരിക്കണമെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു.

by Midhun HP News | May 17, 2026 | Latest News, കേരളം
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെയും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ സ്വര്‍ണവില കുതിച്ചുയരുന്നത് തുടരുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചുകാലമായി കാണുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാരിനു സാധിക്കാത്തതും സ്വര്‍ണവില കുതിപ്പിനെ പിടിച്ചുകെട്ടാനാകാതെ വരുന്നു. നിലവിലെ സാഹചര്യത്തില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ അധികം വൈകാതെ സ്വര്‍ണവില പവനു ഒന്നേകാല്‍ ലക്ഷത്തിലെത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍. രാജ്യത്തെ കോടിക്കണക്കിനു വരുന്ന സാധാരണക്കാര്‍ക്ക് കനത്ത തിരിച്ചടിയാണ് ഇക്കാര്യം.
ഞായറാഴ്ച പുതിയ സ്വര്‍ണവില പുറത്തുവന്നതോടെ നിരക്കില്‍ മാറ്റമില്ലെന്നാണ് അറിയാന്‍ സാധിക്കുന്നത്. 115080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ശനിയാഴ്ചയും സമാന വിലയായിരുന്നു. പുതിയ വിലപ്രകാരം ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14385 രൂപയായി.
ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ഇന്ധനവിലയും കുതിച്ചുയരുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനും സാമ്പത്തിക പ്രതിസന്ധിക്കും പിന്നാലെ രാജ്യത്തെ സ്വര്‍ണവിലയെ ബാധിക്കാന്‍ പോവുന്ന അടുത്ത പ്രശ്‌നമായിരിക്കും ഇതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
നിലവില്‍ ഇന്ധനവില ലിറ്ററിനു മൂന്നുരൂപ കൂടിക്കഴിഞ്ഞു. വരുംദിവസങ്ങളില്‍ ഇനിയും കൂടുമെന്നാണ് സൂചന. ഈ രീതിയില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ സ്വര്‍ണത്തിന്റെ വിലയെയും ഇതു ബാധിച്ചേക്കും. അന്താരാഷ്ട്ര വിപണിയിലെ വില, യുഎസ് ഡോളറിന്റെ വിനിമയ നിരക്ക് തുടങ്ങിയ ഘടകങ്ങളും രാജ്യത്തെ സ്വര്‍ണവിലയെ ബാധിക്കുമെന്നതാണ്.
by Midhun HP News | May 17, 2026 | Latest News, കേരളം
കോഴിക്കോട്: കാറിന് തീ പിടിച്ചു ഗര്‍ഭിണി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആസൂത്രിക കൊലപാതകമാണെന്ന് സംശയിക്കുന്നതായും യുവതിയുടെ കുടുംബം. അന്വേഷണം നടക്കുന്നുണ്ടെങ്കിലും കാറിന് എങ്ങനെ തീ പിടിച്ചു എന്ന് കണ്ടെത്താന്‍ ആയില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വയറിങ്ങിന് തകരാര്‍ കണ്ടെത്താനായില്ല. ഇന്ധന ടാങ്കിന് ചോര്‍ച്ച ഇല്ലെന്നുമാണ് കണ്ടെത്തല്‍. കാറിന്റെ പിറകില്‍ നിന്നാണ് തീ പടര്‍ന്നത്. കാരണം കണ്ടെത്താന്‍ പരിശോധന തുടരും. ഫോറന്‍സിക് സംഘത്തിന്റെ പരിശോധന തുടരുന്നു.
ചെറുവണ്ണൂര്‍ കക്കറമുക്ക് എന്ന സ്ഥലത്ത് വെച്ചാണ് കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ചെറുവണ്ണൂര്‍ പുത്തന്‍ ചാലില്‍ രജിന്‍ ലാലിന്റെ ഭാര്യ, ഏഴുമാസം ഗര്‍ഭിണിയായ സോന പൊള്ളലേറ്റ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രജിന്‍ലാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.2016 മോഡല്‍, പെട്രോള്‍ കാറിന്റെ പിന്‍വശത്തു നിന്നാണ് തീ ഉയര്‍ന്നത്. ശബ്ദവും ഉണ്ടായിരുന്നു. മുന്‍വശത്തേക്ക് തീ കാര്യമായി പടര്‍ന്നിട്ടില്ല. പെട്രോള്‍ ടാങ്കുമായി ബന്ധപ്പെട്ട ലീക്കോ മറ്റ് പ്രശ്‌നങ്ങളോ ആയിരിക്കാം അപകടകാരണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യത്തില്‍ വിശദമായ പരിശോധന വേണമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നത്. കത്തിയ കാറില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.

by Midhun HP News | May 17, 2026 | Latest News, കേരളം
ആലപ്പുഴ: ടിപ്പർ ലോറിയുടെ ഉയർത്തിവച്ച ഡംപ് ബോക്സ് അബദ്ധത്തിൽ താഴേക്കു വീണ് യുവാവ് മരിച്ചു. കാരാഴ്മ കൂടാത്തേത്ത് രവീന്ദ്രൻ പിള്ളയുടേയുടേയും രാധാമണിയുടേയും മകൻ ഉണ്ണികൃഷ്ണൻ (38) ആണ് മരിച്ചത്. കാരാഴ്മ ദേവീ ക്ഷേത്രത്തിലെ അൻപൊലി- അരീപ്പറ മഹോത്സവത്തിന്റെ സമാപന ദിവസമായ വെള്ളിയാഴ്ച രാത്രി 8.30ഓടെയാണ് അപകടമുണ്ടായത്.
ക്ഷേത്രത്തിനു സമീപത്തെ പറമ്പിൽ ഡംപ് ബോക്സ് ഉയർത്തി നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ അടിയിൽ മഴ നനയാതിരിക്കാൻ കയറി നിന്നതായിരുന്നു ഉണ്ണിക്കൃഷ്ണൻ. ഇതിനിടെ അബദ്ധത്തിൽ ലിവറിൽ തട്ടി ഡംപ് ബോക്സ് താഴേക്കു പതിക്കുകയായിരുന്നുവെന്നാണ് വിവരം.
ഉടൻ തന്നെ പൊലീസും നാട്ടുകാരും ചേർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. ഭാര്യ: അജിതാദേവി. മക്കൾ: അനുഷ്, ആരുഷ്.

by Midhun HP News | May 17, 2026 | Latest News, കേരളം
മലപ്പുറം: തിരുവനന്തപുരത്ത് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് നീങ്ങവെ, നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിൽ അഞ്ച് മന്ത്രിസ്ഥാനങ്ങൾ ഉറപ്പിച്ച് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. യുഡിഎഫ് നേതൃത്വവുമായി നടത്തിയ ദീർഘമായ ചർച്ചകൾക്കൊടുവിലാണ് 2011-ലെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കൈവശമുണ്ടായിരുന്ന അഞ്ച് മന്ത്രിസ്ഥാനങ്ങളും പ്രധാന വകുപ്പുകളും നിലനിർത്താൻ ലീഗിന് സാധിച്ചത്. സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ മന്ത്രിമാരുടെ അന്തിമ പട്ടികയ്ക്ക് രൂപം നൽകാൻ പാർട്ടിക്യൂള്ളിൽ ചർച്ചകൾ തുടരുകയാണ്.
പ്രാദേശിക സന്തുലനത്തിന് മുൻഗണന
ഇത്തവണ മന്ത്രിസഭയിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രാതിനിധ്യം രണ്ട് എംഎൽഎമാരായി പരിമിതപ്പെടുത്താനാണ് പാർട്ടി തീരുമാനം. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം ഉറപ്പാണെന്നിരിക്കെ, രണ്ടാമത്തെ സ്ഥാനത്തിനായി വേങ്ങര എംഎൽഎ കെ.എം. ഷാജിയും ഏറനാട് എംഎൽഎ പി.കെ. ബഷീറും തമ്മിലാണ് പ്രധാന മത്സരം. തന്റെ പേര് പട്ടികയിൽ സുരക്ഷിതമാണെന്ന് ഷാജിയോട് അടുത്ത വൃത്തങ്ങൾ അവകാശപ്പെടുമ്പോൾ, തങ്ങൾ തങ്ങളെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ബഷീറിനെ അനുകൂലിക്കുന്നവർ.
അതേസമയം, പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച് മണ്ണാർക്കാട് എംഎൽഎ എൻ. ഷംസുദ്ദീനും കോഴിക്കോട് ജില്ലയിൽ നിന്ന് കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ളയും മന്ത്രിസ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. അബ്ദുള്ളയുടെ പേരിനെതിരെ പാർട്ടിയിൽ ആദ്യഘട്ടത്തിൽ എതിർപ്പുകൾ ഉയർന്നിരുന്നെങ്കിലും, അഞ്ച് എംഎൽഎമാരുള്ള കോഴിക്കോട് ജില്ലയ്ക്ക് അർഹമായ പരിഗണന നൽകണമെന്ന നിലപാടിലാണ് നേതൃത്വം എത്തിയത്.
അബ്ദുൽ ഗഫൂർ എന്ന രാഷ്ട്രീയ തന്ത്രം
ലീഗിന്റെ പരമ്പരാഗത കോട്ടയായ മലബാറിന് അപ്പുറത്തേക്ക് പാർട്ടിയുടെ സ്വാധീനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കളമശ്ശേരിയിൽ നിന്നുള്ള കന്നി എംഎൽഎ വിഇ അബ്ദുൽ ഗഫൂറിനെ അഞ്ചാം മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത് ലീഗിന്റെ വലിയൊരു രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ലീഗ് വെറുമൊരു മലബാർ പാർട്ടി മാത്രമാണെന്ന വിമർശനം മറികടക്കാൻ തെക്കൻ കേരളത്തിൽ നിന്നുള്ള പ്രാതിനിധ്യം സഹായിക്കുമെന്നാണ് മുതിർന്ന നേതാക്കളുടെ പക്ഷം. മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകൻ കൂടിയാണ് അബ്ദുൽ ഗഫൂർ. മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫിന്റെ പേരും പരിഗണനയിലുണ്ടായിരുന്നെങ്കിലും നിലവിൽ ഗഫൂറിനാണ് സാധ്യത. എന്നാൽ ഒരു കന്നി എംഎൽഎയ്ക്ക് സീനിയർ നേതാക്കളെ മറികടന്ന് മുൻഗണന നൽകുന്നതിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്.
വകുപ്പുകളിൽ ഘടനപരമായ മാറ്റം വന്നേക്കാം
പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചനകൾ പ്രകാരം പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായം, വിവരസാങ്കേതികവിദ്യ (IT) വകുപ്പുകൾ നിലനിർത്താനാണ് സാധ്യത. പൊതുവിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും ഒരൊറ്റ വകുപ്പായി ലയിപ്പിച്ച് എൻ. ഷംസുദ്ദീന് നൽകിയേക്കും. വി.ഇ. അബ്ദുൽ ഗഫൂർ മന്ത്രിസഭയിലെത്തിയാൽ പിതാവ് കൈകാര്യം ചെയ്തിരുന്ന പൊതുമരാമത്ത് വകുപ്പ് തന്നെ ലഭിച്ചേക്കും. പാറക്കൽ അബ്ദുള്ളയെ നഗരവികസന വകുപ്പിലേക്കും കെ.എം. ഷാജിയെ തദ്ദേശസ്വയംഭരണ വകുപ്പിലേക്കുമാണ് പരിഗണിക്കുന്നത്.
കഴിഞ്ഞ രണ്ട് എൽഡിഎഫ് സർക്കാരുകളുടെ കാലത്ത് നടന്ന ഭരണപരമായ പുനഃക്രമീകരണങ്ങൾ കണക്കിലെടുത്ത്, 2011-ലെ യുഡിഎഫ് സർക്കാരുമായി താരതമ്യം ചെയ്യുമ്പോൾ വകുപ്പ് വിഭജനത്തിൽ ഘടനപരമായ മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന് സാദിഖ് അലി തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിനുപുറമെ മുതിർന്ന നേതാക്കളായ എം.കെ. മുനീർ, കെ.പി.എ. മജീദ് എന്നിവർക്ക് ക്യാബിനറ്റ് പദവിയുള്ള തസ്തികകളും ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. യുഡിഎഫ് നേതാക്കളുമായുള്ള ഞായറാഴ്ചത്തെ അന്തിമ ചർച്ചയ്ക്ക് ശേഷം സാദിഖ് അലി തങ്ങൾ മന്ത്രിമാരുടെ ഔദ്യോഗിക പട്ടിക പ്രഖ്യാപിക്കും.

Recent Comments