by Midhun HP News | Jan 26, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടില്‍ നിന്ന് ആശ്വാസമായി മഴ എത്തുന്നു. വ്യാഴാഴ്ച രണ്ടു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറില്‍ 64. 5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതിനിടെ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
by Midhun HP News | Jan 26, 2025 | Latest News, കേരളം
ആലുവ: ചാണകം ഉപയോഗിച്ച് നിർമ്മിക്കുന്ന ഇഷ്ടികക്ക് മലയാളികൾക്ക് പേറ്റന്റ്. ആലുവ സെൻറ് സേവ്യേഴ്സ് കോളജിലെ സുവോളജി വിഭാഗം അസിസ്റ്റൻറ് പ്രഫസർമാരായ ഡോ. എസ്. രേവതി, ഡോ. കെ. സീമ , മുൻ വിദ്യാർഥിനി മേഘ മരിയ ലാൽ എന്നിവരുടെ പ്രോജക്ടിനാണ് പേറ്റന്റ് ലഭിച്ചത്. കളിമണ്ണിന് പകരം ചാണകം അടിസ്ഥാനമാക്കി പ്രത്യേക കൂട്ട് ഉപയോഗിച്ചാണ് ഇക്കോ-മെഡി ബ്രിക്ക്സ് നിർമ്മിക്കുന്നത്.
പരമ്പരാഗത കളിമൺ ഇഷ്ടികകൾ ഉത്പാദിപ്പിക്കുമ്പോൾ ഉണ്ടാകുന്ന മലിനീകരണം ഒഴിവാക്കാനാകുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ചൂളയ്ക്ക് പകരം സൂര്യപ്രകാശത്തിലാണ് ചാണക ഇഷ്ടിക നിർമാണം നടക്കുക.
പകൽ സമയത്ത് ചൂട് ആഗിരണം ചെയ്ത് രാത്രി ചൂട് പുറത്ത് വിടുന്ന സാധാരണ ഇഷ്ടികയ്ക്ക് നേരേ വിപരീതമായാണ് പുതിയ ഇഷ്ടിക പ്രവർത്തിക്കുക. മേൽക്കൂര മറയ്ക്കാനും സീലിംഗ് ആവശ്യങ്ങൾക്കും മതിൽ അലങ്കാരങ്ങൾക്കും ടൈലുകൾക്ക് പകരമായുമൊക്കെ ഉപയോഗിക്കാം. ബിരുദപഠനത്തിനിടയിലെ മേഘയുടെ അവസാനവർഷ പ്രോജക്ടാണ് ഇക്കോ-മെഡി ബ്രിക്ക്സ് എന്ന ഈ ഇക്കോ ഇന്നൊവേറ്റീവ് ആശയത്തിലേക്ക് വഴിതുറന്നത്.
by Midhun HP News | Jan 26, 2025 | Latest News, കേരളം
കല്‍പ്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കടുവയെ നരഭോജിയായി പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ ആദ്യ തീരുമാനമാണെന്നും മന്ത്രി വ്യക്തമാക്കി. വന്യജീവി ആക്രമവുമായി ബന്ധപ്പെട്ട കലക്ടറേറ്റില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവതിയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ച് വെടിവെക്കാന്‍ ഉത്തരവ് നല്‍കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. വന്യജീവി ആക്രമവുമായി ബന്ധപ്പെട്ട കലക്ടറേറ്റില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പട്രോളിങിനിടെ വനം വകുപ്പ് ജീവനക്കാരനെ കടുവ ആക്രമിച്ച സാഹചര്യവും പരിഗണിച്ചാണ് നരഭോജി കടുവയെ അനുയോജ്യമായ സാഹചര്യത്തില്‍ വെടിവയ്ക്കാന്‍ ഉന്നതല യോഗത്തില്‍ തീരുമാനിച്ചത്.
ആക്രമകാരിയായ വന്യമൃഗത്തെ വെടിവെക്കാന്‍ ഉത്തരവ് ഇടുന്നത് കേരള ചരിത്രത്തിലെ ആദ്യ നടപടിയാണ്. വന്യജീവികളുടെ ആക്രമണത്തില്‍ മനുഷ്യനാശം സംഭവിക്കുന്ന നിരവധി സാഹചര്യങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. നിലവിലെ വന നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. വന നിയമങ്ങളും നിബന്ധനകളും മറികടക്കാനുള്ള സാധ്യതകള്‍ പരിശോധിക്കും.
ജനവാസ മേഖലകളില്‍ വന്യജീവികളുടെ സഞ്ചാരപാത നിരീക്ഷിക്കാന്‍ വനം- പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തും. ജനവാസ മേഖലയോട് ചേര്‍ന്നുള്ള വനമേഖലകളിലെ അടിക്കാടുകള്‍ വളര്‍ന്ന് നില്‍ക്കുന്നത് വന്യമൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കുന്നുണ്ട്. ഇത്തരം പ്രദേശങ്ങളിലെ അടിക്കാടുകള്‍ അടിയന്തരമായി വെട്ടിമാറ്റാന്‍ വനം വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്വകാര്യതോട്ടം മേഖലകളിലെ അടിക്കാടുകള്‍ തോട്ടം ഉടമകള്‍ വെട്ടണം. കാട് വെട്ടാത്ത ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വന്യമൃഗ ശല്യം കൂടുതലുള്ള ജനവാസ മേഖലകളിലും പ്രശ്ന സാധ്യതാ പ്രദേശങ്ങളിലും ഫെബ്രുവരി ഒന്നിനകം കൂടുതല്‍ എഐ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ആക്ഷന്‍ പ്ലാന്‍ നടപ്പാക്കിയിട്ടുണ്ട്. ഇത് അടിയന്തരമായി നടപ്പാക്കാന്‍ സിസിഎഫിനെ ചുമതലപ്പെടുത്തിയതായി വനംമന്ത്രി അറിയിച്ചു.
by Midhun HP News | Jan 26, 2025 | Latest News, കേരളം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ വികസനം ലക്ഷ്യമിട്ട് നടക്കുന്ന ആദ്യത്തെ രാജ്യാന്തര കോൺക്ലേവ് 28, 29 തിയതികളിൽ ഹയാത്ത് റീജൻസിയിൽ നടക്കും. 28 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന കോൺക്ലേവിൽ രണ്ട് ദിവസങ്ങളിലായി ഏഴ് വിഷയങ്ങളിൽ പ്രസന്‍റേഷനുകളും നാല് വിഷയങ്ങളിൽ പാനൽ ചർച്ചകളും മൂന്ന് ഫയർസൈഡ് ചാറ്റുകളും ആണ് പ്രധാനമായും നടക്കുന്നത്. ഉദ്ഘാടനസമ്മേളനത്തിൽ വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. തുറമുഖ മന്ത്രി വി.എൻ.വാസവൻ, ശശി തരൂർ എം.പി, അദാനി പോർട്ട് സ്‌പെഷ്യൽ എക്കണോമിക് സോൺ സിഇഒ പ്രണവ് ചൗധരി എന്നിവർ സംസാരിക്കും.
കെഎസ്‌ഐഡിസി ചെയർമാൻ സി.ബാലഗോപാൽ, വിസിൽ എംഡി ഡോ. ദിവ്യ എസ്. അയ്യർ, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ മിർ മുഹമ്മദ് അലി, കെഎസ്‌ഐഡിസി ഇഡി ആർ. ഹരികൃഷ്ണൻ, കിന്‍ഫ്ര എം.ഡി. സന്തോഷ് കോശി തോമസ്, കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള, എസ്‌ബിഐ സിജിഎം എ. ഭുവനേശ്വരി, ടിസിസിഐ പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻനായർ എന്നിവർ പങ്കെടുക്കും. കെഎസ്ഐഡിസി എംഡി എസ്. ഹരികിഷോർ, സ്വാഗതവും തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് നന്ദിയും പറയും.
28 ന് രാവിലെ 11ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് (വിഴിഞ്ഞവും കേരളത്തിന്റെ 2030ലേക്കുള്ള കാഴ്ചപ്പാടും), 11.40ന് തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് (സുസ്ഥിര വളർച്ച- വിസിലിന്റെ കാഴ്ചപ്പാട്), 12ന് അദാനി പോർട്‌സ് സെസ് സിഇഒ പ്രണവ് ചൗധരി (ഭാവിയിലേക്കുള്ള റോഡ്‌മാപ്പ്), 3.15ന് ജനീവ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയിലെ മൈക്കല്‍ അവേസ, ഗട്ടാനോ എസ്‌പോസിറ്റോ (ഭാവിയിലേക്കുള്ള വഴിതെളിക്കൽ), 3.45ന് ജിഐഐഎംഎസ് സിഇഒ എസ്.എസ്. ശ്രീജിത്ത് (കേരളത്തിലെ തൊഴിൽശക്തിയുടെ ഉപയോഗം), 4.15ന് സതേൺ എയർ കമാൻഡ് ലോജിസ്റ്റിക് മാനേജ്‌മെന്റ് ഓഫീസറും ഡെപ്യൂട്ടി കമാൻഡുമായ ഗ്രൂപ് ക്യാപ്റ്റൻ സുനിൽ രാജ് (മറൈൻ ലോജിസ്റ്റിക്‌സും എയർ ഫോഴ്‌സുമായുള്ള തന്ത്രപരമായ സംയോജനം), 5.40ന് കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള (കേരളത്തിലെ തീര സമ്പദ്‌വ്യവസ്ഥയുടെ ഭാവി) എന്നിവരാണ് പ്രസന്റേഷനുകൾ നടത്തുക.
28ന് 12.20ന് വിഴിഞ്ഞത്തിന്റെ ആഗോള ബിസിനസ് സാധ്യതകൾ സംബന്ധിച്ച പാനൽ ചർച്ചയിൽ ഇ.ടി. ഇൻഫ്രാ എഡിറ്റർ പി. മനോജ് മോഡറേറ്ററാകും. എംഎസ്‌സി ഇൻഡ്യ എംഡി ക്യാപ്റ്റൻ ദീപക് തിവാരി, അദാനി വിഴിഞ്ഞം പോര്‍ട്ട് സിഇഒ പ്രദീപ് ജയരാമന്‍, ഷിപ്പിംഗ് ആൻഡ് പോർട്‌സ് സെക്രട്ടറി ടി.കെ. രാമചന്ദ്രൻ, കോൺകോർ ഗ്രൂപ്പ് ജനറൽ മാനേജർ ജി. ഗായത്രി, കെറി ഇൻഡേവ് സിഒഒ ഡോ. വി.എസ്. ഹരി, വിസിൽ എംഡി ഡോ. ദിവ്യ എസ്. അയ്യർ എന്നിവർ പങ്കെടുക്കും.
4.30ന് എന്തുകൊണ്ട് വിഴിഞ്ഞം അടുത്ത ബിസിനസ് ലക്ഷ്യസ്ഥാനമാകണം എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ വിസിൽ സിഇഒ ശ്രീകുമാർ കെ. നായർ മോഡറേറ്ററാകും. സിന്തൈറ്റ് എംഡി ഡോ. വിജു ജേക്കബ്, എവിടി മക്കോർമിക് എംഡി സുഷമ ശ്രീകണ്ഠത്ത്, നയാര എനർജി ചെയർമാൻ പ്രസാദ് കെ. പണിക്കർ, പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, ആദിത്യ ബിർള ഗ്രൂപ്പ് സീനിയർ വൈസ് പ്രസിഡന്റ് ബി. ബിനോയ് എന്നിവർ പങ്കെടുക്കും.
29ന് രാവിലെ 9.30ന് ഷിപ്പിംഗ്, ലോജിസ്റ്റിക് മേഖലയിലെ പുതിയ വിതരണശൃംഖലകളുടെ സാധ്യതകളെപ്പറ്റിയുള്ള ചർച്ച ലെഷാകോ ഇൻഡ്യ എംഡി ടി.കെ.റാം നയിക്കും. സിഎംഎസിജിഎ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ക്യാപ്റ്റന്‍ സ്വാമിനാഥന്‍ രാജഗോപാലന്‍, മെഡ്‌ലോഗ് ട്രാൻസ്‌പോർട് ആൻഡ് ലൊജിസ്റ്റിക് ജനറൽ മാനേജർ വിജയ് കുമാർ, അബ്രാവോ ഗ്രൂപ്പിന്റെ ലെനി അബ്രാവോ, ഭവാനി ഗ്രൂപ്പിൽനിന്നുള്ള ജീക്ഷിത് ഷെട്ടി, കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ ഗുരുകരന്‍ സിംഗ് ബെയിന്‍സ്, കേരള ഷിപ്പിംഗ് ആന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എം.ഡി: ആര്‍. ഗിരിജ എന്നിവർ പങ്കെടുക്കും.
കേരളത്തെ ആഗോള സാമ്പത്തിക പവർഹൗസ് ആക്കി മാറ്റുന്നതിന്റെ സാധ്യതകൾ ചർച്ച ചെയ്യുന്ന 11.15നുള്ള സെഷൻ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ മിർ മുഹമ്മദ് അലി നയിക്കും. പരിസ്ഥിതി ഐടി വകുപ്പ് സെക്രട്ടറി രത്തൻ ഖേൽക്കർ, ഷറഫ് ഗ്രൂപ്പ് സിഇഒ ശ്യാം കപൂർ, അദാനി ഗ്രൂപ്പ് കണ്ടെയ്നര്‍ ഡിവിഷന്‍ മേധാവി ഹരികൃഷ്ണന്‍ സുന്ദരം, യുഎൻ ഗ്ലോബൽ കോംപാക്ട് നെറ്റ്‌വർക് എക്‌സിക്യൂട്ടീവ് ഡയറക്ടർ രത്‌നേഷ് ഝാ, കാനൂ ഇന്‍ഡ്യ ഡയറക്ടർ ക്യാപ്റ്റൻ അംരേഷ് കുമാർ ഝാ എന്നിവർ പങ്കെടുക്കും.
28ന് 2.30ന് അഡ്‌വന്‍ ഇന്റര്‍നാഷണല്‍ മേധാവി ഡി. ശിവകുമാര്‍ ഇ.ടി. ഇൻഫ്രാ എഡിറ്റർ പി. മനോജുമായും ആറു മണിക്ക് ശശി തരൂർ എം.പി വിസില്‍ എം.ഡി ദിവ്യ എസ്. അയ്യരുമായും സംവദിക്കും. 29ന് രാവിലെ 10.30ന് ഇൻഫോസിസ് സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ വ്യവസായ വകുപ്പ് സെക്രട്ടറി മിര്‍ മുഹമ്മദ് അലിയുമായും ഫയർസൈഡ് ചാറ്റിൽ സംസാരിക്കും.
29ന് 12.15ന് സമാപന സമ്മേളനത്തിൽ തുറമുഖ സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് എന്നിവർ കോൺക്ലേവിനെ വിലയിരുത്തി സംസാരിക്കും. പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് സ്വാഗതവും ടിസിസിഐ പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻനായർ നന്ദിയും പറയും.
by Midhun HP News | Jan 26, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത് കണ്ണൂരും കോട്ടയത്തുമാണ്.
ജാഗ്രതാ നിര്‍ദേശങ്ങള്‍:
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.
പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഛഞട ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ളാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.
മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയാന്‍ സഹായിക്കുക.
പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.
യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യില്‍ വെള്ളം കരുതുക.
നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കുക.
കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.
അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
by Midhun HP News | Jan 26, 2025 | Latest News, കേരളം
ബെംഗ്ലൂരു: പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. കെ എം ചെറിയാൻ അന്തരിച്ചു. ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 11.50-ഓടെ ആയിരുന്നു അന്ത്യം. ഒരു സുഹൃത്തിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഇന്നലെ ബംഗളുരുവിൽ എത്തിയതായിരുന്നു. ഇന്ത്യയിൽ ആദ്യമായി കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയത് മലയാളിയായ ഡോ. കെ എം ചെറിയാൻ ആണ്.
ഡോ. കെ.എം ചെറിയാൻ വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ സർജറിയിൽ ലക്ചററായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.1975-ൽ അദ്ദേഹം ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ കൊറോണറി ആർട്ടറി ബൈപാസ് സർജറി നടത്തി. ഹൃദയം- ശ്വാസകോശം മാറ്റിവയ്ക്കൽ, ആദ്യത്തെ പീഡിയാട്രിക് ട്രാൻസ്പ്ലാൻറ്, ആദ്യത്തെ ടിഎംആർ (ലേസർ ഹാർട്ട് സർജറി) എന്നിവ നടത്തിയത് അദ്ദേഹമാണ്. ലഖ്‌നൗവിലെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റി, ഡോ.എംജിആർ മെഡിക്കൽ യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി മെഡിക്കൽ യൂണിവേഴ്‌സിറ്റി എന്നിവയിൽ നിന്ന് ഓണററി ഡോക്ടർ ഓഫ് സയൻസ് ലഭിച്ചിട്ടുണ്ട്. 1991-ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു.
1990 മുതൽ 1993 വരെ രാഷ്ട്രപതിയുടെ ഓണററി സർജനായിരുന്നു. ഹാർവാർഡ് മെഡിക്കൽ സ്കൂൾ സംഘടിപ്പിച്ച ഒരു പാനലിലൂടെ 2005-ൽ അദ്ദേഹത്തിന് ഹാർവാർഡ് മെഡിക്കൽ എക്സലൻസ് അവാർഡ് ലഭിച്ചു. വേൾഡ് കോൺഗ്രസ് ഓഫ് തൊറാസിക് കാർഡിയാക് സർജൻ പ്രസിഡൻ്റാകുന്ന ആദ്യ ഇന്ത്യക്കാരനും ഇന്ത്യയിൽ നിന്നുള്ള അമേരിക്കൻ അസോസിയേഷൻ ഓഫ് തൊറാസിക് സർജറിയിലെ ആദ്യ അംഗവുമാണ്.
Recent Comments