by Midhun HP News | Dec 29, 2024 | Latest News, കേരളം
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം സര്‍വകാല റെക്കോര്‍ഡിലേക്ക്. ഈ ആഴ്ചത്തെ ആദ്യ പ്രവൃത്തി ദിനമായ തിങ്കളാഴ്ച (ഡിസംബര്‍ 23) പ്രതിദിന വരുമാനം 9.22 കോടി രൂപയാണ്. 2023 ഡിസംബര്‍ മാസം 23ന് നേടിയ 9.06 കോടി എന്ന നേട്ടമാണ് ഇപ്പോള്‍ മറികടന്നത്. ശബരിമല സ്‌പെഷല്‍ സര്‍വീസിനൊപ്പം മറ്റു സര്‍വീസുകളും മുടക്കമില്ലാതെ ഓപ്പറേറ്റ് ചെയ്താണ് നേട്ടം ഉണ്ടാക്കിയത്.
മുന്‍കൂട്ടി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ഏര്‍പ്പെടുത്തി കൃത്യമായ ആസൂത്രണത്തോടു കൂടി വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ അധിക സര്‍വീസുകളും വാരാന്ത്യ സര്‍വീസുകളും ഓപ്പറേറ്റ് ചെയ്തത് യാത്രക്കാര്‍ക്ക് ഏറെ ഗുണകരമായെന്ന് കെഎസ്ആര്‍ടിസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
തിരുവനന്തപുരം-കോഴിക്കോട്-കണ്ണൂര്‍ സര്‍വീസുകള്‍ യാത്രക്കാര്‍ ഏറ്റെടുത്തതും വരുമാന വര്‍ധനയ്ക്ക് കാരണമായി. രാപകല്‍ വ്യത്യാസം ഇല്ലാതെ പ്രവര്‍ത്തിച്ച മുഴുവന്‍ ജീവക്കാരെയും സൂപ്പര്‍വൈര്‍മാരെയും ഓഫിസര്‍മാരെയും അഭിനന്ദിക്കുന്നതായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
by Midhun HP News | Dec 29, 2024 | Latest News, കേരളം
പത്തനംതിട്ട: ശബരിമല തീർഥാടനം സുഗമമാക്കാൻ പമ്പയിലെ സ്പോട് ബുക്കിങ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കും. നിലവിലുള്ള ഏഴ് കൗണ്ടറുകൾ പത്താക്കും. മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. 60 വയസ് പൂർത്തിയായവർക്ക് മാത്രമായി പ്രത്യേക കൗണ്ടർ തുറക്കാനും തീരുമാനിച്ചു.
ഡിസംബർ 30ന് വൈകുന്നേരം മകരവിളക്ക് മഹോത്സവത്തിനായി ഇനി ശബരിമല നട തുറക്കുന്നത്. ജനുവരി 14 നാണ് മകരവിളക്ക് മഹോത്സവം നടക്കുക.
മകരവിളക്ക് മഹോത്സവം സുഗമമാക്കാൻ കൂടുതൽ കെഎസ്ആർടിസി ബസുകൾ പമ്പയിലേക്ക് സർവീസ് നടത്തും. ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ പൊലീസിനെ നിയോഗിക്കാനും അവലോകന യോഗത്തിൽ തീരുമാനിച്ചു.
by Midhun HP News | Dec 29, 2024 | Latest News, കേരളം
മാഹി: മാഹിയിൽ ജനുവരി ഒന്ന് മുതൽ ഇന്ധന വില നേരിയ തോതിൽ കൂടും. പുതുച്ചേരിയിൽ ഇന്ധന നികുതി വർധിപ്പിച്ചതിനെ തുടർന്നാണിത്. നിലവിൽ പെട്രോളിന് മാഹിയിൽ 13.32 ശതമാനമുള്ള നികുതി 15.74 ശതമാനമായും, ഡീസലിന് 6.91 എന്നത് 9.52 ആയുമാണ് വർധിപ്പിക്കുന്നത്. ഇതോടെ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ലിറ്ററിന് മൂന്നര രൂപയിലേറെ വർധിക്കുമെന്നാണ് കരുതുന്നത്.
നിലവിൽ മാഹിയിലെ വില പെട്രോളിന് ലിറ്ററിന് 91.92 രൂപയും, ഡീസലിന് 81.90 രൂപയുമാണ്. കേരളത്തിലാകട്ടെ പെട്രോളിന് 105.89 രൂപയും ഡീസലിന് 94.91 രൂപയുമാണ്. മാഹിയിലെ ഇന്ധന വിലയുമായി നിലവിൽ 13 രൂപയുടെ വ്യത്യാസമുണ്ട്.
വിലക്കുറവുള്ളതിനാൽ മാഹിയിലെ പെട്രോൾ പമ്പുകളിൽ വൻ തിരക്കാണനുഭവപ്പെടാറ്. മാഹിയിൽ വില കൂടുന്നതോടെ കേരളത്തിലെ വിലയുമായുള്ള വ്യത്യാസത്തിൽ നേരിയ കുറവ് വരും.
by Midhun HP News | Dec 28, 2024 | Latest News, കേരളം
കൊച്ചി: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തില്‍ പങ്കില്ലെന്നും ഒരുപാട് അനുഭവിച്ച തനിക്ക് മരിച്ചാല്‍ മതിയെന്നും കേസിലെ പതിനഞ്ചാം പ്രതിയായ എം സുരേന്ദ്രന്‍. ഇനി ജീവിക്കാന്‍ ആഗ്രഹമില്ല. അതുകൊണ്ട് വധശിക്ഷ നല്‍കി ജീവന്‍ അവസാനിപ്പിക്കാന്‍ സഹായിക്കണമെന്നായിരുന്നു കോടതിയില്‍ സുരേന്ദ്രന്റെ കരഞ്ഞുകൊണ്ടുള്ള അപേക്ഷ. ഗൂഢാലോചന, കേസിലെ പ്രതികളെ രക്ഷപെടാന്‍ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ തെളിഞ്ഞിട്ടുള്ളത്.
കേസില്‍ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. ഉദുമ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായി കെവി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള പതിനാല് പ്രതികളാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. പത്ത് പ്രതികളെ വെറുതെ വിട്ടു. കേസില്‍ ജനുവരി 3ന് ശിക്ഷ വിധിക്കും.
കേസ് തെളിയിക്കാന്‍ പൊലീസിനെ സഹായിച്ചതിനാണ് തന്നെ സിബിഐ കുറ്റക്കാരനാക്കിയത് എന്നാണ് ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ പറഞ്ഞത്. കേസില്‍ 20ാം പ്രതിയാണ് കുഞ്ഞിരാമന്‍. രണ്ടാം പ്രതി സജിയെ പൊലീസ് സ്റ്റേഷനില്‍ നിന്നു ബലമായി ഇറക്കിക്കൊണ്ടു പോകാന്‍ ശ്രമിച്ചു എന്നായിരുന്നു കുഞ്ഞിരാമനെതിരെയുള്ള കുറ്റം. ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയില്‍ കുഞ്ഞിരാമന്‍ ഉണ്ടായിരുന്നില്ല. പിന്നീടാണ് ഗൂഢാലോചന കുറ്റം ചുമത്തി സിബിഐ കുഞ്ഞിരാമനെ പ്രതി ചേര്‍ക്കുകയായിരുന്നു.
2019 ഫെബ്രുവരി 17ന് രാത്രി ഏഴരയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസിലെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു.
ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദു ചെയ്തു സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ഇതിനെതിരായ അപ്പീലില്‍ സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിം കോടതി കൂടി തള്ളിയതോടെ സിബിഐ ഡിവൈഎസ്പി ടി.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു
by Midhun HP News | Dec 28, 2024 | Latest News, കേരളം
കാസര്‍കോട്: കാസര്‍കോട് കാനത്തൂര്‍ എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മുന്ന് കുട്ടികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഒരാളുടെ മൃതദേഹം കണ്ടെത്തി. എരഞ്ഞിപ്പുഴ സ്വദേശി സിദ്ദിഖിന്റെ മകന്‍ റിയാസിന്റെ മൃതദേഹമാണ് കിട്ടിയത്. 17 വയസ്സായിരുന്നു. യാസിന്‍, സമദ് എന്നീ വിദ്യാര്‍ഥികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
ജ്യേഷ്ഠാനുജന്‍മാരുടെ മക്കളാണ് പുഴയില്‍ അപകടത്തില്‍പ്പെട്ടത്. അവധി ദിവസമായതിനാല്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂവരും ആഴമുള്ള ഭാഗത്ത് എത്തിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. അപകടത്തില്‍പ്പെട്ട ഒരുകുട്ടിയുടെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയണ്. പതിമൂന്ന് വയസ്സുകാരായ യാസിന്‍, സമദ് എന്നിവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.
റിയാസിന്റെ മൃതദേഹം കാസര്‍കോട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ തുടരുന്നത്. ബേഡകം പൊലീസ് ഉള്‍പ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്.
by Midhun HP News | Dec 28, 2024 | Latest News, കേരളം
കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഐഎം മുൻ എംഎല്‍എ കെ വി കുഞ്ഞിരാമനടക്കം 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പത്ത് പ്രതികളെ കുറ്റവിമുക്തരാക്കി. 9,11, 12, 13, 16, 18, 17, 19, 23, 24 എന്നീ പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. സിപിഐഎം മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. സിബിഐ കോടതിയാണ് കേസിൽ വിധി പ്രസ്താവിച്ചത്. 2019 ഫെബ്രുവരി 17ന് നടന്ന സംഭവത്തിലാണ് വിധി. കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നതാണ് കേസ്. മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനും സിപിഎം നേതാക്കളുമടക്കം 24 പേരായിരുന്നു കേസിൽ പ്രതിപട്ടികയിലുണ്ടായത്.
കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് നിലവിൽ പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ, സജി സി ജോർജ്, എം സുരേഷ്, അനിൽകുമാർ, ജിജിൻ, അശ്വിൻ, ശ്രീരാഗ്, എ സുബിൻ എന്നിവർക്കെതിരെ തെളിഞ്ഞത്. ഗൂഢാലോചന, തെളിവുനശിപ്പിക്കൽ എന്നിവയാണ് മുരളി താനിത്തോട്, പ്രദീപ്, ആലക്കോട് മണികണ്ഠൻ, എൻ ബാലകൃഷ്ണൻ എന്നിവർക്കെതിരെ തെളിഞ്ഞത്.
അതേസമയം കുടുംബ പ്രശ്നങ്ങൾ പറഞ്ഞ് ശിക്ഷ ഇളവ് തേടുകയാണ് പ്രതികൾ. പ്രായം ചെന്ന മാതാപിതാക്കളും കുട്ടികളുമുണ്ടെന്ന് പ്രതികൾ കോടതിയിൽ പറഞ്ഞു. പതിനെട്ടാം വയസ്സിൽ ജയിലിൽ കയറിയതെന്നാണ് ഏഴാം പ്രതി അശ്വിന്റെ വാദം. പട്ടാളക്കാരൻ ആകാൻ ആഗ്രഹിച്ചു. വീട്ടുകാരെ ആറ് വർഷമായിട്ടും കാണാനായിട്ടില്ലെന്നും ഡിഗ്രിക്ക് പഠിക്കണമെന്ന് ആഗ്രഹമുണ്ടെന്നും പ്രതി കോടതിയിൽ പറഞ്ഞു. അമ്മ രോഗാവസ്ഥയിലെന്ന് എട്ടാം പ്രതിയും കോടതിയെ അറിയിച്ചു. വധശിക്ഷ നൽകണമെന്ന് പതിനഞ്ചാം പ്രതി പ്രതികരിച്ചു. കരഞ്ഞു കൊണ്ടായിരുന്നു അപേക്ഷ. തന്നെ ജീവിതം അവസാനിപ്പിക്കാൻ സഹായിക്കണമെന്നും പതിനഞ്ചാം പ്രതി കോടതിയോട് പറഞ്ഞു.
ടിപി വധക്കേസിന് ശേഷം സമീപകാലത്ത് സിപിഐഎമ്മിനെ ഏറ്റവും പ്രതിരോധത്തിലാക്കിയ കേസാണ് പെരിയ ഇരട്ടക്കൊലക്കേസ്. പെരിയ ഇരട്ടക്കൊലപാതകം തുടക്കത്തിൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദേശപ്രകാരം പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. 270 സാക്ഷികളായിരുന്നു കേസിലുണ്ടായിരുന്നത്. തിരുവനന്തപുരത്തെ സിബിഐ യൂണിറ്റ് കേസ് അന്വേഷിച്ചത്. 2023 ഫെബ്രുവരി രണ്ടിനാണ് കൊച്ചി സിബിഐ കോടതിയിൽ വിചാരണ ആരംഭിച്ചത്.
Recent Comments