ഒന്നിച്ചിരുന്ന് മദ്യപിച്ചു; ടച്ചിങ്സ് വാങ്ങാൻ പോയ ‘അപരിചിതൻ’ 1.2 ലക്ഷത്തിന്റെ ബൈക്കുമായി മുങ്ങി!

ഒന്നിച്ചിരുന്ന് മദ്യപിച്ചു; ടച്ചിങ്സ് വാങ്ങാൻ പോയ ‘അപരിചിതൻ’ 1.2 ലക്ഷത്തിന്റെ ബൈക്കുമായി മുങ്ങി!

കൊച്ചി: മദ്യപാനം മനുഷ്യനുണ്ടാക്കുന്ന വിനകൾ പലതാണ്. മദ്യം വാങ്ങാൻ പണം തികയാതെ വന്നപ്പോൾ അപരിചിതനായ മറ്റൊരാളുമായി ചേർന്നു പണം സ്വരൂപിച്ച് മദ്യം വാങ്ങി കുടിച്ച ഒരാൾക്ക് തന്റെ വിലപിടിപ്പുള്ള ബൈക്ക് നഷ്ടമായി. ഒപ്പം കുടിച്ച ആൾ ടച്ചിങ്സ് വാങ്ങി വരാമെന്നു പറഞ്ഞു ബൈക്കുമായി മുങ്ങി. കഴിഞ്ഞ മാസം 21നാണ് സംഭവം. ഈയടുത്ത ദിവസമാണ് ബൈക്ക് നഷ്ടപ്പെട്ടയാൾ പരാതി നൽകിയത്. 1.2 ലക്ഷം രൂപയുടെ ബൈക്കാണ് മോഷണം പോയത്. ഹിൽപാലസ് പൊലീസ് അന്വേഷണം ആരംഭിച്ചു.

എരൂരിലെ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ഒരുവിധം പണമൊപ്പിച്ച് കുപ്പി വാങ്ങി ഇരുവരും ഒഴിഞ്ഞ സ്ഥലത്തിരുന്നു മദ്യപിച്ചു. അതിനിടെ ടച്ചിങ്സ് തീർന്നു. അപ്പോഴാണ് അപരിചിതൻ താൻ ഭക്ഷണം വാങ്ങി വരാമെന്നു പറഞ്ഞ് ബൈക്കിന്റെ ഉടമസ്ഥനിൽ നിന്നു താക്കോൽ വാങ്ങി പോയത്. മദ്യം തീർന്നിട്ടില്ലാത്തതിനാൽ ഉടമസ്ഥൻ വിശ്വസിച്ച് താക്കോൽ കൊടുക്കുകയും ചെയ്തു. എന്നാൽ ബൈക്ക് വാങ്ങി പോയയാൾ പിന്നീട് തിരിച്ചു വന്നില്ല. മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഫലമുണ്ടായില്ല.

പിന്നീട് തന്റെ സുഹൃത്തുക്കളുമായി ചേർന്നു ബൈക്കുടമ അന്വേഷണം നടത്തിയിട്ടും രക്ഷയുണ്ടായില്ല. പരാതിക്കാരൻ അപരിചിതന്റെ പേര് പോലും ചോദിച്ചിട്ടില്ല എന്നതാണ് കൗതുകകരം. ഫെബ്രുവരി 21നു നടന്ന സംഭവത്തിൽ പരാതിക്കാരൻ പൊലീസിനെ സമീപിച്ചത് ഈ മാസം 7നു മാത്രമാണെന്നു പൊലീസ് പറയുന്നു.

സംസ്ഥാനത്തിന്റെ മറ്റു ഭാ​ഗങ്ങളിലും സമാന രീതിയിലുള്ള ബൈക്ക് മോഷണങ്ങൾ നടന്നിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. വാഹന മോഷണവുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തിറങ്ങിയവരെക്കുറിച്ചും അന്വേഷണം നടക്കുന്നു. എറണാകുളം ജില്ലയിൽ സമീപ കാലത്ത് നിരവധി വാഹന മോഷണ കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് പറയുന്നു.

‘കുടിക്കാം, ഉണ്ടാക്കരുത് എന്ന് പറയുന്നത് എന്ത് ന്യായമാണ്?’

‘കുടിക്കാം, ഉണ്ടാക്കരുത് എന്ന് പറയുന്നത് എന്ത് ന്യായമാണ്?’

കൊച്ചി: പാലക്കാട് ഡിസ്റ്റിലറിക്കുള്ള അനുമതി എക്സൈസ് നൽകി കഴിഞ്ഞുവെന്ന് തദ്ദേശ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. നിലനിൽക്കുന്ന എല്ലാ നിബന്ധനകൾക്കും ചട്ടങ്ങൾക്കും വിധേയമായി ഡിസ്റ്റിലറി ആരംഭിക്കാൻ എക്സൈസ് പ്രാരംഭ അനുമതി കൊടുത്തു. ബാക്കി അനുമതി അവരാണ് വാങ്ങേണ്ടത്. അത് വാങ്ങിക്കഴിഞ്ഞാൽ മുന്നോട്ട് പോകാമെന്നും മന്ത്രി പറഞ്ഞു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അങ്ങനെയാണ് ഡിസ്റ്റിലറി, എഥനോൾ പ്ലാന്റ്, ബ്രൂവറി, ബോട്ട്ലിങ് പ്ലാൻുകളുമൊക്കെ അനുവ​ദിക്കാം എന്ന് തീരുമാനിച്ചത്. 2022-23 നയത്തിലെ ആമുഖത്തിൽ അത് പറഞ്ഞിട്ടുണ്ട്. നില നിൽക്കുന്ന എല്ലാ നിബന്ധനകൾക്കും ചട്ടങ്ങൾക്കും വിധേയമായി ഡിസ്റ്റിലറി ആരംഭിക്കാൻ എക്സൈസിന്റെ പ്രാരംഭ അനുമതി കൊടുത്തു. ബാക്കി അനുമതി അവരാണ് വാങ്ങേണ്ടത്. അത് വാങ്ങിക്കഴിഞ്ഞാൽ മുന്നോട്ട് പോകാം. എക്സൈസിന്റെ അനുമതിയാണ് ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്.

ഇത് സർക്കാരിന് വലിയ വരുമാനം ഉണ്ടാക്കുന്ന വകുപ്പാണ്. ആ പ്രാധാന്യത്തോടെ തന്നെയാണ് അതിനെ കാണുന്നത്. വലിയ തോതിൽ വരുമാനവും ഒപ്പം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള മേഖലയാണിത്. ഇപ്പോൾ ​​ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ ബ്ലെൻഡിങ് പോളിസി കൂടി വന്നിട്ടുണ്ട്. 20 ശതമാനം 2030 ആകുമ്പോഴേക്കും പെട്രോളിൽ എഥനോൾ ബ്ലെൻഡ് ചെയ്യണമെന്നുള്ളതാണ്.

കേരളത്തിന്റെ ഒരു പ്രത്യേകത, കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്ത സ്പിരിറ്റ് (ഇഎൻഎ) 9.26 കോടി ലിറ്ററാണ്. എഥനോൾ സ്പിരിറ്റ് 30 കോടി ലിറ്ററാണ് എണ്ണ കമ്പനികളിൽ നിന്ന് കിട്ടിയ കണക്കു പ്രകാരം. 3000-4000 കോടിയുടെ ബിസിനസാണ്. ഒരു തുള്ളി പോലും നമ്മൾ ഉത്പാദിപ്പിക്കുന്നില്ല. മുഴുവൻ വരുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നാണ്. പ്രധാനമായും കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന്. ബാക്കി മറ്റു സംസ്ഥാനങ്ങളിൽ നിന്നൊക്കെ വരുന്നുണ്ട്.

അപ്പോൾ കുടിക്കാം, ഉണ്ടാക്കരുത് എന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളത്. ബ്ലെൻഡിങ്, ബോട്ട്ലിങ് മാത്രമേ ഇവിടെ നടക്കുന്നുള്ളൂ. ഇതിന്റെ അസംസ്കൃത വസ്തുവാണല്ലോ സ്പിരിറ്റ്. അതുണ്ടാക്കാൻ പാടില്ല, അതെന്തോ വലിയ പാപമാണ്. പക്ഷേ അതിവിടെ കൊണ്ടുവന്ന് കലക്കാം. ആ പറയുന്നതിൽ ഒരു കാപട്യമുണ്ട്. നമ്മൾ ഇതിനെ കാണുന്നത് ഒരു വ്യവസായമെന്ന നിലയിലാണ്”.- മന്ത്രി പറഞ്ഞു.

ഡിസ്റ്റിലറി ജലക്ഷാമത്തിലേക്ക് നയിക്കില്ലേ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് മന്ത്രി മറുപടി പറഞ്ഞത്. “മലമ്പുഴ അണക്കെട്ടിൽ നിന്ന് ആവശ്യത്തിന് വെള്ളം ഉപയോ​ഗിക്കും. കിൻഫ്രയ്ക്ക് വേണ്ടി പ്രതിദിനം 10 ദശലക്ഷം ലിറ്റർ (MLD) നൽകാൻ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗീകാരം നൽകിയിരുന്നു. ഡിസ്റ്റിലറിക്ക് അഞ്ച് ലക്ഷം ലിറ്റർ മാത്രമേ ആവശ്യമുള്ളൂ. അതുകൂടാതെ പദ്ധതിയിൽ മഴവെള്ള സംഭരണ ​​സംവിധാനവും ഉണ്ടായിരിക്കും”.- എംബി രാജേഷ് വ്യക്തമാക്കി.

“ബെവ്കോ വഴി ഗുണനിലവാരമുള്ള മദ്യമാണ് നൽകുന്നത്, വ്യാജ മദ്യം വിതരണം ചെയ്യുന്നില്ല. പഴങ്ങളിൽ നിന്ന് വൈൻ ഉത്പാദിപ്പിക്കുന്നതിനും ഞങ്ങൾ അംഗീകാരം നൽകിയിട്ടുണ്ട്. ഈ സംരംഭത്തെ പിന്തുണയ്ക്കാൻ കാർഷിക സർവകലാശാലയും ഒരു സഹകരണ സംഘവും മുന്നോട്ടുവന്നിട്ടുണ്ടെന്നും” മന്ത്രി വ്യക്തമാക്കി.

പാലക്കാട്ടെ ജവാന്റെ ഡിസ്റ്റിലറിക്ക് സാങ്കേതിക അനുമതി നൽകുകയും തിരുവല്ല പ്ലാന്റിൽ ഉത്പാദനം വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ പോലെ പബ്ബുകൾ തുറക്കുന്നതിനെക്കുറിച്ചും മന്ത്രി പറഞ്ഞു. “ആളുകൾ തുറന്ന മനസോടെ ഇത്തരം കാര്യങ്ങളെ സമീപിക്കാൻ തുടങ്ങുമ്പോൾ സർക്കാർ അത് പരിഗണിക്കും.

പിടിവാശിയും സദാചാരബോധവുമൊക്കെ കാരണം യഥാർഥ പ്രശ്നം തിരിച്ചറിയുന്നതിൽ നാം പരാജയപ്പെടുന്നു. മയക്കുമരുന്ന് ദുരുപയോഗത്തിന്റെ വ്യാപനത്തിന്റെ യാഥാർഥ്യത്തെ നമുക്ക് അവഗണിക്കാൻ കഴിയില്ല, പ്രത്യേകിച്ച് സിന്തറ്റിക് മരുന്നുകളുടെ ഉപയോഗം, ഈ വിഷയം നാം പ്രത്യേകം പരിഗണിക്കേണ്ടതുണ്ടെന്നും” അദ്ദേഹം പറഞ്ഞു.

അതോടൊപ്പം മദ്യത്തിന്റെ ഉപഭോ​ഗം പ്രോത്സാഹിപ്പിക്കുക എന്നതല്ല സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ പാർട്ടി പ്രവർത്തകരെ സംബന്ധിച്ചിടത്തോളം, മദ്യത്തിന്റെ ഉപയോഗം ഒരു അച്ചടക്ക പ്രശ്നമായി ആണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹോസ്റ്റലില്‍ എത്തിച്ചത് നാലു കിലോ കഞ്ചാവ് ?; മുഖ്യപ്രതി പിടിയില്‍

ഹോസ്റ്റലില്‍ എത്തിച്ചത് നാലു കിലോ കഞ്ചാവ് ?; മുഖ്യപ്രതി പിടിയില്‍

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. കൊല്ലം സ്വദേശി അനുരാജ് ആണ് കളമശ്ശേരിയില്‍ നിന്നും പിടിയിലായത്. കളമശ്ശേരി പോളിടെക്‌നിക്കിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അനുരാജ്. റെയ്ഡിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. ഇയാളാണ് കഞ്ചാവ് വാങ്ങാന്‍ പണം നല്‍കിയതെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കിയിരുന്നു.

ഹോസ്റ്റലിലേക്ക് നാലു കിലോ കഞ്ചാവാണ് എത്തിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. രണ്ടുകിലോ കഞ്ചാവാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. കേസില്‍ അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍, കാണാതായ രണ്ടു കിലോ കഞ്ചാവിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കിലോയ്ക്ക് പതിനായിരം രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയിരുന്നതെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുള്ളത്.

ഹോസ്റ്റലിലെ ലഹരി ഇടപാടുകളില്‍ രാഷ്ട്രീയം മറന്നുള്ള ഐക്യമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കഞ്ചാവ് എത്തിക്കുന്ന വിവരം അറസ്റ്റിലായ എല്ലാവര്‍ക്കും അറിവുണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊലീസ് റെയ്ഡിനെത്തിയപ്പോള്‍ കേസിലെ മുഖ്യപ്രതിയായ ആകാശിനെ വിളിച്ച് എല്ലാം സേഫല്ലേ എന്നു ചോദിച്ച വിദ്യാര്‍ത്ഥിയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്.

കളമശ്ശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ടയില്‍ പിടിയിലാകുന്ന ആറാമത്തെയാളാണ് അനുരാജ്. റെയ്ഡ് നടത്തിയദിവസം മൂന്ന് വിദ്യാര്‍ത്ഥികളെയും കഴിഞ്ഞദിവസം രണ്ട് പൂര്‍വ വിദ്യാര്‍ത്ഥികളെയും അറസ്റ്റ് ചെയ്തിരുന്നു. അനുരാജ് ആണ് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചതെന്നാണ് മൊഴി. ലഹരി ഇടപാടില്‍ അനുരാജ് നിര്‍ണായക കണ്ണിയാണെന്നും, ഹോസ്റ്റലില്‍ ഇടപാട് ഏകോപിപ്പിച്ചത് അനുരാജ് ആണെന്നും പൊലീസ് സൂചിപ്പിക്കുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ശരീരഭാഗങ്ങള്‍ മോഷണം പോയി: ആക്രി വില്‍പ്പനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ശരീരഭാഗങ്ങള്‍ മോഷണം പോയി: ആക്രി വില്‍പ്പനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗനിര്‍ണയത്തിനായി അയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി. സംഭവത്തില്‍ ആക്രി വില്‍പ്പനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പത്തോളജിയില്‍ പരിശോധനയ്ക്കയച്ച 17 രോഗികളുടെ ശസ്ത്രക്രിയ ശരീരഭാഗങ്ങളാണ് ആക്രിക്കാരന്‍ മോഷ്ടിച്ചത്.

പത്തോളജി ലാബിന് സമീപമാണ് സാമ്പിളുകള്‍ രാവിലെ ആംബുലന്‍സിലെ ജീവനക്കാര്‍ കൊണ്ടുവെച്ചത്. ഇതാണ് ആക്രിക്കാരന്‍ മോഷ്ടിച്ചത്. സംഭവത്തെ തുടര്‍ന്ന് നടത്തിയ പൊലീസ് അന്വേഷണത്തില്‍ ആക്രി വില്‍പ്പനക്കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.ഇന്നലെ ശസ്ത്രക്രിയക്കുശേഷം രോഗ നിര്‍ണയത്തിന് അയച്ച സ്‌പെസിമെനുകളാണ് മോഷ്ടിച്ചത്. ഇതിനുശേഷം ആംബുലന്‍സ് ഡ്രൈവറും ഗ്രേഡ് രണ്ട് അറ്റന്‍ഡറും മൈക്രോ ബയോളജി ലാബിലേക്ക് പോയി. ഇതിനിടെയാണ് സ്‌പെസിമെനുകള്‍ മോഷണം പോയത്.

അതേസമയം, ആക്രിയാണെന്ന് കരുതിയാണ് ബോക്‌സ് എടുത്തതെന്ന് കസ്റ്റഡിയിലുള്ള ആക്രിക്കാരന്‍ മൊഴി നല്‍കി. ശരീരഭാഗങ്ങള്‍ ആണെന്ന് മനസിലായതോടെ പ്രിന്‍സിപ്പല്‍ ഓഫീസന് സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കി. പരിശോധനയ്ക്ക് അയച്ച സ്‌പെസിമെനുകള്‍ കൈകാര്യം ചെയ്തതിലെ ഗുരുതര സുരക്ഷാ വീഴ്ചയാണ് പുറത്തുവന്നത്.

ഹോസ്റ്റലിലെ കഞ്ചാവ് വേട്ട: കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് എസിപി

ഹോസ്റ്റലിലെ കഞ്ചാവ് വേട്ട: കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് എസിപി

കൊച്ചി: കളമശേരി പോളിടെക്‌നിക് കോളജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് തൃക്കാക്കര എസിപി പിവി ബേബി. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചതിന് പിന്നില്‍ ആരൊക്കെയുണ്ടെന്നത് കൂടുതല്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ പറയാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ പിടിയിലായ രണ്ട് പൂര്‍വ വിദ്യാര്‍ഥികളായ ആഷിഖ്, ഷാരില്‍ എന്നിവരുടെ അറസറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ച് നല്‍കിയത് ഇവരാണ്. കഞ്ചാവ് പിടിച്ച മുറിയില്‍ താമസിച്ചിരുന്ന മറ്റ് രണ്ട് പേരുടെയും പങ്ക് അന്വേഷിക്കും. ഇവര്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചാല്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ ഇവര്‍ക്കെതിരെ ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും എസിപി പറഞ്ഞു.

കഞ്ചാവ് പിടിച്ച മുറിയില്‍ കെഎസ് യു നേതാവ് ആദിലും മറ്റൊരു വിദ്യാര്‍ഥിയായ അനന്തുവും താമസിച്ചിരുന്നു. റെയ്ഡ് നടക്കുന്ന സമയത്ത് ഇരുവരും റൂമില്‍ ഉണ്ടായിരുന്നില്ല. അറസ്റ്റിലായ ആകാശിന്റെ റൂം മേറ്റായിരുന്നു കെഎസ് യു നേതാവായ ആദിലെന്നും എസിപി പറഞ്ഞു.

ഇന്നലെയാണ് കളമശേരി പോളിടെക്നിക് കോളജിലെ പെരിയാര്‍ മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കൊല്ലം കുളത്തൂപ്പുഴ ആകാശ് (21), ആലപ്പുഴ കാര്‍ത്തികപ്പിള്ളി സ്വദേശി ആദിത്യന്‍ (20), കൊല്ലം കരുനാഗപ്പള്ളി സ്വദേശി ആര്‍ അഭിരാജ് (21) എന്നിവരാണ് കേസില്‍ ആദ്യം അറസ്റ്റിലായവര്‍.

സിംഗിള്‍ യൂസ് പ്ലാസ്റ്റിക്: കര്‍ശന നടപടി വേണം, റെയ്ഡ് ഊര്‍ജിതമാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

സിംഗിള്‍ യൂസ് പ്ലാസ്റ്റിക്: കര്‍ശന നടപടി വേണം, റെയ്ഡ് ഊര്‍ജിതമാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിര്‍മാണവും വില്‍പനയും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഹൈക്കോടതി നിര്‍ദേശം. വാണിജ്യ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ഇടയ്ക്കിടെ പരിശോധന നടത്തണമെന്ന് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു.

ചട്ടപ്രകാരം റജിസ്‌ട്രേഷന്‍ ഇല്ലാത്ത സ്ഥാപനങ്ങളുടെ പ്ലാസ്റ്റിക് ഉല്‍പന്ന നിര്‍മാണമോ വില്‍പനയോ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള മൊബൈല്‍ ആപ്പ് മലിനീകരണ ബോര്‍ഡ് മൂന്നു മാസത്തിനകം വികസിപ്പിക്കണം. ചട്ടപ്രകാരം റജിസ്‌ട്രേഷന്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതും വില്‍ക്കുന്നതും തടയണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിയാണു കോടതി ഉത്തരവ്.

ഷോപ്പിങ് സെന്ററുകള്‍, മാളുകള്‍, മാര്‍ക്കറ്റുകള്‍, ഓഫിസ് സമുച്ചയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമ തിയറ്ററുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ഇടയ്ക്കിടെ സ്‌ക്വാഡ് പരിശോധന നടത്തി വീഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്യണം.

ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ വില്‍പന തടയാന്‍ ചില്ലറ വില്‍പനക്കാരുടെ ഉള്‍പ്പെടെ യോഗം വിളിച്ചുകൂട്ടിയും മറ്റു പ്രചാരണ മാര്‍ഗങ്ങള്‍ അവലംബിച്ചും ബോധവല്‍കരണം നടത്തണം. തദ്ദേശ സ്ഥാപനങ്ങളും ശുചിത്വമിഷനും മറ്റും യോജിച്ചു പ്രവര്‍ത്തിക്കണം.സ്‌ക്വാഡ് റിപ്പോര്‍ട്ട് ചെയ്യുന്നതു കൂടാതെ, ആപ്പ് വഴി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ചട്ട ലംഘനങ്ങള്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.