കയ്യേറ്റക്കാരെ കേസിൽ കക്ഷി ചേർക്കും; പരുന്തുംപാറയിൽ നിർമാണ പ്രവർത്തനങ്ങൾ പാടില്ല, ഹൈക്കോടതി

കയ്യേറ്റക്കാരെ കേസിൽ കക്ഷി ചേർക്കും; പരുന്തുംപാറയിൽ നിർമാണ പ്രവർത്തനങ്ങൾ പാടില്ല, ഹൈക്കോടതി

കൊച്ചി: ഇടുക്കി പരുന്തുംപാറയിൽ യാതൊരുവിധ നിർമാണ പ്രവർത്തനവും അനുവദിക്കരുതെന്ന് ഹൈക്കോടതി. നിർമാണ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് റവന്യു, പഞ്ചായത്ത്, പൊലീസ് അധികൃതർ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി. പരുന്തുംപാറയിൽ വ്യാപകമായ തോതിൽ സർക്കാർ ഭൂമി കയ്യേറിയെന്ന ഐജി കെ സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് എസ് മുരളികൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

റവന്യു വകുപ്പിന്റെ എൻഒസിയും തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയുമില്ലാത്ത ഒരു നിർമാണ പ്രവർത്തനവും അനുവദിക്കരുത്. നിർമാണ സാമ​ഗ്രികളുമായി വരുന്ന വാഹനങ്ങൾ ഇവിടേക്ക് കയറ്റിവിടരുത്. ഇക്കാര്യം ജില്ലാ ഭരണകൂടവും ജില്ലാ പൊലീസ് മേധാവിയും ഉറപ്പാക്കണം. പീരുമേട്, മഞ്ഞുമല വില്ലേജുകളുടെ പരിധിയിൽ വരുന്ന സർക്കാർ ഭൂമിയിൽ കയ്യേറ്റം നടന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്.

വലിയ കെട്ടിടങ്ങളും ഈ മേഖലയിൽ നിർമിച്ചിട്ടുണ്ട്. മൂന്നാർ മേഖലയിലേക്കാൾ വലിയ കയ്യേറ്റമാണ് പരുന്തുംപാറ മേഖലയിൽ നടക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. മൂന്നാർ മേഖലയിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയോടൊപ്പം പരുന്തുംപാറയിലെ പ്രശ്നവും പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് പ്രത്യേക ബെഞ്ചിന് അനുമതി നൽകി.

കേസിൽ പീരുമേട്, വണ്ടിപ്പെരിയാർ പഞ്ചായത്തുകളെ കക്ഷി ചേർത്തു. പരുന്തുംപാറയിലെ കയ്യേറ്റക്കാരുടെ പട്ടിക ഹാജരാക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി. കയ്യേറ്റക്കാരെയും കേസിൽ കക്ഷി ചേർക്കും.

കൊച്ചിയില്‍ അഞ്ച് കുട്ടികള്‍ക്ക് മസ്തിഷ്‌ക ജ്വരം; സമാന ലക്ഷണങ്ങളുമായി മൂന്ന് പേര്‍ ചികിത്സയില്‍

കൊച്ചിയില്‍ അഞ്ച് കുട്ടികള്‍ക്ക് മസ്തിഷ്‌ക ജ്വരം; സമാന ലക്ഷണങ്ങളുമായി മൂന്ന് പേര്‍ ചികിത്സയില്‍

കൊച്ചി: കൊച്ചി കളമശ്ശേരിയില്‍ അഞ്ച് കുട്ടികള്‍ക്ക് മസ്തിഷ്‌ക ജ്വരം(സെറിബ്രല്‍ മെനഞ്ചൈറ്റിസ്). സ്വകാര്യ സ്‌കൂളിലെ ഏഴുവയസ്സും എട്ടുവയസ്സുമുള്ള വിദ്യാര്‍ഥികളാണ് ആശുപത്രിയില്‍ ചികിത്സതേടിയത്. സമാന രോഗലക്ഷണങ്ങളോടുകൂടി ഇതേ സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥികളും ചികിത്സയിലുണ്ട്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കടുത്ത തലവേദനയെയും ഛര്‍ദ്ദിയേയും തുടര്‍ന്നാണ് കുട്ടികള്‍ രണ്ട് സ്വകാര്യ ആശുപത്രികളിലായി ചികിത്സ തേടിയത്. പ്രാഥമിക പരിശോധനയിലാണ് മസ്തിഷ്‌ക ജ്വരമാണെന്ന സംശയം ഉയര്‍ന്നത്. എന്നാല്‍, സ്ഥിരീകരണം ഉണ്ടായിട്ടില്ല. രണ്ട് കുട്ടികളെ ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

രോഗബാധയെ തുടര്‍ന്ന് സ്‌കൂളിലെ പ്രൈമറിതല പരീക്ഷ മാറ്റിവെച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കുട്ടികളെ വീട്ടിലിരുത്തണമെന്നും രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാദേവി അറിയിച്ചു. അസുഖബാധിതരായ കുട്ടികളോട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത പാലിക്കണമെന്നും മാസ്‌ക് അടക്കമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഡിഎംഒ അറിയിച്ചു.

ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനിടെ കുടലിന് മുറിവേറ്റു; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗി മരിച്ചു

ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനിടെ കുടലിന് മുറിവേറ്റു; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗി മരിച്ചു

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ​ഗർഭപാത്രം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെ ചികിത്സാപ്പിഴവ് മൂലം രോ​ഗി മരിച്ചെന്ന് പരാതി. പേരാമ്പ്ര സ്വദേശിനി വിലാസിനി (57) ആണ് ഇന്നു പുലർച്ചെ മരിച്ചത്. ശസ്ത്രക്രിയയ്ക്കിടെ കുടലിനു മുറിവ് പറ്റിയെന്നും ഇതാണു മരണത്തിലേക്കെത്തിച്ചതെന്നുമാണു ബന്ധുക്കൾ പറയുന്നത്.

ഗർഭപാത്രം നീക്കുന്നതിന് ഈ മാസം നാലിനാണ് വിലാസിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏഴിന് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കിടെ കുടലിനു ചെറിയ മുറിവേറ്റെന്ന് ഡോക്ടർമാർ അറിയിച്ചു. തുന്നലുണ്ടെന്നും എന്നാൽ പേടിക്കേണ്ട കാര്യമില്ലെന്നുമാണ് അറിയിച്ചത്. എട്ടാം തീയതി വാർഡിലേക്കു മാറ്റി. ഞായാറാഴ്ച മുതൽ സാധാരണ ഭക്ഷണം നൽകാമെന്ന് അറിയിച്ചു.

എന്നാൽ സാധാരണ ഭക്ഷണം കഴിക്കാൻ തുടങ്ങിയതോടെ വയറുവേദന കൂടി. തുടർന്ന് ഐസിയുവിലേക്കു മാറ്റി. തിങ്കളാഴ്ച അണുബാധയുണ്ടായെന്നും ഉടൻ ശസ്ത്രക്രിയ വേണമെന്നും പറഞ്ഞു. ശസ്ത്രക്രിയ നടത്തിയെങ്കിലും ചൊവ്വാഴ്ചയോടെ ആരോഗ്യം വഷളായി. ഇന്നു പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽനിന്നു മറ്റൊരു ആശുപത്രിയിലേക്കു മാറ്റാൻ ശ്രമിച്ചെങ്കിലും ആരോഗ്യനില വഷളായതിനാൽ സാധിച്ചില്ലെന്നും ബന്ധുക്കൾ അറിയിച്ചു. ഹൃദയസ്തംഭനം മൂലമാണു മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നു പ്രതികരണം വന്നിട്ടില്ല.

കശുവണ്ടി ശേഖരിക്കാനെത്തിയ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍

കശുവണ്ടി ശേഖരിക്കാനെത്തിയ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറില്‍ കശുവണ്ടി വിളവെടുപ്പ് ജോലിക്കായി വയനാട്ടില്‍ നിന്നും ഊരത്തൂരിലെത്തിയ ആദിവാസി യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വയനാട് തലപ്പുഴ പെരിയ ഇരുമനത്തൂര്‍ കരിമന്തം പണിയ ഉന്നതിയിലെ ആലാറ്റില്‍ രജനി(37) ആണ് താമസസ്ഥലത്ത് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ബാബുവിനെ (41) പൊലീസ് അറസ്റ്റു ചെയ്തു.

തലയ്ക്കും വയറിനുമേറ്റ ക്ഷതമാണ് രജനിയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മദ്യലഹരിയില്‍ ഭാര്യ രജനിയെ മര്‍ദ്ദിച്ചതായി ബാബു ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. രജനിയുടെ ശരീരത്തില്‍ മര്‍ദ്ദനമേല്‍ക്കുകയും ആന്തരികാവയവങ്ങള്‍ക്കു ക്ഷതമേല്‍ക്കുകയും ചെയ്തതായി തെളിഞ്ഞിരുന്നു. തല തറയിലിടിച്ചതിനാല്‍ പിന്‍ ഭാഗത്ത് ഗുരുതര പരിക്കുമുണ്ടായിരുന്നു.

ഇരിക്കൂര്‍ ബ്ളാത്തൂര്‍ സ്വദേശി ആഷിഖ് പാട്ടത്തിനായെടുത്ത തോട്ടത്തില്‍ കശുവണ്ടി വിളവെടുപ്പിനായി വയനാട്ടില്‍ നിന്നും കൂലിപ്പണിക്കായി കൊണ്ടുവന്നതായിരുന്നു രജനിയെയും ബാബുവിനെയും. ചെങ്കല്‍ കൊത്തിയൊഴിഞ്ഞ ഊരത്തൂരിലെ പണയില്‍ ഷെഡ് കെട്ടിയാണ് ദമ്പതികള്‍ താമസിച്ചുവന്നിരുന്നത്. ഇവര്‍ക്ക് ഏഴുകുട്ടികളാണുളളത്. അതില്‍ അഞ്ചു പേര്‍ വയനാട്ടിലും രണ്ടു ചെറിയ കുട്ടികള്‍ ദമ്പതികളോടൊപ്പവുമാണ് താമസിച്ചിരുന്നത്. ഞായറാഴ്ച്ച രാത്രി മദ്യം വാങ്ങി കൊണ്ടു വന്ന് ഇരുവരും കുടിക്കുകയും, തുടര്‍ന്ന് വഴക്കുണ്ടാകുകയും ചെയ്തതായി അയല്‍വാസികള്‍ പൊലീസിനെ അറിയിച്ചിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ബാബു തന്നെയാണ് അയല്‍വാസികളെ അറിയിച്ചത്. ഇരിക്കൂര്‍ പൊലിസെത്തി ഇന്‍ക്വസ്റ്റ് നടത്തിയപ്പോഴാണ് യുവതിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയത്. വയനാട്ടില്‍ വെച്ചും മദ്യലഹരിയില്‍ ഭാര്യയെ മര്‍ദ്ദിച്ചതിന് ബാബുവിനെതിരെ കേസുണ്ട്.

തലയോല പുഴയില്‍ മറ്റൊരു കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ബബിത, സവിത, അഞ്ജലി, ബബീഷ്, രജീഷ്, രഞ്ജേഷ്, ബിജിന്‍ ബാബു എന്നിവരാണ് മക്കള്‍. ഇതില്‍ അഞ്ചുവയസുളള രഞ്ജേഷും നാലുവയസുളള ബിബിന്‍ബാബുവുമാണ് ദമ്പതികള്‍ക്കൊപ്പം ഉണ്ടായിരുന്നത്. ഇവരോടൊപ്പം കശുവണ്ടി വിളവെടുപ്പിനായി മറ്റു ആദിവാസി കുടുംബങ്ങളും താമസിക്കുന്നുണ്ട്.

ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തി ഭാര്യയോടൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമം, രണ്ട് പേര്‍ അറസ്റ്റില്‍

ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തി ഭാര്യയോടൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമം, രണ്ട് പേര്‍ അറസ്റ്റില്‍

കൊച്ചി: മറൈന്‍ഡ്രൈവ് ക്വീന്‍സ് വോക്വേയില്‍ ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തി ഭാര്യയോട് അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പൊന്നാനി സ്വദേശികളായ അബ്ദുല്‍ ഹക്കീം (25), അന്‍സാര്‍ (28) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

യുവതി കുടുംബസമേതം വോക്വേയില്‍ എത്തിയപ്പോഴായിരുന്നു യുവാക്കള്‍ മോശമായി പെരുമാറിയത്. യുവതിയുടെ ദേഹത്ത് സ്പര്‍ശിക്കുകയും എതിര്‍ത്തപ്പോള്‍ കത്തികാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. ചേര്‍ത്തുനിര്‍ത്തി സെല്‍ഫി എടുക്കാനും മറ്റും തുടങ്ങിയതോടെ ഇവര്‍ പൊലീസില്‍ വിവരമറിയിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഈ സമയം നഗരത്തില്‍ ഡി ഹണ്ട് ലഹരി പരിശോധനയിലുണ്ടായിരുന്ന സെന്‍ട്രല്‍ പൊലീസ് സംഘം സ്ഥലത്തെത്തി ഇരുവരെയും പിടികൂടി. പിടികൂടിയ യുവാക്കളെ പൊലീസ് വാഹനത്തില്‍ കൊണ്ടുവരുന്ന വഴി ഇവര്‍ വാഹനത്തിന്റെ ചില്ല് ഇടിച്ചു പൊട്ടിച്ചു.

പൊതുഇടത്തില്‍ സ്ത്രീകളോടു മോശമായി പെരുമാറിയതിനും പൊലീസ് വാഹനത്തിന്റെ ചില്ല് അടിച്ചുതകര്‍ത്തതിനുമാണ് ഇരുവര്‍ക്കുമെതിരെ കേസ്. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായാണു സൂചന. പ്രതികളായ അബ്ദുല്‍ ഹക്കീമിന് കോഴിക്കോട് പന്നിയങ്കര പൊലീസ് സ്റ്റേഷനില്‍ അടിപിടി കേസും അന്‍സാറിന്റെ പേരില്‍ മലപ്പുറത്തും വിവിധ കേസുകളുണ്ട്. സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് ജോയി, സബ് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ്‌കുമാര്‍, സി.അനൂപ്, സിപിഒ വിനു കുട്ടന്‍, വിജീഷ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. കുടുംബസമേതം സായാഹ്നം ചെലവിടാന്‍ ഒട്ടേറെപ്പേരെത്തുന്ന ക്വീന്‍സ് വോക്വേയില്‍ ഇത്തരം സംഭവം നടന്നതു നഗരത്തെ ഞെട്ടിച്ചു. ലഹരിസംഘങ്ങളുടെ വിളയാട്ടത്തിന്റെയും ആക്രമണ പരമ്പരയുടെയും പശ്ചാത്തലത്തില്‍ ഈ ഭാഗത്തു കൂടുതല്‍ പൊലീസ് സുരക്ഷ വേണമെന്ന ആവശ്യം ശക്തമാണ്.

തിരക്ക് കൂടി; ആറ് ട്രെയിനുകളില്‍ താല്‍ക്കാലിക അധിക കോച്ചുകള്‍

തിരക്ക് കൂടി; ആറ് ട്രെയിനുകളില്‍ താല്‍ക്കാലിക അധിക കോച്ചുകള്‍

തൃശൂര്‍: യാത്രാ തിരക്ക് കൂടിയ സാഹചര്യത്തില്‍ ആറ് ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ താല്‍ക്കാലികമായി അനുവദിച്ചതായി പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിലും കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിലും ഇന്നുമുതല്‍ 17 വരെ ഓരോ ചെയര്‍കാര്‍ കോച്ചുകള്‍ അനുവദിച്ചിട്ടുണ്ട്.

തിരുവനന്തപുരം- മംഗളൂരു മലബാര്‍ എക്സ്പ്രസിലും, മംഗളൂരു- തിരുവനന്തപുരം മലബാര്‍ എക്സ്പ്രസിലും നാളെ മുതല്‍ 17 വരെ ഓരോ സ്ലീപ്പര്‍ കോച്ചുകള്‍ കൂടി അനുവദിച്ചു. തിരുവനന്തപുരം- മംഗളൂരു മാവേലി എക്സ്പ്രസില്‍ ഇന്ന് ഒരു സ്ലീപ്പര്‍ കോച്ച് അനുവദിച്ചിട്ടുണ്ട്.