വനിതാ കൂട്ടായ്മ ആറ്റിങ്ങലിൽ സമരജ്വാല സദസ്സ് സംഘടിപ്പിച്ചു

വനിതാ കൂട്ടായ്മ ആറ്റിങ്ങലിൽ സമരജ്വാല സദസ്സ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ: പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത-ശമ്പള പരിഷ്ക്കരണ കുടിശ്ശികകൾ പൂർണ്ണമായും അനുവദിക്കുക, ലീവ് സാറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, ‘മെഡിസെപ്പ്’ സർക്കാർ ഏറ്റെടുക്കുക, കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ജനുവരി 22ന് നടത്തുന്ന സൂചനാ പണിമുടക്കത്തിന് മുന്നോടിയായി സമരജ്വാല സദസ്സ് സംഘടിപ്പിച്ചു.

അധ്യാപക സർവീസ് സംഘടന സമരസമിതി വനിതാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന പരിപാടി ഡി.ബിജിന ഉദ്ഘാടനം ചെയ്തു. ആർ.ലത അധ്യക്ഷത വഹിച്ചു.
വനിതാ ജീവനക്കാർ മെഴുകുതിരി കത്തിച്ച് പെൻഷൻ സംരക്ഷണ ഐക്യദാർഢ്യ പ്രതിജ്ഞയെടുത്തു.
ആശ എൻഎസ്, കൗസു ടിആർ, ഷൈന. എസ്, സുബി സുരേന്ദ്രൻ, ശരണ്യ ഡി.എം, ഹർഷ എച്ച്, രഞ്ജിമ ആർ, കീർത്തന രാഖി, ഗായത്രി, പ്രദീപ്, കല പി, ആരതിമോഹൻ, ഷബ്ന ഷാജഹാൻ, ധന്യസുലഭ, പ്രീത പിഎസ്, അശ്വതി വിഎസ്, ആതിര എസ്എസ്, ലീന പിഎസ് തുടങ്ങിയവർ നേതൃത്വം നൽകി.

വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം; കൊച്ചിയില്‍ 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം; കൊച്ചിയില്‍ 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

നെടുമ്പാശേരി: വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം സ്വദേശികളായ ദമ്പതികളുടെ മകന്‍ ഫെസിന്‍ അഹമ്മദാണ് മരിച്ചത്.

ദോഹയില്‍ നിന്നും അമ്മയ്‌ക്കൊപ്പം കൊച്ചിയിലെത്തിയതാണ് ഫെസിന്‍. സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിമാനത്തില്‍ നിന്നും പ്രാഥമിക ചികിത്സ കുഞ്ഞിന് നല്‍കിയിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് പുലര്‍ച്ചെ ഗള്‍ഫ് എയര്‍ വിമാനത്തിലായിരുന്നു ദാരുണമായ സംഭവം നടന്നത്.

‘വാഹനാപകടത്തില്‍ മരിച്ച പുരോഹിതന്റെ ഇന്‍ഷുറന്‍സ് തുകയില്‍ രൂപതയ്ക്ക് അവകാശമില്ല’; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

‘വാഹനാപകടത്തില്‍ മരിച്ച പുരോഹിതന്റെ ഇന്‍ഷുറന്‍സ് തുകയില്‍ രൂപതയ്ക്ക് അവകാശമില്ല’; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: വാഹനാപകടത്തില്‍ മരിച്ച പുരോഹിതന്റെ ഇന്‍ഷുറന്‍സ് തുക കൈപ്പറ്റാന്‍ രൂപതനേതൃത്വത്തിന് നിയമപരമായ അവകാശമില്ലെന്ന് ഹൈക്കോടതി. ഫാ. ടോം കളത്തില്‍ അപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് കോട്ടയം സെയ്ന്റ് ജോസഫ് കപ്പൂച്ചിയന്‍ പ്രൊവിന്‍ഷ്യലേറ്റിന് 13.19 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച തൊടുപുഴ എംഎസിടി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

സന്ന്യസ്തരുടെ മരണശേഷം തുക ക്ലെയിം ചെയ്യുന്നതിന് അടുത്ത ബന്ധുക്കള്‍ക്കുള്ള അധികാരം സഭയ്ക്കില്ലെന്ന് മറ്റൊരു കേസില്‍ ഡിവിഷന്‍ ബെഞ്ച് വിധിച്ചത് ജസ്റ്റിസ് സി. പ്രദീപ്കുമാര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. 2013 ഏപ്രില്‍ 16-ന് ഇടുക്കി കട്ടപ്പനയ്ക്ക് സമീപം ബൈക്കില്‍ യാത്രചെയ്യവേ ലോറിയിടിച്ചാണ് ഫാ. ടോം മരിച്ചത്.

അപകടത്തില്‍ നഷ്ടപരിഹാരത്തിനായി പ്രൊവിന്‍ഷ്യാല്‍ ഫാ. മാത്യു പൈകടയാണ് മോട്ടോര്‍ വാഹനാപകട നഷ്ടപരിഹാര ട്രിബ്യുണലിനെ സമീപിച്ചത്. എന്നാല്‍, രൂപതാ പ്രൊവിന്‍ഷ്യാലിന് നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ നിയമപരമായി കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് കമ്പനി അപ്പീല്‍ ഫയല്‍ ചെയ്തു.

നാലു വയസുകാരിയെ പീഡിപ്പിച്ച കേസ്; കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്

നാലു വയസുകാരിയെ പീഡിപ്പിച്ച കേസ്; കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്

കോഴിക്കോട്: നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് കസബ പൊലീസാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ കേസെടുത്തത്.

കേസില്‍ നടന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. നേരത്തേ കോഴിക്കോട് സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നാലെയാണ് നടന്‍ മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു പോക്സോ കേസ് റജിസ്റ്റര്‍ ചെയ്തത്. ഇതിനു പിന്നാലെ ജയചന്ദ്രന്‍ ഒളിവില്‍ പോയി. അന്നു മുതല്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും നടനെ പിടികൂടാനായില്ല.

കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ നടപടി വൈകുന്നതായി കാണിച്ച് കുട്ടിയുടെ ബന്ധു സംസ്ഥാന പൊലീസ് മേധാവിക്കും കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു. പ്രതി വിദേശത്തേക്കു രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും പെണ്‍കുട്ടിക്കും ബന്ധുക്കള്‍ക്കും ഭീഷണിയുണ്ടെന്നും അത് ഭയന്നു കുട്ടിയെ സ്‌കൂളില്‍ അയയ്ക്കുന്നില്ലെന്നും ബന്ധുവിന്റെ പരാതിയില്‍ പറയുന്നുണ്ട്.

സുല്ലിട്ട് സ്വര്‍ണവില; വില 60,000ന് തൊട്ടരികില്‍

സുല്ലിട്ട് സ്വര്‍ണവില; വില 60,000ന് തൊട്ടരികില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 59,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7450 രൂപ നല്‍കണം.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. ഇത് കടന്നും സ്വര്‍ണവില കുതിക്കുമെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില. ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. 19 ദിവസം കൊണ്ട് 2400 രൂപയാണ് വര്‍ധിച്ചത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ആഗോള വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

കെ എസ് ടി എ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു

കെ എസ് ടി എ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു

കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മുപ്പത്തിനാലാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സദസ്സ് ആലംകോട് സംഘടിപ്പിച്ചു. സദസ്സ് സിപിഐഎം ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി എം പ്രദീപ് ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡന്റ് റ്റീ.പി രഞ്ജുഷ അധ്യക്ഷത വഹിച്ചു.

സബ്ജില്ലാ സെക്രട്ടറി എസ് നിഹാസ് സ്വാഗതം പറഞ്ഞു. കെ.എസ്.ടി.എ ജില്ലാ ട്രഷറർ ബി.എസ് ഹരിലാൽ, വാർഡ് കൗൺസിലർ എ നജാം, സി.പി.ഐ.എം വെസ്റ്റ് ലോക്കൽകമ്മിറ്റി അംഗം എസ് സതീഷ് കുമാർ, കെ.എസ്.ടി.എ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എം ബാബു, എച്ച് അരുൺ, ജില്ലാ കമ്മിറ്റി അംഗം എം മഹേഷ് എന്നിവർ പങ്കെടുത്തു.