ചെങ്കൊടി ഉയര്‍ന്നു; സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കം

ചെങ്കൊടി ഉയര്‍ന്നു; സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കം

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി. പ്രതിനിധി സമ്മേളനം നടക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ ( സി കേശവന്‍ സ്മാരക ടൗണ്‍ഹാള്‍) കേന്ദ്രക്കമ്മിറ്റി അംഗം എ കെ ബാലന്‍ പതാക ഉയര്‍ത്തി. ചെറുത്തുനില്‍പ്പിന്റെയും പ്രതീക്ഷയുടെയും പ്രതീകമാണ് ചെങ്കൊടിയെന്ന് എ കെ ബാലൻ പറഞ്ഞു. ഈ ചെങ്കൊടി ഇല്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു ലോകത്തിന്റെ സ്ഥിതി. ഇന്ത്യയുടെ സ്ഥിതി. കേരളത്തിന്റെ സ്ഥിതി. അങ്ങനെ പരിശോധിക്കുമ്പോഴാണ് ചെങ്കൊടിയുടെ പ്രസക്തി അനുദിനം ബോധ്യമാവുന്നത്. ഈ കൊടി താഴ്ത്തിക്കെട്ടാന്‍ ആരെയും അനുവദിച്ചുകൂടാ. അത്രക്ക് മഹത്തരമാണ് ഈ കൊടിയുടെ പ്രസക്തി. എ കെ ബാലൻ പറഞ്ഞു.

വര്‍ഗസമൂഹം ഉടലെടുത്ത നാള്‍മുതല്‍ ചൂഷണത്തിനെതിരേ സമരം ചെയ്ത, ചൂഷിതരുടെ ചോരയില്‍ കുതിര്‍ന്നാണ് ഈ കൊടിയുടെ നിറം ചുവപ്പായത്. എന്നും ബാലൻ കൂട്ടിച്ചേർത്തു. പ്രതിനിധി സമ്മേളനം സിപിഎം പി ബി അംഗവും കേന്ദ്രക്കമ്മിറ്റി കോര്‍ഡിനേറ്ററുമായ പ്രകാശ് കാരാട്ട് പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സിപിഎം ഘടകം കരുത്തുറ്റതാണ്. ഹിന്ദുത്വ-കോർപ്പറേറ്റ് ശക്തികൾക്കെതിരെ പ്രവർത്തിക്കുന്ന രാജ്യത്തെ ശക്തിയാണ് കേരള സിപിഎം. രാജ്യത്തെ ഏക ഇടതുഭരണം മാതൃകയാണ് എന്നും പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു.

ഉച്ചയ്ക്കു ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി. ഗോവിന്ദന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. റിപ്പോര്‍ട്ട് അവതരണത്തിന് ശേഷം നവകേരളത്തിനുള്ള പുതുവഴികള്‍ എന്ന നയരേഖ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും. സാധാരണ ഗതിയില്‍ ഉദ്ഘാടനത്തിന് ശേഷം പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയാണ് നടക്കാറുള്ളത്. ഇത്തവണ മുഖ്യമന്ത്രിയുടെ നയരേഖ അവതരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചകള്‍ നാളെയും മറ്റന്നാളുമായി തുടരും. ഓരോ ജില്ലയിലെയും പങ്കെടുക്കുന്ന പ്രതിനിധികളുടെ അംഗബലം അടിസ്ഥാനമാക്കിയാകും ചര്‍ച്ചയ്ക്കുള്ള സമയം അനുവദിക്കുക. മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയിന്മേലും സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ചയുണ്ടാകും. സംസ്ഥാന സമ്മേളനത്തിൽ 530 പ്രതിനിധികള്‍ പങ്കെടുക്കും. 486 പ്രതിനിധികളും അതിഥികളും നിരീക്ഷകരുമായി 44 പേരുമാണ് പങ്കെടുക്കുന്നത്. ആകെയുള്ള പ്രതിനിധികളില്‍ 75 പേര്‍ വനിതകളാണ്.

പിബി അംഗങ്ങളായ പിണറായി വിജയന്‍, എം എ ബേബി, ബി വി രാഘവലു, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, അശോക് ധാവ്ലെ, എ വിജയരാഘവന്‍, എം വി ഗോവിന്ദന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഞായര്‍ ഉച്ചയ്ക്കാണ് പ്രതിനിധി സമ്മേളനം സമാപിക്കുക. സമ്മേളനത്തില്‍ പുതിയ സംസ്ഥാന കമ്മിറ്റി, സംസ്ഥാന സെക്രട്ടറി തുടങ്ങിയവ തെരഞ്ഞെടുക്കും. ഇതിനുശേഷം ചുവപ്പുസേനാമാര്‍ച്ചും ബഹുജനറാലിയും പൊതു സമ്മേളനവും നടക്കും.

പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായി; പൊലീസ് തെരച്ചിൽ തുടരുന്നു

പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായി; പൊലീസ് തെരച്ചിൽ തുടരുന്നു

മലപ്പുറം: താനൂരിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദാർത്ഥികളായ അശ്വതി, ഫാത്തിമ ഷഹദ എന്നീ വിദ്യാർത്ഥികളെയാണ് കാണാതായത്. ഇന്നലെ പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥികൾ സ്‌കൂളിലെത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായെന്നാണ് വിവരം. ഇരുവരും ഇന്നലെ പരീക്ഷ എഴുതിയിരുന്നില്ല.

വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവിലയില്‍ ഇടിവ്

വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവിലയില്‍ ഇടിവ്. 360 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,160 രൂപയായി. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. 8020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ദിവസങ്ങള്‍ക്കകം ആയിരം രൂപ ഇടിഞ്ഞ ശേഷം കഴിഞ്ഞ രണ്ടുദിവസം കൊണ്ട് സ്വര്‍ണവില പഴയ നിലയിലേക്ക് തിരിച്ചുകയറിയിരുന്നു. തുടര്‍ന്നാണ് ഇന്ന് വില ഇടിഞ്ഞത്.

ഫെബ്രുവരി 25ന് കുറിച്ച പുതിയ ഉയരമായ 64,600 രൂപ മറികടന്ന് കുതിക്കുമെന്ന സൂചന നല്‍കിയാണ് കഴിഞ്ഞ രണ്ടു ദിവസം സ്വര്‍ണവില ഉയര്‍ന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. നിലവിലെ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില 65,000 തൊടുമോ എന്ന ആകാംക്ഷയിലാണ് നിക്ഷേപകര്‍.

തീരദേശ വീടുകളില്‍ വെള്ളക്കെട്ട് ഒഴിവാക്കുക ലക്ഷ്യം; വേമ്പനാട്ട് കായലില്‍ ഡ്രെഡ്ജിങ് നടത്തും

തീരദേശ വീടുകളില്‍ വെള്ളക്കെട്ട് ഒഴിവാക്കുക ലക്ഷ്യം; വേമ്പനാട്ട് കായലില്‍ ഡ്രെഡ്ജിങ് നടത്തും

കൊച്ചി: കൊച്ചിയില്‍ വേമ്പനാട്ട് കായലിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അനുഭവിക്കുന്ന രൂക്ഷമായ വെള്ളക്കെട്ടില്‍ പരിഹാരം കാണാന്‍ വ്യവസായ മന്ത്രി പി രാജീവ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനം. കായിന്റെ അടിത്തട്ടില്‍ അടിഞ്ഞുകൂടിയ എക്കലും ചെളിയും നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി വിളിച്ചു ചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തില്‍ തീരുമാനമായി. കായല്‍ക്കരയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ നേരിടുന്ന ദുരിത സാഹചര്യങ്ങള്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ നടപ്പിലാക്കാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനമായി. ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അതാത് പഞ്ചായത്തുകളില്‍ നിന്ന് ഫണ്ടുകളുടെ ലഭ്യത ഉറപ്പാക്കും.

കായലില്‍ ചെളിയും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനായി ഡ്രെഡ്ജിങ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് മന്ത്രി കൊച്ചി തുറമുഖ അതോറിറ്റിയുമായി ചര്‍ച്ച നടത്തും. വെള്ളക്കെട്ടുള്ള മേഖലകളില്‍ ഡ്രെഡ്ജിങ് ഉടന്‍ ആരംഭിക്കാന്‍ തുറമുഖ അധികൃതരോട് സര്‍ക്കാര്‍ ആവശ്യപ്പെടും. ഡ്രെഡ്ജ് ചെയ്ത മണല്‍ പദ്ധതികള്‍ക്കായി ഉപയോഗിക്കുന്നതില്‍ ദേശിയ പാത അതോറിറ്റി(എന്‍എച്ച്എഐ) യുമായി ചര്‍ച്ച നടത്തും. ചെല്ലാനത്ത് ഒരു കൃത്രിമ ബീച്ച് നിര്‍മ്മിക്കുന്നതിന് മണല്‍ ഉപയോഗിക്കാനുള്ള സാധ്യതയും പരിശോധിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി വെള്ളക്കെട്ട് ഉണ്ടാകുന്നത് ചൂണ്ടിക്കാണിച്ച് കേന്ദ്ര സഹായം തേടാനും യോഗം തീരുമാനിച്ചു.

വേമ്പനാട് കായലില്‍ നിന്ന് വെള്ളം കയറുന്നത് തടയുന്നതിന് 5 കോടി രൂപ അനുവദിക്കാനും ചീപ്പ് ചാല്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി നിര്‍ദ്ദേശങ്ങള്‍ 10 ദിവസത്തിനുള്ളില്‍ ദുരന്ത നിവാരണ അതോറിറ്റിക്ക് സമര്‍പ്പിക്കാനും മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. വെള്ളക്കെട്ടിന്റെ ആഘാതം ലഘൂകരിക്കുന്നതിന് ദുരന്ത നിവാരണ അതോറിറ്റി, മത്സ്യബന്ധനം, ജലസേചനം, തദ്ദേശ സ്വയംഭരണം, ഗോശ്രീ ദ്വീപ് വികസന അതോറിറ്റി, ജല അതോറിറ്റി എന്നീ വകുപ്പുകളുടെ പ്രവര്‍ത്തനം ജില്ലാ ഭരണകൂടം ഏകോപിപ്പിക്കും.

വെള്ളക്കെട്ട് മൂലം നാശനഷ്ടങ്ങള്‍ സംഭവിച്ച നദീതീര നിവാസികളുടെ വീടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടികള്‍ സ്വീകരിക്കും. പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് തഹസില്‍ദാര്‍മാരെയും വില്ലേജ് ഓഫീസര്‍മാരെയും ചുമതലപ്പെടുത്തും. നദീതീര ആവാസവ്യവസ്ഥയെക്കുറിച്ച് ഹൈഡ്രോളിക് പഠനം നടത്താനുള്ള കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം പരിഗണിക്കാനും യോഗം തീരുമാനിച്ചു.

ഉപ്പുവെള്ളം കയറുന്നത് മൂലമുള്ള ജലസ്രോതസ്സുകളുടെ മലിനീകരണം കണക്കിലെടുത്ത് പ്രശ്‌ന ബാധിത തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാംപുകള്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ് പറഞ്ഞു. പുനര്‍ഗേഹം പദ്ധതിയില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി പരിഗണിക്കുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന് സമര്‍പ്പിക്കും.

4.85 കോടി രൂപയുടെ സംരക്ഷണ ഭിത്തിയും രണ്ട് ചീപ്പ് ചാലുകളും നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയെ മൂന്ന് പദ്ധതികളായി വിഭജിക്കുന്നതിനുള്ള നിര്‍ദ്ദേശം സമര്‍പ്പിച്ചതായി ജലസേചന വകുപ്പ് അറിയിച്ചു. ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ കെ ബാബു, കെ ജെ മാക്‌സി, ടി ജെ വിനോദ്, കെ എന്‍ ഉണ്ണികൃഷ്ണന്‍, കൊച്ചി മേയര്‍ എം അനില്‍കുമാര്‍, ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ ലൂക്കോസ് കുര്യാക്കോസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

‘എന്താ ചെയ്യണ്ടേത് എന്ന് അറിയില്ല, എത്ര നാളായി ഇങ്ങനെ നില്‍ക്കാന്‍ തുടങ്ങിയിട്ട്’; ഷൈനി സൂഹൃത്തിന് അയച്ച ശബ്ദസന്ദേശം പുറത്ത്

‘എന്താ ചെയ്യണ്ടേത് എന്ന് അറിയില്ല, എത്ര നാളായി ഇങ്ങനെ നില്‍ക്കാന്‍ തുടങ്ങിയിട്ട്’; ഷൈനി സൂഹൃത്തിന് അയച്ച ശബ്ദസന്ദേശം പുറത്ത്

കോട്ടയം: ഏറ്റുമാനൂരിന് സമീപം യുവതിയും കുട്ടികളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരായ ഓഡിയോ ക്ലിപ്പ് പുറത്ത്. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഷൈനി അടുത്ത സുഹൃത്തിന് അയച്ച സന്ദേശമാണ് പുറത്തുവന്നിട്ടുള്ളത്. വിവാഹമോചനത്തിന് ഭര്‍ത്താവ് നോബി ലൂക്കോസ് സമ്മതിക്കാത്തതിനെത്തുടര്‍ന്ന് കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് യുവതി ശബ്ദസന്ദേശത്തില്‍ സൂചിപ്പിക്കുന്നു.

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് നോബിയുമായി പിണങ്ങിയ ഷൈനി (43) മക്കളായ അലീന (11), ഇവാന (10) എന്നിവരോടൊപ്പം കഴിഞ്ഞ 9 മാസമായി പാറോലിക്കലിലെ സ്വന്തം വീട്ടിലായിരുന്നു താമസിച്ചു വന്നിരുന്നത്. പ്രശ്‌നങ്ങള്‍ നീണ്ടുപോകുന്നതല്ലാതെ, വിവാഹമോചനത്തിന് ഭര്‍ത്താവ് സഹകരിക്കുന്നില്ലെന്ന് ഷൈനി പറയുന്നു. ജോലി കണ്ടെത്താന്‍ സാധിക്കാത്തതിന്റെ പ്രശ്‌നങ്ങളും സന്ദേശത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

“നാട്ടിലെങ്ങും ഒരു ജോലിയും കിട്ടുന്നില്ല. ഞാന്‍ കുറെ തപ്പി. പിള്ളാരെ വല്ല ഹോസ്റ്റലിലും നിര്‍ത്തിയിട്ട് എവിടേലും ജോലി നോക്കണം. ഒരു വര്‍ഷം എക്‌സിപിരിയന്‍സ് ആയിട്ട് വേറെ എവിടേലും പോകണം. ഫെബ്രുവരി 17 ന് കോടതിയില്‍ വിളിച്ചിരുന്നു. അന്ന് പുള്ളി വന്നില്ല. പുള്ളി ഇപ്പോള്‍ നാട്ടില്‍ വന്നിട്ടുണ്ട്. ഈ ലെറ്റര്‍ പോലും അവര്‍ കൈപ്പറ്റുന്നില്ല, നാല് മാസമായി. എന്താ റീസണ്‍ എന്ന് എനിക്ക് അറിയില്ല. വക്കീല്‍ ഇനി ഏപ്രില്‍ 9നാണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്. എന്താ ചെയ്യണ്ടേത് എന്ന് എനിക്ക് അറിയില്ല. ഏതായാലും ഇതിങ്ങനെ നീണ്ട് പോവുകയാണ്. ഒരു തീരുമാനവും ആകുന്നില്ല, എത്ര നാളായി ഇങ്ങനെ നില്‍ക്കാന്‍ തുടങ്ങിയിട്ട്”. സന്ദേശത്തില്‍ ഷൈനി പറയുന്നു.

ഷൈനിയുടെയും മക്കളുടെയും മരണത്തില്‍ ഭര്‍ത്താവ് നോബി ലൂക്കോസിനെ ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നോബിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഷൈനിക്ക് വാട്‌സ്ആപ്പില്‍ ചില മെസേജുകള്‍ താന്‍ അയച്ചിരുന്നതായി ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ സന്ദേശത്തിന്റെ ഉള്ളടക്കം എന്താണെന്ന് വ്യക്തമായിട്ടില്ല.

ആരാധനാലയങ്ങളിലെ അന്നദാനം: ഭക്ഷ്യസുരക്ഷയ്ക്കായ് മാനദണ്ഡം പുറപ്പെടുവിച്ചു

ആരാധനാലയങ്ങളിലെ അന്നദാനം: ഭക്ഷ്യസുരക്ഷയ്ക്കായ് മാനദണ്ഡം പുറപ്പെടുവിച്ചു

ആരാധനാലയങ്ങ ളിൽ നേരിട്ടും വ്യക്തികൾ, സംഘടനകൾ മുഖേനയും അന്നദാനം നൽകുമ്പോൾ ഭക്ഷ്യസുരക്ഷാ ഉറപ്പാക്കുവാൻ, ഭക്ഷ്യസുരക്ഷാ വിഭാഗം മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു.

▪️ഭക്ഷണം പാകം ചെയ്യാൻ ശുദ്ധജലം ഉറപ്പാക്കണം, ജലസംഭരണി വൃത്തിയുള്ളതും ഭക്ഷണത്തിനുള്ള അസംസ്കൃത വസ്തുക്കൾ ഗുണനിലവാരമുള്ളതാകണം.

▪️ഭക്ഷണം കൈകാര്യം ചെയ്യുന്നവർ വ്യക്‌തി ശുചിത്വം പാലിക്കണം, പാകം ചെയ്യുന്ന ഭക്ഷണം രണ്ട് മണിക്കൂറിനകം വിതരണം ചെയ്‌തു തീർക്കണം, കുടിക്കാൻ തിളപ്പിച്ച വെള്ളം തന്നെ ഉപയോഗിക്കുക. ഒരുകാരണവശാലും പച്ചവെള്ളം അതിലേക്കുചേർക്കരുത്.
▪️അന്നദാനം നൽകുന്ന ആരാധനാലയങ്ങൾ, വ്യക്തികൾ, സംഘടനകൾ എന്നിവർ ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിനു അക്ഷയ കേന്ദ്രം വഴി 100 രൂപ ഫീസ്, ആധാർ കാർഡ്, ഫോട്ടോ എന്നിവയുമായി അപേക്ഷിക്കേണ്ടതാണ്.
▪️വഴിയോരങ്ങളിൽ വിൽപനയ്ക്കുവച്ചിരിക്കുന്ന ഐസ്ക്രീം, ശീതളപാനീയങ്ങൾ, മറ്റുബേക്കറി വസ്‌തുക്കൾ തുടങ്ങിയവ കൃത്യമായ ലേബൽ വിവരങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഇത്തരം ആവിശ്യങ്ങൾക്കായി വാങ്ങി ഉപയോഗിക്കാവൂ.