റേഷന്‍ സമരം പിന്‍വലിച്ചു; ഇന്നുതന്നെ കടകള്‍ തുറക്കും, നാളെ മുതല്‍ സാധാരണ നിലയില്‍

റേഷന്‍ സമരം പിന്‍വലിച്ചു; ഇന്നുതന്നെ കടകള്‍ തുറക്കും, നാളെ മുതല്‍ സാധാരണ നിലയില്‍

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി റേഷന്‍ വ്യാപാരികള്‍ നടത്തിയ റേഷന്‍ സമരം പിന്‍വലിച്ചു. ഭക്ഷ്യമന്ത്രി ജി ആര്‍ അനിലുമായി സമരസമിതി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അഞ്ച് സംഘടനകളും സമരം പൂര്‍ണമായി പിന്‍വലിച്ചെന്ന് മന്ത്രി ജി ആര്‍ അനില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നുതന്നെ പരമാവധി റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. നാളെ മുതല്‍ സാധാരണനിലയില്‍ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

കമ്മീഷന്‍ വര്‍ധന അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റേഷന്‍ വ്യാപാരികള്‍ ഇന്നുമുതല്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. തുടര്‍ന്ന് ഉച്ചക്കഴിഞ്ഞ് മന്ത്രി ജി ആര്‍ അനിലുമായി സമരസമിതി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. ഓരോ മാസത്തെയും കമ്മീഷന്‍ അടുത്തമാസം പത്തിനും പതിനഞ്ചിനും ഇടയില്‍ നല്‍കണമെന്നതായിരുന്നു ഒരു പ്രധാന ആവശ്യം.

ധനവകുപ്പുമായി ആലോചിച്ച് കമ്മീഷന്‍ സമയത്ത് നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ഉറപ്പുനല്‍കി. കമ്മീഷന്‍ സമയത്ത് നല്‍കാന്‍ കഴിയാതിരുന്നത് സാങ്കേതികം മാത്രമായിരുന്നു. ഇത് പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കി. കൂടാതെ കമ്മീഷന്‍ വര്‍ധന സംബന്ധിച്ച് മാര്‍ച്ച് മുതല്‍ ചര്‍ച്ച തുടങ്ങുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കാന്‍ സമരസമിതി തീരുമാനിക്കുകയായിരുന്നുവെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.

സിം പ്രവര്‍ത്തനരഹിതമാകാതിരിക്കാൻ ഇനി 20 രൂപ മാത്രം മതി

സിം പ്രവര്‍ത്തനരഹിതമാകാതിരിക്കാൻ ഇനി 20 രൂപ മാത്രം മതി

മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ആശ്വാസവുമായി ടെലികോം റെഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ. ദീര്‍ഘകാലമായി ഉപയോഗിക്കാതിരിക്കുന്ന പ്രീപെയ്ഡ് സിം കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളില്‍ ട്രായ് വ്യക്തത വരുത്തി.

മിനിമം ബാലന്‍സുണ്ടെങ്കില്‍ സിം പ്രവര്‍ത്തനരഹിതമാക്കുന്നത് തടയുന്നത് സംബന്ധിച്ച നിയന്ത്രണം ട്രായ് മുന്നോട്ടുവച്ചിട്ട് പത്തുവര്‍ഷത്തില്‍ കൂടുതലായിട്ടുണ്ട്. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ആയ 20 രൂപ നിലനിര്‍ത്തി സിം ഉപയോക്താക്കള്‍ക്ക് സിം സജീവമായി നിര്‍ത്താന്‍ സാധിക്കും. നേരത്തേ സിം സജീവമായി നിലനിര്‍ത്തുന്നതിനായി ഒരു നിശ്ചിത തുകയ്ക്ക്(ഏകദേശം 199 രൂപ) ഉപയോക്താക്കള്‍ സിം റീച്ചാര്‍ജ് ചെയ്യേണ്ടതുണ്ടായിരുന്നു. എന്നാല്‍ ഈ നിയമം അത്തരത്തില്‍ തുടര്‍ച്ചയായി റീച്ചാര്‍ജ് ചെയ്യേണ്ടതിന്റെ ആവശ്യകതയില്ലെന്ന് വ്യക്തമാക്കുന്നതാണ്.

▪️എന്താണ് ട്രായുടെ 20 രൂപ നിയമം..?

നിങ്ങള്‍ സിം കാര്‍ഡ് 90 ദിവസത്തേക്ക് കോള്‍, മെസേജ്, ഡേറ്റ, മറ്റു ആവശ്യങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കുന്നില്ലെങ്കില്‍ സിം പ്രവര്‍ത്തന രഹിതമാകും.
എന്നിരുന്നാലും നിങ്ങളുടെ അക്കൗണ്ടില്‍ 20 രൂപയില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ 90 ദിവസത്തിന് ശേഷം ഈ 20 രൂപ നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് സ്വയമേവ കുറയ്ക്കുകയും സിം അടുത്ത 30 ദിവസത്തേക്ക് കൂടി പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യും.
നിങ്ങളുടെ ഫോണില്‍ 20 രൂപയുടെ ബാലന്‍സ് ഉള്ളിടത്തോളം കാലം ഇത് തുടര്‍ന്നുപോകും.
നിങ്ങളുടെ ബാലന്‍സ് 20ല്‍ കുറയുന്നതോടെ സിം സ്വാഭാവികമായി പ്രവര്‍ത്തനരഹിതമാകുകയും ചെയ്യും. അഥവാ പ്രവര്‍ത്തനരഹിതമാവുകയാണെങ്കില്‍ 15 ദിവസങ്ങള്‍ക്കുള്ളില്‍ 20 രൂപ റീച്ചാര്‍ജ് ചെയ്തുകൊണ്ട് വീണ്ടും സിം പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സാധിക്കും.

ഔദ്യോഗിക ആവശ്യത്തിനും വ്യക്തിഗത ആവശ്യത്തിനും രണ്ടു മൊബൈല്‍ നമ്പറുകള്‍ ഉപയോഗിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ നിയന്ത്രണം വളരെയധികം പ്രയോജനം ചെയ്യും. ഇത് പ്രീപെയ്ഡ് കണക്ഷനുകള്‍ക്ക് മാത്രമാണ് ബാധകമാവുക.

വർക്കല മണ്ഡലത്തിലെ വിവിധ റോഡുകൾ നവീകരിക്കുന്നതിനായി 6 കോടി 29 ലക്ഷം രൂപ അനുവദിച്ചതായി എംഎൽഎ വി. ജോയ്

വർക്കല മണ്ഡലത്തിലെ വിവിധ റോഡുകൾ നവീകരിക്കുന്നതിനായി 6 കോടി 29 ലക്ഷം രൂപ അനുവദിച്ചതായി എംഎൽഎ വി. ജോയ്

വർക്കല മണ്ഡലത്തിലെ വിവിധ റോഡുകൾ നവീകരിക്കുന്നതിനായി
6 കോടി 29 ലക്ഷം രൂപ അനുവദിച്ചു.
ടെൻഡർ നടപടികൾ വേഗത്തിലാക്കി പ്രസ്തുത നിർമ്മാണ പ്രവർത്തികൾ അതിവേഗം പൂർത്തിയാക്കുമെന്ന് വർക്കല എംഎൽഎ വി ജോയ്.

തെങ്ങറ വെട്ടൂർ എച്ച്.എസ് റോഡ് 35 ലക്ഷം

വർക്കല (ബോർണിയമുക്ക് വിളകുളം റോഡ്) 45 ലക്ഷം

ഇടവ കളരിയില്‍ക്ഷേത്രം കുമ്പിയം റോഡ്- 20 ലക്ഷം

ചെമ്മരുതി തോക്കാട് പുളിവിളാകം-15 ലക്ഷം

ഇലകമണ്‍ കരവാരം ഏറത്ത്കിഴക്കേപ്പുറം റോഡ്(വാർഡ്5) 40 ലക്ഷം

നാവായിക്കുളം മരുതിക്കുന്ന് മാടങ്കാവ് മുകല്ലപ്പുറം പോങ്ങാട് റോഡ് 30ലക്ഷം

പള്ളിക്കൽ പേയ്ക്കാവ് നാഗരുകാവ് റോഡ് പളളിക്കല്‍- 35 ലക്ഷം

മടവൂർ നന്‍മ്പാംകോണം മുട്ടുകോണം വേട്ടക്കാട്ടുകോണം റോഡ് 20 ലക്ഷം

ഈഞ്ചവിളറോഡ് വെട്ടൂർ 15 ലക്ഷം

വർക്കല പാറയില്‍ക്കാവ് വായനശാല ജംഗ്ഷന്‍ അമ്മന്‍നട പാറയില്‍ റോഡ് 40 ലക്ഷം

ഇടവ മാങ്കൂട്ടം വൈദ്യന്‍റമുക്ക് റോഡ് വാർഡ് 20 ലക്ഷം

പേയിരിക്കുംവിള ചാവരമ്പലം റോഡ് ചെമ്മരുതി 15 ലക്ഷം

ഇലകമണ്‍ മേലേവിള കെ.എന്‍.പി.റോഡ് 16 ലക്ഷം

നാവായികുളം ഊന്നന്‍പ്പാറ മേനപ്പാറ കുന്നത്തുപണ റോഡ് 25 ലക്ഷം

പള്ളിക്കൽ ആയിരവല്ലി മാരങ്ങോട് റോഡ് 45 ലക്ഷം

മടവൂർ ആനകുന്നം കുറിച്ചി ക്യാഷ്യൂ ഫാക്ടറി റോഡ് 15 ലക്ഷം

വെട്ടൂർ ചിറ്റിലക്കാട് ഒലിപ്പില്‍റോഡ് 25 ലക്ഷം

വർക്കല ക്യാമ്പഷ്ട് ആലിയിറക്കം മിനിഎസ്റ്റേറ്റ് റോഡ് 45 ലക്ഷം

ഇടവ വയലരികം മന്‍ഷാലയം റോഡ് 22 ലക്ഷം

ചെമ്മരുതി മുത്താന ഭൂതത്താന്‍ടാങ്ക് റോഡ് 19 ലക്ഷം

ഇലകമൺ കെടാകുളം പാറയില്‍ ഗബ്രിയല്‍ റോഡ് 17 ലക്ഷം

നാവായിക്കുളം കൊടുവേലിക്കോണം പാലവിളറോഡ്-നാവായികുളം 15 ലക്ഷം

പളളിക്കല്‍ എല്‍.പി.എസ് തോയിത്തല കൊടിയില്‍വിളയില്‍ വാതുക്കല്‍ റോഡ് 20ലക്ഷം

മടവൂർ ഗാർഡർ സ്റ്റേഷന്‍ വ്ലാവൂർകോണം ആനകുന്നം ഏലാ റോഡ് 20 ലക്ഷം

പുല്ലൂർമുക്ക് ഏറ്റൂർകോണം റോഡ് നാവായിക്കുളം 15 ലക്ഷം

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക തുളസി ഭാസ്‌കരന്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക തുളസി ഭാസ്‌കരന്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ദേശാഭിമാനിയുടെ ആദ്യ വനിതാ ന്യൂസ് എഡിറ്ററുമായ തുളസി ഭാസ്‌കരന്‍ (77) അന്തരിച്ചു. നെടുമങ്ങാട് സ്വദേശിയാണ്. തിരുവനന്തപുരം മാഞ്ഞാലിക്കുളം ധര്‍മ്മാലയം റോഡ് അക്ഷയയിലാണ് താമസം.

1984ല്‍ ദേശാഭിമാനി കൊച്ചി യൂണിറ്റില്‍ സബ്എഡിറ്റര്‍ ട്രെയിനിയായിട്ടാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 1989 മുതല്‍ തിരുവനന്തപുരത്ത് ‘സ്ത്രീ’ പ്രത്യേക പതിപ്പിന്റെ ചുമതലയിലും തുടര്‍ന്ന് തിരുവനന്തപുരം ന്യൂസ്എഡിറ്ററായും പ്രവര്‍ത്തിച്ചു. 2008 സെപ്തംബറില്‍ വിരമിച്ചു. ‘ഇ കെ നായനാരുടെ ഒളിവുകാല ഓര്‍മകള്‍’, സ്‌നേഹിച്ച് മതിയാവാതെ’ എന്നീ പുസ്തകങ്ങളും ഏഴ് വിവര്‍ത്തന ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി അംഗമാണ്.

സംസ്‌കാരം ചൊവ്വാഴ്ച രാവിലെ തൈക്കാട് ശാന്തികവാടത്തില്‍. എസ്എഫ്‌ഐയുടെ പ്രഥമ ദേശീയ പ്രസിഡന്റും ചിന്ത പബ്ലിഷേഴ്‌സ് മുന്‍ എഡിറ്ററും സിപിഎം നേതാവുമായ പരേതനായ സി ഭാസ്‌കരനാണ് ഭര്‍ത്താവ്. മക്കള്‍: മേജര്‍ ദിനേശ് ഭാസ്‌കര്‍( മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി), പരേതനായ മനേഷ് ഭാസ്‌കരന്‍. മരുമക്കള്‍: ശ്രീലേഖ ദിനേശ്, പൊന്നി മനേഷ്

നാലു വര്‍ഷത്തിനുള്ളില്‍ കോവിഡ് പോലെ മറ്റൊരു മഹാമാരി ഉണ്ടാകാം; സാധ്യത പ്രവചിച്ച് ബില്‍ ഗേറ്റ്‌സ്

നാലു വര്‍ഷത്തിനുള്ളില്‍ കോവിഡ് പോലെ മറ്റൊരു മഹാമാരി ഉണ്ടാകാം; സാധ്യത പ്രവചിച്ച് ബില്‍ ഗേറ്റ്‌സ്

ന്യൂയോര്‍ക്ക്: അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ കോവിഡ് പോലെ മറ്റൊരു പകര്‍ച്ചവ്യാധി ഉണ്ടാകുമെന്ന പ്രവചനവുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. മറ്റൊരു മഹാമാരി ഉണ്ടാവാനുള്ള സാധ്യത 10 മുതല്‍ 15 ശതമാനം വരെയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വാള്‍സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തിലാണ് ബില്‍ ഗേറ്റ്‌സിന്റെ പ്രവചനം.

‘അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ ഒരു സ്വാഭാവിക പകര്‍ച്ചവ്യാധി ഉണ്ടാകാനുള്ള സാധ്യത 10 നും 15 ശതമാനത്തിനും ഇടയിലാണ്. കഴിഞ്ഞ തവണത്തേക്കാള്‍ നമ്മള്‍ അതിനായി കൂടുതല്‍ തയ്യാറാണെന്ന് കരുതുന്നത് നന്നായിരിക്കും. പക്ഷേ ഇതുവരെ നമ്മള്‍ അങ്ങനെ ചെയ്തിട്ടില്ല.’ – ബില്‍ ഗേറ്റ്‌സ് പറഞ്ഞു.

‘മറ്റൊരു മഹാമാരിയെ നേരിടാന്‍ നമ്മള്‍ തയ്യാറെടുപ്പ് നടത്തിയിട്ടില്ല’- ആഗോള തയ്യാറെടുപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഗേറ്റ്‌സ് സംശയമില്ലാതെ പറഞ്ഞു. ലോകമെമ്പാടുമുള്ള ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള നിലവിലുള്ള ആശങ്കകളില്‍ നിന്നും കോവിഡ് മഹാമാരിയില്‍ നിന്ന് പഠിച്ച പാഠങ്ങളില്‍ നിന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

മഹാമാരിയെ നേരിടാനുള്ള തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി സ്ഥിരം ശബ്ദമാണ് ബില്‍ ഗേറ്റ്‌സ്. 2015ല്‍ ലോകം ഒരു മാരകമായ മഹാമാരിയെ നേരിടാന്‍ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കി. ഒരു ടെഡ് ടോക്കിലായിരുന്നു ബില്‍ ഗേറ്റ്‌സിന്റെ പ്രവചനം. കോവിഡ് മഹാമാരി സമയത്ത് ബില്‍ ഗേറ്റ്‌സിന്റെ പ്രവചനം ശരിയായിരുന്നു എന്നാണ് അനുഭവങ്ങള്‍ തെളിയിച്ചത്. തുടര്‍ന്ന്, ആഗോള ആരോഗ്യ പരിപാലനത്തിനായുള്ള സമഗ്രമായ ശുപാര്‍ശകള്‍ വാഗ്ദാനം ചെയത് 2022 ല്‍ അദ്ദേഹം ‘അടുത്ത മഹാമാരി എങ്ങനെ തടയാം’ എന്ന പേരില്‍ കൃതി രചിച്ചു.

നാലിടത്ത് വനിതകള്‍, ബിജെപി 27 ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു

നാലിടത്ത് വനിതകള്‍, ബിജെപി 27 ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു

തൃശൂര്‍: ബിജെപി 27 ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. നാലിടത്ത് വനിതകളാണ് അധ്യക്ഷ. കാസര്‍കോട് എം എല്‍ അശ്വിനി, മലപ്പുറത്ത് ദീപ പുഴയ്ക്കല്‍, കൊല്ലത്ത് രാജി സുബ്രഹ്മണ്യന്‍, തൃശൂര്‍ നോര്‍ത്തില്‍ നിവേദിത സുബ്രഹ്മണ്യന്‍ എന്നിവരാണ് ജില്ലാ അധ്യക്ഷ സ്ഥാനത്ത് എത്തിയിട്ടുള്ളതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അറിയിച്ചു.

തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ബിജെപി ജില്ലാ പ്രസിഡന്റുമാര്‍. ജസ്റ്റിന്‍ ജേക്കബിനെ തൃശൂര്‍ സിറ്റി ജില്ലാ പ്രസിഡന്റായി നിയമിച്ചു. ബിജെപി ഭാരവാഹിത്വത്തില്‍ സ്ത്രീപ്രാതിനിധ്യം കൂടിയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. 269 മണ്ഡലം പ്രസിഡന്റുമാരില്‍ 34 പേര്‍ വനിതകളാണ്. വേറെ ഏതുപാര്‍ട്ടിയില്‍ വനിതകള്‍ക്ക് ഇത്രയേറെ പ്രാതിനിധ്യമുണ്ടെന്ന് സുരേന്ദ്രന്‍ ചോദിച്ചു.

സിപിഎമ്മില്‍ ആകെ രണ്ട് വനിതാ ഏരിയാ കമ്മിറ്റി സെക്രട്ടറിമാര്‍ മാത്രമാണുള്ളത്. കോണ്‍ഗ്രസിന് എത്ര വനിതകള്‍ ബ്ലോക്ക് പ്രസിഡന്റുമാരുണ്ടെന്ന് പരിശോധിച്ചു നോക്കൂവെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിക്ക് ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും 14 മണ്ഡലം പ്രസിഡന്റുമാരുണ്ട്. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട 32 മണ്ഡലം പ്രസിഡന്റുമാരുണ്ട്. മറ്റു സമുദായങ്ങളിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നവരെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

പാലക്കാട് യുവനേതാവ് പ്രശാന്ത് ശിവനെ ജില്ലാ പ്രസിഡന്റാക്കാനുള്ള തീരുമാനത്തെയും ബിജെപി പ്രസിഡന്റ് ന്യായീകരിച്ചു. പാര്‍ട്ടിയില്‍ ഭാരവാഹിത്വത്തിന് കൂടിയ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ കുറഞ്ഞ പ്രായപരിധിയില്ല. എ കെ ആന്റണിക്ക് 32 വയസ്സില്‍ സംസ്ഥാന പ്രസിഡന്റ് ആകാമെങ്കില്‍, പ്രശാന്ത് ശിവന് 35 വയസ്സില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ആകുന്നതിന് എന്താണ് തടസ്സം. പ്രശാന്ത് ശിവനെ ജില്ലാ പ്രസിഡന്റ് ആക്കിയതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഒരു പ്രശ്‌നവുമില്ലെന്നും, ആരും രാജിവെക്കില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.