പത്തനംതിട്ട പീഡനം; 4 പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി

പത്തനംതിട്ട പീഡനം; 4 പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി

പത്തനംതിട്ട: പത്തനംതിട്ടയിൽ പതിനെട്ടുകാരിയായ കായികതാരത്തെ പീഡിപ്പിച്ച കേസിൽ നാല് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. ഇന്ന് മാത്രം 15 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കേസിൽ ഇതോടെ ജില്ലയിലെ നാല് സ്റ്റേഷനുകളിലായി അറസ്റ്റിലായവരുടെ എണ്ണം 43 ആയി.

കേസിൽ ആകെ 58 പേരാണ് പ്രതികളെന്നു പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. മുഴുവൻ പ്രതികളേയും തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. പെൺകുട്ടി അഞ്ച് തവണ കൂട്ട ബലാത്സം​ഗത്തിനു ഇരയായെന്നു കണ്ടെത്തി.

ഇതുവരെ അറസ്റ്റിലായവരിൽ നാലുപേർ പ്രായപൂർത്തി ആകാത്തവരാണ്. പ്രതികളിൽ ചിലർ വിദേശത്തേക്ക് കടന്നിട്ടുണ്ട്. ഇവരെ തിരികെ നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമം തുടങ്ങി. ഇവർക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും.

ഇലവുംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 39 പേരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയതായി പൊലിസ് പറഞ്ഞു. പത്തനംതിട്ട, പന്തളം, മലയാലപ്പുഴ പൊലീസ് സ്റ്റേഷനുകളിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടി പലതവണ കൂട്ടബലാത്സംഗത്തിന് ഇരയായതായി പൊലീസ് കണ്ടെത്തി. റാന്നി മന്ദിരംപടി, പത്തനംതിട്ട ജനറൽ ആശുപത്രി, തോട്ടും പുറം എന്നീ പ്രദേശങ്ങളിലെത്തിച്ചും പെൺകുട്ടിയെ പലരും പീഡിപ്പിച്ചു.

പീച്ചി ഡാം അപകടത്തില്‍ മരണം രണ്ടായി; ചികിത്സയിലിരുന്ന ഒരു വിദ്യാര്‍ത്ഥിനി കൂടി മരിച്ചു

പീച്ചി ഡാം അപകടത്തില്‍ മരണം രണ്ടായി; ചികിത്സയിലിരുന്ന ഒരു വിദ്യാര്‍ത്ഥിനി കൂടി മരിച്ചു

തൃശൂര്‍: തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ പെണ്‍കുട്ടികള്‍ വീണുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ചികിത്സയിലായിരുന്ന പട്ടിക്കാട് ചാണോത്ത് പാറാശ്ശേരി സജി സെറീന ദമ്പതികളുടെ മകൾ ആൻ ഗ്രേസ് ആണ് മരിച്ചത്. 16 വയസ്സായിരുന്നു.

തൃശൂര്‍ സെന്റ് ക്ലെയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. പട്ടികാട് സ്വദേശിനി എറിന്‍ (16) അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. നേരത്തെ പട്ടിക്കാട് സ്വദേശിനി അലീന ഷാജന്‍ (16) മരിച്ചിരുന്നു.

തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന അലീന പുലര്‍ച്ചെ 12.30 ഓടെയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടമുണ്ടായത്. സഹപാഠിയായ ഹിമയുടെ വീട്ടില്‍ പള്ളിപ്പെരുന്നാളിന് എത്തിയ വിദ്യാര്‍ത്ഥിനികള്‍ റിസര്‍വോയര്‍ കാണാനെത്തിയതായിരുന്നു.

ചെരിഞ്ഞുനില്‍ക്കുന്ന പാറയില്‍ നിന്ന് കാല്‍വഴുതി ആദ്യം രണ്ടുപേര്‍ വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റു രണ്ടുപേരും വീണത്. കരയിലുണ്ടായിരുന്ന ഹിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നാലുപേരെയും പുറത്തെടുത്ത് ഉടന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന മലയാളി ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന മലയാളി ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു

തൃശൂര്‍: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന മലയാളി ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു. തൃശൂര്‍ കുട്ടനല്ലൂര്‍ സ്വദേശി ബിനില്‍ ബാബുവാണ് കൊല്ലപ്പെട്ടത്. ബിനില്‍ മരിച്ചതായി ഇന്ത്യന്‍ എംബസിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.

യുക്രൈനിലുണ്ടായ ഷെല്ലാക്രമണത്തില്‍ ബിനിലിനും ഒപ്പമുണ്ടായിരുന്ന ജെയിന്‍ കുര്യനും ഗുരുതര പരിക്കേറ്റിരുന്നു. ജെയിന്‍ മോസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്നും ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.

യുദ്ധത്തിനിടെ ഗുരുതരമായി പരിക്കേറ്റതായി ജെയിന്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇരുവരെയും നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ബിനില്‍ മരിച്ചത്. നേരത്തെ റഷ്യന്‍ അധിനിവേശ യുക്രൈനില്‍ നിന്നു ജെയിന്‍ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ എത്തിയിരുന്നു.

ഒരു കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരും റഷ്യയിലെത്തിയത്. ഇലക്ട്രീഷ്യന്‍ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ റഷ്യയില്‍ എത്തിച്ചത്. എന്നാല്‍ മലയാളി ഏജന്റ് കബളിപ്പിച്ചതിനെ തുടര്‍ന്ന് ജെയിനും ബിനിലും കൂലിപ്പട്ടാളത്തിന്റെ കൂട്ടത്തില്‍പ്പെടുകയായിരുന്നു. ഇന്ത്യന്‍ എംബസി വഴി ഇരുവരെയും റിലീസ് ചെയ്യാനുള്ള ഉത്തരവ് കമാന്‍ഡര്‍ക്ക് നല്‍കിയെങ്കിലും ഓര്‍ഡര്‍ മടക്കി അയക്കുകയാണ് ഉണ്ടായത്.

നിരവധി കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പള്ളിക്കൽ പോലീസിന്റെ പിടിയിൽ

നിരവധി കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പള്ളിക്കൽ പോലീസിന്റെ പിടിയിൽ

സംസ്ഥാന വ്യാപകമായി നിരവധി കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബാബു എന്ന തീവെട്ടി ബാബു പള്ളിക്കൽ പോലീസിൻ്റെ പിടിയിലായി. പള്ളിക്കൽ മടവൂർ മാവിൻമൂടുള്ള ഷെരീഫ ബീവിയുടെ ആൾതാമസമില്ലാതിരുന്ന വീട് ഡിസംബർ 12 നു രാത്രി കത്തിത്തുറന്ന് 12 പവൻ സ്വർണ്ണാഭരണങ്ങളും അൻപതിനായിരം രൂപയും കവർന്ന കേസിലാണ് കൊല്ലം ഉളിയനാട് പുത്തൻകുളം ചിറക്കര ഭാഗത്ത് കുളത്തൂർക്കോണം നന്ദു ഭവനത്തിൽ 60 വയസുള്ള ബാബു @ തീവെട്ടി ബാബുവിനെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.

വീട്ടിൽ സ്ഥാപിച്ചിരുന്ന സി സി ടി വി തകർത്താണ് പ്രതി മോഷണം നടത്തിയത്. തുടർന്ന് പരിസര പ്രദേശത്തെയും മറ്റും സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണത്തിന് ശേഷം ഒളിവിൽ പോയിരുന്ന പ്രതിയെ തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ വച്ചാണ് പള്ളിക്കൽ പോലീസ് പിടികൂടിയത്.

പള്ളിക്കൽ പോലീസ് സബ് ഇൻസ്പെക്ടർ രാജികൃഷ്ണ. ആർ, സുനിൽ ആർ,. CPO മാരായ കിരൺ, വിനീഷ്, സന്തോഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് തമ്പാനൂർ റയിൽവേ പോലീസിൻ്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തു പ്രതിയെ ആറ്റിങ്ങൽ മജിസ്റ്റ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്നതാണ്.

എറണാകുളം- അങ്കമാലി അതിരൂപതാ ആസ്ഥാനത്തെ സംഘര്‍ഷത്തിന് പരിഹാരം

എറണാകുളം- അങ്കമാലി അതിരൂപതാ ആസ്ഥാനത്തെ സംഘര്‍ഷത്തിന് പരിഹാരം

കൊച്ചി: സിറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്തെ സംഘര്‍ഷത്തിന് താല്‍ക്കാലിക പരിഹാരം. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി രാത്രി നടന്ന ചര്‍ച്ചയ്ക്കൊടുവില്‍ 21 വൈദികര്‍ നടത്തിവന്ന പ്രാര്‍ഥനാ യജ്ഞം നിര്‍ത്തി. കാനോനിക സമിതികളും കൂരിയയും പുനഃസംഘടിപ്പിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് വൈദികര്‍ സമരത്തില്‍ നിന്ന് പിന്മാറിയതെന്നാണ് സൂചന. പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരുമാസം സമയം വേണമെന്ന ആര്‍ച്ച് ബിഷപ്പിന്റെ ആവശ്യം വൈദികര്‍ അംഗീകരിച്ചു.

പുലര്‍ച്ചെ ഒരുമണിക്കാണ് ചര്‍ച്ച അവസാനിച്ചത്. രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചയെത്തുടര്‍ന്നാണ് താല്‍ക്കാലിക പരിഹാരമായത്. ഏതാനും കാര്യങ്ങളില്‍ ധാരണയില്‍ എത്തിയെന്നും 21 വൈദികരുടെ സഹനത്തിന് ഫലമുണ്ടായെന്നും ചര്‍ച്ചയ്ക്ക് ശേഷം അതിരൂപ വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടന്‍ അറിയിച്ചു.

പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരുമാസത്തെ സമയം ആവശ്യപ്പെട്ടെന്നും പ്രശ്‌നരഹിതമായിരിക്കാനാണ് സഭ ആഗ്രഹിക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് മാര്‍ ജോസഫ് പാംപ്ലാനി രാത്രി തന്നെ വൈദികരുമായി നേരിട്ട് സംസാരിക്കാന്‍ തീരുമാനിച്ചത്.

ഈ മാസം 20ന് അടുത്ത ചര്‍ച്ച നടത്തും. വൈദികര്‍ക്കെതിരായ ശിക്ഷാ നടപടികളില്‍ പഠിച്ച ശേഷം മാത്രമെന്നാണ് ഫാ.പാംപ്ലാനിയുടെ തീരുമാനം.

എം.ടി: ഓർമ്മമരം നട്ടു

എം.ടി: ഓർമ്മമരം നട്ടു

ജ്ഞാനപീഠ പുരസ്ക്കാരജേതാവ് എം.ടി.വാസുദേവൻ നായരുടെ ഓർമ്മക്കായി മാമം, തക്ഷശില ലൈബ്രറി ഓർമ്മ മരം നട്ടു. ജീ .വി.ആർ.എം. സ്കൂൾഅങ്കണണത്തിൽകവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നും പുറം നാട്ടുമാവിൻ
തൈ നട്ടു. ലൈബ്രറി ജോയിൻ്റ് സെക്രട്ടറി വേണുകുട്ടൻ നായർ, ബാലവേദി സെക്രട്ടറി നന്ദിത, ശ്രീജിത്ത്, രാജശേഖരൻ, സ്വപ്ന, നിമിഷ, നന്ദു നാരായൺ, ദേവദേവൻ എന്നിവർ പങ്കെടുത്തു.