പാപ്പിനിശ്ശേരിയില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍, അന്വേഷണം

പാപ്പിനിശ്ശേരിയില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍, അന്വേഷണം

കണ്ണൂര്‍: പാപ്പിനിശ്ശേരി പറയ്ക്കലില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. തമിഴ്നാട് സ്വദേശികളുടെ കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചു.

ദമ്പതികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സിന് സമീപത്താണ് മൃതദേഹം കണ്ടത്. പാഴ് വസ്തുക്കള്‍ ശേഖരിക്കുന്ന ജോലിയാണ് അക്കലമ്മ-മുത്തു ദമ്പതികള്‍ ചെയ്തുവന്നിരുന്നത്. ഇവരുടെ നാലുമാസം പ്രായമുള്ള കുഞ്ഞ് യാസികയാണ് മരിച്ചത്. കുഞ്ഞിനെ കാണാതായതോടെ വീട്ടുകാർ ബഹളമുണ്ടാക്കി. തുടര്‍ന്ന് അന്വേഷണത്തിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തുന്നത്. കുട്ടി തങ്ങള്‍ക്കൊപ്പമാണ് ഉറങ്ങിക്കിടന്നിരുന്നതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. മൂന്ന് കുട്ടികളും അച്ഛനും അമ്മയുമാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്ന് എസിപി ടി കെ രത്‌നകുമാര്‍ പറഞ്ഞു.

‘കൊലയ്ക്ക് പിന്നില്‍ വിവാഹം മുടങ്ങിയതിന്റെ പകയോ?; ഫെബിന്റെ സഹോദരിയുമായി തേജസിന്റെ കല്യാണം ഉറപ്പിച്ചിരുന്നു’

‘കൊലയ്ക്ക് പിന്നില്‍ വിവാഹം മുടങ്ങിയതിന്റെ പകയോ?; ഫെബിന്റെ സഹോദരിയുമായി തേജസിന്റെ കല്യാണം ഉറപ്പിച്ചിരുന്നു’

കൊല്ലം: ഉളിയക്കോവില്‍ കോളജ് വിദ്യാര്‍ഥി ഫെബിനെ തേജസ് രാജ് കൊലപ്പെടുത്തിയത് വിവാഹം മുടങ്ങിയതിന്റെ പകയില്‍ എന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫെബിന്റെ സഹോദരിയുമായി നീണ്ടകര സ്വദേശിയായ തേജസിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. ഫെബിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെ തര്‍ക്കമായി. ഇതിന്റെ പ്രകോപനമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറയുന്നു.

തേജസ് ലക്ഷ്യമിട്ട് ഫെബിന്റെ സഹോദരിയെയാണോ എന്നും പൊലീസിന് സംശയമുണ്ട്. ഫെബിന്റെ സഹോദരിയും തേജസും സഹപാഠികളാണ്. തുടര്‍ന്ന് അടുപ്പത്തിലായ ഇരുവരും തമ്മിലുള്ള വിവാഹത്തിന് കുടുംബങ്ങള്‍ തമ്മില്‍ ധാരണയായി. അതിനിടെ പെണ്‍കുട്ടിക്ക് ജോലി കിട്ടിയതിന് പിന്നാലെ ഫെബിന്റെ കുടുംബം തേജസ് രാജുമായുള്ള കല്യാണത്തില്‍ നിന്ന് പിന്മാറുകയായിരുന്നു എന്നാണ് അയല്‍വാസികളുടെ മൊഴികളില്‍ നിന്ന് വ്യക്തമാകുന്നതെന്നും പൊലീസ് പറയുന്നു.

സൗഹൃദം മുറിഞ്ഞതും വിവാഹം മുടങ്ങിയതിലുമുള്ള വൈരാഗ്യമാകാം തേജസ് രാജിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് കരുതുന്നു. എന്നാല്‍ പൊലീസ് ഇക്കാര്യം പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ കൊലപാതകം സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറയുന്നു. കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിയായ ഫെബിന്‍ ജോര്‍ജ് ഗോമസിനെ തേജസ് രാജ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 6.48ഓടെയാണ് വെളുത്ത കാറില്‍ ഫെബിന്റെ വീട്ടില്‍ തേജസ് എത്തിയത്. കയ്യില്‍ കത്തി കരുതിയിരുന്ന തേജസ്, ബുര്‍ഖ ധരിച്ച ശേഷം വീട്ടുമുറ്റത്തേയ്ക്കു കയറി. രണ്ടു കുപ്പി പെട്രോളും തേജസ് കയ്യില്‍ കരുതിയിരുന്നു.

ഫെബിന്റെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കാനാണ് തേജസ് ആദ്യം ശ്രമിച്ചതെന്നു നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇതിനിടെ ഫെബിന്റെ പിതാവ് പുറത്തേയ്ക്കു ഇറങ്ങിയതോടെ പദ്ധതി മാറി. കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഫെബിനെ നെഞ്ചില്‍ കുത്തിവീഴ്ത്തി. തടയാന്‍ ശ്രമിച്ച പിതാവ് ജോര്‍ജ് ഗോമസിനും അക്രമണത്തില്‍ പരുക്കേറ്റു.

കൊലപാതകത്തിനു ശേഷം കത്തി ഉപേക്ഷിച്ച തേജസ്, കാറില്‍ കയറി പ്രദേശത്തുനിന്ന് രക്ഷപ്പെട്ടു. മൂന്നു കിലോമീറ്റര്‍ അകലെ ചെമ്മാന്‍മുക്ക് റെയില്‍വേ ഓവര്‍ബ്രിഡ്ജിനു താഴെ വാഹനം നിര്‍ത്തിയ തേജസ് കൈ ഞരമ്പ് മുറിച്ച ശേഷം പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ ഇതുവഴി വന്ന ട്രെയിനിനു മുന്നിലേക്ക് ചാടി തേജസ് ജീവനൊടുക്കി.

ജെ കൃഷ്ണപിള്ള (76) അന്തരിച്ചു

ജെ കൃഷ്ണപിള്ള (76) അന്തരിച്ചു

വെഞ്ഞാറമൂട്: പാറയ്ക്കൽ കളിയിൽവിള വീട്ടിൽ ജെ കൃഷ്ണപിള്ള (എക്സ് സർവീസ്)(76) അന്തരിച്ചു.

ഭാര്യ: വസുമതി അമ്മ.ആർ
മക്കൾ: ആശകൃഷ്ണ വി (ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, ആറ്റിങ്ങൽ), അധീഷ് കുമാർ.കെ(സിവിൽ പോലീസ് ഓഫീസർ, റൂറൽ എസ്.പി ഓഫീസ്),
മരുമക്കൾ: ഹരി പ്രസാദ് കെ.ഐ (സി.ആർ.പി .എഫ്, പള്ളിപ്പുറം), മാളു ബി.എസ് (സ്റ്റാഫ് നഴ്സ്,താലൂക്ക് ആശുപത്രി, വലിയകുന്ന്).
സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 മണിക്ക്

ശബരിമലയില്‍ ദര്‍ശന സമയത്തില്‍ മാറ്റം; നട തുറക്കുക രാവിലെ അഞ്ചിന്

പത്തനംതിട്ട: ശബരിമല ക്ഷേത്ത്രിലെ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തി ദേവസ്വം ബോര്‍ഡ്. മാസപൂജകള്‍ക്കുള്ള ദര്‍ശന സമയത്തിലാണ് മാറ്റം വരുത്തിയത്.

ഇനിമുതല്‍ എല്ലാ മാസ പൂജകള്‍ക്കും പുലര്‍ച്ചെ നട തുറക്കുന്നത് രാവിലെ അഞ്ചിനായിരിക്കും. പകല്‍ ഒന്നിന് നട അടയ്ക്കും. വൈകീട്ട് 4ന് നട തുറക്കും. രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. സിവില്‍ ദര്‍ശനത്തിനും (ഇരുമുടിക്കെട്ട് ഇല്ലാതെയുള്ള ദര്‍ശനം) പുതിയ സമയക്രമം ഏര്‍പ്പെടുത്തി. രാവിലെ നട തുറന്നശേഷം 6 മണി മുതല്‍ മാത്രമേ സിവില്‍ ദര്‍ശനം ഉണ്ടാവുകയുള്ളൂ. രാത്രി 9.30 ന് സിവില്‍ ദര്‍ശനത്തിനുള്ള സമയക്രമം അവസാനിക്കും. പുതിയ സമയക്രമം ചൊവ്വാഴ്ച മുതല്‍ നടപ്പിലാക്കും. ഇരുമുടിക്കെട്ടുമായി വരുന്നവര്‍ക്ക് കൂടുതല്‍ ദര്‍ശന സമയം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ക്രമീകരണം.

അറസ്റ്റ് ഒഴിവാക്കാൻ 10000 രൂപ കൈക്കൂലി; തൊടുപുഴയിൽ എഎസ്ഐ വിജിലൻസ് പിടിയിൽ

അറസ്റ്റ് ഒഴിവാക്കാൻ 10000 രൂപ കൈക്കൂലി; തൊടുപുഴയിൽ എഎസ്ഐ വിജിലൻസ് പിടിയിൽ

തൊടുപുഴ: ഇടുക്കിയിൽ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. തൊടുപുഴ പോലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രദീപ്‌ ജോസ് ആണ് പിടിയിൽ ആയത്. ചെക്ക് കേസിൽ അറസ്റ്റ് ഒഴിവാക്കാൻ 10000 രൂപ കൈക്കൂലി വാങ്ങിയതിനാണ് പിടിയിലായത്. ഇയാളുടെ സഹായി വണ്ടിപ്പെരിയാർ സ്വദേശി റഷീദും പിടിയിലായിട്ടുണ്ട്. റഷീദിന്റെ ഗൂഗിൾ പേ വഴിയാണ് പണം വാങ്ങിയത്.

ആദ്യമായി 66,000 തൊട്ട് സ്വര്‍ണവില; റെക്കോര്‍ഡ് കുതിപ്പ്

ആദ്യമായി 66,000 തൊട്ട് സ്വര്‍ണവില; റെക്കോര്‍ഡ് കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് പുതിയ ഉയരം കുറിച്ച് സ്വര്‍ണവില. സ്വര്‍ണവില ആദ്യമായി 66,000 തൊട്ടു. ഇന്ന് പവന് 320 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടത്. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 8250 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വെള്ളിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 65,000 കടന്നത്. 65,840 രൂപയായി ഉയര്‍ന്ന് അന്ന് സ്വര്‍ണവില ഇട്ട റെക്കോര്‍ഡാണ് ഇന്ന് തിരുത്തിയത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.