നിയമസഭ ജനങ്ങൾക്കായി തുറന്നിടുന്നു; റീലുമായി സ്പീക്കർ എ.എൻ ഷംസീർ

നിയമസഭ ജനങ്ങൾക്കായി തുറന്നിടുന്നു; റീലുമായി സ്പീക്കർ എ.എൻ ഷംസീർ

സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ പോസ്റ്റുമായി നിയമസഭ സ്പീക്കർ എ.എൻ ഷംസീർ. നിയമസഭയിലെ പുസ്തകോത്സവത്തോടനുബന്ധിച്ചാണ് സ്പീക്കർ റീൽ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. “അതിൻ്റെ അടുത്തേക്ക് പോയാൽ സീനാണ് ബ്രോ” എന്ന് പറയുന്നവരോട് “ഒരു സീനും ഇല്ല ബ്രോ നേരെ ഇങ്ങ് കേറിക്കോ” എന്ന തലക്കെട്ടോടെ പുതിയൊരു റീൽ പങ്കുവെച്ചിരിക്കുന്നത്.

നിയമസഭയെക്കുറിച്ചുള്ള ജനങ്ങളുടെ ഭയങ്ങളെ തകർക്കുന്ന തരത്തിലാണ് റീൽ. പോലീസ് കാവലിൽ ഒതുങ്ങിയ ഒരു സ്ഥലം എന്ന നിലയിൽ കണ്ടിരുന്ന നിയമസഭ ഇനി മുതൽ ജനങ്ങൾക്ക് തുറന്നിടുന്നു എന്നാണ് സ്പീക്കർ വ്യക്തമാക്കുന്നത്. ജനുവരി 7 മുതൽ 13 വരെ നിയമസഭയിൽ എല്ലാവർക്കും സ്വാഗതം എന്നും സ്പീക്കർ കൂട്ടിച്ചേർത്തു. യാതൊരു നിയന്ത്രണവും കൂടാതെ നിയമസഭയുടെ അകത്തളങ്ങളിലേക്ക് ആളുകൾക്ക് കയറാം എന്ന പ്രഖ്യാപനവുമായാണ് നിയമസഭാ സ്പീക്കർ എ. എൻ ഷംസീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റിന്റെ പൂർണ്ണ രൂപം

‘അതിൻ്റെ അടുത്തേക്ക് പോയാൽ സീനാണ് ബ്രോ.. ‘എന്ന് പറയുന്നവരോട് …. “ഒരു സീനും ഇല്ല ബ്രോ നേരെ ഇങ്ങ് കേറിക്കോ”

എന്തൊക്കെയാണ് നിയമസഭയെ കുറിച്ച് നമുക്ക് ഉണ്ടായിരുന്ന ഭയം? “അവിടെയൊക്കെ നമ്മൾക്ക് കയറാൻ പറ്റ്വോ ?”

“പോലീസ് തോക്കും പിടിച്ച് നിൽക്കും.”

പോലീസ് കാവലിൽ ഒതുങ്ങിയ ഒരു സ്ഥലം , എന്ന നിലകളിലായിരുന്നു നമ്മൾ അതിനെ കണ്ടിരുന്നത്. പക്ഷേ, ഇപ്പോൾ എല്ലാം മാറി!

ജനുവരി 7 മുതൽ 13 വരെ നിയമസഭ നിങ്ങളുടെ വീട് പോലെ തുറന്നിടുന്നു.

നമ്മുടെ ജനപ്രതിനിധികൾ തീരുമാനങ്ങൾ എടുക്കുന്ന സ്ഥലം, നമ്മുടെ നിയമങ്ങൾ രൂപപ്പെടുന്ന സ്ഥലം, ഇനി മുതൽ യാതൊരു ചെക്കിങ്ങോ , തടസ്സങ്ങളോ ഇല്ലാതെ നിങ്ങൾക്ക് നേരിട്ട് സന്ദർശിക്കാം…

ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത് അരമണിക്കൂറോളം; രണ്ടുരോഗികള്‍ മരിച്ചു

ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത് അരമണിക്കൂറോളം; രണ്ടുരോഗികള്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയില്‍ ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് രണ്ട് രോഗികള്‍ മരിച്ചു. രാമനാട്ടുകര കാക്കഞ്ചേരി ഭാഗത്ത് കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. അരമണിക്കൂറോളമാണ് രോഗികളുമായി പോകുകയായിരുന്ന ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടത്.

ഒരു സ്ത്രീയും ഒരു പുരുഷനുമാണ് മരിച്ചത്. എടരിക്കോട് സ്വദേശി സുലൈഖ (54)യാണ് മരിച്ച ഒരാള്‍. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട്ടെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. വള്ളിക്കുന്ന് സ്വദേശി ഷജില്‍ കുമാറാണ് മരിച്ച രണ്ടാമത്തെയാള്‍. ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ഗതാഗതക്കുരുക്ക് ഒരുവിധം കടന്ന് രണ്ടുരോഗികളെയും ഫറോക്കിലെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പേഴേക്കും ഇരുവരും മരിച്ചിരുന്നു. അഞ്ചോ പത്തോ മിനിറ്റെങ്കിലും മുമ്പേ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു.

ഉമാ തോമസിന്റെ തലയുടെ പരിക്ക് ഗുരുതരമല്ല; വെന്റിലേറ്ററില്‍ തുടരും; മെഡിക്കല്‍ ബുള്ളറ്റിന്‍

ഉമാ തോമസിന്റെ തലയുടെ പരിക്ക് ഗുരുതരമല്ല; വെന്റിലേറ്ററില്‍ തുടരും; മെഡിക്കല്‍ ബുള്ളറ്റിന്‍

കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍നിന്ന് വീണ് അപകടം പറ്റിയ ഉമാ തോമസ് എംഎല്‍എയുടെ തലയുടെ പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. അപകടനില തരണം ചെയ്‌തെന്ന് ഇപ്പോഴും പറയാറായിട്ടില്ലെന്നും വെന്റിലേഷനില്‍ തുടരുമെന്നും പാലാരിവട്ടം റിനൈ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലത്തേതിനെ അപേക്ഷിച്ച് ഉമാ തോമസിന്റെ തലയുടെ പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കല്‍ ഡയറക്ടര്‍ കെ കൃഷ്ണനുണ്ണി പറഞ്ഞു. തലച്ചോറിനുണ്ടായ ക്ഷതത്തിന്റെ അവസ്ഥ കൂടുതല്‍ ഗുരുതരമായിട്ടില്ല. ആന്തരിക രക്തസ്രാവം കൂടിയിട്ടില്ലെന്നുംഅദ്ദേഹം പറഞ്ഞു.

ശ്വാസകോശത്തിലെ ചതവ് അല്‍പം കൂടിയിട്ടുണ്ട്. ചതവ് മാറാന്‍ കൂടുതല്‍ സമയമെടുക്കും. വരും ദിവസങ്ങളിലും വെന്റിലേഷനില്‍ തുടരും. ശ്വാസകോശത്തിലെ ഇന്‍ഫെക്ഷന്‍ മാറാനായി രണ്ടുതരം ആന്റി ബയോട്ടിക്കുകള്‍ കൊടുക്കുന്നുണ്ട്. അപകടനില തരണം ചെയ്‌തെന്ന് പറയാറിയിട്ടില്ല. ഇന്‍ഫെക്ഷന്‍ കൂടാനും സാധ്യതയുണ്ട്. ഇന്നത്തെ സ്‌കാനില്‍ അഡീഷണല്‍ ഇന്‍ജുറിയൊന്നുമില്ല. അതുതന്നെ നല്ല പുരോഗതിയാണ്.തടി കൂടതലായതിനാല്‍ റിക്കവറിക്ക് സാധാരണത്തിനേക്കാള്‍ സമയം എടുക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

അതേസമയം, അപകടംപറ്റിയ സംഭവത്തില്‍ സുരക്ഷാവീഴ്ചയുണ്ടായതായി എഫ്‌ഐആര്‍. സ്റ്റേജ് നിര്‍മിച്ചത് മതിയായ സുരക്ഷയില്ലാതെ അശ്രദ്ധമായാണെന്ന് എഫ്‌ഐആറില്‍ പറയുന്നു. സ്റ്റേജ് കെട്ടിയവര്‍ക്കും പരിപാടിയുടെ സംഘാടകര്‍ക്കും എതിരെ കേസെടുത്തിട്ടുണ്ട്. ബിഎന്‍സ് 125, 125 (ബി), 3 (5) എന്നിവ അനുസരിച്ചാണ് കേസ്. മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്നതിനെതിരെ നടപടിയെടുക്കുന്നതിനാണ് 125ാം വകുപ്പ്. പഴ്‌സനല്‍ സ്റ്റാഫിന്റെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. സ്റ്റേജില്‍ വേണ്ടത്ര സ്ഥലമില്ലായിരുന്നെന്നും ബലമുള്ള കൈവരി സ്ഥാപിച്ചില്ലെന്നും എഫ്‌ഐആറിലുണ്ട്.

നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടു 12,000 നര്‍ത്തകരുടെ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഉമ തോമസ്. മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പെടെ വേദിയിലിരിക്കെയാണ് അപകടം. വീഴ്ചയില്‍ തലയ്ക്കു പിന്നില്‍ ഗുരുതര ക്ഷതമേറ്റു. നട്ടെല്ലിനും പരുക്കുണ്ട്. വാരിയെല്ല് ഒടിഞ്ഞ് തറച്ചു കയറിയതിനെ തുടര്‍ന്ന് ശ്വാസകോശത്തിലും മുറിവുണ്ട്.

ഉമാ തോമസിന്റെ തലയുടെ പരിക്ക് ഗുരുതരമല്ല; വെന്റിലേറ്ററില്‍ തുടരും; മെഡിക്കല്‍ ബുള്ളറ്റിന്‍

വേണ്ടത്ര സ്ഥലം ഇല്ലായിരുന്നെന്ന് എഫ്‌ഐആര്‍; അനുമതി നല്‍കിയിരുന്നില്ലെന്ന് ജിസിഡിഎ

കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ സുരക്ഷാവീഴ്ചയുണ്ടായതായി എഫ്‌ഐആര്‍. പരിപാടിക്കായി സ്റ്റേജ് നിര്‍മിച്ചത് മതിയായ സുരക്ഷയില്ലാതെ അശ്രദ്ധമായാണെന്നാണ് കണ്ടെത്തല്‍. സ്റ്റേജില്‍ വേണ്ടത്ര സ്ഥലമില്ലായിരുന്നെന്നും ബലമുള്ള കൈവരി സ്ഥാപിച്ചില്ലെന്നും എഫ്‌ഐആറിലുണ്ട്.

ബിഎന്‍സ് 125, 125 (ബി), 3 (5) എന്നിവ അനുസരിച്ചാണ് സ്റ്റേജ് കെട്ടിയവര്‍ക്കും ‘മൃദംഗനാഥം’ പരിപാടിയുടെ സംഘാടകര്‍ക്കും എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്നതിനെതിരെ നടപടിയെടുക്കുന്നതിനാണ് 125ാം വകുപ്പ്. പഴ്‌സനല്‍ സ്റ്റാഫിന്റെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.

സംഭവത്തില്‍ സംഘാടകര്‍ക്കെതിരേ ജിസിഡിഎയും (ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റി) അന്വേഷണം പ്രഖ്യാപിച്ചു. കലൂര്‍ സ്റ്റേഡിയത്തിലെ സുരക്ഷാ പ്രോട്ടോകോള്‍ പുതുക്കുമെന്നും ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള പറഞ്ഞു.

വിഐപി ഗ്യാലറിയില്‍ ഉദ്ഘാടന പരിപാടി നടത്താനാണ് അനുമതി നല്‍കിയത്. സ്റ്റേജ് നിര്‍മിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. ഫുട്‌ബോള്‍ ടര്‍ഫിനു പരിക്ക് വരാതെ നോക്കണം എന്ന് മാത്രമായിരുന്നു ഞങ്ങളുടെ ആവശ്യം.ടര്‍ഫിനു പുറത്ത് ആയിരുന്നു പരിപാടി അവതരിപ്പിച്ചതെങ്കിലും സേഫ്റ്റി പ്രോട്ടോകോള്‍ പാലിച്ചിട്ടില്ലായെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റേഡിയത്തിന് സുരക്ഷാ വീഴ്ച്ചയില്ല. പരിപാടിക്കായി നിര്‍മിച്ച സ്റ്റേജിന് സ്റ്റേബിള്‍ ആയ ബാരിക്കേഡ് ഇല്ലായിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാകാര്യങ്ങളും അവര്‍ ചെയ്യണമെന്ന് കരാറില്‍ ഒപ്പ് വെച്ചിരുന്നു. എന്നാല്‍ അവര്‍ അത് പാലിച്ചില്ല എന്നാണ് വ്യക്തമാകുന്നത്. അതിനാല്‍ വീഴ്ച സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തും’ കെ. ചന്ദ്രന്‍ പിള്ള പറഞ്ഞു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ എംഎല്‍എ പാലാരിവട്ടം റിനൈ ആശുപത്രിയിലെ വെന്റിലേറ്ററില്‍ നിരീക്ഷണത്തിലാണ്. എംഎല്‍എയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

വിദ്യാര്‍ഥികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു; ഒരു വിദ്യാര്‍ഥിനി മരിച്ചു

വിദ്യാര്‍ഥികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു; ഒരു വിദ്യാര്‍ഥിനി മരിച്ചു

മലപ്പുറം: വെളിയങ്കോട് വിദ്യാര്‍ഥികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് വിദ്യാര്‍ഥിനി മരിച്ചു. മലപ്പുറം മൊറയൂര്‍ അറഫാ നഗര്‍ സ്വദേശി മുജീബ് റഹ്മാന്‍ ബാഖവിയുടെ മകള്‍ ഫാത്തിമ ഹിബ(17)യാണ് മരിച്ചത്. വെളിയങ്കോട് ഫ്‌ലൈ ഓവറിലാണ് അപകടമുണ്ടായത്. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരു കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് കുട്ടികള്‍ സുരക്ഷിതരാണ്. ഇടുക്കിയില്‍ നിന്ന് വിനോദയാത്ര കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ബസ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഒഴുകൂര്‍ പള്ളിമുക്ക് ഹയാത്തുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ഥികളായിരുന്നു ബസിലുണ്ടായിരുന്നത്.

ഒന്നിച്ചു ചുവടുവെച്ച് 11,600 നര്‍ത്തകര്‍; മെഗാ ഭരതനാട്യം ഗിന്നസ് റെക്കോര്‍ഡില്‍

ഒന്നിച്ചു ചുവടുവെച്ച് 11,600 നര്‍ത്തകര്‍; മെഗാ ഭരതനാട്യം ഗിന്നസ് റെക്കോര്‍ഡില്‍

കൊച്ചി: കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 11,600 പേര്‍ ചേര്‍ന്ന് അവതരിപ്പിച്ച ഭരതനാട്യം ലോക റെക്കോര്‍ഡിലേക്ക്. മൃദംഗനാദം സംഘടിപ്പിച്ച പരിപാടിക്ക് ഗിന്നസ് അധികൃതര്‍ റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കൈമാറി. ചലച്ചിത്ര സീരിയല്‍ താരങ്ങളായ ദേവീചന്ദന, ഉത്തര ഉണ്ണി, വിദ്യ ഉണ്ണി, ഋതുമന്ത്ര, പാരിസ് ലക്ഷ്മി തുടങ്ങിയവര്‍ നൃത്തത്തില്‍ പങ്കെടുത്തു. ഈ പരിപാടി കാണാനെത്തിയപ്പോഴാണ് ഉമ തോമസ് എംഎൽഎയ്ക്ക് ​ഗാലറിയിൽ നിന്ന് വീണ് ​ഗുരുതരമായി പരിക്കേറ്റത്.

കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ദീപാങ്കുരന്‍ സംഗീതം നല്‍കി പിന്നണി ഗായകന്‍ അനൂപ് ശങ്കര്‍ ആലപിച്ച ഗാനത്തിന് അനുസൃതമായാണ് ഭരതനാട്യം അവതരിപ്പിച്ചത്. 10,176 നര്‍ത്തകരുടെ ഭരതനാട്യം അവതരണത്തിനായിരുന്നു ഇതുവരെ റെക്കോര്‍ഡ്. എട്ടു മിനിറ്റ് നീണ്ട റെക്കോര്‍ഡ് ഭരതനാട്യം മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടനം ചെയ്തത്. ഗോകുല്‍ ​ഗോപകുമാറും സംഘവും ഗാനങ്ങള്‍ അവതരിപ്പിച്ചു.

കേരളത്തിന് പുറമെ, വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നും നര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു. കല്യാണ്‍ സില്‍ക്‌സിന്റെ നെയ്ത്തുഗ്രാമങ്ങളില്‍ ഡിസൈന്‍ ചെയ്ത നീല നിറത്തിലുള്ള ആര്‍ട്ട് സില്‍ക്ക് സാരി അണിഞ്ഞാണ് നര്‍ത്തകര്‍ ഒന്നിച്ചു ചുവടുവെച്ചത്.