by Midhun HP News | Feb 14, 2025 | Latest News, കേരളം
കോഴിക്കോട്: മഹാകുംഭമേളയിലെ വൈറല്‍ താരം മോനി ഭോസ്‌ലെ എന്ന മൊണാലിസ കോഴിക്കോട് എത്തി. ചെമ്മണൂര്‍ ജ്വല്ലറിയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് മൊണാലിസ എത്തിയത്. സഹോദരനൊപ്പമാണ് മോനി എത്തിയത്. 15 ലക്ഷം രൂപയാണ് മോനി ഭോസ്‌ലെയെ കേരളത്തിലെത്തിക്കാനായി ബോബി ചെമ്മണൂര്‍ നല്‍കിയതെന്നാണ് വിവരം.
വാലന്റൈന്‍സ് ഡേ സമ്മാനമായി ബോബി ചെമ്മണൂര്‍ മോനി ഭോസ്‌ലെയുടെ കഴുത്തില്‍ സ്വര്‍ണമാല അണിയിച്ചു കൊടുത്തു. പതിനായിരം രൂപയ്ക്ക് കിട്ടുന്ന മാലയാണെന്നാണ് മൊണാലിസയ്ക്ക് മാല കൊടുത്തതിന് ശേഷം ബോബി പറഞ്ഞത്. കേരളത്തില്‍ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സിനിമയില്‍ അഭിയിക്കാന്‍ അവസരം കിട്ടിയെന്നും മൊണാലിസ പറഞ്ഞു.
by Midhun HP News | Feb 14, 2025 | Latest News, കേരളം
കൊച്ചി: വിജിലന്‍സിന്റെ ‘ഓപ്പറേഷന്‍ മിഡ്‌നൈറ്റില്‍’ കുടുങ്ങി എസ്‌ഐ ഉള്‍പ്പടെയുള്ള പൊലീസുകാര്‍. മണ്ണാര്‍ക്കാട് ഹൈവേ സ്‌ക്വാഡ് സംഘത്തില്‍ നിന്ന് കണക്കില്‍പ്പെടാത്ത 2850 രൂപയും പെരുമ്പാവൂരിലെ കണ്‍ട്രോള്‍ റൂം വാഹനത്തിലെ ഉദ്യോഗസ്ഥരില്‍ നിന്ന് രണ്ടായിരം രൂപയും പിടികൂടി. മദ്യലഹരിയിലായിരുന്ന മൂവാറ്റുപുഴ ഫ്‌ളൈയിങ് സ്‌ക്വാഡിലെ പൊലീസുകാരനും പിടിയിലായി.
പൊലീസുകാര്‍ കൈക്കൂലി വാങ്ങുന്നതായി വ്യാപകമായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്നലെ രാത്രി പരിശോധന നടത്തിയത്. എസ്പി എസ് ശശിധരന്റെ നേതൃത്വത്തില്‍ അഞ്ച് ഡിവൈഎസ്പിമാര്‍, 12 സിഐമാര്‍ കൂടാതെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരടക്കം 60അംഗ സംഘമാണ് 25 സ്ഥലങ്ങളിലായി പരിശോധന നടത്തിയത്. രാത്രികാല പരിശോധന നടത്തുന്ന ഫ്‌ളൈയിങ് സ്‌ക്വാഡ്, കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍, എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന.
മണ്ണാര്‍ക്കാട് ഹൈവേ സ്‌ക്വാഡ് സംഘത്തില്‍ നിന്ന് കണക്കില്‍പ്പെടാത്ത 2850 രൂപയും പെരുമ്പാവൂരില്‍ കണ്‍ട്രോള്‍ റൂം വാഹനത്തിലെ ഉദ്യോഗസ്ഥരില്‍ നിന്ന് രണ്ടായിരം രൂപയും പിടികൂടി. വിജിലന്‍സ് സ്‌ക്വാഡ് പിടികൂടിയതിന് പിന്നാലെ പണം എസ്‌ഐയും സംഘവും വാഹനത്തിന്റെ സീറ്റനടിയിലേക്ക് ഉപേക്ഷിക്കുകയായിരുന്നു. മൂവാറ്റുപുഴയില്‍ പരിശോധന നടത്തുമ്പോഴാണ് പൊലീസുകാരനെ മദ്യപിച്ച നിലയില്‍ കണ്ടെത്തിയത്.
ഹൈവേയില്‍ പരിശോധന നടത്തേണ്ട സംഘം ആളൊഴിഞ്ഞ റോഡില്‍ വിശ്രമിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഇന്നലത്തെ പരിശോധനയില്‍ എസ്‌ഐ ഉള്‍പ്പടെ ഒന്‍പത് പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് വിജിലന്‍സ് സ്‌ക്വാഡ് അറിയിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കര്‍ശനമായ പരിശോധന തുടരും. പിടിയിലായ പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
by Midhun HP News | Feb 14, 2025 | Latest News, കേരളം
പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയെ പേടിച്ച് മൊഴി നല്‍കാതെ നിര്‍ണായക സാക്ഷികള്‍. കൊലപാതകത്തിന് ശേഷം ചെന്താമര കൊടുവാളുമായി നില്‍ക്കുന്നതു കണ്ടെന്നു പറഞ്ഞ വീട്ടമ്മ ഒന്നും കണ്ടിട്ടില്ലെന്ന് പൊലീസില്‍ മൊഴി നല്‍കി. ചെന്താമര സുധാകരനെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് ആദ്യം പറഞ്ഞ നാട്ടുകാരനും അറിയില്ലെന്ന് പറഞ്ഞ് പിന്‍വാങ്ങുകയായിരുന്നു.
കൊലപാതക ദിവസം ചെന്താമര വീട്ടില്‍ ഉണ്ടായിരുന്നെന്ന് ആദ്യം പറഞ്ഞ രണ്ടുംപേരും പിന്നീട് കൂറുമാറി. എന്നാല്‍ ചെന്താമര കൊല്ലാന്‍ തീരുമാനിച്ചിരുന്ന അയല്‍വാസിയായ പുഷ്പ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ്. കൊലയ്ക്ക് ശേഷം ചെന്താമര ആയുധവുമായി നില്‍ക്കുന്നത് കണ്ടെന്ന കാര്യം പുഷ്പ പൊലീസിനോട് ആവര്‍ത്തിച്ചു. തന്റെ കുടുംബം തകരാന്‍ പ്രധാന കാരണക്കാരിലൊരാള്‍ പുഷ്പയാണെന്നും അവരെ വകവരുത്താന്‍ പറ്റാത്തത്തതില്‍ നിരാശയുണ്ടെന്നും ചെന്താമര മൊഴി നല്‍കിയിരുന്നു.
ജനുവരി 27ന് രാവിലെയാണ് അയല്‍വാസികളായ തിരുത്തമ്പാടം ബോയന്‍ നഗറില്‍ സുധാകരനേയും അമ്മ ലക്ഷ്മിയേയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 28ന് രാത്രി പോത്തുണ്ടിക്ക് സമീപം മാട്ടായിയിലെ വീടിന് സമീപത്തെ വയലില്‍ നിന്നാണ് ചെന്താമര പിടിയിലായത്. ശാസ്ത്രീയ തെളിവുകള്‍, കൊലക്കുപയോഗിച്ച ആയുധങ്ങള്‍, പ്രതിയുടെ വസ്ത്ര എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
2019ല്‍ അയല്‍വാസിയായ സജിതയെ കൊന്ന് ജയിലില്‍ പോയതായിരുന്നു ചെന്താമര. ഇപ്പോള്‍ കൊല്ലപ്പെട്ട സുധാകരന്‍ സജിതയുടെ ഭര്‍ത്താവാണ്. ജയിലിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങി ഇരട്ടക്കൊല നടത്തുകയായിരുന്നു.
ആദ്യം ആലത്തൂര്‍ ജയിലിലായിരുന്ന ചെന്താമരയെ സഹതടവുകാര്‍ സുരക്ഷ സംബന്ധിച്ച ആശങ്ക പറഞ്ഞതോടെ വിയ്യൂര്‍ ജയിലിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ഇനി പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നില്ലെന്നാണ് ചെന്താമര പറയുന്നത്. തന്നെ നൂറു വര്‍ഷമെങ്കിലും ജയിലിലടക്കൂവെന്നാണ് ചെന്താമര കോടതിയിലും പറഞ്ഞത്.
by Midhun HP News | Feb 14, 2025 | Latest News, കേരളം
തൊടുപുഴ: മൂന്നാറിൽ ജനവാസമേഖലയിൽ തുടരുന്ന കാട്ടുകൊമ്പൻ പടയപ്പയ്ക്ക് മദപ്പാട് സ്ഥിരീകരിച്ചു. ഇടതു ചെവിക്കു സമീപത്ത് മദപ്പാട് കണ്ടെത്തി. വനം വകുപ്പ് അധികൃതർ ആനയുടെ ചിത്രങ്ങൾ പകർത്തി വെറ്ററിനറി ഡോക്ടർക്കു നൽകിയിരുന്നു. ഡോക്ടറാണ് മദപ്പാട് സ്ഥിരീകരിച്ചത്.
ഏറെ നാളായി പടയപ്പ ഉൾക്കാട്ടിലേക്ക് പിൻവാങ്ങാതെ ജനവാസ മേഖലയിൽ തുടരുകയാണ്. വനം വകുപ്പിന്റെ ആർടിഒ സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്. ഇതിനു പുറമേ നിരീക്ഷണത്തിനു പ്രത്യേക വാച്ചർമാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 5 പേരടങ്ങുന്ന സംഘമാണ് ആനയെ നിരീക്ഷിക്കുന്നത്.
by Midhun HP News | Feb 14, 2025 | Latest News, കേരളം
കോട്ടയം: കോട്ടയം ഗാന്ധിനഗര്‍ നഴ്‌സിങ് കോളജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തില്‍ മൊഴിയെടുപ്പ് ഇന്നും തുടരും. കോളജിലെ ടീച്ചര്‍മാരുടെയും മറ്റ് വിദ്യാര്‍ത്ഥികളുടെയും മൊഴിയാണ് ഇന്ന് രേഖപ്പെടുത്തുക. ആവശ്യമെങ്കില്‍ മാത്രം പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കാനാണ് നിലവില്‍ പൊലീസിന്റെ തീരുമാനം.
ഗാന്ധിനഗര്‍ നഴ്‌സിങ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ സാമുവല്‍ ജോണ്‍, രാഹുല്‍ രാജ്, റിജില്‍, വിവേക്, ജീവ എന്നിവരാണ് കേസിലെ പ്രതികള്‍. റാഗിങ് നിരോധന നിയമപ്രകാരവും ബിഎന്‍എസ് 118, 308, 350 എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് പ്രതികള്‍ക്കെതിരെ നിലവില്‍ കേസെടുത്തിരിക്കുന്നത്. ആവശ്യമെങ്കില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലും പ്രതികള്‍ക്കെതിരെ ചുമത്തും. നഴ്‌സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ അതിക്രൂരമായ റാഗിങിനാണ് ഇരയായത്.
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കോമ്പസ് വെച്ച് ശരീരത്തില്‍ കുത്തി മുറിവേല്‍പ്പിക്കുന്നതും അതിന് ശേഷം മുറിവില്‍ ലോഷനൊഴിച്ച് വീണ്ടും വേദനിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിന് പുറമെ വിദ്യാര്‍ഥിയുടെ സ്വകാര്യ ഭാഗത്ത് ഡമ്പല്‍ വെയ്ക്കുന്നതും വീഡിയോയില്‍ കാണാം. വിദ്യാര്‍ഥി കരഞ്ഞ് അപേക്ഷിച്ചിട്ടും ഇവര്‍ പ്രവര്‍ത്തികള്‍ തുടരുന്നതായാണ് വീഡിയോ സൂചിപ്പിക്കുന്നത്.
ഫെബ്രുവരി 12ാം തീയതിയാണ് നഴ്‌സിംഗ് കോളജിലെ ഹോസ്റ്റലില്‍ നിന്ന് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ പ്രതികളെ ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെയും പ്രിന്‍സിപ്പലിന്റെയും പരാതിയിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
അതേ സമയം മനുഷ്യാവകാശ കമ്മീഷനും റാഗിങ് വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. വിഷയത്തില്‍ സ്വീകരിച്ച നടപടി എന്തെന്ന് 10 ദിവസത്തിനകം മറുപടി നല്‍കണമെന്നും നിര്‍ദേശമുണ്ട്. സഹ്യാദ്രി റൈറ്റ്‌സ് ഫോറം നല്‍കിയ പരാതിയിലായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.
by Midhun HP News | Feb 14, 2025 | Latest News, കേരളം
കൊച്ചി: കേരളത്തിന്റെ വ്യവസായ രംഗത്തുണ്ടാവുന്ന മാറ്റങ്ങളെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. 1991ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കു സംഭവിച്ചതിനു സമാനമായ മാറ്റങ്ങളാണ് കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ ശശി തരൂര്‍ പറയുന്നു. മാറുന്ന കേരളം: മുടന്തുന്ന ആനയില്‍നിന്ന് വഴങ്ങുന്ന കടുവയിലേക്ക് എന്നാണ് ലേഖനത്തിനു തലക്കെട്ട്.
2024ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ട്അപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി അധികമാണെന്ന് തരൂര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 18 മാസ കാലയളവില്‍ 170 കോടി ഡോളറാണ് കേരളത്തിന്റെ സ്റ്റാര്‍ട്ട് അപ്പ് ഇക്കോസിസ്റ്റത്തിന്റെ മൂല്യം. 2021 ജൂലൈ ഒന്നിനും 2023 ഡിസംബര്‍ 31നും ഇടയിലുള്ള കാലയളവില്‍ ആഗോളതലത്തിലുള്ള വളര്‍ച്ച 46 ശതമാനമെങ്കില്‍ കേരളത്തിലേത് അത് 254 ശതമാനമാണ്. 45 ലക്ഷം കമ്പനികളില്‍നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
കേരളത്തെക്കുറിച്ച് ഇതുവരെ കേട്ടതും കരുതിയതുമായ കാര്യങ്ങളില്‍നിന്നുള്ള സ്വാഗതാര്‍ഹമായ മാറ്റമാണ് ഇതെന്ന് തരൂര്‍ പറയുന്നു. ഒന്നോ രണ്ടോ വര്‍ഷം മുമ്പ് സിംഗപ്പൂരിലോ അമേരിക്കയിലോ ഒരു കമ്പനി തുടങ്ങാന്‍ മൂന്നു ദിവസമാണ് വേണ്ടിയിരുന്നതെങ്കില്‍ ഇന്ത്യയില്‍ അത് 114 ദിവസമാണെന്നാണ് പറയുന്നത്. കേരളത്തിലാണെങ്കില്‍ അത് 236 ദിവസവും. എന്നാല്‍ ഒന്നോ രണ്ടോ ആഴ്ച മുമ്പ് കേരളത്തില്‍ രണ്ടു മിനിറ്റു കൊണ്ട് കമ്പനി തുടങ്ങാനാവുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പ്രഖ്യാപിച്ച കാര്യം തരൂര്‍ ലേഖനത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.
അതിശയോക്തിയല്ലെങ്കില്‍ ഇതൊരു അതിശയകരമായ മാറ്റമാണ്. ഏകജാലകത്തിലൂടെ അനുമതികള്‍ ലഭിക്കുമെന്നു മാത്രമല്ല, അത് കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടു സംഭവിക്കുകയും ചെയ്യുന്നു. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സില്‍ കേരളം 29 സംസ്ഥാനങ്ങളില്‍ 28ാം സ്ഥാനത്ത് ആയിരുന്നതില്‍ നിന്ന് മുന്നിലെത്തിയിട്ടുണ്ട്. എഐ ഉള്‍പ്പെടെ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളില്‍ കേന്ദ്രീകരിക്കുന്ന പുതിയ വ്യവസായ നയം കേരളം നടപ്പാക്കി. ഇയര്‍ ഓഫ് എന്റര്‍പ്രൈസസ് ഉദ്യമത്തിലൂടെ 2,90,000 എംഎസ്എംഇകളാണ് സ്ഥാപിക്കപ്പെട്ടത്. ദൈവത്തിന്റെ സ്വന്തം നാട് ബിസിനസ്സിന്റെ കാര്യത്തില്‍ ചെകുത്താന്റെ കളിസ്ഥലമാണ് എന്നു ഞാന്‍ പറയാറുണ്ട്. അതില്‍ മാറ്റം വന്നെങ്കില്‍ അത് ആഘോഷിക്കേണ്ടതു തന്നെയാണ്- തരൂര്‍ പറയുന്നു.
കമ്യൂണിസ്റ്റുകാര്‍ നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനു കീഴിലാണല്ലോ ഈ മാറ്റമെല്ലാം നടക്കുന്നത് ചിലപ്പോള്‍ അതിശയമുയര്‍ത്തുന്ന കാര്യമായിരിക്കും. എന്നാല്‍ അതങ്ങനെയല്ല. വളര്‍ച്ചയുടെയും സമൃദ്ധിയുടെയും പാത ചെങ്കൊടിയിലും സമരങ്ങളിലുമല്ല, കാപിറ്റിലസിത്തിലും സംരംഭകത്വത്തിലുമെല്ലാമാണെന്ന് നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ കേരളത്തിലെ കമ്യൂണിസ്റ്റുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അധികാരത്തിലിരിക്കുമ്പോള്‍ മാത്രമായിരിക്കുമോ ഈ സമീപനം എന്നൊരു ആശങ്ക സ്വാഭാവികമാണ്. 2026ലെ തെരഞ്ഞെടുപ്പു തോറ്റാല്‍ അവര്‍ പഴയ വഴികളിലേക്കു തിരിച്ചു പോവുമോയെന്ന സംശയം പലര്‍ക്കുമുണ്ട്. അതങ്ങനെയാവില്ലെന്നാണ് തന്റെ പ്രതീക്ഷയെന്ന് തരൂര്‍ പറയുന്നു. സാമ്പത്തിക മാറ്റങ്ങളെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉള്‍ക്കൊള്ളുകയും സംസ്ഥാനത്തെ അതിന്റെ പരിതാവസ്ഥയില്‍നിന്നു കരകയറ്റുകയും വേണമെന്ന് തരൂര്‍ പറയുന്നു.
Recent Comments