ഉമാ തോമസിനെ വെന്റിലേറ്ററില്‍ നിന്നു മാറ്റി

ഉമാ തോമസിനെ വെന്റിലേറ്ററില്‍ നിന്നു മാറ്റി

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ സ്റ്റേജില്‍നിന്നു വീണു പരിക്കേറ്റ് ചികിത്സയില്‍ തുടരുന്ന ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായ സാഹചര്യത്തില്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായി മെഡിക്കല്‍ സംഘം. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

അപകടനില പൂര്‍ണമായി തരണം ചെയ്തിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ശ്വാസകോശത്തിന് പുറത്ത് നീര്‍ക്കെട്ട് ഉണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ശരീരത്തിനു കഠിനമായ വേദനയുണ്ടെങ്കിലും ഇന്നലെ ഉമ എഴുന്നേറ്റിരുന്നിരുന്നിരുന്നു. തുടര്‍ന്നു മക്കളോടു പറയാനുള്ള കാര്യങ്ങളെഴുതി കൈമാറുകയും ചെയ്തിരുന്നു. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിക്കിടെ വീണു പരുക്കേറ്റ് റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ് ഉമാ തോമസ്.

റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം, 15 മാസമായി അബോധാവസ്ഥയിലായിരുന്ന നിയമ വിദ്യാർഥിനി മരിച്ചു

റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം, 15 മാസമായി അബോധാവസ്ഥയിലായിരുന്ന നിയമ വിദ്യാർഥിനി മരിച്ചു

ആലപ്പുഴ: കോളജിലേക്കുള്ള റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു ഗുരുതരമായ പരുക്കേറ്റ് 15 മാസമായി അബോധാവസ്ഥയിലായിരുന്ന നിയമ വിദ്യാർഥിനി മരിച്ചു. തോണ്ടൻകുളങ്ങര സ്വദേശി വാണി സോമശേഖരൻ (24) ആണ് മരിച്ചത്. 2023 സെപ്റ്റംബർ 21ന് ഏറ്റുമാനൂർ സിഎസ്ഐ ലോ കോളജിന് മുന്നിലായിരുന്നു അപകടം.

വീഴ്ചയിൽ തലച്ചോറിനു ഗുരുതരമായി പരുക്കേറ്റതിനെന് തുടർന്ന് ആദ്യം തെള്ളകത്തെയും പിന്നീടു വെല്ലൂരിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. മൂന്ന് മാസമായി വീട്ടിൽ വെന്റിലേറ്റർ സൗകര്യമൊരുക്കിയായിരുന്നു പരിചരിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. അമ്പലപ്പുഴ മണി ജ്വല്ലറി ഉടമ സോമശേഖരന്റെയും മായയുടെയും മകളാണ്. സഹോദരൻ: വസുദേവ്.

തെങ്ങ് മറിഞ്ഞുവീണ് പെരുമ്പാവൂരില്‍ അഞ്ച് വയസുകാരന് ദാരുണാന്ത്യം

തെങ്ങ് മറിഞ്ഞുവീണ് പെരുമ്പാവൂരില്‍ അഞ്ച് വയസുകാരന് ദാരുണാന്ത്യം

കൊച്ചി: കേടായ തെങ്ങ് കടപുഴകി വീണ അഞ്ചുവയസുകാരന് ദാരുണ അന്ത്യം. പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടില്‍ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്റെ മകന്‍ അല്‍ അമീന്‍ ആണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ ആണ് സംഭവം.

കുട്ടിയെ ഉടന്‍തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. തെങ്ങിന്റെ അടിഭാഗം കേടായത് അറിയാതെ അതിന്റെ സമീപത്ത് തീ ഇട്ടതായിരുന്നു, ചൂടേല്‍ക്കാന്‍ അടുത്തു വന്നുനിന്ന കുട്ടിയുടെ ദേഹത്തേക്കാണ് തെങ്ങ് മറിഞ്ഞു വീണത്. കുറെ മാസങ്ങളായി പെരുമ്പാവൂരില്‍ താമസിക്കുകയാണ് അസം സ്വദേശികളായ കുടുംബം.

കലൂരിലെ ഗിന്നസ് നൃത്ത പരിപാടി; നഷ്ടപരിഹാരം ചോദിക്കാൻ ബ്ലാസ്റ്റേഴ്സ്

കലൂരിലെ ഗിന്നസ് നൃത്ത പരിപാടി; നഷ്ടപരിഹാരം ചോദിക്കാൻ ബ്ലാസ്റ്റേഴ്സ്

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്ത പരിപാടിയെ തുടർന്ന് ​ ​ഗ്രൗണ്ടിന് കേടുപാട് ഉണ്ടായതായി പരാതി. ബ്ലാസ്‌റ്റേഴ്‌സും ജിസിഡിഎയും സംയുക്ത പരിശോധന നടത്തും. ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ആയിരത്തിയറുനൂറോളം പേരാണ് ​നൃത്ത പരിപാടിയിൽ പങ്കെടുത്തത്. ഇത്രയും പേര്‍ നൃത്തം ചെയ്യുമ്പോള്‍ സ്വഭാവികമായും ​ഗ്രൗണ്ടിനും ടര്‍ഫിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകാമെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആരോപണം.

ജിസിഡെഎയുടെ ഉടമസ്ഥതയിലാണ് സ്‌റ്റേഡിയമെങ്കിലും പരിപാലനം നടത്തുന്നത് ബ്ലാസ്റ്റേഴ്‌സ് ആണ്. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ​ഗ്രൗണ്ട് ആണ് കലൂർ സ്റ്റേഡിയം. 13-ാം തീയതിയാണ് അടുത്ത മത്സരം. മത്സരത്തിന് മുൻപായി ​ ​ഗ്രൗണ്ടിൽ പരിശോധന നടത്തും. കേടുപാട് ഉണ്ടായിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരം ചോദിക്കാനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കം. അതേസമയം പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

കേസിലെ മുഖ്യപ്രതികളെ ചോദ്യം ചെയ്യും. അമേരിക്കയിലേക്ക് തിരിച്ചുപോയ നടി ദിവ്യ ഉണ്ണിയുടെ മൊഴി ഓൺലൈനായി രേഖപ്പെടുത്തിയേക്കും. നൃത്താധ്യാപകരുടെ മൊഴിയെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. പണപ്പിരിവിന് ഇടനിലക്കാരായി പ്രവർത്തിച്ചതിൽ ആവശ്യമെങ്കിൽ നൃത്ത അധ്യാപകരെയും കേസിൽ പ്രതിചേർക്കും.

നടൻ സിജോയ് വർഗീസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്. അതേസമയം ഒന്നാം പ്രതി നിഘോഷ് കുമാർ, രണ്ടാം പ്രതി നിഘോഷിന്‍റെ ഭാര്യ മിനി, മൂന്നാം പ്രതി ഷമീർ അബ്ദുൽ റഹീം എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

അതിജീവനത്തിന്റെ നേര്‍സാക്ഷ്യമെന്ന് മുഖ്യമന്ത്രി; തലസ്ഥാന നഗരയില്‍ ആഘോഷത്തിന്റെ അഞ്ചു ദിനങ്ങള്‍

അതിജീവനത്തിന്റെ നേര്‍സാക്ഷ്യമെന്ന് മുഖ്യമന്ത്രി; തലസ്ഥാന നഗരയില്‍ ആഘോഷത്തിന്റെ അഞ്ചു ദിനങ്ങള്‍

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തലസ്ഥാന നഗരിയില്‍ തിരിതെളിഞ്ഞു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് തിരിതെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചത്. ഇത്തവണത്തെ കലോത്സവം അതിജീവനത്തിന്റെ നേര്‍സാക്ഷ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ചരിത്രത്തില്‍ ആദ്യമായി തദ്ദേശീയ ജനതയുടെ അഞ്ച് നൃത്ത് രൂപങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ കലാസാംസ്‌കാരിക രംഗത്തെ സംബന്ധിച്ച് വലിയ നഷ്ടം സംഭവിച്ച വര്‍ഷമാണ് കടന്നുപോയിരിക്കുന്നത്. എംടി വാസുദേവന്‍ നായര്‍ വിടവാങ്ങിയ വര്‍ഷമാണ് കടന്നുപോയത്. എല്ലാവര്‍ഷവും അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍ക്ക് വ്യത്യസ്തമായ വ്യാഖ്യാനമുണ്ടാകുന്ന വേദിയാണ് സ്‌കൂള്‍ കലോത്സവം. കേരളത്തെ ആകെ ദുഃഖത്തിലാഴ്ത്തിയ വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായത് കഴിഞ്ഞ വര്‍ഷമാണ്. അതിന്റെ സാഹചര്യത്തില്‍ അവിടുത്തെ കുട്ടികള്‍ക്ക് പഠനം മുടങ്ങുന്ന സാഹചര്യമുണ്ടായി. അതിനെ മറികടക്കാനുള്ള സത്വര നടപടികളിലുടെ അവരെ നമുക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞു. ആ ദുരന്തത്തെ അതിജീവിച്ച വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഇന്ന് ഈ വേദിയില്‍ സംഘനൃത്തം അവതരിപ്പിക്കുകയാണ് ആ നിലയ്ക്ക് കലാപ്രകടനം എന്നതിലുപരി അതിജീവനനത്തിന്റെ കൂടി നേര്‍ക്കാഴ്ചയാവുകയാണ് ഈ കലോത്സവ വേദി.

വലിയ ഒരു പാരമ്പര്യത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണികളാവുകയാണ് കലോത്സവത്തില്‍ പങ്കെടുക്കുന്ന ഓരോ കുട്ടിയും. കലോത്സവവേദികളില്‍ മാറ്റുരച്ച നിരവധി പ്രതിഭകളില്‍ കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ പിന്നിട് തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ആ ബൃഹത് പാരമ്പര്യം ഉള്‍ക്കൊണ്ടുവേണം ഈ കലോ്ത്സവങ്ങളില്‍ പങ്കെടുക്കാനെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നാടിന്റെ സാംസ്‌കാരിക ഉന്നമനത്തിനായി നാളെ ഈ സമൂഹത്തെ ഒന്നടങ്കം മുന്നില്‍ നിന്ന് നയിക്കേണ്ടവരാണ് നിങ്ങള്‍ ഓരോരുത്തരും. ആ ബോധ്യത്തോടെയുള്ള ഈ കലോത്സവത്തിലെ പങ്കാളിത്തമാണ് വിജയത്തെക്കാള്‍ വലിയ നേട്ടം. ആതിരിച്ചറിവോടെ പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ.

മനുഷ്യര്‍ പൊതുവെ ഉത്സവപ്രിയരാണ്. ജീവിത ദുരന്തങ്ങളെ അഭിമൂഖികരിക്കുമ്പോള്‍ പോലും ജീവിതം ഒരു ഉത്സവമാക്കുന്നതിനെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ സൂക്ഷിക്കുന്നവരാണ്. അത്തരം സ്വപ്‌നങ്ങളാണ് വലിയ ജനകീയ വിപ്ലവങ്ങള്‍ക്കും സാമൂഹികമാറ്റങ്ങള്‍ക്കും വഴിവച്ചിട്ടുള്ളതെന്നതിന് ലോകചരിത്രത്തില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. പഠനപക്രിയയ്ക്ക് പുറത്തുള്ള സംഗതിയാണ് കലാസാഹിത്യരംഗത്തെ പ്രവര്‍ത്തനങ്ങളെന്ന കാഴ്ചപ്പാടിന് മാറ്റം വന്നിട്ടുണ്ട്. കേവലം വൈജ്ഞാനിക വികാസം മാത്രമല്ല മറിച്ച് കുട്ടിയുടെ കലാപരവും കായികവുമായ കഴിവുകളുടെയും വ്യക്തിത്വത്തിന് തന്നെയും സര്‍വതലസ്പര്‍ശിയായ വികാസമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസത്തിന്റെ

അഭിവാജ്യഘടകമാണ് കലാസാഹിത്യപ്രവര്‍ത്തനങ്ങളുടം അതിന്റെ മൂര്‍ത്തിഭാവമായ ഇത്തരം മേളകളും. ഓരോവിദ്യാര്‍ഥിയിലും അന്തര്‍ലീനമായിരിക്കുന്ന കലാകാരനെ ഉണര്‍ത്തിയെടുക്കാനുള്ള പ്രക്രിയകൂടിയാകണം വിദ്യാഭ്യാസം. കുട്ടികളിലെ കലാപരമായ ശേഷികളെ മാത്രമല്ല അവരുടെ നന്മകളെ കൂടി പ്രകാശിപ്പിച്ചെടുക്കാന്‍ കഴിയണം.

ചുരുക്കത്തില്‍ ഒരുമനുഷ്യന്റെ പൂര്‍ണമായ ജീവിത്തെ അഭിസംബോധന ചെയ്യുന്നതാവണം വിദ്യാഭ്യാസമെന്ന പക്രിയ. രോഗാതുരമായ മനസിനെ ചികിത്സിക്കാന്‍ ഏറ്റവും ഉത്തമമായ ഒഔഷധം കലയാണ്. മനുഷ്യരാശിക്ക് നഷ്ടമാകുന്ന നന്മ കലയിലൂടെ വീണ്ടെടുക്കാനാകും. വിദ്യാഭ്യസത്തില്‍ കലയ്ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതിലൂടെ വ്യക്തികളുടെ ക്രിയാത്മകത വര്‍ധിപ്പിക്കാന്‍ സാധിക്കും. ജീവിതത്തെ കൂടുതല്‍ ജീവിതയോഗ്യമാക്കാന്‍ സാധിക്കും. തളരാതെ അതീജിവിക്കാന്‍ വേണ്ട മനോബലം കൂടി കലാരംഗത്തേക്ക് കടക്കുന്നവര്‍ ആര്‍ജിക്കേണ്ടതുണ്ട്. കലോത്സവ വേദികള്‍ കിടമത്സരങ്ങളുടെയും തര്‍ക്കങ്ങളുടെ വേദിയാകാറുണ്ട്. അത് ഉണ്ടാവാതിരിക്കാന്‍ കലാപരമായ കഴിവുകളുടെ പ്രകാശനത്തിന് കൈവരുന്ന അവസരമായി ഇതിനെ കാണാന്‍ എല്ലാവരും ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റിജിത്ത് വധക്കേസ്: 9 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാവിധി ചൊവ്വാഴ്ച

റിജിത്ത് വധക്കേസ്: 9 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാവിധി ചൊവ്വാഴ്ച

കണ്ണൂര്‍: കണ്ണപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 9 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 2005 ഒക്ടോബര്‍ മൂന്നിനാണ് റിജിത്ത് കൊല്ലപ്പെട്ടത്. ശിക്ഷ ചൊവ്വാഴ്ച വിധിക്കും.

കേസില്‍ ആകെ പത്ത് പ്രതികളാണുണ്ടായിരുന്നത്. അതില്‍ മൂന്നാം പ്രതി അജേഷ് വിചാരണയ്ക്കിടെ മരിച്ചു. ബാക്കിയുള്ള ഒമ്പത് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

2005 ഒക്ടോബറില്‍ രാത്രി ഒമ്പത് മണിയോടു കൂടിയാണ് റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം നടന്നുവരുന്ന സമയത്ത് ക്ഷേത്രത്തിന് സമീപത്ത് വെച്ച് മാരകായുധങ്ങളുമായി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. ആ സമയത്ത് ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായിരുന്ന നികേഷ്, വികാസ്, വിമല്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. കേസുമായി ബന്ധപ്പെട്ട് 29 സാക്ഷികളെയാണ് വിസ്തരിച്ചത്. ഒപ്പം 59 രേഖകളും 50 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. ക്ഷേത്രത്തില്‍ ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. 2005 ഒക്ടോബര്‍ രണ്ടാം തിയതി തര്‍ക്കമുണ്ടാവുകയും മൂന്നാം തിയതി റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.