കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടി; പണം ഇടപാടിൽ പോലീസ് കേസെടുത്തു

കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടി; പണം ഇടപാടിൽ പോലീസ് കേസെടുത്തു

കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടി പണം ഇടപാടിൽ കേസെടുത്ത് പോലീസ്. പാലാരിവട്ടം പോലീസ് ആണ് കേസ് എടുത്തത്. പാലാരിവട്ടം പോലീസ് ആണ് കേസെടുത്തത് BNS 316 (2),318(4),3 (5) എന്നിവകുപ്പുളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മൃദംഗ വിഷൻ MD നിഗോഷ് കുമാർ, സിഇഒ ഷെമീർ അബ്ദുൾ റഹിം, പൂർണ്ണിമ, നി​ഗോഷിൻ്റെ ഭാര്യ എന്നിവരാണ് പ്രതികൾ.

ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂർണിമയും കേസിൽ പ്രതി. ഗിന്നസ് സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞ പറ്റിച്ചതായി പരാതി. നൃത്തപരിപാടിയുടെ സംഘടകരായ മൃദംഗവിഷന്റെയും ഓസ്കർ ഇവന്റ്സിന്റെയും ഉടമകളോട് കീഴടങ്ങാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം. സംഘാടകർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.

അതേസമയം, നൃത്ത പരിപാടിയുടെ സാമ്പത്തിക സ്രോതസ്സുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു. കുട്ടികളിൽ നിന്ന് രജിസ്ട്രേഷന് മാത്രമായി സംഘാടകർ ഈടാക്കിയത് ആയിരത്തോളം രൂപയാണ്. അത് കൂടാതെ ബുക്ക് മൈ ഷോയിലടക്കം ടിക്കറ്റുകൾ വിറ്റിരുന്നു. കേസിലെ രണ്ടാം പ്രതിയായ ഷമീർ അബ്ദുൾ കരീം,നാലാം പ്രതി കൃഷ്ണകുമാർ അഞ്ചാം പ്രതി ബെന്നി എന്നിവർക്ക് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. മാജിസ്ട്രറ്റ് കോടതിയാണ് ജാമ്യം നൽകിയത്. പ്രതികളുടെ ജാമ്യാപേക്ഷ ജനുവരി 3ന് പരിഗണിക്കും.

പുതുവർഷം ആഘോഷിക്കാനെത്തി; കാർ കൊക്കയിലേക്ക് മറി‍ഞ്ഞ് യുവാവിനു ദാരുണാന്ത്യം

പുതുവർഷം ആഘോഷിക്കാനെത്തി; കാർ കൊക്കയിലേക്ക് മറി‍ഞ്ഞ് യുവാവിനു ദാരുണാന്ത്യം

തൊടുപുഴ: ഇടുക്കി കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി ഫൈസൽ (27) ആണ് മരിച്ചത്. 300 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് കാർ പതിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ നിന്നുള്ള 11 പേരടങ്ങുന്ന സംഘമാണ് പുതുവത്സരം ആഘോഷിക്കാനായി കുട്ടിക്കാനത്തിന് സമീപം കോക്കാട് ഹിൽസ് എന്ന സ്ഥലത്ത് എത്തിയത്.

ആഘോഷം നടക്കുന്നതിനിടെ ഫൈസൽ വാഹനത്തിൽ ഇരിക്കുകയായിരുന്നു. ഈ സമയത്ത് വാഹനം ഉരുണ്ട് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. രാത്രി തന്നെ പൊലീസും ഫയർഫോഴ്സുമെത്തി തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. രാവിലെ വീണ്ടും തിരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഫൈസലിന്റെ കൈ തട്ടി ​ഗിയർ ന്യൂട്രലായി കാർ ഉരുണ്ട് പോയതായിരിക്കാമെന്നാണ് പ്രാഥമിക നി​ഗമനം.

‘ചുണ്ടനക്കി ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞു, സ്വയം ശ്വാസമെടുത്തു തുടങ്ങി’; ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ സംഘം

‘ചുണ്ടനക്കി ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞു, സ്വയം ശ്വാസമെടുത്തു തുടങ്ങി’; ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ സംഘം

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ പരിക്ക് പറ്റിയ തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ സംഘം. വേദനയുള്ളതായി ഉമ തോമസ് പറഞ്ഞതായും ഡോക്ടര്‍മാര്‍ പറയുന്നു. വെന്റിലേഷന്റെ സഹായം നിലനിര്‍ത്തിക്കൊണ്ട് തന്നെ ഇടയ്ക്ക് സ്വയം ശ്വാസമെടുക്കാന്‍ തുടങ്ങിയതും ആശ്വാസത്തിന് വക നല്‍കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

എല്ലാവര്‍ക്കും ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞതായും ഡോക്ടര്‍മാര്‍ പറഞ്ഞു. മക്കളോടാണ് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞത്. വാക്കുകളല്ല പതിയെ ചുണ്ടനക്കിക്കൊണ്ടാണ് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞത്. ആരോഗ്യ നിലയില്‍ ഇന്നലെത്തേക്കാളും പുരോഗതിയുണ്ട്. എപ്പോള്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റാമെന്നതാണ് ആലോചിക്കേണ്ടത്. വേദന കുറയ്ക്കാനുള്ള മരുന്നുകള്‍ നല്‍കുന്നുണ്ട്. എത്രയും വേഗം വെന്റിലേറ്ററില്‍ നിന്ന് പുറത്തു കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നത്. എല്ലാവരുടേയും ആഗ്രഹവും അതാണെന്നും ഡോക്ടര്‍ പറഞ്ഞു.

ഇന്നലെ വൈകുന്നേരം മെഡിക്കല്‍ ബോര്‍ഡ് കൂടിയിരുന്നു. രോഗിയുടെ അവസ്ഥയെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു. രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് അടുത്ത മെഡിക്കല്‍ ബോര്‍ഡ് കൂടും. തലയിലുണ്ടായ മുറിവ് ഭേദപ്പെട്ട് വരുന്നു. ആളുകളെ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കൈകാലുകള്‍ മാത്രമല്ല, ശരീരവും ചലിപ്പിച്ചു; ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

കൈകാലുകള്‍ മാത്രമല്ല, ശരീരവും ചലിപ്പിച്ചു; ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിക്കിടെ വേദിയില്‍ നിന്ന് വീണു പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. ഉമ തോമസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് ആരോഗ്യ നിലയില്‍ പുരോഗതിയുള്ള കാര്യം അറിയിച്ചിരിക്കുന്നത്.

ഇന്നലെ കൈകാലുകള്‍ മാത്രം ചലിപ്പിച്ച ഉമ തോമസ് ഇന്ന് ശരീരം മുഴുവന്‍ ചലിപ്പിച്ചതായും എല്ലാവര്‍ക്കും ന്യൂ ഇയര്‍ ആശംകള്‍ നേര്‍ന്നതായും പേജില്‍ പറയുന്നു. എല്ലാവരും പ്രാര്‍ഥനകള്‍ തുടരണമെന്നും പോസ്റ്റില്‍ പറയുന്നു. വെന്റിലേറ്റര്‍ സപ്പോര്‍ട്ടും സെഡേഷനും കുറച്ചു വരുന്നു. മെഡിക്കല്‍ ബുള്ളറ്റിന്‍ വരുമെന്നും പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.

പോസ്റ്റിന് താഴെ എംഎല്‍എ വേഗത്തില്‍ സുഖം പ്രാപിച്ച് തിരികെ വരട്ടെയെന്നും ചിരിച്ച മുഖം കാണാന്‍ ഇടയാകട്ടെയെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ ആശാവഹമായ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ ശ്വാസകോളത്തിന്റെ അവസ്ഥ സാരമായി തന്നെ തുടരുകയാണ്. രോഗി മരുന്നുകളോടും ചികിത്സയോടും പ്രതികരിക്കുന്നുണ്ടെന്നും ഇന്നലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

ഡിസംബര്‍ മാസത്തെ റേഷന്‍ നാളെ വരെ കിട്ടും

ഡിസംബര്‍ മാസത്തെ റേഷന്‍ നാളെ വരെ കിട്ടും

തിരുവനന്തപുരം: ഡിസംബര്‍ മാസത്തെ റേഷന്‍ നാളെ വരെ ലഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ചില പ്രദേശങ്ങളില്‍ റേഷന്‍ സാധനങ്ങള്‍ എത്താന്‍ വൈകിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ കടകള്‍ മൂന്നാം തീയതി ( വെള്ളിയാഴ്ച) അവധിയായിരിക്കും.

ജനുവരി മാസത്തെ റേഷന്‍ വിതരണം ശനിയാഴ്ച മുതല്‍ ആരംഭിക്കും. ജനുവരിയില്‍ വെള്ള കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ വിഹിതമായി 6 കിലോ അരി ലഭിക്കും. കിലോയ്ക്ക് 10.90 രൂപ നിരക്കിലാണ് വിതരണം.നീല കാര്‍ഡ് ഉടമകള്‍ക്ക് അധിക വിഹിതമായി മൂന്നു കിലോ അരിയും ലഭിക്കും. 10.90 രൂപ നിരക്കിലാകും ഇതു ലഭിക്കുക. നീല കാര്‍ഡിലെ ഓരോ അംഗത്തിനും 2 കിലോഗ്രാം അരി വീതം കിലോയ്ക്ക് നാലു രൂപ നിരക്കില്‍ സാധാരണ വിഹിതമായും ലഭിക്കും.

സസ്യ ശാസ്ത്രജ്ഞൻ ഡോ. കെ എസ് മണിലാൽ അന്തരിച്ചു

സസ്യ ശാസ്ത്രജ്ഞൻ ഡോ. കെ എസ് മണിലാൽ അന്തരിച്ചു

തൃശൂർ: സസ്യ ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവും കാലിക്കറ്റ് സർവകലാശാല ബോട്ടണി വകുപ്പ് മുൻ മേധാവിയുമായ ഡോ. കെ എസ് മണിലാൽ (86) അന്തരിച്ചു. തൃശൂരിൽ വച്ചായിരുന്നു അന്ത്യം. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ഹോർത്തൂസ് മലബാറിക്കൂസ് എന്ന ലാറ്റിൻ ​ഗ്രന്ഥം ഇം​ഗ്ലീഷിലും മലയാളത്തിലും ആദ്യമായി എത്തിച്ച ​ഗവേഷകൻ കൂടിയാണ് പ്രൊഫ മണിലാൽ.

പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയാന്‍ വാന്‍ റീഡ് ആണ് കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് 12 വോള്യങ്ങളുള്ള ഹോര്‍ത്തൂസ് മലബാറിക്കൂസ് തയ്യാറാക്കിയത്. ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്ന് പ്രസിദ്ധീകരിച്ച ആ ലാറ്റിന്‍ ഗ്രന്ഥം, മൂന്നു നൂറ്റാണ്ടിന് ശേഷം മണിലാലിന്റെ പ്രവര്‍ത്തനഫലമായാണ് ആദ്യമായി ഇംഗ്ലീഷിലും മലയാളത്തിലും എത്തിയത്.

1958 മുതല്‍ അദ്ദേഹം നടത്തിയ നിരന്തര ശ്രമത്തിന്റെ ഫലമാണ് 2003 ൽ ഹോർത്തൂസിന്റെ ഇം​​ഗ്ലീഷ് പതിപ്പിന്റെയും 2008 ൽ മലയാളം പതിപ്പിന്റെയും പ്രസിദ്ധീകരണത്തിലേക്ക് നയിച്ചത്. കോഴിക്കോട്ടെയും സൈലന്റ് വാലിയിലെയും സസ്യ വൈവിധ്യത്തെക്കുറിച്ച് മണിലാലിന്റെ നേതൃത്വത്തിൽ നടന്ന വർഷങ്ങൾ നീണ്ട പഠനങ്ങളും ശ്രദ്ധേയമാണ്. റോയല്‍ സൊസൈറ്റി നഫീല്‍ഡ് ഫൗണ്ടേഷന്‍ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട മണിലാല്‍ 1971 ല്‍ ബ്രിട്ടനില്‍ സസ്യശാസ്ത്ര ഗവേഷണം നടത്തി.

ഹോര്‍ത്തൂസ് ഇംഗ്ലീഷ്, മലയാളം പതിപ്പുകള്‍ ഉള്‍പ്പടെ ഒട്ടേറെ ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഫ്ലോറ ഓഫ് കാലിക്കറ്റ്(1982), ഫ്ലോറ ഓഫ് സൈലന്റ് വാലി(1988), ബോട്ടണി ആന്‍ഡ് ഹിസ്റ്ററി ഓഫ് ഹോര്‍ത്തൂസ് മലബാറിക്കൂസ് (1980), ആന്‍ ഇന്റര്‍പ്രട്ടേഷന്‍ ഓഫ് വാന്‍ റീഡ്‌സ് ഹോര്‍ത്തൂസ് മലബാറിക്കൂസ്(1988), ഹോര്‍ത്തൂസ് മലബാറിക്കൂസ് ആന്‍ഡ് ദി സോഷ്യോ-കള്‍ച്ചറല്‍ ഹെറിറ്റേജ് ഓഫ് ഇന്ത്യ (2012) എന്നീ ഗ്രന്ഥങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു. 200 ലേറെ ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മണിലാല്‍, 19 പുതിയ സസ്യയിനങ്ങളെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. നാല് സസ്യയിനങ്ങള്‍ മണിലാലിന്റെ പേരിലും അറിയപ്പെടുന്നു.

സസ്യവര്‍ഗീകരണ ശാസ്ത്രത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തി കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള ഇകെജാനകി അമ്മാള്‍ പുരസ്‌കാരം 2003 ല്‍ മണിലാലിന് ലഭിച്ചു. ശാസ്ത്രമേഖലയില്‍ നല്‍കിയ സംഭാവനകളെ പരിഗണിച്ച്, 2020 ല്‍ രാഷ്ട്രം പത്മശ്രീ ബഹുമതി നല്‍കി പ്രൊഫ മണിലാലിനെ ആദരിച്ചു. ഡച്ച് രാജ്ഞി ബിയാട്രിക്‌സിന്റെ ശുപാര്‍ശ പ്രകാരം നല്‍കപ്പെടുന്ന നെതര്‍ലന്‍ഡ്‌സിന്റെ ഉന്നത സിവിലിയന്‍ പുരസ്‌കാരമായ ഓഫീസര്‍ ഇന്‍ ദ ഓര്‍ഡര്‍ ഓഫ് ഓറഞ്ച്‌നാസ്സൗ 2012 ല്‍ മണിലാലിനെ തേടിയെത്തി. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഏഷ്യക്കാരനാണ് മണിലാല്‍.

കാട്ടുങ്ങല്‍ എ സുബ്രഹ്‌മണ്യത്തിന്റെയും കെകെ ദേവകിയുടെയും മകനായി 1938 സെപ്റ്റംബർ 17ന് പറവൂര്‍ വടക്കേക്കരയിലാണ് മണിലാല്‍ ജനിച്ചത്. എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം മധ്യപ്രദേശിലെ സാഗര്‍ സര്‍വകലാശാലയില്‍ തുടര്‍പഠനം നടത്തി. ജ്യോത്സ്‌നയാണ് ഭാര്യ, അനിതയാണ് മകൾ.