‘വീട്ടിൽ പ്രശ്നങ്ങൾ’, നാട്ടിൽ വന്നാലും വീട്ടിലേക്കില്ലെന്ന് പെൺകുട്ടികൾ; നിർണായകമായത് ഫോൺ ലൊക്കേഷൻ

‘വീട്ടിൽ പ്രശ്നങ്ങൾ’, നാട്ടിൽ വന്നാലും വീട്ടിലേക്കില്ലെന്ന് പെൺകുട്ടികൾ; നിർണായകമായത് ഫോൺ ലൊക്കേഷൻ

മലപ്പുറം താനൂരിൽ കാണാതായ പെൺകുട്ടികളെ പുനെയിലെത്തിച്ചു. വീട്ടിൽ പ്രശ്നങ്ങളുണ്ടെന്നും നാട്ടിൽ വന്നാലും വീട്ടിലേക്കില്ലെന്ന് പെൺകുട്ടികൾ പറയുന്നു. സന്നദ്ധപ്രവർത്തകൻ സുധീറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം പറയുന്നത്. ഒരു ജോലി ശരിയാക്കി തരുമോയെന്ന് പെൺകുട്ടികൾ സുധീറിനോട് ആവശ്യപ്പെടുന്നുണ്ട്. പെൺകുട്ടികളെ കണ്ടെത്തുന്നതിൽ നിർണായകമായത് ഫോൺ ലൊക്കേഷനാണ്. പെൺകുട്ടികളെ കണ്ടെത്തുന്നതിന് മുൻപായിരുന്നു സുധീറുമായി കുട്ടികൾ സംസാരിച്ചത്.

തങ്ങള്‍ക്ക് 18 വയസ് ആയെന്നും വീട്ടുകാര്‍ വയസ് കുറച്ചേ പറയൂവെന്നും ഇവര്‍ പറയുന്നു. ആര് പറഞ്ഞാലും വീട്ടുകാര്‍ കേള്‍ക്കില്ലെന്ന് പെണ്‍കുട്ടികള്‍ പറയുന്നുണ്ട്. അടിക്കുകയും വഴക്ക് പറയുകയും ചെയ്യുമെന്നും ആരേലും പറഞ്ഞാൽ രണ്ട് മൂന്ന് ദിവസം കുഴപ്പമില്ലാതെ പെരുമാറും പിന്നീട് വീണ്ടും വീട്ടുകാർ പഴയതുപോലെയാകുമെന്നും പറയുന്നുണ്ട്.

എന്തെങ്കിലും സഹായം വേണമെന്ന് ചോദിക്കുമ്പോള്‍ താമസിക്കാന്‍ മുറി കിട്ടിയില്ലെന്നും ട്രെയിനിലാണെന്നും ടിക്കറ്റെടുത്തില്ലെന്നും പെണ്‍കുട്ടികള്‍ പറയുന്നു. അങ്കിള്‍ ജോലി ശരിയാക്കി തരുമോ എന്നും മാതാപിതാക്കള്‍ വിളിച്ചാല്‍ എന്ത് പറയുമെന്നും പെണ്‍കുട്ടികള്‍ സുധീറിനോട് ചോദിക്കുന്നുണ്ട്. അതേസമയം വീട്ടുകാരുമായി സംസാരിക്കുമ്പോൾ കുട്ടികളുമായി വലിയ പ്രശ്നങ്ങളില്ലെന്നായിരുന്നു വീട്ടുകാർ പറയുന്നത്.

ബുധനാഴ്ച ഉച്ചയോടെയാണ് പെൺകുട്ടികൾ സ്കൂളിൽ നിന്ന് കടന്നുകളഞ്ഞത്. സ്കൂളിൽ പരീക്ഷ എഴുതാൻ
പോയതായിരുന്നു കുട്ടികൾ. എന്നാൽ പരീക്ഷ എഴുതാതെ നാട് വിടുകയായിരുന്നു. മുംബൈ-ചെന്നൈ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് പെൺകുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ തിരിച്ചറിഞ്ഞ റെയിൽവേ പൊലീസ് പെൺകുട്ടികളെ തടഞ്ഞുവെക്കുകയായിരുന്നു.

കുട്ടികളെ വൈദ്യപരിശോധനയ്ക്കായി പൂനയിലെ സസൂൺ ആശുപത്രിയിലേക്ക് കൊണ്ടു പോയി. അവിടെ നിന്ന് കെയർ ഹോമിലേക്ക് മാറ്റും. കുട്ടികളെ ഇന്ന് വൈകുന്നേരത്തോടെ കേരളത്തിൽ എത്തിക്കും. ദേവദാർ ഹയർസെക്കണ്ടറി സ്‌കൂളിലെ ഫാത്തിമ ഷഹദ, അശ്വതി എന്നീ വിദ്യാർഥികളെയാണ് കാണാതായത്. തുടർന്നാണ് രാത്രിയോടെ പെൺകുട്ടികൾ മുംബൈയിൽ എത്തിയെന്ന വിവരം ലഭിക്കുന്നത്. പിന്നാലെ നടത്തിയ പരിശോധനയിലാണ് പെൺകുട്ടികളെ കണ്ടെത്തിയത്.

വീണ്ടും റിവേഴ്‌സ് ഗിയറിട്ട് സ്വര്‍ണവില

വീണ്ടും റിവേഴ്‌സ് ഗിയറിട്ട് സ്വര്‍ണവില

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ് വില കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 63,920 രൂപയും, ഗ്രാമിന് 7,990 രൂപയുമാണ് വില. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് വർധനവുണ്ട്. നിലവിൽ പണിക്കൂലി അടക്കം ഒരു പവൻ സ്വർണ്ണം വാങ്ങണമെങ്കിൽ സംസ്ഥാനത്ത് 68,000 രൂപയെങ്കിലും നൽകേണ്ടതാണ്.

ഇന്നലെ കേരളത്തിലെ സ്വർണ്ണ വില കുറഞ്ഞിരുന്നു. പവന് 360 രൂപയും, ഗ്രാമിന് 45 രൂപയുമാണ് വില കുറഞ്ഞത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 64,160 രൂപയും, ഗ്രാമിന് 8,020 രൂപയുമായിരുന്നു വില.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

കൊരട്ടിയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; 2 മരണം, 3 പേർക്ക് പരിക്ക്

കൊരട്ടിയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; 2 മരണം, 3 പേർക്ക് പരിക്ക്

തൃശൂർ: കൊരട്ടിയിൽ കാർ മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്മോൻ (42), ജോയ്ന (11) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കോതമംഗലത്ത് നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.

എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്‍ഡി സ്റ്റാംപ്; കണ്ണൂരിൽ വൻ ലഹരി വേട്ട

എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്‍ഡി സ്റ്റാംപ്; കണ്ണൂരിൽ വൻ ലഹരി വേട്ട

കണ്ണൂർ: നാറാത്ത് ടിസി ഗേറ്റിൽ വൻ ലഹരി വേട്ട. 17 ഗ്രാമോളം എംഡിഎംഎയും രണ്ടര കിലോയിലധികം കഞ്ചാവും അരകിലോ ഹൈബ്രിഡ് കഞ്ചാവും എൽഎസ്ഡി സ്റ്റാംപുമാണ് വീടുവളഞ്ഞ് എക്സൈസ് പിടികൂടിയത്. പറശിനി റോഡിലെ മുഹമ്മദ് സിജാഫ്, നാറാത്ത് പാമ്പുരുത്തി റോഡിലെ മുഹമ്മദ് ഷഹീൻ യൂസഫ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ കുറേക്കാലമായി പ്രതികൾ വാടക വീടെടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി പ്രദേശവാസികൾക്ക് സംശയമുണ്ടായിരുന്നു. ഈ വിവരം അറിയിച്ചതിനെ തുടർന്ന് എക്സൈസ് ഈ വീട് നിരീക്ഷിച്ചു വരികയായിരുന്നു.

കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സി ഷാബുവിൻ്റെ നേതൃത്വത്തിലാണ് വ്യാഴാഴ്ച്ച വൈകിട്ട് വീടുവളഞ്ഞ് പ്രതികളെ പിടികൂടിയത്. കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നതിനായി ശേഖരിച്ചു വെച്ചതായിരുന്നു ലഹരി മരുന്നുകൾ. ഇരുനില വീടു കേന്ദ്രീകരിച്ചായിരുന്നു ലഹരി വിൽപ്പന. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിൽ നിന്നാണ് എൽഎസ്ഡി സ്റ്റാംപും ഹ്രൈബ്രിഡ് കഞ്ചാവും കണ്ടെത്തിയത്. ഇതിന് ലക്ഷങ്ങൾ വില വരുമെന്ന് എക്സൈസ് അറിയിച്ചു. പ്രതികളെ പിടികൂടിയതറിഞ്ഞ് നൂറുകണക്കിന് നാട്ടുകാർ തടിച്ചു കൂടി. എക്സൈസ് ഇവരെ വാഹനത്തിൽ കയറ്റുമ്പോൾ നാട്ടുകാരിൽ ചിലർ പ്രതികളെ കൈയേറ്റം ചെയ്തു. ഇതിനിടെയാണ് പ്രതികളെ എക്സൈസ് വാഹനത്തിൽ പൊടിക്കുണ്ടിലുള്ള ഓഫീസിലേക്ക് കൊണ്ടുപോയത്. വെള്ളിയാഴ്ച്ച കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് അറിയിച്ചു.

എക്സൈസ് റെയ്ഡിനെത്തുമ്പോൾ വീടിൻ്റെ ഒന്നാം നിലയിലായിരുന്നു യുവാക്കൾ വാടകയ്ക്കെടുത്ത ആഡംബര വീടാണ് ഇതെന്നാണ് സൂചന. രാപ്പകൽ ഭേദമില്ലാതെ ഇവിടെ യുവാക്കളും കുട്ടികളും വന്നു പോകാറുണ്ടായിരുന്നു. ഇതിൽ സംശയം തോന്നി നാട്ടുകാർ താക്കീത് നൽകിയെങ്കിലും യുവാക്കൾ ഗൗനിച്ചിരുന്നില്ല. മയക്കുമരുന്ന് വിൽപ്പന തുടർന്നതിനെ തുടർന്നാണ് എക്സൈസിനെ വിവരമറിയിച്ചത്.

ഇനി ക്യൂ നിന്ന് മുഷിയണ്ട; ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റോറിയങ്ങൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാം

ഇനി ക്യൂ നിന്ന് മുഷിയണ്ട; ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റോറിയങ്ങൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാം

തൃശൂർ: ​​ഗുരുവായൂർ ദേവസ്വത്തിന്റെ മേൽപ്പത്തൂർ ഓഡിറ്റോറിയം, ശ്രീ​ഗുരുവായൂരപ്പൻ ഓഡിറ്റോറിയം എന്നിവയുടെ ബുക്കിങ് ഓൺലൈനാകുന്നു. ഇനി മണിക്കൂറുകൾ ക്യൂ നിൽക്കേണ്ട. ദേവസ്വം കമ്മീഷണറുടെ നിർദ്ദേശ പ്രകാരമാണ് ഭരണ സമിതി യോ​ഗം ഇക്കാര്യം തീരുമാനിച്ചത്.

മേൽപ്പത്തൂർ ഓഡിറ്റേറിയത്തിനു 5,000 രൂപയും ജിഎസ്ടിയും ​ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിനു 3,500 രൂപയും ജിഎസ്ടിയും എന്നിങ്ങനെയാണ് നിരക്ക്. 60 ദിവസം മുൻപ് മാത്രമേ ബുക്കിങ് സ്വീകരിക്കു. ഒരു ദിവസം പത്ത് സ്ലോട്ടുകളാണ് അനുവദിക്കുക.

ഇതിൽ ഭരണ സമിതി അം​ഗങ്ങൾ മുതൽ മന്ത്രിമാർ വരെയുള്ളവരുടെ ശുപാർശപ്രകാരം പ്രധാന സമയങ്ങളിലേക്കുള്ള ബുക്കിങ് നേരത്തെ നടന്നിട്ടുണ്ടാകും. മണിക്കൂറുകൾ ക്യൂ നിന്നിട്ടും ഓഡിറ്റോറിയം കിട്ടാത്തതിന്റെ പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി കാലടി ശ്രീശങ്കരാചാര്യ സ്കൂൾ ഓഫ് ഡാൻസ് പ്രമോട്ടർ വിവി പീതാംബരൻ ദേവസ്വം മന്ത്രി വിഎൻ വാസവനു നിവേദനം നൽകിയിരുന്നു.

വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകളില്‍ കരുക്കളാകുന്നത് ഐടി പ്രഫഷണലുകള്‍ മുതല്‍ ഐപിഎസുകാര്‍ വരെ

വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകളില്‍ കരുക്കളാകുന്നത് ഐടി പ്രഫഷണലുകള്‍ മുതല്‍ ഐപിഎസുകാര്‍ വരെ

കൊച്ചി: വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകളില്‍ കരുക്കളാകുന്നത് പെട്ടെന്ന് പണം സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന യുവാക്കളും ഐടി പ്രഫഷണലുകളുമാണ്. സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് വായിച്ചറിഞ്ഞവരും വിദ്യാസമ്പന്നരും വരെ തട്ടിപ്പുകളില്‍ വീഴുന്നുവെന്നതാണ് ഗൗരവതരമായ വിഷയം. ഐടി പ്രഫഷണലുകള്‍ മുതല്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ വരെ ഇത്തരക്കാരുടെ കെണിയില്‍ വീഴുന്നു. വലിയ ആശങ്കകളുണ്ടാക്കുന്ന ഇത്തരം സാമ്പത്തിക തട്ടിപ്പുകളുടെ സ്വഭാവത്തെ കുറിച്ചു വിദഗ്ധര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയാണ്.

സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നതിന് വ്യക്തികളുടെ സ്വകാര്യ അക്കൗണ്ടുകള്‍ വരെ ഉപയോഗപ്പെടുത്തി തട്ടിപ്പുകള്‍ക്ക് കളമൊരുക്കുന്നുവെന്നതാണ് വസ്തുത. ആകര്‍ഷകമായ കമ്മീഷനുകള്‍ വാഗ്ദാനം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ജോലി ദാതാക്കളായി വേഷം മാറിയാണ് തട്ടിപ്പുകള്‍ക്ക് തുടക്കം കുറിക്കുന്നത്.

‘ഇരകള്‍ അവരുടെ ബാങ്കിങ്, യുപിഐ വിശദാംശങ്ങള്‍ പങ്കിട്ടുകഴിഞ്ഞാല്‍, അവരുടെ അക്കൗണ്ടുകള്‍ നിയമവിരുദ്ധമായ പണ കൈമാറ്റത്തിന് ഉപയോഗിക്കുന്നു. ഇങ്ങനെ ഉപയോഗിക്കപ്പെടുന്ന അക്കൗണ്ടുകളെ ‘മ്യൂള്‍ അക്കൗണ്ടുകള്‍’ എന്നാണ് വിളിക്കുന്നത്. തട്ടിപ്പില്‍ അറിയാതെ ആണെങ്കിലും കൂട്ടുനില്‍ക്കുന്നവര്‍ക്ക് പണം നഷ്ടപ്പെടുക മാത്രമല്ല, ഗുരുതരമായ നിയമപരമായ പ്രത്യാഘാതങ്ങളും നേരിടേണ്ടി വന്നേക്കാം’ എന്നാണ് സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ഇത്തരം തട്ടിപ്പുകളെ ഒരു സാധാരണ സാമ്പത്തിക തട്ടിപ്പുകളുടെ ഗണത്തില്‍പ്പെടുത്താന്‍ കഴിയില്ലെന്നും ഇത് ഒരു വലിയ ക്രിമിനല്‍ ശൃംഖലയുടെ ഭാഗമാകാമെന്നും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുമെന്നും. വിശ്വസനിയമല്ലാത്ത, അല്ലെങ്കില്‍ സംശയം ജനിപ്പിക്കുന്ന ഓഫറുകളിലും ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കുന്നു.

തട്ടിപ്പുകാര്‍ സാധാരണയായി സോഷ്യല്‍ മീഡിയ പരസ്യങ്ങളിലൂടെയോ നേരിട്ടുള്ള അന്വേഷണങ്ങളിലൂടെയോ ഇരകളെ സമീപിക്കാറുണ്ട്, ആകര്‍ഷകമായ ശമ്പളം/കമ്മീഷനുകള്‍ ഉള്ള ലാഭകരമായ പാര്‍ട്ട് ടൈം അല്ലെങ്കില്‍ ഓണ്‍ലൈന്‍ ജോലികള്‍ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, അവര്‍ ജോലിയെക്കുറിച്ച് വ്യക്തമായ വിശദാംശങ്ങള്‍ നല്‍കുന്നത് വളരെ അപൂര്‍വമാണ്. ചിലപ്പോള്‍, ഷെയര്‍ ട്രേഡിങ്ങിനോ മാര്‍ക്കറ്റിങ് ഇടപാടുകള്‍ക്കോ ജീവനക്കാരെ ആവശ്യമുണ്ട് എന്നതുപോലുള്ള ബോധ്യപ്പെടുത്തുന്ന കഥകള്‍ അവര്‍ മെനയുന്നു. ഇരയുടെ വിശ്വാസം നേടിക്കഴിഞ്ഞാല്‍, അവര്‍ വ്യക്തിഗത ബാങ്ക്, യുപിഐ അക്കൗണ്ട് വിശദാംശങ്ങള്‍ ആവശ്യപ്പെടുന്നതുമാണ രീതി. ഇരയുടെ അക്കൗണ്ടിലേക്ക് വലിയ തുകകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുകയും കമ്മീഷന്‍ കുറച്ച് മറ്റൊരു അക്കൗണ്ടുകളിലേക്ക് അയയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതാണ് തട്ടിപ്പിന്റെ രീതിം. എളുപ്പത്തില്‍ വരുമാനം നേടാമെന്ന് പറഞ്ഞ് വിശ്വസിച്ചാണ് പലരും തട്ടിപ്പില്‍ വീഴുന്നത്.

സ്വകാര്യ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നത് തട്ടിപ്പിന്റെ ആദ്യഘട്ടമാണെന്ന് ദക്ഷിണ മേഖലാ ഐജി എസ് ശ്യാംസുന്ദര്‍ പറയുന്നു. വിവിധ സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചോ അല്ലെങ്കില്‍ ഇരകള്‍ പങ്കിടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ക്രമരഹിതമായി ഇരയെ തെരഞ്ഞെടുക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത്തരത്തില്‍ കുറഞ്ഞത് 10 കോളുകളെങ്കിലും തനിക്ക് ലഭിച്ചതായും ശ്യാംസുന്ദര്‍ പറഞ്ഞു.

ഈ ഇടപാടുകള്‍ക്ക് പിന്നിലെ അപകടസാധ്യതകളും യഥാര്‍ത്ഥ ലക്ഷ്യവും അറിയാമെങ്കിലും നിരവധി യുവാക്കള്‍ ഇത്തരം കെണികളില്‍ വീഴുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തട്ടിപ്പുകള്‍ പലപ്പോഴും താഴ്ന്ന വരുമാനക്കാരായ വ്യക്തികളെയാണ് ലക്ഷ്യമിടുന്നത്, അവര്‍ ഇത്തരം തട്ടിപ്പുകളില്‍ വീഴാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എളുപ്പത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ സാധിക്കുമെന്നത് തട്ടിപ്പുകാര്‍ മുതലാക്കുന്നു. വ്യാജ രേഖകള്‍ ഉപയോഗിച്ച് അക്കൗണ്ടുകള്‍ സൃഷ്ടിച്ച് കെവൈസി ചോദിക്കുമ്പോള്‍ അവ പൂര്‍ത്തിയാക്കാതെ തന്നെ ചെറിയ കാലയളവിലേക്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത് തട്ടിപ്പുകാര്‍ മുതലാക്കുന്നു. ചില ബാങ്ക് മാനേജര്‍മാര്‍ ഈ തട്ടിപ്പുകള്‍ക്ക് സൗകര്യമൊരുക്കുന്നതായി പറയപ്പെടുന്നു. ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ശ്യാംസുന്ദര്‍ പറഞ്ഞു.

സാമൂഹിക പ്രശ്‌നം

ഇത്തരം തട്ടിപ്പുകളെ ഒരു സാമൂഹിക പ്രശ്‌നമായി കാണണമെന്നും നിയമത്തെ കുറിച്ച് ആശങ്കയില്ലാതെ എളുപ്പത്തില്‍ പണം സമ്പാദിക്കാനുള്ള നിരവധി യുവാക്കള്‍ തട്ടിപ്പുകളില്‍ വീഴുന്നതായും സൈബര്‍ സുരക്ഷാ വിദഗ്ധന്‍ നന്ദകിഷോര്‍ ഹരികുമാര്‍ പറഞ്ഞു. സംശയാസ്പദമായ നിരവധി ഓഫറുകള്‍ നല്‍കുന്ന സോഷ്യല്‍ മീഡിയയുടെ പങ്കും ഗൗരവതരമാണ്.ഇക്കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങളും നിരീക്ഷണവും ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗൗരവമുള്ളതായി തോന്നാത്ത ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ഒടുവില്‍ ജാമ്യമില്ലാത്ത കുറ്റകൃത്യങ്ങളിലേക്കോ ദേശീയ സുരക്ഷാ നിയമപ്രകാരം കുറ്റം ചുമത്തുന്നതിലേക്കോ നയിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

മ്യൂള്‍ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് തുടക്കത്തില്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളുടെ നിയന്ത്രണം കൈമാറുന്നതിനായി ഗണ്യമായ തുക ലഭിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ (സൈബര്‍ ക്രൈം) എം കെ മുരളി പറയുന്നു. ഇതിന് 2,000 രൂപ മുതല്‍ 5,000 രൂപ വരെ താരതമ്യേന ചെറിയ തുകകള്‍ അവര്‍ക്ക് ലഭിക്കും.

സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ പണം ലഭിക്കുന്നത് മയക്കുമരുന്ന് ഉപഭോഗത്തിനോ മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും എം കെ മുരളി പറയുന്നു.