ഇനി ക്യൂ നിന്ന് മുഷിയണ്ട; ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റോറിയങ്ങൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാം

ഇനി ക്യൂ നിന്ന് മുഷിയണ്ട; ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റോറിയങ്ങൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാം

തൃശൂർ: ​​ഗുരുവായൂർ ദേവസ്വത്തിന്റെ മേൽപ്പത്തൂർ ഓഡിറ്റോറിയം, ശ്രീ​ഗുരുവായൂരപ്പൻ ഓഡിറ്റോറിയം എന്നിവയുടെ ബുക്കിങ് ഓൺലൈനാകുന്നു. ഇനി മണിക്കൂറുകൾ ക്യൂ നിൽക്കേണ്ട. ദേവസ്വം കമ്മീഷണറുടെ നിർദ്ദേശ പ്രകാരമാണ് ഭരണ സമിതി യോ​ഗം ഇക്കാര്യം തീരുമാനിച്ചത്.

മേൽപ്പത്തൂർ ഓഡിറ്റേറിയത്തിനു 5,000 രൂപയും ജിഎസ്ടിയും ​ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിനു 3,500 രൂപയും ജിഎസ്ടിയും എന്നിങ്ങനെയാണ് നിരക്ക്. 60 ദിവസം മുൻപ് മാത്രമേ ബുക്കിങ് സ്വീകരിക്കു. ഒരു ദിവസം പത്ത് സ്ലോട്ടുകളാണ് അനുവദിക്കുക.

ഇതിൽ ഭരണ സമിതി അം​ഗങ്ങൾ മുതൽ മന്ത്രിമാർ വരെയുള്ളവരുടെ ശുപാർശപ്രകാരം പ്രധാന സമയങ്ങളിലേക്കുള്ള ബുക്കിങ് നേരത്തെ നടന്നിട്ടുണ്ടാകും. മണിക്കൂറുകൾ ക്യൂ നിന്നിട്ടും ഓഡിറ്റോറിയം കിട്ടാത്തതിന്റെ പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി കാലടി ശ്രീശങ്കരാചാര്യ സ്കൂൾ ഓഫ് ഡാൻസ് പ്രമോട്ടർ വിവി പീതാംബരൻ ദേവസ്വം മന്ത്രി വിഎൻ വാസവനു നിവേദനം നൽകിയിരുന്നു.

വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകളില്‍ കരുക്കളാകുന്നത് ഐടി പ്രഫഷണലുകള്‍ മുതല്‍ ഐപിഎസുകാര്‍ വരെ

വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകളില്‍ കരുക്കളാകുന്നത് ഐടി പ്രഫഷണലുകള്‍ മുതല്‍ ഐപിഎസുകാര്‍ വരെ

കൊച്ചി: വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകളില്‍ കരുക്കളാകുന്നത് പെട്ടെന്ന് പണം സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന യുവാക്കളും ഐടി പ്രഫഷണലുകളുമാണ്. സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് വായിച്ചറിഞ്ഞവരും വിദ്യാസമ്പന്നരും വരെ തട്ടിപ്പുകളില്‍ വീഴുന്നുവെന്നതാണ് ഗൗരവതരമായ വിഷയം. ഐടി പ്രഫഷണലുകള്‍ മുതല്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ വരെ ഇത്തരക്കാരുടെ കെണിയില്‍ വീഴുന്നു. വലിയ ആശങ്കകളുണ്ടാക്കുന്ന ഇത്തരം സാമ്പത്തിക തട്ടിപ്പുകളുടെ സ്വഭാവത്തെ കുറിച്ചു വിദഗ്ധര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയാണ്.

സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നതിന് വ്യക്തികളുടെ സ്വകാര്യ അക്കൗണ്ടുകള്‍ വരെ ഉപയോഗപ്പെടുത്തി തട്ടിപ്പുകള്‍ക്ക് കളമൊരുക്കുന്നുവെന്നതാണ് വസ്തുത. ആകര്‍ഷകമായ കമ്മീഷനുകള്‍ വാഗ്ദാനം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ജോലി ദാതാക്കളായി വേഷം മാറിയാണ് തട്ടിപ്പുകള്‍ക്ക് തുടക്കം കുറിക്കുന്നത്.

‘ഇരകള്‍ അവരുടെ ബാങ്കിങ്, യുപിഐ വിശദാംശങ്ങള്‍ പങ്കിട്ടുകഴിഞ്ഞാല്‍, അവരുടെ അക്കൗണ്ടുകള്‍ നിയമവിരുദ്ധമായ പണ കൈമാറ്റത്തിന് ഉപയോഗിക്കുന്നു. ഇങ്ങനെ ഉപയോഗിക്കപ്പെടുന്ന അക്കൗണ്ടുകളെ ‘മ്യൂള്‍ അക്കൗണ്ടുകള്‍’ എന്നാണ് വിളിക്കുന്നത്. തട്ടിപ്പില്‍ അറിയാതെ ആണെങ്കിലും കൂട്ടുനില്‍ക്കുന്നവര്‍ക്ക് പണം നഷ്ടപ്പെടുക മാത്രമല്ല, ഗുരുതരമായ നിയമപരമായ പ്രത്യാഘാതങ്ങളും നേരിടേണ്ടി വന്നേക്കാം’ എന്നാണ് സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ഇത്തരം തട്ടിപ്പുകളെ ഒരു സാധാരണ സാമ്പത്തിക തട്ടിപ്പുകളുടെ ഗണത്തില്‍പ്പെടുത്താന്‍ കഴിയില്ലെന്നും ഇത് ഒരു വലിയ ക്രിമിനല്‍ ശൃംഖലയുടെ ഭാഗമാകാമെന്നും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുമെന്നും. വിശ്വസനിയമല്ലാത്ത, അല്ലെങ്കില്‍ സംശയം ജനിപ്പിക്കുന്ന ഓഫറുകളിലും ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കുന്നു.

തട്ടിപ്പുകാര്‍ സാധാരണയായി സോഷ്യല്‍ മീഡിയ പരസ്യങ്ങളിലൂടെയോ നേരിട്ടുള്ള അന്വേഷണങ്ങളിലൂടെയോ ഇരകളെ സമീപിക്കാറുണ്ട്, ആകര്‍ഷകമായ ശമ്പളം/കമ്മീഷനുകള്‍ ഉള്ള ലാഭകരമായ പാര്‍ട്ട് ടൈം അല്ലെങ്കില്‍ ഓണ്‍ലൈന്‍ ജോലികള്‍ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, അവര്‍ ജോലിയെക്കുറിച്ച് വ്യക്തമായ വിശദാംശങ്ങള്‍ നല്‍കുന്നത് വളരെ അപൂര്‍വമാണ്. ചിലപ്പോള്‍, ഷെയര്‍ ട്രേഡിങ്ങിനോ മാര്‍ക്കറ്റിങ് ഇടപാടുകള്‍ക്കോ ജീവനക്കാരെ ആവശ്യമുണ്ട് എന്നതുപോലുള്ള ബോധ്യപ്പെടുത്തുന്ന കഥകള്‍ അവര്‍ മെനയുന്നു. ഇരയുടെ വിശ്വാസം നേടിക്കഴിഞ്ഞാല്‍, അവര്‍ വ്യക്തിഗത ബാങ്ക്, യുപിഐ അക്കൗണ്ട് വിശദാംശങ്ങള്‍ ആവശ്യപ്പെടുന്നതുമാണ രീതി. ഇരയുടെ അക്കൗണ്ടിലേക്ക് വലിയ തുകകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുകയും കമ്മീഷന്‍ കുറച്ച് മറ്റൊരു അക്കൗണ്ടുകളിലേക്ക് അയയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതാണ് തട്ടിപ്പിന്റെ രീതിം. എളുപ്പത്തില്‍ വരുമാനം നേടാമെന്ന് പറഞ്ഞ് വിശ്വസിച്ചാണ് പലരും തട്ടിപ്പില്‍ വീഴുന്നത്.

സ്വകാര്യ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നത് തട്ടിപ്പിന്റെ ആദ്യഘട്ടമാണെന്ന് ദക്ഷിണ മേഖലാ ഐജി എസ് ശ്യാംസുന്ദര്‍ പറയുന്നു. വിവിധ സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചോ അല്ലെങ്കില്‍ ഇരകള്‍ പങ്കിടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ക്രമരഹിതമായി ഇരയെ തെരഞ്ഞെടുക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത്തരത്തില്‍ കുറഞ്ഞത് 10 കോളുകളെങ്കിലും തനിക്ക് ലഭിച്ചതായും ശ്യാംസുന്ദര്‍ പറഞ്ഞു.

ഈ ഇടപാടുകള്‍ക്ക് പിന്നിലെ അപകടസാധ്യതകളും യഥാര്‍ത്ഥ ലക്ഷ്യവും അറിയാമെങ്കിലും നിരവധി യുവാക്കള്‍ ഇത്തരം കെണികളില്‍ വീഴുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തട്ടിപ്പുകള്‍ പലപ്പോഴും താഴ്ന്ന വരുമാനക്കാരായ വ്യക്തികളെയാണ് ലക്ഷ്യമിടുന്നത്, അവര്‍ ഇത്തരം തട്ടിപ്പുകളില്‍ വീഴാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എളുപ്പത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ സാധിക്കുമെന്നത് തട്ടിപ്പുകാര്‍ മുതലാക്കുന്നു. വ്യാജ രേഖകള്‍ ഉപയോഗിച്ച് അക്കൗണ്ടുകള്‍ സൃഷ്ടിച്ച് കെവൈസി ചോദിക്കുമ്പോള്‍ അവ പൂര്‍ത്തിയാക്കാതെ തന്നെ ചെറിയ കാലയളവിലേക്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത് തട്ടിപ്പുകാര്‍ മുതലാക്കുന്നു. ചില ബാങ്ക് മാനേജര്‍മാര്‍ ഈ തട്ടിപ്പുകള്‍ക്ക് സൗകര്യമൊരുക്കുന്നതായി പറയപ്പെടുന്നു. ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ശ്യാംസുന്ദര്‍ പറഞ്ഞു.

സാമൂഹിക പ്രശ്‌നം

ഇത്തരം തട്ടിപ്പുകളെ ഒരു സാമൂഹിക പ്രശ്‌നമായി കാണണമെന്നും നിയമത്തെ കുറിച്ച് ആശങ്കയില്ലാതെ എളുപ്പത്തില്‍ പണം സമ്പാദിക്കാനുള്ള നിരവധി യുവാക്കള്‍ തട്ടിപ്പുകളില്‍ വീഴുന്നതായും സൈബര്‍ സുരക്ഷാ വിദഗ്ധന്‍ നന്ദകിഷോര്‍ ഹരികുമാര്‍ പറഞ്ഞു. സംശയാസ്പദമായ നിരവധി ഓഫറുകള്‍ നല്‍കുന്ന സോഷ്യല്‍ മീഡിയയുടെ പങ്കും ഗൗരവതരമാണ്.ഇക്കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങളും നിരീക്ഷണവും ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗൗരവമുള്ളതായി തോന്നാത്ത ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ഒടുവില്‍ ജാമ്യമില്ലാത്ത കുറ്റകൃത്യങ്ങളിലേക്കോ ദേശീയ സുരക്ഷാ നിയമപ്രകാരം കുറ്റം ചുമത്തുന്നതിലേക്കോ നയിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

മ്യൂള്‍ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് തുടക്കത്തില്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളുടെ നിയന്ത്രണം കൈമാറുന്നതിനായി ഗണ്യമായ തുക ലഭിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ (സൈബര്‍ ക്രൈം) എം കെ മുരളി പറയുന്നു. ഇതിന് 2,000 രൂപ മുതല്‍ 5,000 രൂപ വരെ താരതമ്യേന ചെറിയ തുകകള്‍ അവര്‍ക്ക് ലഭിക്കും.

സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ പണം ലഭിക്കുന്നത് മയക്കുമരുന്ന് ഉപഭോഗത്തിനോ മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും എം കെ മുരളി പറയുന്നു.

സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് പിന്നിട്ടു

സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് പിന്നിട്ടു

കൊച്ചി: വേനല്‍ക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് കടന്നു. കെഎസ്ഇബി കണക്കുകള്‍ പ്രകാരം മാര്‍ച്ച് 4 ന് കേരളം 10.078 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചിട്ടുണ്ട്. തൊട്ടടുത്ത ദിവസം മാര്‍ച്ച് 5 ന് പ്രതിദിന ഉപഭോഗം 101.73 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നതായും കണക്കുകള്‍ പറയുന്നു.

2024 മാര്‍ച്ച് 11 ന് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പ്രതിദിന വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് കടന്നിരുന്നു. 2024 മെയ് 3 ന് 11.596 കോടി യൂണിറ്റ് എന്ന റെക്കോര്‍ഡിലും എത്തിയിരുന്നു. അതേസമയം സംസ്ഥാനത്ത് നിലവില്‍ വൈദ്യുതി പ്രതിസന്ധി ഇല്ലെന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്. വൈദ്യുതി ആവശ്യകത മുന്‍കൂട്ടി കണ്ട് പുറത്തു നിന്ന് വൈദ്യുതി വാങ്ങുമെന്നാണ് അധികൃതര്‍ പറയുന്നത്.

മാര്‍ച്ച് 5 ബുധനാഴ്ച സംസ്ഥാനത്തു പരമാവധി താപനില 33-നും 38 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരുന്നു.കൂടുതല്‍ ഉപഭോക്താക്കള്‍ രാത്രി സമയങ്ങളില്‍ എയര്‍ കണ്ടീഷണറുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് ഉപഭോഗം കൂട്ടി. നേരത്തെ പീക്ക് സമയം 6 നും രാത്രി 10 നും ഇടയിലായിരുന്നു. സമീപ വര്‍ഷങ്ങളില്‍ രാത്രി 10 നും പുലര്‍ച്ചെ 2 നും ഇടയിലാണ് ഉപഭോഗത്തില്‍ വര്‍ധനവ് ഉണ്ടായത്.

ബുധനാഴ്ച, ആദ്യ പീക്ക് ടൈമില്‍ പരമാവധി ഡിമാന്‍ഡ് വൈകുന്നേരം 7.35-ന് 4,933 മെഗാവാട്ടും രണ്ടാമത്തേതില്‍ രാത്രി 10.30-ന്, 5,160 മെഗാവാട്ടും രേഖപ്പെടുത്തി. 2024 മെയ് 2-ന് സംസ്ഥാനത്തെ ഉയര്‍ന്ന ആവശ്യകത റെക്കോര്‍ഡ് സൃഷ്ടിച്ച് 5,854 മെഗാവാട്ടായി ഉയര്‍ന്നു, ഇത് കേരളത്തിലുടനീളം ട്രാന്‍സ്ഫോര്‍മറുകള്‍ തകരാറിലാകാനും വൈദ്യുതി ലൈനുകള്‍ പൊട്ടാനും കാരണമായി.

ഈ വേനല്‍ക്കാലത്ത് കുതിച്ചുയരുന്ന ആവശ്യകത മുന്‍കൂട്ടി കണ്ടുകൊണ്ട്, കെഎസ്ഇബി അധിക വൈദ്യുതി ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ഈ സീസണില്‍ 6,200 മെഗാവാട്ട് പീക്ക് അവര്‍ ഡിമാന്‍ഡ് നിറവേറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ ബോര്‍ഡ് നടത്തിയിട്ടുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാര്‍ച്ച് അവസാനത്തോടെ പീക്ക് ഡിമാന്‍ഡ് 5,180 മെഗാവാട്ട് കടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

‘ഉത്തര്‍പ്രദേശ്, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ യൂട്ടിലിറ്റികളുമായി പവര്‍ സ്വാപ്പിങ് ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. 1,800 മെഗാവാട്ട് ആന്തരികമായി ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. കൂടാതെ, സെന്‍ട്രല്‍ ഗ്രിഡില്‍ നിന്നും സ്വാപ്പ് ക്രമീകരണങ്ങളില്‍ നിന്നും ഉള്‍പ്പെടെ 4,460 മെഗാവാട്ട് പുറത്തു നിന്ന് ലഭിക്കും. 2025 ജൂണ്‍ വരെ 300 മെഗാവാട്ട് ലഭിക്കുന്ന ഹ്രസ്വകാല വൈദ്യുതി വാങ്ങല്‍ കരാറിലും ഒപ്പുവച്ചിട്ടുണ്ട്. കൂടാതെ, ഡേ എഹെഡ് മാര്‍ക്കറ്റില്‍ നിന്നും റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്നും ഏകദേശം 200 മെഗാവാട്ട് വാങ്ങാം. അതിനാല്‍, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് മറികടക്കാന്‍ ആവശ്യമായ വൈദ്യുതിയുണ്ട്, ”ഒരു മുതിര്‍ന്ന കെഎസ്ഇബി ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രധാന ജലസംഭരണികളില്‍ ആവശ്യത്തിന് വെള്ളമുള്ളതിനാല്‍ ഉല്‍പാദനത്തെ ഇത് ബാധിക്കില്ലെന്നും കെഎസ്ഇബി പറയുന്നു.

കൊല്ലം ന​ഗരത്തിലാകെ 20 ഫ്ലക്സും 2,500 കൊടി തോരണങ്ങളും; സിപിഎമ്മിനു വൻ തുക പിഴ ചുമത്തി

കൊല്ലം ന​ഗരത്തിലാകെ 20 ഫ്ലക്സും 2,500 കൊടി തോരണങ്ങളും; സിപിഎമ്മിനു വൻ തുക പിഴ ചുമത്തി

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാ​ഗമായി ന​ഗരത്തിൽ കൊടിയും ഫ്ലക്സും സ്ഥാപിച്ചതിനു കൊല്ലം കോർപറേഷൻ സിപിഎമ്മിന് വൻ തുക പിഴ ചുമത്തി. മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കണമെന്നു സിപിഎം ജില്ലാ സെക്രട്ടറിക്കു കോർപറേഷൻ സെക്രട്ടറി നോട്ടീസ് നൽകി.

ന​ഗരത്തിൽ അനധികൃതമായി 20 ഫ്ളക്സുകളും 2,500 കൊടിയും കെട്ടിയതിനാണ് നാല് ദിവസങ്ങൾക്കു മുൻപ് പിഴ ചുമത്തി നോട്ടീസ് നൽകിയത്. ഫീസ് അടച്ച് നിയമാനുസൃതം ഫ്ലക്സ് സ്ഥാപിക്കാൻ സിപിഎം അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കോർപറേഷൻ തീരുമാനം എടുത്തിരുന്നില്ല.

കാഴ്ച മറയ്ക്കാതെയും ​ഗതാ​ഗത തടസമില്ലാതെയും നടപ്പാത കൈയേറാതെയും ഫ്ലക്സ് ബോർഡുകളും കൊടിയും സ്ഥാപിച്ചെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം. പിഴ അടയ്ക്കണോ, പിഴ നോട്ടീസിനെതിരെ കോടതിയിൽ പോകണോ എന്നതിൽ സിപിഎം തീരുമാനം എടുത്തിട്ടില്ല. ഫ്ലക്സുകളും കൊടി തോരണങ്ങളും നിരത്തിൽ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി ഇന്നലെ വീണ്ടും വിമർശനമുന്നയിച്ചിരുന്നു. പ്രധാന രാഷ്ട്രീയ പാർട്ടികൾ കോടതി ഉത്തരവുകൾ നിരന്തരം ലംഘിക്കുന്നതായി സിം​ഗിൾ ബഞ്ച് കുറ്റപ്പെടുത്തി. കൊല്ലത്തു കൂടി വരുമ്പോൾ കണ്ണടച്ചു വരാൻ കഴിയില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകൾ നടപ്പാക്കാൻ സർക്കാർ ആരെയാണ് ഭയക്കുന്നതെന്നും കോടതി ചോദിച്ചു.

പ്രധാന രാഷ്ട്രീയ പാർട്ടികൾ എന്താണ് തെളിയിക്കാൻ ശ്രമിക്കുന്നത്. നിയമത്തിനു മുകളിലാണ് തങ്ങൾ എന്നാണ് പ്രധാന രാഷ്ട്രീയ പാർട്ടികൾ കരുതുന്നത്. ആ വിശ്വാസത്തിനു സർക്കാർ കുട പിടിക്കുകയാണ്. നിയമവിരുദ്ധമായി ഫ്ലക്സുകളും കൊടി തോരണങ്ങളും നിരന്തരം ഉയരുകയാണ്. സർക്കാരുമായി ബന്ധമുള്ള വിഭാ​ഗങ്ങളാണ് ഇതിനു പിന്നിലെന്നു വിമർശനമുണ്ട്. സർക്കാരിന്റെ ഉത്തരവുകൾ സർക്കാർ പോലും നടപ്പാക്കുന്നില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു.

നിരത്തിൽ നിറയെ ബോർ​ഡുകൾ ഉള്ളതല്ല നിങ്ങൾ പറയുന്ന നവകേരളം. ടൺ കണക്കിനു ബോർഡുകൾ മാറ്റുന്നു അതിൽ കൂടുതൽ ബോർഡുകൾ വയ്ക്കുന്നു. ഇതിലൂടെ കേരളം കൂടുതൽ മലിനമാകുന്നുവെന്നും കോടതി രൂക്ഷമായി പ്രതികരിച്ചിരുന്നു.

താനൂരിൽ നിന്നു കാണാതായ പ്ലസ് ടു വിദ്യാർഥിനികളെ കണ്ടെത്തി

താനൂരിൽ നിന്നു കാണാതായ പ്ലസ് ടു വിദ്യാർഥിനികളെ കണ്ടെത്തി

മലപ്പുറം: താനൂരിൽ നിന്നു ബുധനാഴ്ച കാണാതായ പ്ലസ് ടു വിദ്യാർഥിനികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ ലോണാവാല സ്റ്റേഷനിലനിൽ നിന്നാണ് റെയിൽവേ പൊലീസ് ഉദ്യോ​ഗസ്ഥർ പെൺകുട്ടികളെ കണ്ടെത്തിയത്. ചെന്നൈ- എ​ഗ്മോർ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു ഇരുവരും. കേരള പൊലീസ് കൈമാറിയ ഫോട്ടോയിൽ നിന്നാണ് റെയിൽവേ ഉദ്യോ​ഗസ്ഥർ കുട്ടികളെ തിരിച്ചറിഞ്ഞത്.

കുട്ടികൾ സുരക്ഷിതരാണെന്നും പുനെ ആർപിഎഫ് ഓഫീസിലേക്ക് ഇരുവരേയും കൊണ്ടു പോയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കുട്ടികളും സന്തോഷത്തിലാണ്. വീട്ടിലേക്ക് എത്തിയാൽ ബന്ധുക്കൾ വഴക്കു പറയുമോ എന്ന ഭയത്തിലാണെന്നും ഇരുവരുമായി ഫോണിൽ സംസാരിച്ച താനൂർ ഡിവൈഎസ്പി പറഞ്ഞു.

നേരത്തെ കുട്ടികളെ കാണാനില്ലെന്നു പരാതി ലഭിച്ചതിനു പിന്നാലെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. അതിനിടെയാണ് കുട്ടികൾ മുംബൈയിലെ പൻവേലിൽ എത്തിയതായി പൊലീസ് ഔദ്യോ​ഗികമായി സ്ഥിരീകരിച്ചത്. എടവണ്ണ സ്വദേശിയായ യുവാവിനൊപ്പം ഇരുവരും മുംബൈയിൽ എത്തിയെന്നാണ് പൊലീസ് നൽകിയ വിവരം. പെൺകുട്ടികൾ പൻവേലിലെ ബ്യൂട്ടി പാർലറിൽ എത്തി മുടി ട്രിം ചെയ്യുന്നതിന്റെ വിഡിയോ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മുംബൈ പൊലീസിന്റെ സഹായത്തോടെ കുട്ടികളെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

പെൺകുട്ടികളെ കാണാതാകുന്നതിനു മുൻപ് എടവണ്ണ സ്വദേശിയായ യുവാവിന്റെ നമ്പറിൽ നിന്നു കട്ടികളുടെ ഫോണിലേക്ക് കോളുകൾ വന്നതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് മുംബൈയിൽ എത്തിയത്. ഇയാളുടെ ടവർ ലൊക്കേഷൻ മുംബൈയിലാണെന്നു പൊലീസ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇയാളുടെ എടവണ്ണയിലുള്ള വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. ഇയാൾ മുംബൈയിലേക്ക് പോയതായി ഇതോടെ സ്ഥിരീകരിച്ചു.

താനൂരിൽ നിന്നു തിരൂരിലെത്തിയ പെൺകുട്ടികൾ അവിടെ നിന്നു ട്രെയിൻ മാർ​ഗം ആദ്യം കോഴിക്കോട്ടും പിന്നീട് അവിടെ നിന്നു യുവാവിനൊപ്പം മുംബൈയിലേക്കും പോയെന്നാണ് പൊലീസ് പറയുന്നത്. ഇൻസ്റ്റ​ഗ്രാം വഴിയാണ് പെൺകുട്ടികൾ യുവാവിനെ പരിചയപ്പെട്ടത് എന്നാണ് പൊലീസ് നൽകുന്ന സൂചന.

താനൂർ ദേവധാർ ​ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനികളാണ് ഇരുവരും. ഇവരെ ഇന്നലെ മുതലാണ് കാണാതായത്. ബുധനാഴ്ച പരീക്ഷയ്ക്കായി വീട്ടിൽ നിന്നു സ്കൂളിലേക്ക് പോയ ഇരുവരേയും പിന്നീട് കാണാതാവുകയായിരുന്നു. ഇരുവരും പരീക്ഷയ്ക്ക് ഹാജരാകാതിരുന്ന വിവരം അധ്യാപകർ വീട്ടുകാരെ അറിയിച്ചു. തുടർന്നാണ് താനൂർ പൊലീസ് പരാതി നൽകിയത്.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പെൺകുട്ടികളുടെ മൊബൈൽ ഫോൺ അവസാനമായി ഓണായതെന്നു പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള പെൺകുട്ടികളുടെ സിസിടിവി ദൃശ്യങ്ങളും ഇരുവരും കോഴിക്കോട് എത്തിയതിന്റെ ടവർ ലൊക്കേഷൻ വിവരങ്ങളും പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു.

വെഞ്ഞാറമൂട് കൂട്ടക്കൊല; തെളിവെടുപ്പിന് കൊണ്ടു പോകാനിരിക്കെ പ്രതി അഫാൻ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണു

വെഞ്ഞാറമൂട് കൂട്ടക്കൊല; തെളിവെടുപ്പിന് കൊണ്ടു പോകാനിരിക്കെ പ്രതി അഫാൻ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണു. ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രക്ത സമ്മർദ്ദത്തിലെ വ്യതിയാനമാണ് കുഴഞ്ഞു വീഴാൻ കാരണമെന്നു കണ്ടെത്തി. കല്ലറയിലെ പ്രാഥമിക ആരോ​ഗ്യ കേന്ദ്രത്തിലെത്തിച്ച ഇയാളെ പരിശോധനയ്ക്കു ശേഷം കാര്യമായ മറ്റു പ്രശ്നങ്ങളിലെന്നു കണ്ടെത്തി. പിന്നാലെ ഇയാളെ പൊലീസ് സ്റ്റേഷനിൽ തിരിച്ചെത്തിച്ചു.

കസേരയിൽ ഇരിക്കുകയായിരുന്ന അഫാൻ പെട്ടെന്നു കുഴഞ്ഞു വീഴുകയായിരുന്നു. അഫാൻ മനഃപൂർവം ചെയ്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. കസ്റ്റഡിയിൽ വാങ്ങിയ അഫാനുമായി തെളിവെടുപ്പിനു പോകാനിരിക്കെ ഇന്ന് ആറരയോടെയാണ് സംഭവം.

ആദ്യം കൊലപ്പെടുത്തിയ ഉമ്മൂമ സൽമാ ബീവിയുടെ വീട്ടിലേക്കാണ് തെളിവെടുപ്പിനായി ആദ്യം എത്തിക്കാൻ തീരുമാനിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിലായിരുന്ന ഇയാളെ ഇന്നലെയാണ് മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. സ്റ്റേഷനിലെത്തി മൊഴിയെടുത്തപ്പോവും അഫാൻ ആദ്യം നൽകിയ മൊഴിയിൽ ഉറച്ചു നിൽക്കുകയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസിനോടു പറഞ്ഞത്.