‘ഹണിറോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങള്‍ക്കും കിട്ടട്ടെ’

‘ഹണിറോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങള്‍ക്കും കിട്ടട്ടെ’

കണ്ണൂര്‍: സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ടയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. ഹണിറോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങള്‍ക്കും കിട്ടട്ടെ എന്ന് പി പി ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കമന്റ് ഇട്ടയാളുടെ വിവരങ്ങളും സ്‌ക്രീന്‍ ഷോട്ടുകളും കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങള്‍, അപമാനങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ചിലര്‍ക്കു എന്ത് അശ്ലീലവും വിളിച്ചു പറയാന്‍ ഒരിടം. അത്തരം ആളുകളുടെ മുഖം പലപ്പോഴും അദൃശ്യമാണ്. അമ്മയോടും പെങ്ങളോടും, ഭാര്യയോടും ഉള്ള സമീപനം എന്താണോ അതു തന്നെയാണ് ഇത്തരക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ ചെയ്യുന്നത്. പി പി ദിവ്യ കുറിച്ചു.

പി പി ദിവ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങള്‍, അപമാനങ്ങള്‍ വര്‍ദ്ധിക്കുകയാണ്…. സര്‍വ്വ മേഖലയിലും സ്ത്രീകളുടെ കടന്നു വരവ് അവളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്…അതില്‍ അസ്വസ്ഥമാവുന്ന ഒരു വലിയ വിഭാഗം ഉണ്ട്..ചിലര്‍ക്കു എന്ത് അശ്ലീലവും വിളിച്ചു പറയാന്‍ ഒരിടം. അത്തരം ആളുകളുടെ മുഖം പലപ്പോഴും അദൃശ്യമാണ്…അമ്മയോടും പെങ്ങളോടും, ഭാര്യയോടും ഉള്ള സമീപനം എന്താണോ അതു തന്നെയാണ് ഇത്തരക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ ചെയ്യുന്നത്….. അശ്ലീല കഥകളുണ്ടാക്കി ഓണ്‍ലൈന്‍ ചാനല്‍ വഴി പണമുണ്ടാക്കുന്ന കുറെയെണ്ണം വേറെ… വയറ്റ് പിഴപ്പിന് എന്തൊക്കെ മാര്‍ഗ്ഗമുണ്ട്…

പെരിയ ഇരട്ടക്കൊല; നാല് പ്രതികൾ ഇന്ന് ജയിൽ മോചിതരാവും

പെരിയ ഇരട്ടക്കൊല; നാല് പ്രതികൾ ഇന്ന് ജയിൽ മോചിതരാവും

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ നടപ്പാക്കുന്നതു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മരവിപ്പിച്ചതിനെ തുടർന്ന് നാല് പേർ ഇന്ന് പുറത്തിറങ്ങും.

സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെ മണികണ്ഠൻ, കെ വി ഭാസ്കരൻ എന്നിവർ ഇന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു പുറത്തിറങ്ങും. അഞ്ച് വർഷം തടവും 10,000 രൂപവീതം പിഴയുമാണ് വിചാരണക്കോടതി ഇവർക്കു വിധിച്ച ശിക്ഷ.അതിനിടെ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ എന്നിവർ ജയിലിലെത്തി എല്ലാ പ്രതികളെയും കണ്ടു. മനുഷ്യത്വത്തിന്റെ പേരിലാണ് ഇവരെ സന്ദർശിച്ചതെന്നു ശ്രീമതി പറഞ്ഞു. കെ വി കുഞ്ഞിരാമനടക്കം നാലു പേർക്കും മേൽക്കോടതിയിൽ നിന്നു നീതികിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നെന്നും ശ്രീമതി പറഞ്ഞു.

സാധാരണ ജീവിതത്തിലേയ്ക്ക് ഉമ തോമസ്, മകനോടും സ്റ്റാഫ് അംഗങ്ങളോടും സംസാരിച്ചു

സാധാരണ ജീവിതത്തിലേയ്ക്ക് ഉമ തോമസ്, മകനോടും സ്റ്റാഫ് അംഗങ്ങളോടും സംസാരിച്ചു

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ സ്റ്റേജില്‍നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസ് സാധാരണ ജീവിതത്തിലേക്ക്. മകനോടും സ്റ്റാഫ് അംഗങ്ങളോടും സംസാരിച്ച ഉമ തോമസ് ‘എല്ലാം ഏകോപിപ്പിക്കുക’ എന്നും ഇവര്‍ക്ക് നിര്‍ദേശം നല്‍കി. തന്റെ അഭാവത്തിലും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ മുടങ്ങരുതെന്നും കൃത്യമായി പ്രവര്‍ത്തിച്ചിരിക്കണമെന്നും അവര്‍ നിര്‍ദേശം നല്‍കിയെന്ന് ഉമ തോമസിന്റെ സോഷ്യല്‍ മീഡിയ ടീം എംഎല്‍എയുടെ ഫെയ്‌സ്ബുക് പേജില്‍ പങ്കുവച്ച സന്ദേശത്തില്‍ പറഞ്ഞു. ഒരാഴ്ച കൂടി ഉമ തോമസ് ഐസിയുവില്‍ കഴിയേണ്ടി വരുമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

ഉമ തോമസിന്റെ ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റ്

”അപകടം നടന്നിട്ട് ഇന്ന് പത്താം ദിവസം. മെല്ലെ മെല്ലെ ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ് നമ്മുടെ ഉമ ചേച്ചി. ശരീരമാസകലം കലശലായ വേദനയുണ്ട്. ഇന്നലെ ചേച്ചി ബെഡ്ഡില്‍ നിന്ന് എഴുന്നേറ്റ് പരസഹായത്തോടെ കസേരയില്‍ ഇരുന്നത് ഏറെ ആശ്വാസകരമാണ്. രാവിലെ മകന്‍ വിഷ്ണു അമ്മയെ കാണുന്നതിന് അകത്തു പ്രവേശിച്ചപ്പോഴാണ്, ഒപ്പമുള്ള സ്റ്റാഫ് അംഗങ്ങളെയും സോഷ്യല്‍ മീഡിയ ടീമിനെയും ഫോണില്‍ വിളിക്കാന്‍ ആവശ്യപ്പെട്ടത്. ഏകദേശം 5 മിനിറ്റോളം നടത്തിയ കോണ്‍ഫറന്‍സ് കോളില്‍ കഴിഞ്ഞ പത്തു ദിവസമായി ക്വാറന്റീനില്‍ കഴിയുന്നതിന്റെ നിരാശയാണ് ആദ്യം പ്രകടിപ്പിച്ചത്. പിന്നീട് കോര്‍ഡിനേറ്റ് എവരിതിങ് (എന്നു പറഞ്ഞു). തന്റെ അഭാവത്തിലും ഓഫിസ് കൃത്യമായി പ്രവര്‍ത്തിക്കണമെന്നും എംഎല്‍എയുടെ തന്നെ ഇടപെടല്‍ ആവശ്യമായുള്ള അടിയന്തര സാഹചര്യങ്ങളില്‍ നമ്മുടെ മറ്റ് നിയമസഭ സാമാജികരുടെ സഹായം തേടണമെന്നും നിര്‍ദ്ദേശിച്ചു. മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും കൃത്യമായി വിലയിരുത്തണമെന്ന് സ്റ്റാഫ് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ചേച്ചി. വരുന്ന നിയമസഭ സമ്മേളനത്തെ പറ്റി വിഷ്ണുവിനോട് ചോദിച്ചതടക്കം ചേച്ചി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ നല്ല സൂചനയാണ് നല്‍കുന്നത്. ഒരാഴ്ച കൂടി ചേച്ചി ഐസിയുവില്‍ തുടരുമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍”

ഇക്കഴിഞ്ഞ ഡിസംബര്‍ 29നായിരുന്നു അതിദാരുണമായ അപകടം നടന്നത്. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമാക്കി എന്ന പേരില്‍ ഒരുക്കിയ 11,600 പേരുടെ നൃത്തപരിപാടിയില്‍ മറ്റു വിശിഷ്ടാതിഥികള്‍ക്കൊപ്പം പങ്കെടുക്കാനെത്തിയതായിരുന്നു സ്ഥലം എംഎല്‍എ കൂടിയായ ഉമ തോമസ്. എന്നാല്‍ കലൂര്‍ സ്റ്റേഡിയത്തില്‍ കെട്ടിയ വേദിയില്‍ നിന്ന് ഉമ തോമസ് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തലച്ചോറിനും ശ്വാസകോശത്തിനുമായിരുന്നു ഉമ തോമസിനു കൂടുതല്‍ പരുക്കേറ്റത്.

‘ഇതൊരു തുടക്കമാണ്, ഹണിയുടേത് ധീരമായ പോരാട്ടം’; പിന്തുണച്ച് ഫെഫ്ക

‘ഇതൊരു തുടക്കമാണ്, ഹണിയുടേത് ധീരമായ പോരാട്ടം’; പിന്തുണച്ച് ഫെഫ്ക

ഹണി റോസിനെ പിന്തുണച്ച് സിനിമ സംവിധായകരുടെ സംഘടന ഫെഫ്കയും. ഹണി റോസ് തുടങ്ങിവെച്ചിരിക്കുന്ന ധീരമായ പോരാട്ടത്തിന് പിന്തുണ അറിയിക്കുന്നുവെന്നുവെന്ന് ഫെഫ്ക ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. “ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തക ഹണി റോസ് തുടങ്ങിവെച്ചിരിക്കുന്ന ധീരമായ പോരാട്ടത്തിന് ഫെഫ്കയുടെ പിന്തുണ അറിയിക്കുന്നു.

ഹണി റോസിൻ്റെ നിശ്ചയദാർഡ്യവും ഉറപ്പുള്ള നിലപാടും സൈബർ ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിൻ്റെ നാന്ദിയായി ഞങ്ങൾ കാണുന്നു. ഹണി റോസിന് അഭിവാദ്യങ്ങൾ”- ഫെഫ്ക അറിയിച്ചു.

നടിയുടെ പരാതിയിൽ ബുധനാഴ്ച രാവിലെയാണ് ബോബി ചെമ്മണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ പൊലീസാണ് ബോബി ചെമ്മണൂരിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീകൾക്കു നേരേ അശ്ലീലപരാമർശം നടത്തുക, അത്തരം പരാമർശങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ ഹണി റോസിന് പിന്തുണ അറിയിച്ച് അമ്മയും ഡബ്ല്യുസിസിയും രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ബോബി ചെമ്മണൂരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പരാതിയില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തിനും രൂപം നല്‍കിയിരുന്നു. എറണാകുളം സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. പ്രത്യേക സംഘത്തില്‍ സെന്‍ട്രല്‍ സിഐയും സൈബര്‍ സെല്‍ അംഗങ്ങളും ഉള്‍പ്പെടുന്നു

ബോബി ചെമ്മണൂര്‍ നിരീക്ഷണത്തിലായിരുന്നു; മെസേജ് അയക്കുന്നവര്‍ക്ക് മുന്നറിയിപ്പെന്ന് ഡിസിപി

ബോബി ചെമ്മണൂര്‍ നിരീക്ഷണത്തിലായിരുന്നു; മെസേജ് അയക്കുന്നവര്‍ക്ക് മുന്നറിയിപ്പെന്ന് ഡിസിപി

കൊച്ചി: ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയില്‍ കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണൂരിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് കൊച്ചി ഡിസിപി അശ്വതി ജിജി. ബോബിയുമായി പൊലീസ് കൊച്ചിയിലേക്ക് പുറപ്പെട്ടു. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് എത്തിക്കുക. കേസില്‍ ഹണി റോസിന്റെ മൊഴി ഇന്നുതന്നെ രേഖപെടുത്തും. ഹണി റോസ് നല്‍കിയ പരാതിയില്‍ മതിയായ തെളിവുകള്‍ ഉണ്ടെന്നും ബോബി ചെമ്മണൂരിനെ നിരീക്ഷിച്ച് വരികയായിരുന്നെന്നും ഡിസിപി പറഞ്ഞു. ബോബിക്കെതിരെ മറ്റ് പരാതികള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കൊച്ചിയില്‍ എത്തിച്ച ശേഷം വിശദമായി ചോദ്യം ചെയ്യുമെന്നും ഡിസിപി അശ്വതി ജിജി പറഞ്ഞു.

ബോബി ചെമ്മണൂരിനെ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞത് നേട്ടമാണ്. അയാള്‍ക്കെതിരെ ആവശ്യമായ തെളിവുകള്‍ പരാതിയില്‍ ഉണ്ട്. ഇത്തരത്തില്‍ മെസേജ് അയക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഇതെന്ന് ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു.

വയനാട്ടിലെ ആയിരം ഏക്കര്‍ എസ്റ്റേറ്റില്‍ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പുത്തൂര്‍വയല്‍ എ ആര്‍ ക്യാമ്പിലെ ചോദ്യം ചെയ്യലിന് ശേഷം ബോബി ചെമ്മണ്ണൂരുമായി പൊലീസ് സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടു. വൈകിട്ടോടെ കലൂര്‍ സ്റ്റേഷനിലെത്തിക്കും. വയനാട് പൊലീസിനെ അറിയിക്കാതെയായിരുന്നു കൊച്ചി പൊലീസിന്റെ ഓപ്പറേഷന്‍.

ഇന്ന് പുലര്‍ച്ചെയാണ് എറണാകുളം പൊലീസ് വയനാട്ടില്‍ എത്തിയത്. രാവിലെ ഏഴരയോടെ റിസോര്‍ട്ടില്‍ എത്തിയ സംഘം ഒന്‍പതു മണിക്ക് ബോബിയെ കസ്റ്റഡിയില്‍ എടുത്തു. എആര്‍ ക്യാംപിലേക്കു കൊണ്ടുവരുന്നതിനിടെയാണു വിവരം പുറത്തറിഞ്ഞത്. മാധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോഴേക്കും ബോബിയെ എആര്‍ ക്യാംപില്‍ എത്തിച്ചിരുന്നു. കൊച്ചിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ബോബി കൈ ഉയര്‍ത്തിക്കാണിച്ചു. വയനാട്ടില്‍നിന്ന് റോഡു മാര്‍ഗം കൊച്ചിയിലെത്താന്‍ ആറ് മണിക്കൂറെങ്കിലും എടുക്കും. വൈകിട്ട് ആറുമണിയോടെ ബോബിയെ കൊച്ചിയിലെത്തിക്കുമെന്നാണു വിവരം. മേപ്പാടിയിലെ പൊലീസ് ഉദ്യോഗസ്ഥരും എറണാകുളം പൊലീസിനൊപ്പമുണ്ട്.

ജയിലില്‍ എത്തി പെരിയക്കേസ് പ്രതികളെ കണ്ട് പികെ ശ്രീമതി

ജയിലില്‍ എത്തി പെരിയക്കേസ് പ്രതികളെ കണ്ട് പികെ ശ്രീമതി

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് സിപിഎം നേതാവ് പികെ ശ്രീമതി. ഒരു സഹോദരി എന്ന നിലയിലാണ് ജയിലിലെത്തി അവരെ കണ്ടെതെന്ന് ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ എംഎല്‍എയായിരുന്നു കുഞ്ഞിരാമന്‍. മണികണ്ഠന്‍ ഉള്‍പ്പടെയുള്ള മറ്റ് എല്ലാവരെയും പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി പരിചയമുണ്ട്. ആ നിലയ്ക്കാണ് ജയിലില്‍ എത്തിയതെന്ന് ശ്രീമതി പറഞ്ഞു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയും ശ്രീമതിക്കൊപ്പമുണ്ടായിരുന്നു.

നാലുപ്രതികളുടെ ശിക്ഷാവിധി മരവിപ്പിക്കുമെന്നത് എല്ലാവരും പ്രതീക്ഷിച്ചതാണ്. മേല്‍ കോടതിയില്‍ നിന്ന് നീതികിട്ടുമെന്ന് പാര്‍ട്ടി സെക്രട്ടറി നേരത്തെ തന്നെ പറഞ്ഞിരുന്നു. പെരിയ കേസിലെ മുഴുവന്‍ പ്രതികളെയും കണ്ടു. ഇവരെ കാണരുതെന്ന് ആരും പറഞ്ഞിട്ടില്ലെന്നും നേരത്തെ എല്ലാവര്‍ഷവും ക്രിസ്മസ് ദിവസം താന്‍ ജയിലിലെത്തി പരാമവധി പ്രതികളെ സന്ദര്‍ശിക്കാറുണ്ടായിരുന്നെന്നും പികെ ശ്രീമതി പറഞ്ഞു.