ഉന്നത വിദ്യാഭ്യാസ രംഗത്ത് എത്തുന്നില്ലെങ്കില്‍പ്പിന്നെ അവര്‍ എവിടെയാണ് പോവുന്നത്?

ഉന്നത വിദ്യാഭ്യാസ രംഗത്ത് എത്തുന്നില്ലെങ്കില്‍പ്പിന്നെ അവര്‍ എവിടെയാണ് പോവുന്നത്?

കേരളത്തിലെ കോളജുകളും ഓഫിസുകളുമെല്ലാം സന്ദര്‍ശിക്കുമ്പോള്‍ കാണുന്നത് കൂടുതലും പെണ്‍കുട്ടികള്‍, അപ്പോള്‍പ്പിന്നെ നമ്മുടെ ആണ്‍കുട്ടികള്‍ എങ്ങോട്ടു പോവുന്നുവെന്ന സംശയം മുന്നോട്ടുവയ്ക്കുകയാണ്, മുരളി തുമ്മാരുകുടി ഈ കുറിപ്പില്‍. പ്ലസ് ടു വരെ ഏതാണ് 50-50 എന്ന അനുപാതത്തിലാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും. എന്നാല്‍ ഉന്നത വിദ്യാഭ്യാസത്തിലും പിന്നീട് തൊഴില്‍ രംഗത്തുമെല്ലാം നോക്കുമ്പോള്‍ പെണ്‍കുട്ടികളാണ് കൂടുതല്‍. എന്താണിതിനു കാരണം? മുരളി തുമ്മാരുകുടിയുടെ കുറിപ്പ് വായിക്കാം.

അപ്രത്യക്ഷരാകുന്ന ആണ്‍കുട്ടികള്‍ ?

സുഹൃത്തും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും ആയ ബിജോയിയെ അദ്ദേഹത്തിന്റെ ഓഫീസില്‍ സന്ദര്‍ശിച്ചു.

സ്റ്റാഫില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. ഈയിടെ കേരളത്തിലെ പല കോളേജുകളും ഓഫീസുകളും സന്ദര്‍ശിക്കുമ്പോള്‍ കാണുന്ന കാഴ്ചയും വേറൊന്നല്ല.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് 60 ശതമാനത്തിന് മുകളില്‍ പെണ്‍കുട്ടികള്‍ ആണെന്നാണ് വായിച്ചത്. ഇന്ത്യ മൊത്തമെടുത്താല്‍ ഇത് 50 ശതമാനത്തില്‍ താഴെയാണ്. മെഡിക്കല്‍ രംഗത്ത് കേരളത്തില്‍ 65 ശതമാനമാണ് (ഇന്ത്യയില്‍ മൊത്തം 51 ശതമാനം). കഴിഞ്ഞ വര്‍ഷം മണ്ണുത്തിയിലെ അഗ്രികള്‍ച്ചര്‍ ഗ്രാജ്വെറ്റിങ്ങ് ബാച്ചില്‍ സംസാരിക്കുമ്പോള്‍ 81 ശതമാനവും പെണ്‍കുട്ടികളാണ്.

പെണ്‍കുട്ടികള്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് വരുന്നത് ഏറ്റവും സന്തോഷകരമായ കാര്യമാണ്. പഠിച്ചു തൊഴില്‍ നേടിയതിന് ശേഷം വേണമെങ്കില്‍ മാത്രം വിവാഹം എന്നൊരു ചിന്തയിലേക്ക് നമ്മുടെ പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ എത്തിയിട്ടുണ്ട്. അതും ശരിയായ ചിന്താഗതിയാണ്.

എന്നാല്‍ എന്നെ അമ്പരപ്പിക്കുന്ന കാര്യം ഇതാണ്. പ്ലസ് ടു വരെ ഏകദേശം 50/50 ആണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും. അപ്പോള്‍ പിന്നെ ഉന്നത വിദ്യാഭ്യാസ രംഗത്ത് എത്താതിരിക്കുന്ന ആണ്‍കുട്ടികള്‍ എവിടെയാണ് പോകുന്നത്?

ഇല്ല, എഞ്ചിനീയിറിംഗ് കോളേജുകളില്‍ കൂടുതല്‍ ആണ്‍കുട്ടികള്‍ പഠിക്കുന്നില്ല. കേരളത്തില്‍ എഞ്ചിനീയറിങ്ങ് കോളേജുകളിലും ഏറെക്കുറെ 50/50 സാന്നിധ്യമാണ്.

ഇല്ല, വിദേശത്തേക്ക് പോകുന്നത് കൂടുതല്‍ ആണ്‍കുട്ടികള്‍ അല്ല. കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും ഏറ്റവും കൂടുതല്‍ കുട്ടികളെ വിദേശത്തേക്ക് പോകാന്‍ സഹായിക്കുന്ന സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്തതില്‍ നിന്നും മനസ്സിലായത് അവിടെയും 50/50 ആണ് കാര്യങ്ങള്‍.അപ്പോള്‍ എന്റെ അക്കാദമിക് ചോദ്യം ഇതാണ്.

പ്ലസ് ടു കഴിയുന്ന ആണ്‍കുട്ടികളില്‍ വലിയൊരു ശതമാനം കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് എത്തുന്നില്ലെങ്കില്‍ അവര്‍ എവിടെയാണ് പോകുന്നത് ?

കൃത്യമായി അറിവോ കണക്കോ ഉള്ളവര്‍ പറഞ്ഞാല്‍ സന്തോഷം.

നോ ഹോൺ ഡേയിൽ 49 വാഹനങ്ങളുടെ പേരിൽ കേസ്, 1.56 ലക്ഷം രൂപ പിഴ

നോ ഹോൺ ഡേയിൽ 49 വാഹനങ്ങളുടെ പേരിൽ കേസ്, 1.56 ലക്ഷം രൂപ പിഴ

കൊച്ചി: ഹോൺ മുഴക്കരുതെന്ന് പറഞ്ഞിട്ടും നിയമലംഘനം നടത്തി സ്വകാര്യ ബസ് ഡ്രൈവർമാർ. കഴിഞ്ഞ ദിവസം നോ ഹോൺ ഡേ ദിനാചരണത്തിന്റെ ഭാ​ഗമായി കൊച്ചി നഗരത്തിലും പരിസരപ്ര​ദേശത്തും മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് 13 ബസ് ഡ്രൈവർമാരുടെ പേരിൽ കേസെടുത്തത്.

ന​ഗരപരിധിയിൽ നിശബ്ദ മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ള ആശുപത്രികൾ, ആരാധനാലയങ്ങൾ, സ്കൂളുകൾ, കോടതികൾ എന്നിവയുടെ പരിസരങ്ങളിൽ ഹോൺ മുഴക്കുന്ന ഡ്രൈവർമാർക്കെതിരെയാണ് കർശന നടപടി സ്വീകരിച്ചത്. അമിതമായി ഹോൺ മുഴക്കുന്നതിനാലുള്ള ശബ്ദ മലിനീകരണത്തെയും ആരോ​ഗ്യപ്രശ്നങ്ങളെയും പറ്റി അവബോധം സൃഷ്ടിക്കാനും നിരോധിത മേഖലകളിൽ ഹോൺ മുഴക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനുമാണ് നോ ഹോൺ ദിനാചരണം നടത്തുന്നത്.

കൊച്ചി ന​ഗരത്തിലെ തിരക്കുള്ള ജം​ഗ്ഷനുകളിലെ ശരാശരി ശബ്ദ ബഹളം 80 ഡെസിബെല്ലിന് മുകളിലാണ്. നോ ഹോൺ ഡേ ദിനാചരണത്തിന്റെ ഭാ​ഗമായി നടത്തിയ പരിശോധനയിൽ മറ്റ് നിയമലംഘനങ്ങൾക്ക് 36 വാഹനങ്ങൾക്കെതിരെയും കേസെടുത്തു. കൊച്ചി ന​ഗരത്തിലെ തിരക്കുള്ള ജം​ഗ്ഷനുകളിലെ ശരാശരി ശബ്ദ ബഹളം 80 ഡെസിബെല്ലിന് മുകളിലാണ്. നോ ഹോൺ ഡേ ദിനാചരണത്തിന്റെ ഭാ​ഗമായി നടത്തിയ പരിശോധനയിൽ മറ്റ് നിയമലംഘനങ്ങൾക്ക് 36 വാഹനങ്ങൾക്കെതിരെയും കേസെടുത്തു.

പയ്യന്നൂര്‍ കോളജില്‍ ഹോളി ആഘോഷത്തിനിടെ സംഘര്‍ഷം; ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

പയ്യന്നൂര്‍ കോളജില്‍ ഹോളി ആഘോഷത്തിനിടെ സംഘര്‍ഷം; ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂര്‍ കോളജില്‍ ഹോളി ആഘോഷത്തിനിടെ സംഘര്‍ഷം. സീനിയര്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വാരിയെല്ലിന് പരുക്കേറ്റ ഹിന്ദി ഒന്നാം വര്‍ഷ വിദ്യാര്‍ഥി അര്‍ജുനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളും മൂന്നാം വര്‍ഷ വിദ്യാര്‍ഥികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ആസൂത്രണം ചെയ്ത് മര്‍ദിച്ചെന്നാണ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പരാതി.

സംഭവത്തില്‍ കോളജില്‍ മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യം ഉണ്ടായി. പിന്നീട് പൊലീസ് എത്തിയാണ് സാഹചര്യം ശാന്തമാക്കിയത്. അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

കളമശേരി ലഹരി വേട്ട: ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചത് പൂർവ വിദ്യാർഥികൾ

കളമശേരി ലഹരി വേട്ട: ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചത് പൂർവ വിദ്യാർഥികൾ

കൊച്ചി: കളമശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് ശേഖരം പിടികൂടിയ സംഭവത്തിൽ രണ്ട് പൂർവ വിദ്യാർഥികൾ കസ്റ്റഡിയിൽ. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച ആഷിഖ്, ഷാരിൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ വർഷം ക്യാമ്പസിൽ നിന്ന് പഠിച്ചിറങ്ങിയവരാണിവർ. ആഷിഖ് ആണ് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. പോളിടെക്നിക്കിൽ നിന്ന് സെമസ്റ്റർ ഔട്ട് ആയ വിദ്യാർഥിയാണ് ആഷിഖ്.

സംഭവത്തിൽ ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. മുൻപ് പിടിയിലായ വിദ്യാർഥികളുടെ മൊഴിയിൽ നിന്നാണ് പൂർവ വിദ്യാർഥികൾക്കെതിരായ തെളിവുകൾ ലഭിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറു മണിക്ക് ശേഷമാണ് ആഷിഖ് കഞ്ചാവ് എത്തിച്ചതെന്നാണ് കരുതുന്നത്. ആഷിഖിന് എവിടെ നിന്നാണ് ലഹരി ലഭിച്ചതെന്ന് പൊലീസ് അന്വേഷിക്കും. സെമസ്റ്റര്‍ ഔട്ടായ ശേഷവും ഇയാള്‍ നിരന്തരം ഹോസ്റ്റലില്‍ എത്തിയിരുന്നുവെന്നാണ് വിവരം.

ഇയാള്‍ ലഹരി വിതരണക്കാരനാണോ, സ്ഥിരമായി ഹോസ്റ്റലില്‍ കഞ്ചാവ് എത്തിക്കുന്ന ആളാണോ, എവിടെ നിന്ന് കഞ്ചാവ് ലഭിച്ചു എന്നീ കാര്യങ്ങളിലാണ് പൊലീസ് അന്വേഷണം നടത്തുക. അതേസമയം ഹോസ്റ്റലിലെ വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. ഏതെല്ലാം അക്കൗണ്ടുകളിലേക്ക് പണം വന്നെന്നും പോയെന്നുമുള്ള അന്വേഷമാണ് നടത്തുക. ഇതിലൂടെ ലഹരി വില്‍പ്പന നടത്തുന്നവരിലേക്ക് എത്താന്‍ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

ഹോളി ആഘോഷത്തോട് അനുബന്ധിച്ച് 500 രൂപ മുതലാണ് ലഹരിവില്‍പ്പന നടത്തിയതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ബാങ്ക് അക്കൗണ്ടുകളില്‍ പരിശോധന നടത്തുന്നത്. ഇതിന് പുറമേ ഫോണ്‍ രേഖകളും പരിശോധിക്കും. കേസില്‍ സംശയമുള്ള ആളുകളെ വിശദമായി പരിശോധിക്കും.

അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച വിദ്യാര്‍ഥികളെ ആവശ്യമെങ്കില്‍ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്‌തേക്കും. കളമശേരി പോളിടെക്‌നിക് കോളജിലെ പെരിയാർ മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കൊല്ലം കുളത്തൂപ്പുഴ ആകാശ് (21), ആലപ്പുഴ കാര്‍ത്തികപ്പിള്ളി സ്വദേശി ആദിത്യന്‍ (20), കൊല്ലം കരുനാഗപ്പള്ളി സ്വദേശി ആര്‍ അഭിരാജ് (21) എന്നിവരാണ് അറസ്റ്റിലായത്.

വാടക ​ഗർഭധാരണം: പ്രായപരിധി 51 തികയുന്നതിന്റെ തലേന്ന് വരെ; ഹൈക്കോടതി

വാടക ​ഗർഭധാരണം: പ്രായപരിധി 51 തികയുന്നതിന്റെ തലേന്ന് വരെ; ഹൈക്കോടതി

കൊച്ചി: വാടക ​ഗർഭപാത്രത്തിലൂടെ അമ്മയാകാനുള്ള അവകാശം 51 വയസ് തികയുന്നതിന്റെ തലേന്ന് വരെയുണ്ടെന്ന് ഹൈക്കോടതി. 50 വയസായി എന്നതിന്റെ പേരിൽ ഇതിന് അനുമതി നിഷേധിച്ച സിം​ഗിൾ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കണ്ണൂർ സ്വദേശികളായ ദമ്പതിമാരാണ് വാടക​ഗർഭപാത്രത്തിലൂടെ അമ്മയാകാനുള്ള അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്.

സ്ത്രീകൾക്ക് 23 മുതൽ 50 ഉം പുരുഷന് 26 മുതൽ 55 വയസുമാണ് വാടക ​ഗർഭധാരണ നിയമപ്രകാരമുള്ള പ്രായപരിധി. സ്ത്രീയുടെ കാര്യത്തിൽ 51 തികയുന്നതിന്റെ തലേന്നു വരെ ഇതിന് സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച് ഒരാഴ്ചയ്ക്കകം ഹർജിക്കാർക്ക് യോ​ഗ്യത സർട്ടിഫിക്കറ്റ് നൽകാൻ നിർദേശിച്ചു. സ്‌കൂള്‍ രേഖപ്രകാരം 1974 ജൂണ്‍ 21 ആണ് ഹര്‍ജിക്കാരിയുടെ ജനനത്തീയതി. അതിനാല്‍ പ്രായപരിധി കഴിഞ്ഞെന്നു വിലയിരുത്തി സറോഗസി ബോര്‍ഡ് അനുമതി നിഷേധിച്ചു.

ആധാര്‍, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവയില്‍ ജനനത്തീയതി 1978 ജൂണ്‍ 21 ആണ്. ബോര്‍ഡ് ഇത് പരിഗണിച്ചില്ല. തുടര്‍ന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. തുടര്‍ന്ന് അപ്പീല്‍ നല്‍കി. സ്‌കൂള്‍ രേഖയ്ക്ക് പകരം മറ്റ് ആധികാരിക രേഖ പരിശോധിച്ച് അനുമതി നല്‍കണമെന്നതടക്കമുള്ള ആവശ്യമാണ് ഉന്നയിച്ചിരുന്നത്. എന്നാല്‍ പ്രായം കണക്കാക്കാന്‍ സ്‌കൂള്‍ രേഖയെ പരിഗണിക്കാനാകൂവെന്ന് ഡിവിഷന്‍ ബെഞ്ചും വിലയിരുത്തി.

അതേസമയം 51 ആകുന്നതിന് മുന്‍പുള്ള മുഴുവന്‍ കാലയളവും ഉള്‍പ്പെടുന്നതാണ് 50 വയസു പരിധിയെന്ന് വിലയിരുത്തി അപ്പീല്‍ അനുവദിച്ചു. നിയമങ്ങളുടെ വ്യാഖ്യാനം ജനങ്ങളുടെ അവകാശങ്ങളെയും ജീവിതത്തെയും നേരിട്ടു ബാധിക്കുന്നതാണെന്നും അത് ദുര്‍ഗ്രഹമാകേണ്ടതില്ലെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.

‘അധ്യാപകർക്ക് വടിയെടുക്കാം’; ക്രിമിനൽ കേസ് ഭീഷണി വേണ്ടെന്ന് ഹൈക്കോടതി

‘അധ്യാപകർക്ക് വടിയെടുക്കാം’; ക്രിമിനൽ കേസ് ഭീഷണി വേണ്ടെന്ന് ഹൈക്കോടതി

`കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് അധ്യാപകര്‍ നല്‍കുന്ന ചെറിയ ശിക്ഷകള്‍ക്ക് പോലും ക്രിമിനില്‍ കേസ് എടുക്കുന്ന നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സ്‌കൂളിലോ കോളജിലോ ഉണ്ടാകുന്ന ഇത്തരം കാര്യങ്ങളുടെ പേരില്‍ പരാതി ലഭിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രാഥമികാന്വേഷണം നടത്തി കേസില്‍ കഴമ്പുണ്ടോ എന്നു പരിശോധിക്കണമെന്നും പ്രാഥമികാന്വേഷണ സമയത്ത് അധ്യാപകനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. ആറാം ക്ലാസുകാരനെ അധ്യാപകന്‍ വടി കൊണ്ട് തല്ലി എന്നു കാട്ടി പിതാവ് നല്‍കിയ ഹര്‍ജിയില്‍ വിഴിഞ്ഞം പൊലീസ് എടുത്ത ക്രിമിനല്‍ കേസിലാണ് ഹൈക്കോടതിയുടെ വിധി. അധ്യാപകന് മുന്‍കൂര്‍ ജാമ്യം അനുവദിക്കാനും കോടതി ഉത്തരവിട്ടു.

ഇക്കാലത്ത് വിദ്യാര്‍ഥികളുടെ സ്വഭാവവും അച്ചടക്കവും മറ്റും സംബന്ധിച്ച് എന്തെങ്കിലും നടപടി എടുക്കാന്‍ അധ്യാപകര്‍ ഭയപ്പെടുകയാണെന്നു കോടതി ചൂണ്ടിക്കാട്ടി. ക്രിമിനല്‍ കേസ് വരുമെന്ന ഭയത്തിലാണ് അധ്യാപകര്‍. മുന്‍കാലങ്ങളില്‍ അധ്യാപകര്‍ ഏര്‍പ്പെടുത്തിയിരുന്ന അച്ചടക്ക നടപടികള്‍ വിദ്യാര്‍ഥികളുടെ ഭാവി മികച്ചതാകാന്‍ ഉപകരിച്ചിരുന്നു. ഒരു വിദ്യാര്‍ഥിയുടെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരവുമായ ഉന്നതിയില്‍ അധ്യാപകന്റെ പങ്ക് വലുതാണ്. വിദ്യാര്‍ഥി സ്‌കൂളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അവരുടെ മികച്ച ഭാവിക്കു വേണ്ടി മാതാപിതാക്കള്‍ അധ്യാപകര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കുകയാണ്. അധ്യാപകര്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റുമ്പോള്‍ അവിടെ ക്രിമിനല്‍ കേസ് പോലുള്ള ഭീഷണികള്‍ ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ എല്ലാ അധ്യാപകരുടേയും എല്ലാ പ്രവര്‍ത്തികളും നല്ലതാണ് എന്നു പറയുന്നില്ല. എന്നാല്‍ ഉപദേശിച്ചതിന്റെ പേരിലോ ചെറിയ ശിക്ഷ നല്‍കുന്നതിന്റെ പേരിലോ അധ്യാപക സമൂഹമാകെ കേസ് നേരിടേണ്ടി വരുന്ന സ്ഥിതി പാടില്ല എന്നും കോടതി അഭിപ്രായപ്പെട്ടു.

ഇപ്പോള്‍ യുവതലമുറയുടെ സ്വഭാവം ഭയപ്പെടുത്തുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. അവര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നു, ചിലര്‍ ലഹരിക്കും മദ്യത്തിനുമൊക്കെ അടിപ്പെടുന്നു. മുന്‍പ് ഇങ്ങനെയായിരുന്നില്ല. അധ്യാപകരുടെ നിഴല്‍ പോലും അച്ചടക്കത്തോടെ ഇരിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് വിദ്യാര്‍ഥികള്‍ അധ്യാപകരെ ഭീഷണിപ്പെടുത്തുന്നതും അവരെ കായികമായി ആക്രമിക്കുന്നതും തടഞ്ഞു വയ്ക്കുന്നതുമായ വാര്‍ത്തകളാണ് വരുന്നത്. പഠിപ്പിക്കുക മാത്രമല്ല അധ്യാപകരുടെ ജോലി, മറിച്ച് അടുത്ത തലമുറയ്ക്ക് പ്രചോദനവും ലക്ഷ്യബോധവും ഉണ്ടാക്കി നല്‍കല്‍ കൂടിയാണെന്നും കോടതി അഭിപ്രായപ്പെട്ടു.

ഇപ്പോള്‍ യുവതലമുറയുടെ സ്വഭാവം ഭയപ്പെടുത്തുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. അവര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നു, ചിലര്‍ ലഹരിക്കും മദ്യത്തിനുമൊക്കെ അടിപ്പെടുന്നു. മുന്‍പ് ഇങ്ങനെയായിരുന്നില്ല. അധ്യാപകരുടെ നിഴല്‍ പോലും അച്ചടക്കത്തോടെ ഇരിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് വിദ്യാര്‍ഥികള്‍ അധ്യാപകരെ ഭീഷണിപ്പെടുത്തുന്നതും അവരെ കായികമായി ആക്രമിക്കുന്നതും തടഞ്ഞു വയ്ക്കുന്നതുമായ വാര്‍ത്തകളാണ് വരുന്നത്. പഠിപ്പിക്കുക മാത്രമല്ല അധ്യാപകരുടെ ജോലി, മറിച്ച് അടുത്ത തലമുറയ്ക്ക് പ്രചോദനവും ലക്ഷ്യബോധവും ഉണ്ടാക്കി നല്‍കല്‍ കൂടിയാണെന്നും കോടതി അഭിപ്രായപ്പെട്ടു.