ശ്വാസതടസ്സത്തെത്തുടർന്ന് വെള്ളാപ്പള്ളി നടേശൻ ആശുപത്രിയിൽ

ശ്വാസതടസ്സത്തെത്തുടർന്ന് വെള്ളാപ്പള്ളി നടേശൻ ആശുപത്രിയിൽ

ആലപ്പുഴ: ശ്വാസതടസ്സത്തെത്തുടർന്ന് എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലത്ത് പൊതുയോഗങ്ങളിൽ പങ്കെടുത്തശേഷം കണിച്ചുകുളങ്ങരയിലെ വീട്ടിലേക്കു മടങ്ങുന്നതിനിടെ രാത്രി ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

ചേപ്പാട് ഭാഗത്തു വെച്ചാണ് അസ്വസ്ഥതയനുഭവപ്പെട്ടത്. ആശുപത്രിയിലേക്കു പോകുംവഴി കാഞ്ഞൂർ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ദേശീയപാതയിലെ ഗതാഗതത്തിരക്കിൽ 15 മിനിറ്റോളം വാഹനം കുടുങ്ങി. തുടർന്ന് ഹരിപ്പാട് സർക്കാർ ആശുപത്രിയിലെത്തിച്ച് ഇസിജി ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി.

അടിയന്തര ചികിത്സ നൽകിയശേഷം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കഴിഞ്ഞ മൂന്നുദിവസമായി കൊല്ലത്ത് എസ്എൻഡിപി യോഗവുമായി ബന്ധപ്പെട്ട പരിപാടികളിൽ വെള്ളാപ്പള്ളി നടേശൻ പങ്കെടുത്തു വരികയായിരുന്നു.

സിനിമ-സീരിയല്‍ നടന്‍ ചെറുന്നിയൂര്‍ ശശി അന്തരിച്ചു

സിനിമ-സീരിയല്‍ നടന്‍ ചെറുന്നിയൂര്‍ ശശി അന്തരിച്ചു

വർക്കല: സിനിമ-സീരിയല്‍ നടന്‍ ചെറുന്നിയൂര്‍ ശശി (67) അന്തരിച്ചു. നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വാഴുന്നോര്‍ ഉള്‍പ്പെടെയുള്ള നിരവധി സിനിമകളിലും അഭിനയിച്ചിരുന്നു. ചെറുന്നിയൂര്‍ മണ്ഡലം മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. ഭാര്യ: സുധ, മക്കള്‍: കിച്ചു, സച്ചു, സന്ദു.

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു 2 പേർ മരിച്ചു

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു 2 പേർ മരിച്ചു

കൊല്ലം: ചടയമംഗലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്.

ഇന്നലെ രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. ചടയമംഗലം നെട്ടേത്തറയിൽ വെച്ച് ടൂറിസ്റ്റ് ബസും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു. തിരുനെൽവേലി സ്വദേശികളായ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കാറിലുണ്ടായിരുന്ന തിരുനെൽവേലി രാധാപുരം സ്വദേശി ശരവണൻ(30), മാര്‍ത്താണ്ഡം സ്വദേശി ഷണ്മുഖൻ ആചാരി (70) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 360 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 360 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 57,720 രൂപയാണ്. പവന് 360 രൂപയാണ് കുറഞ്ഞത്. 45 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7215 രൂപയില്‍ എത്തി.

തുടര്‍ച്ചയായ മൂന്ന് ദിവസവും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായതിന് ശേഷം പുതുവര്‍ഷത്തില്‍ ഇതാദ്യമായാണ് വിലയില്‍ ഇടിവുണ്ടായത്. ഇന്നലെ ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചാണ്‌സ്വര്‍ണവില വീണ്ടും 58,000 കടന്നത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതും വിലയെ സ്വാധീനിക്കുന്നതായും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ

അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ

കൊല്ലം: അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസില്‍ മുന്‍ സൈനികരായ പ്രതികള്‍ പതിനെട്ടുവര്‍ഷത്തിന് ശേഷം പിടിയില്‍. പോണ്ടിച്ചേരിയില്‍ നിന്നാണ് സിബിഐ രണ്ട് പ്രതികളെയും പിടികൂടിയത്. അഞ്ചല്‍ സ്വദേശി ദിബില്‍ കുമാര്‍, കണ്ണുര്‍ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്.

ഇവരെ കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിലെത്തിച്ച ശേഷം റിമാന്‍ഡ് ചെയ്തു. സൈനികരായ ഇരുവരും പത്താന്‍ കോട്ട് യൂണിറ്റിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 2006 ഫെബ്രുവരിയിലാണ് കൊല്ലം അഞ്ചല്‍ സ്വദേശിനിയായ അവിവാഹിതയായ യുവതിയും അവരുടെ രണ്ട് പെണ്‍മക്കളും കൊല്ലപ്പട്ടത്. ഈ കൊലപാതകത്തില്‍ മുന്‍ സൈനികരായ ഇരുവര്‍ക്കും പങ്കുണ്ടെന്ന് പൊലീസും സിബിഐയും കണ്ടെത്തിയിരുന്നു.

സംഭവത്തിന് പിന്നാലെ പ്രതികളായ ഇരുവരും ഒളിവിലായിരുന്നു. സൈന്യത്തിലേക്കും ഇവര്‍ മടങ്ങിയെത്തിയില്ല. ഇവര്‍ രാജ്യം വിട്ടുവെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണവും നടത്തിയിരുന്നു. കഴിഞ്ഞ ആഴ്ചകളായി പ്രതികളെ കുറിച്ച് സൂചനകള്‍ ചെന്നൈ സിബിഐ യൂണിറ്റിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പോണ്ടിച്ചേരിയില്‍ നിന്ന് പിടികൂടുകയായിരുന്നു. പോണ്ടിച്ചേരിയില്‍ ഇരുവരും മറ്റൊരു വിലാസത്തില്‍ സ്‌കൂള്‍ അധ്യാപികമാരെ വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു.

ദിബില്‍ കുമാറില്‍ രഞ്ജിനിക്ക് ജനിച്ചതാണ് ഈ കുട്ടികള്‍ എന്നാണ് പറയുന്നത്. ആ കുട്ടികളുടെ പിതൃത്വം സംബന്ധിച്ച് രഞ്ജിനിയുടെ കുടുംബം പരാതികളുമായി മുന്നോട്ടുപോയിരുന്നു. കുട്ടികളുടെ ഡിഎന്‍എ പരിശോധിക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തെളിവുകള്‍ നശിപ്പിക്കുന്നതിനായി ദിബിലും രാജേഷും രഞ്ജിനിയുടെ വീട്ടില്‍ എത്തുകയായിരുന്നു. രഞ്ജിനിയെ മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തി. കൃത്യം നടത്താനായി ഇരുവരും സൈന്യത്തില്‍ നിന്ന് അവധിയെടുത്ത് നാട്ടിലെത്തിയതായി സിബിഐ കണ്ടെത്തിയിരുന്നു. ഇവരെ കണ്ടെത്തുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ സിബിഐ ഇനാം പ്രഖ്യാപിച്ചിരുന്നു.

ഉമാ തോമസിനെ വെന്റിലേറ്ററില്‍ നിന്നു മാറ്റി

ഉമാ തോമസിനെ വെന്റിലേറ്ററില്‍ നിന്നു മാറ്റി

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ സ്റ്റേജില്‍നിന്നു വീണു പരിക്കേറ്റ് ചികിത്സയില്‍ തുടരുന്ന ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായ സാഹചര്യത്തില്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായി മെഡിക്കല്‍ സംഘം. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

അപകടനില പൂര്‍ണമായി തരണം ചെയ്തിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ശ്വാസകോശത്തിന് പുറത്ത് നീര്‍ക്കെട്ട് ഉണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ശരീരത്തിനു കഠിനമായ വേദനയുണ്ടെങ്കിലും ഇന്നലെ ഉമ എഴുന്നേറ്റിരുന്നിരുന്നിരുന്നു. തുടര്‍ന്നു മക്കളോടു പറയാനുള്ള കാര്യങ്ങളെഴുതി കൈമാറുകയും ചെയ്തിരുന്നു. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിക്കിടെ വീണു പരുക്കേറ്റ് റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ് ഉമാ തോമസ്.