പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോയ നാല് പേർ അറസ്റ്റിൽ

പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോയ നാല് പേർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയ സംഭവത്തിൽ നാല് പേര്‍ അറസ്റ്റിൽ. അശ്വിൻ ദേവ്, അഭിറാം, ശ്രീജിത്ത്, അഭിരാജ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ ഒരാളായ ശ്രീജിത്തിന്റെ പെൺ സുഹൃത്തുമായുള്ള അടുപ്പത്തെ തുടർന്നാണ് പത്താം ക്ലാസുകരനെ നാലം​ഗ സംഘം തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് പറയുന്നു.

ഇന്നലെ രാത്രി 7.45 ഓടെയായിരുന്നു വിദ്യാർഥിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കികൊണ്ട് ബലമായി കാറിൽ കയറ്റി കൊണ്ടു പോയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ആറ്റിങ്ങൽ ഭാ​ഗത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.കീഴാറ്റിങ്ങലിൽ റബർ തോട്ടത്തിൽ തടഞ്ഞുവെച്ചിരുന്ന പത്താം ക്ലാസുകാരനെ പിൻതുടർന്ന് എത്തിയ പൊലീസാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഘത്തിലെ രണ്ട് പേർ ഇന്നലെ തന്നെ പിടിയിലായിരുന്നു. തട്ടികൊണ്ട് പോകാന്‍ ഉപയോഗിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍, ബസുടമകളും വ്യാപാരികളും സഹകരിക്കില്ല

വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍, ബസുടമകളും വ്യാപാരികളും സഹകരിക്കില്ല

കല്‍പ്പറ്റ: കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ഇന്ന് ഹര്‍ത്താൽ. കര്‍ഷക സംഘടനയായ ഫാര്‍മേഴ്സ് റിലീഫ് ഫോറം (എഫ്ആര്‍എഫ്), തൃണമൂല്‍ കോണ്‍ഗ്രസ് എന്നി സംഘടനകള്‍ ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം ബസുടമകളും വ്യാപാരികളും ഹര്‍ത്താലുമായി സഹകരിക്കില്ല.

കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ട കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നുവെങ്കിലും ബസ് നിര്‍ത്തിവെച്ചു കൊണ്ടുള്ള ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രജ്ഞിത്ത് രാം മുരളീധരന്‍ അറിയിച്ചു. നികുതി അടക്കേണ്ട ഈ സമയത്ത് ബസ് നിര്‍ത്തി വെച്ച് കൊണ്ടുള്ള സമരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. ബസ് സര്‍വ്വീസ് നടത്താന്‍ എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. സര്‍വീസ് സുഗമമായി നടത്താന്‍ ജില്ലാ ഭരണകൂടം സൗകര്യം ഒരുക്കണമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ബസ് സര്‍വ്വീസ് നടത്താന്‍ എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. സര്‍വീസ് സുഗമമായി നടത്താന്‍ ജില്ലാ ഭരണകൂടം സൗകര്യം ഒരുക്കണമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അതേസമയം ഇന്ന് വനംവകുപ്പ് ഉന്നതതല യോഗം ചേരും. വനമേഖലകളിൽ പട്രോളിങ് ഊർജിതമാക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ ഉണ്ടാകും. നാട്ടുകാരും സന്നധപ്രവർത്തകരും ദൗത്യത്തിന്റെ ഭാ​ഗമാകും.

കോട്ടയം നഴ്സിങ് കോളജിലെ റാ​ഗിങ്ങിൽ 5 വിദ്യാർഥികൾക്ക് സസ്പെൻഷൻ

കോട്ടയം നഴ്സിങ് കോളജിലെ റാ​ഗിങ്ങിൽ 5 വിദ്യാർഥികൾക്ക് സസ്പെൻഷൻ

കോട്ടയം: കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നഴ്സിങ് കോളിൽ ജൂനിയർ വിദ്യാർഥികളെ ക്രൂരമായി റാ​ഗ് ചെയ്ത കേസിൽ 5 വിദ്യാർഥികൾക്ക് സസ്പെൻഷൻ. മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് നടപടി. ഒന്നാം വർഷ വിദ്യാർഥികളെ മൂന്ന് മാസത്തോളം അതിക്രൂരമായി റാഗ് ചെയ്തുവെന്നാണ് പരാതി. ആൻ്റി റാഗിങ് നിയമപ്രകാരം അന്വേഷണം നടത്തിയ ശേഷമാണ് കോളേജ് പ്രിൻസിപ്പാൾ നടപടി എടുത്തത്.

സംഭവത്തിൽ കോട്ടയം മൂന്നിലവ്‍ സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വിദ്യാർഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും കോമ്പസ് അടക്കമുള്ള ഉപകരണങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

വന്യമൃഗ ആക്രമണത്തിൽ ആസ്തികൾക്ക് നഷ്ടം സംഭവിച്ചാൽ പരമാവധി ഒരു ലക്ഷം രൂപ സഹായം

വന്യമൃഗ ആക്രമണത്തിൽ ആസ്തികൾക്ക് നഷ്ടം സംഭവിച്ചാൽ പരമാവധി ഒരു ലക്ഷം രൂപ സഹായം

മനുഷ്യ-വന്യജീവി സംഘർഷത്തിൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മറ്റി
അന്തിമരൂപം നൽകി. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

സംസ്ഥാനത്തെ വന്യമൃഗങ്ങളുടെ ആക്രമണത്തിൻ്റെ തീവ്രത കണക്കിലെടുത്ത്, 06.03.2024 ന് ചേർന്ന മന്ത്രിസഭാ യോഗം മനുഷ്യ വന്യജീവി സംഘർഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നു. 07.03.2024-ലെ GO(Ms) നമ്പർ 4/2024/DMD പ്രകാരം മനുഷ്യ വന്യജീവി സംഘർഷം ഒരു സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു. മനുഷ്യ മൃഗ സംഘട്ടനങ്ങൾ പ്രതിരോധിക്കുന്നത് ആസൂത്രണം ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനും പ്രതികരിക്കുന്നതിനും ലഘൂകരിക്കുന്നതിനുമായി ഉന്നത ഉദ്യോഗസ്ഥരുടെ സംസ്ഥാനതല സമിതിയും രൂപീകരിച്ചിട്ടുണ്ട്.

പാമ്പ് കടിയേറ്റുള്ള മരണം പുതുക്കിയ മാനദണ്ഡപ്രകാരം ലിസ്റ്റിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. പാമ്പ് കടിയേറ്റുള്ള മരണത്തിന് 4 ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് നൽകും. വന്യമൃഗ സംഘർഷത്തെ
പ്രതിരോധിക്കുന്നതിനിടയിൽ കിണറുകൾ/വളപ്പിലെ മതിൽ/വേലികൾ/ഉണക്കുന്ന അറകൾ/എംഎസ്എംഇ യൂണിറ്റുകൾ തുടങ്ങിയ ആസ്തികൾക്ക് നാശനഷ്ടം സംഭവിച്ചാൽ പരമാവധി ഒരു ലക്ഷം രൂപ എസ്. ഡി. ആർ. എഫിൽ നിന്ന് അനുവദിക്കാനും തീരുമാനിച്ചു.

വനം വകുപ്പിൽ സംസ്ഥാന തലത്തിലും ഡിവിഷൻ തലത്തിലും കൺട്രോൾ റൂമുകൾ സ്ഥാപിക്കും. ഇതിനായി 3 കോടി 72 ലക്ഷം രൂപക്കുള്ള നിർദ്ദേശം അംഗീകരിച്ചു. ഇത് ഒറ്റത്തവണ ഗ്രാൻ്റാണ്. സംസ്ഥാന വനം എമർജൻസി ഓപ്പറേഷൻ സെൻ്റർ, ഡിവിഷണൽ വനം എമർജൻസി ഓപ്പറേഷൻ സെൻ്റർ എന്നിവയുടെ പ്രവർത്തനച്ചെലവും വാർഷിക പരിപാലനച്ചെലവും വനംവകുപ്പ് വഹിക്കും.

‘ലാലേട്ടന്റെ ആ ചിരി മതിയല്ലോ’! വൈറലായി മോഹൻലാലിന്റെ പുതിയ ലുക്ക്

‘ലാലേട്ടന്റെ ആ ചിരി മതിയല്ലോ’! വൈറലായി മോഹൻലാലിന്റെ പുതിയ ലുക്ക്

മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് ഹൃദയപൂർവം. ഇന്നലെ ചിത്രത്തിന്റെ പൂജയും നടന്നിരുന്നു. ഇതിന്റെ വിഡിയോകളും ഫോട്ടോകളുമൊക്കെ സോഷ്യൽ മീ‍ഡിയയിൽ ട്രെൻഡിങ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. പൂജ ചടങ്ങിലെത്തിയ മോഹൻലാലിന്റെ ലുക്കാണ് ആരാധകരുടെ കണ്ണിലുടക്കിയത്. വെള്ള ഷർട്ടും ധരിച്ച് ട്രിം ചെയ്ത താടിയും മുഖത്ത് ഒരു കണ്ണടയുമായി മോഹൻലാൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആരാധകർ അത് ആവേശമാക്കി.

ചടങ്ങിൽ ഉടനീളം മോഹൻലാലിന്റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി ആരാധകർ ആഘോഷമാക്കുകയാണ്. മോഹൻലാലിന്റെ ആ പുഞ്ചിരി തങ്ങൾക്ക് ഏറെ ആവേശം നൽകുന്ന കാര്യമാണെന്ന് പലരും സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ‘നാടോടിക്കാറ്റിലും വരവേൽപ്പിലുമെല്ലാം കണ്ട ലാലേട്ടന്റെ ചിരി വീണ്ടും കാണാൻ കഴിഞ്ഞു’ എന്നാണ് ചിലർ കുറിച്ചത്. ‘ഒരു ചിരി കൊണ്ട് സോഷ്യൽ മീഡിയയിൽ ഇളക്കിമറിച്ച്’ എന്നും ചിലർ കുറിച്ചിട്ടുണ്ട്.

പത്ത് വർഷങ്ങൾക്കിപ്പുറം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവം. 2015 ല്‍ പുറത്തെത്തിയ ‘എന്നും എപ്പോഴും’ ആണ് ഈ കൂട്ടുകെട്ടിലെ അവസാന ചിത്രം. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ സിനിമ കൂടിയാണ് ഹൃദയപൂര്‍വം. മാളവിക മോഹനനാണ് സിനിമയിലെ നായിക. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്.

അനന്തുവിന്റെ അക്കൗണ്ട് സത്യസന്ധവും സുതാര്യവും; എല്ലാം ഡയറിയിലുണ്ട്: ലാലി വിന്‍സെന്റ്

അനന്തുവിന്റെ അക്കൗണ്ട് സത്യസന്ധവും സുതാര്യവും; എല്ലാം ഡയറിയിലുണ്ട്: ലാലി വിന്‍സെന്റ്

കൊച്ചി: പാതിവില തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് പ്രതി അനന്തു കൃഷ്ണന്റെ പേഴ്‌സണല്‍ ഡയറിയില്‍ എല്ലാ വിവരങ്ങളും ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവും അനന്തുവിന്റെ നിയമോപദേശകയുമായ ലാലി വിന്‍സെന്റ്. മൂവാറ്റുപുഴയിലെ കേസ് വ്യാജമാണ്. ഏഴരക്കോടിയെന്ന കണക്ക് എങ്ങനെ വന്നുവെന്നും പണം നല്‍കിയവരെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അനന്തു കൃഷ്ണന്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ലാലി വിന്‍സെന്റ് പറഞ്ഞു.

കേസില്‍ അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മൂവാറ്റുപഴ ജ്യൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മാറ്റിവച്ചു. 71 ലക്ഷം രൂപ പരാതിക്കാര്‍ക്ക് നല്‍കിയിരുന്നതായും നിലവില്‍ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസില്‍ ആരോപണം നേരിടുന്ന ലാലി വിന്‍സെന്റാണ് കോടതിയില്‍ ഹാജരായത്.

‘അനന്തുവിന്റെ അക്കൗണ്ടിലേക്ക് പൈസയിട്ടുവെന്ന് യാതൊരു തെളിവുമില്ലാതെ കളവായി പറഞ്ഞ ഒരു എഫ്‌ഐആര്‍ ആണ് ഇത്. പൊലീസ് എടുത്ത കേസില്‍ വലിയ വലിയ അനാസ്ഥകളുണ്ട്. പ്രമീളയും റെജിയും പറയുന്ന സൊസൈറ്റിയുടെ കണക്ക് നോക്കുമ്പോള്‍ അവര്‍ക്ക് ആകെ തിരിച്ചുകൊടുക്കാനുള്ളത് 55 ലക്ഷം മാത്രമാണ്. ഏഴരക്കോടിയുടെ കണക്ക് എവിടെ നിന്നാണ് വന്നതെന്ന് അവര്‍ തന്നെ തെളിയിക്കേണ്ടി വരും. അനന്തുകൃഷ്ണന്റെ അക്കൗണ്ട് വളരെ സുതാര്യവും സത്യസന്ധവുമാണ്. കിട്ടിയ പണത്തില്‍ നിന്ന് ബിസിനസ് ചെയ്തതിന്റെ കണക്ക് ഉണ്ട്’ ലാലി വിന്‍സെന്റ് പറഞ്ഞു

‘അനന്തുകൃഷ്ണന്‍ പുറത്തിറങ്ങിയാല്‍ സിഎസ്ആര്‍ ഫണ്ടിന്റെ കാര്യത്തിലും എന്‍ജിഒ പ്രൊജക്ടറ്റിന്റെ കാര്യത്തിലും വലിയ കമ്പനികളുമായി ബന്ധപ്പെട്ട് സിഎസ്ആര്‍ ഫണ്ട് കൊണ്ടുവരാന്‍ ശ്രമിക്കും. അയാള്‍ ഇത് നന്നായി പഠിച്ചിട്ടുണ്ട്. സിഎസ്ആര്‍ ഫണ്ടിനെ കുറിച്ച് നന്നായി അറിയാവുന്ന ഒരാള്‍ അനന്തുവാണ്. റെജി എന്ന വ്യക്തിക്ക് എങ്ങനെയാണ് ഏഴരക്കോടി ജനറേറ്റ് ചെയ്ത് ഇടാന്‍ സാധിക്കുക. അനന്തുകൃഷ്ണന്‍ എന്നയാളുടെ പേഴ്‌സണല്‍ അക്കൗണ്ടില്‍ ഒരുരൂപ പോലും റെജി ഇട്ടിട്ടില്ല. ആരും ഇട്ടിട്ടില്ല’ ലാലി വിന്‍സെന്റ് പറഞ്ഞു.