by Midhun HP News | Feb 4, 2025 | Latest News, കേരളം
കൊച്ചി: കടലിൽ തിരയിൽപ്പെട്ട മാതാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 14കാരന് ദാരുണാന്ത്യം. പള്ളുരുത്തി സ്വദേശി ഹർഷാദിന്റെ മകൻ ഷാഹിദാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറരയോടെ കണ്ണമാലി പുത്തൻതോട് ബീച്ചിൽ കുടുംബത്തോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ഷാഹിദ്.
മാതാവ് ഷാഹിന തിരയിൽപ്പെടുന്നതു കണ്ടു രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷാഹിദിനെ കാണാതായത്. കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് ഷാഹിനയെ രക്ഷപ്പെടുത്തിയെങ്കിലും മകനെ കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാരും അഗ്നി രക്ഷാസേനയും മുങ്ങൽ വിദഗ്ധരും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാവിലെ മത്സ്യത്തൊഴിലാളികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കബറടക്കം നടത്തി.
by Midhun HP News | Feb 4, 2025 | Latest News, കേരളം
പത്തനംതിട്ട: തിരുവല്ലയ്ക്ക് സമീപം അച്ചൻകോവിലാറിൽ ചങ്ങാടം മറിഞ്ഞ് യുവാവ് മരിച്ചു. പുളിക്കീഴ് ഉപദേശിക്കടവ് പാലത്തിനു സമീപമാണ് അപകടം. വളഞ്ഞവട്ടം കിഴക്കേവീട്ടിൽ മോഹനൻ പിള്ളയുടെ മകൻ രതീഷ് കുമാർ (രമേശ് 26) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് അപകടമുണ്ടായത്.
തിരുവല്ലയിൽ നിന്നു എത്തിയ അഗ്നിരക്ഷാ സേനയിലെ മങ്ങൾ വിദഗ്ധർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിട്ടിയത്. രാത്രി എട്ട് മണിയോടെ പരുമല ഭാഗത്തു നിന്നാണ് മൃതദേഹം കിട്ടിയത്.
സുഹൃത്തുക്കളായ സന്ദീപ്, റോഷൻ, അജിത്ത് എന്നിവരും ചങ്ങാടത്തിലുണ്ടായിരുന്നു. മൂന്ന് പേരും നീന്തി രക്ഷപ്പെട്ടു. പത്ര വിതരണം ചെയ്യുന്ന ജോലിയാണ് രമേശിന്. ഉഷയാണ് മാതാവ്. സഹോദരി: രേഷ്മ.
by Midhun HP News | Feb 4, 2025 | Latest News, കേരളം
പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസില്‍ പ്രതി ചെന്താമരയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കൊലപാതകം നടന്ന പോത്തുണ്ടിയിലും ചെന്താമരയുടെ വീട്ടിലുമെത്തിച്ചുമാണ് തെളിവെടുപ്പ് നടത്തുന്നത്. ജനരോഷം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പ്രദേശത്ത് ഒരുക്കുന്നത്. പോത്തുണ്ടിയിൽ മാത്രം നൂറോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നാണ് സൂചന.
നേരത്തെ പ്രതിയുടെ സുരക്ഷ കണക്കിലെടുത്ത് ആലത്തൂരിലെ ജയിലില്‍ നിന്ന് വീയൂരിലെ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ മാസം 27നാണ് അയല്‍വാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടികൊലപ്പെടുത്തുന്നത്. സുധാകരന്റെ ഭാര്യ സജിതയെ കൊന്ന കേസില്‍ ജയിലില്‍ നിന്ന് ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങിയാണ് വീണ്ടും രണ്ട് കൊലപാതകങ്ങളും നടത്തിയത്.
രണ്ട് ദിവസത്തേക്കാണ് പൊലീസ് ചെന്താമരയെ കസ്റ്റഡിയില്‍ ആവശ്യപ്പെടിരിക്കുന്നത്. ഇന്നും നാളെയുമായി തെളിവെടുപ്പ് പൂർത്തിയാക്കാനാണ് പൊലീസ് തീരുമാനം. ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയാണെന്നാണ് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നത്. പദ്ധതി കൃത്യമായി നടപ്പാക്കിയതിന്‍റെ സന്തോഷത്തിലാണ് പ്രതി. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കൊല നടത്തുന്നതിന് കൊടുവാള്‍ വാങ്ങിയിരുന്നു. മുൻവൈരാഗ്യം വെച്ച് ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണ്. ചെന്താമര പുറത്തിറങ്ങിയാൽ ഒരു പ്രദേശത്തിന് മുഴുവൻ ഭീഷണിയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
by Midhun HP News | Feb 3, 2025 | Latest News, കേരളം
ശബരിഎക്‌സ്പ്രസില്‍ ബോഗി മാറി കയറിയ വയോധികന് ടിടിഇയുടെ മര്‍ദ്ദനം. 70 വയസ്സുള്ള വയോധികനെ ട്രയിനില്‍ ടിടിഇ വലിച്ചിഴക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു. സ്ലീപ്പര്‍ ടിക്കറ്റായിരുന്നു വയോധികന്‍ എടുത്തിരുന്നത്. എന്നാല്‍ സ്ലീപ്പര്‍ ക്ലാസ്സ് രണ്ട് ബോഗികളില്‍ മാത്രം അനുവദിക്കുകയൊള്ളൂവെന്നായിരുന്നു ടിടിഇയുടെ വാദം.
ഇന്ന് രാവിലെ മാവേലിക്കരയില്‍ നിന്ന് കയറിയ വയോധികന് ചങ്ങനാശ്ശേരിയില്‍ വെച്ച് മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ ഇടപെട്ടതോടെ ടിടിഇ പിന്തിരിഞ്ഞു. എസ് വിനോദ് എന്നു പേരുള്ള ടിടിഇ ആണ് മര്‍ദ്ദനം നടത്തിയത്.
വയോധികന്റെ ഷര്‍ട്ടില്‍ ടിടിഇ കയറിപിടിക്കുകയും ബോഗിയുടെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തു. ശേഷം മുഖത്തടിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് യാത്രക്കാര്‍ ഇടപ്പെട്ടതോടെ ടിടിഇ ചങ്ങനാശ്ശേരി സ്റ്റേഷനില്‍ ഇറങ്ങി രക്ഷപ്പെടുകയായിരുന്നു.
by Midhun HP News | Feb 3, 2025 | Latest News, കേരളം
കൊച്ചി: പെരുമ്പാവൂരിനടുത്ത് വേങ്ങൂരിലെ കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍. കോട്ടയം പാറമ്പുഴ സ്വദേശിനി അനീറ്റ ബിനോയിയെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാജഗിരി വിശ്വജ്യോതി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ മൂന്നാംവര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയാണ്. മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
ഇന്ന് രാവിലെയാണ് സംഭവം. കുട്ടിയുടെ കൈയില്‍ അടക്കം മുറിവുണ്ട്. ഇന്നലെയാണ് അനീറ്റ കോട്ടയെത്ത വീട്ടില്‍ നിന്നു മടങ്ങിയെത്തിയത്. ഇന്നലെ അവധിയായതിനാല്‍ മുറിയിലുള്ള മറ്റു കുട്ടികള്‍ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ വിദേശത്താണ്.
മാതാപിതാക്കളോട് ക്ഷമ ചോദിച്ചുകൊണ്ടുള്ളതാണ് ആത്മഹത്യ കുറിപ്പ്. ആത്മഹത്യാ കുറിപ്പിലെ കാര്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആത്മഹത്യാ കുറിപ്പ് വ്യക്തമല്ലെന്നും അന്വേഷണം നടത്തിവരികയാണെന്നുമാണ് പൊലീസ് പറയുന്നത്. മരണകാരണം വ്യക്തമായിട്ടില്ല. എന്താണ് മരണത്തിലേക്ക് നയിച്ചത് എന്നതടക്കമുള്ള വിവരങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുമെന്നാണ് പൊലീസ് പറയുന്നത്.
by Midhun HP News | Feb 3, 2025 | Latest News, കേരളം
കൊച്ചി: മുനമ്പത്ത് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ അധികാരമുണ്ടോയെന്ന് സര്‍ക്കാരിനോട് വീണ്ടും ഹൈക്കോടതി. വഖഫ് വസ്തുവായി പ്രഖ്യാപിച്ചു കഴിഞ്ഞ ഭൂമിയില്‍, ട്രൈബ്യൂണലിന് മുന്നില്‍ തീരുമാനത്തിനായി ഇരിക്കവെ, എങ്ങനെയാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ കഴിയുക എന്നതാണ് ചോദ്യം. സര്‍ക്കാരിന് അതിന് അധികാരമുണ്ടോയെന്നും കോടതി ചോദിച്ചു.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ജുഡീഷ്യല്‍ കമ്മീഷന് കണ്ടെത്താനാകുമോ?. ടേം ഓഫ് റഫറന്‍സ് എവിടെ?. കുടിയിറക്കല്‍ ഭീഷണി നേരിടുന്ന ആളുകള്‍ കൈവശം വച്ചിരിക്കുന്ന രേഖകളുടെ നിയമപരമായ സാധുത എന്താണ് എന്നും കോടതി ചോദിച്ചു. മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ കേരള വഖഫ് സംരക്ഷണ വേദിയുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്.
ജുഡീഷ്യറി അന്വേഷണ കമ്മീഷനെ സ്റ്റേ ചെയ്യണണെന്നാണ് ഹര്‍ജിയിലെ ആവശ്യം. കോടതിയാല്‍ തീര്‍പ്പാക്കപ്പെട്ട വിഷയത്തില്‍ കമ്മീഷന് ഇടപെടാന്‍ കഴിയില്ലെന്ന് കേരള വഖഫ് സംരക്ഷണ വേദിയുടെ അഭിഭാഷകന്‍ വാദിച്ചു. 2019 ല്‍ വഖഫ് ബോര്‍ഡ്, ഭൂമി വഖഫ് സ്വത്തായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. തീര്‍പ്പാക്കപ്പെട്ട സ്വത്തവകാശം വീണ്ടും തുറക്കാന്‍ കഴിയില്ല. കോടതികള്‍ വഖഫ് ആയി പ്രഖ്യാപിച്ച ഭൂമിയില്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
സർക്കാർ നിയോഗിച്ചത് അന്വേഷണ കമ്മീഷന്‍ അല്ലെന്നും, വസ്തുതാ പരിശോധന കമ്മീഷനാണെന്നും അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണ കുറുപ്പ് കോടതിയെ അറിയിച്ചു. അതിന് ജുഡീഷ്യല്‍ അധികാരങ്ങളില്ല. മുനമ്പം ഭൂമിയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് മുന്നിലെത്തിക്കുകയാണ് ലക്ഷ്യം. ഫറൂഖ് കോളജിനോട് സ്വത്ത് വഖഫ് ആയി രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ അത് രജിസ്റ്റര്‍ ചെയ്തിട്ടില്ല. വഖഫ് സ്വത്തായി വഖഫ് ബോര്‍ഡ് സ്വമേധയാ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു എന്നും അഡ്വക്കേറ്റ് ജനറൽ പറഞ്ഞു.
മുനമ്പത്തെ ജനങ്ങള്‍ക്ക് ഭൂമി ഉടമസ്ഥതയ്ക്ക് മതിയായ രേഖകളുണ്ട്. നിയമപരമായ രേഖകളുള്ളവരുടെ അവകാശം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വഖഫ് സ്വത്താണെന്ന കണ്ടെത്തലും ഒരു വസ്തുതയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അത് പരിശോധിക്കാന്‍ ഇപ്പോള്‍ ഒരു അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാരിന് കഴിയുമോയെന്ന ചോദ്യം നിലനില്‍ക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. കൈയ്യേറ്റക്കാരെ സഹായിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമെന്ന് വഖഫ് സംരക്ഷണ വേദി കുറ്റപ്പെടുത്തി.
Recent Comments