സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ കേസ്

സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ കേസ്

കൊച്ചി: സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയില്‍ സീരിയല്‍ താരങ്ങള്‍ക്കെതിരെ കേസ്. നടന്‍മാരായ ബിജു സോപാനം, എസ് പി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. ഇരുവര്‍ക്കുമെതിരെ ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുത്തു.

സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികമായി അതിക്രമിച്ചു എന്നാണ് കേസ്. നടന്മാരില്‍ ഒരാളാണ് ലൈംഗികാതിക്രമം നടത്തിയത് എന്നാണ് പരാതിയില്‍ പറയുന്നത്. മറ്റൊരാള്‍ നടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിനു പിന്നാലെ രൂപംകൊണ്ട പ്രത്യേക അന്വേഷ സംഘത്തിനോടാണ് നടി പീഡന വിവരം പങ്കുവച്ചത്. എസ്ഐടിയുടെ നിര്‍ദേശം പ്രകാരം ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.

തൃശൂരില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച

തൃശൂരില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച

തൃശൂര്‍: കുന്നംകുളത്ത് വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. റിട്ട. അധ്യാപിക പ്രീതയുടെ വീട്ടിലാണ് മോഷണം നടന്നത്. 30 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു. വീട്ടിലെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 30 പവനോളം സ്വര്‍ണമാണ് നഷ്ടമായത്.

ബുധനാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം. മോഷണം നടക്കുമ്പോള്‍ പ്രീത മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ബന്ധുവീട്ടില്‍ പോയിരുന്ന മകന്‍ ഇന്ന് രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മോഷണ ശ്രമത്തിന്റെ ഭാഗമായി വീട്ടിലെ അലമാരകള്‍ മുഴുവന്‍ കുത്തിപ്പൊളിച്ച നിലയിലാണ്.ഇന്ന് രാവിലെ മോഷണ വിവരം അറിഞ്ഞതിന് പിന്നാലെ കുടുംബം പൊലീസിനെ അറിയിച്ചു. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് വരുന്നതായി പൊലീസ് അറിയിച്ചു.

അവസാനമായി ഒരുനോക്ക് കാണാന്‍ സര്‍ഗ കേരളം; അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍

അവസാനമായി ഒരുനോക്ക് കാണാന്‍ സര്‍ഗ കേരളം; അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍

കോഴിക്കോട്: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് നാടിന്റെ വിട. അവസാനമായി ഒരു നോക്കുകാണാന്‍ കോഴിക്കോട് നടക്കാവിലെ കൊട്ടാരം റോഡിലെ ‘സിതാര’ വീട്ടിലേക്ക് നൂറ് കണക്കിനാളുകളാണ് എത്തി. ഇന്നലെ രാത്രി മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ അയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്.

പതിനൊന്ന് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലെത്തി അദരാഞ്ജലി അര്‍പ്പിച്ചു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, എകെശശീന്ദ്രന്‍, സജി ചെറിയാന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വി അബ്ദുറഹിമാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍, ഇപി ജയരാജന്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, എംകെ രാഘവന്‍, ഷാഫി പറമ്പില്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുരേന്ദ്രന്‍ സംവിധായകന്‍ ഹരിഹരന്‍, സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ്, നടന്‍ വിനീത്, എം മുകുന്ദന്‍, കെകെ ശൈജ, ജോയ് മാത്യു, കുട്ട്യേടത്തി വിലാസിനി തുടങ്ങി പ്രമുഖരുടെ വലിയ നിര തന്നെ എംടിയുടെ വീട്ടിലേക്കെത്തി. നടന്‍ മോഹന്‍ലാല്‍ പുലര്‍ച്ചെ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

എംടിയുടെ അഭിലാഷപ്രകാരം പൊതുദര്‍ശനം ഒഴിവാക്കിയിരുന്നു. വൈകിട്ട് അഞ്ച് മണിയോടെ മാവൂര്‍ റോഡിലെ സ്മൃതിപഥമെന്ന പുതുക്കിപ്പണിത ശ്മശാനത്തില്‍ ആദ്യത്തേതായി എംടിയുടെ ശരീരം അഗ്‌നിനാളങ്ങള്‍ ഏറ്റുവാങ്ങും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം

എംടിയുടെ വേര്‍പാട് തീരാനഷ്ടമെന്ന് ഇപി ജയരാജന്‍ പറഞ്ഞു. വലിയ മനുഷ്യന്‍ നമ്മില്‍നിന്നു വേര്‍പെട്ടു. എല്ലാ രംഗങ്ങളിലും നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു അദ്ദേഹം. വ്യക്തിപരമായി വലിയ ബന്ധമുണ്ട്. അദ്ദേഹത്തിന്റെ എഴുത്ത് ചെറുപ്പക്കാരെ വളരെയേറെ സ്വാധീനിച്ചു. മലയാളസാഹിത്യത്തിനു തീരാനഷ്ടമെന്നും അദ്ദേഹം പറഞ്ഞു.

കഥയിലും സാഹിത്യത്തിലും അല്ല സിനിമയേയും കീഴടക്കിയ വ്യക്തിയാണ് എംടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നിര്‍മാല്യം എന്ന സിനിമ മാത്രം മതി എക്കാലവും ഓര്‍മിക്കാന്‍. അനീതിക്ക് നേരെ കാര്‍ക്കിച്ച് തുപ്പാന്‍ കരുത്തനായ കഥാപാത്രത്തെ സൃഷ്ടിക്കാന്‍ എംടിക്ക് പകരം മറ്റാരും ഇല്ല . എല്ലാവരില്‍ നിന്നും വേറിട്ട് എനിക്ക് ഒരു വഴി ഉണ്ട് എന്ന് അദ്ദേഹം കാട്ടി കൊടുത്തു. വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത നിലപാട് എക്കാലവും അദ്ദേഹം എടുത്തു . അദ്ദേഹത്തിന്റെ വേര്‍പാട് ഒരു തരത്തിലും നികത്താന്‍ പറ്റില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

നമ്മുടെ ലോകത്തെ ശൂന്യമാക്കിയാണ് എംടി വിടവാങ്ങുന്നതെന്ന് എംപി അബ്ദുള്‍ സമദ് സമദാനി പറഞ്ഞു. എല്ലാവര്‍ക്കും എല്ലാത്തിനും അതീതനായ പൊതു മനുഷ്യന്‍ ആയിരുന്നു എംടി. എഴുത്തിനും സാഹിത്യത്തിനും എംടി വസന്തമായിരുന്നു. കണ്ടാല്‍ സന്യാസി ആണെന്ന് തോന്നുന്ന, ആരെങ്കിലും ആക്ഷേപിച്ചാലും പുഞ്ചിരി മറുപടി നല്‍കുന്ന മനുഷ്യന്‍. സ്വത്വബോധത്തിന്റെ രാജശില്‍പ്പി ആയിരുന്നു അദ്ദേഹം. മാനുഷിക കാഴ്ചപ്പാട് ഇന്ത്യയ്ക്ക് നഷ്ടപ്പെടുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം വിടവാങ്ങുന്നത്. ഇക്കാര്യം വരും കാലത്ത് നമ്മള്‍ കൂടുതല്‍ ചിന്തിക്കേണ്ടി വരുമെന്നും അദ്ദേഹം പപറഞ്ഞു.

മലയാളികള്‍ക്ക് നമ്മുടെ നാടിന്റെയും ഭാഷയുടെയും സിനിമയുടെയും സംസ്‌കാരത്തിന്റെയും അഭിമാനവും അടയാളവുമായ മഹത്വ്യക്തിത്വമാണ് എംടി സാറെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. സാഹിത്യലോകത്ത് മാത്രമല്ല സിനിമ എന്ന കലയുടെ എല്ലാമേഖലകളിലും അറിവും പ്രാവീണ്യവും അടയാളപ്പെടുത്തിയാണ് അദ്ദേഹം വിടപറയുന്നതെന്ന് സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. പകരം വെക്കാന്‍ ആളില്ലാത്ത വ്യക്തി എന്ന് ഒട്ടും ആലങ്കാരികമല്ലാതെ നമുക്ക് പറയാന്‍ സാധിക്കുന്ന ആളാണ് എം.ടി. നിര്യാണത്തില്‍ കുടുംബത്തോടൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സുരാജ് പറഞ്ഞു.

അഞ്ചുതെങ്ങ് കടലിൽ കാണാതായ കടയ്ക്കാവൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

അഞ്ചുതെങ്ങ് കടലിൽ കാണാതായ കടയ്ക്കാവൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

ക്രിസ്തുമസ് ആഘോഷങ്ങൾക്കിടെ അഞ്ചുതെങ്ങ് കടലിൽ കാണാതായ കടയ്ക്കാവൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കടയ്ക്കാവൂർ ആയാൻ്റവിള സ്വദേശി അരുൺ (അപ്പു) (21) ൻ്റെ മൃതദേഹമാണ് കോസ്റ്റ്ഗാർഡിന്റെ ഷിപ്പും, മറൈൻഎൻഫോഴ്‌സ്മെന്റിന്റെയും, അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെയും നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയും നടത്തിയ തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്.

ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെ അഞ്ചുതെങ്ങ് പഞ്ചായത്ത് ഓഫിസിന് സമീപത്തെ കടലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ അഞ്ചുതെങ്ങ് പഞ്ചായത്ത്ഓഫീസ് – ഗ്രൗണ്ട് കടലിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ ശക്തമായ അടിയൊഴുക്കിൽപ്പെട്ടായിരുന്നു അപകടം സംഭവിച്ചത്.

മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടപടികൾക്കായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

‘എം ടി യുടെ കൃതികള്‍ ഇനിയും വരും തലമുറകളെ പ്രചോദിപ്പിക്കും’; നികത്താനാവാത്ത ശൂന്യതയെന്ന് രാഹുൽ ഗാന്ധി

‘എം ടി യുടെ കൃതികള്‍ ഇനിയും വരും തലമുറകളെ പ്രചോദിപ്പിക്കും’; നികത്താനാവാത്ത ശൂന്യതയെന്ന് രാഹുൽ ഗാന്ധി

സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യതയാണ് എംടി വാസുദേവൻ നായരുടെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അദ്ദേഹത്തിന്‍റെ കഥകളെല്ലാം കേരളത്തിന്‍റെ സംസ്കാരവും മനുഷ്യ വികാരങ്ങളും നിറഞ്ഞുനിൽക്കുന്നവയായിരുന്നു. തലമുറകളെയാണ് അവ പ്രചോദിപ്പിച്ചത്.

അദ്ദേഹത്തിന്‍റെ കൃതികള്‍ ഇനിയും തലമുറകളെ പ്രചോദിപ്പിക്കും. സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യതയാണ് എംടി വാസുദേവൻ നായരുടെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കുടുംബത്തിന്‍റെ ദു:ഖത്തിൽ പങ്കുചേരുകയാണെന്നും രാഹുൽ ഗാന്ധി അനുസ്മരിച്ചു.

മനുഷ്യ വികാരങ്ങളുടെ ഗാഢമായ പര്യവേക്ഷണം ആയിരുന്നു എം ടിയുടെ കൃതികളെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. എംടിയുടെ കൃതികൾ തലമുറകളെ രൂപപ്പെടുത്തുകയും ഇനിയും പ്രചോദിപ്പിക്കുകയും ചെയ്യും.മലയാളത്തിലെ ഏറ്റവും ബഹുമാനിക്കപ്പെട്ട വ്യക്തിത്വം ആയിരുന്നു എംടി. ശബ്ദമില്ലാത്തവർക്കും പാർശ്വവൽകൃതർക്കും അദ്ദേഹം ശബ്ദമായി. തന്‍റെ ചിന്തകൾ കുടുംബത്തോടൊപ്പം എന്നും മോദി എക്സിൽ കുറിച്ചു.

ഇന്നലെ രാത്രി 10 മണിയോടെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു എം.ടി വാസുദേവൻ നായരുടെ അന്ത്യം. ഇന്ന് വൈകിട്ട് നാല് വരെ എം.ടിയുടെ വസതിയായ സിതാരയിൽ പൊതുദർശനമുണ്ടാകും. വൈകിട്ട് അഞ്ചിനാണ് സംസ്‌കാരം.

80 ലക്ഷം രൂപ ആരുനേടിയെന്ന് ഇന്ന് അറിയാം; കാരുണ്യ പ്ലസ് ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

80 ലക്ഷം രൂപ ആരുനേടിയെന്ന് ഇന്ന് അറിയാം; കാരുണ്യ പ്ലസ് ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 553 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 80 ലക്ഷം രൂപയാണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷവും, മൂന്നാം സമ്മാനം 12 ഭാഗ്യശാലികള്‍ക്ക് ഒരു ലക്ഷം രൂപ വീതവും ലഭിക്കും.

കാരുണ്യ പ്ലസ് ലോട്ടറിയിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയില്‍ കുറവാണെങ്കില്‍ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയില്‍ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയില്‍ കൂടുതലാണെങ്കില്‍ തിരിച്ചറിയല്‍ രേഖയും ടിക്കറ്റും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പ്പിക്കണം. ഒരു മാസത്തിനുള്ളിലാണ് ഇവ കൈമാറേണ്ടതുള്ളത്.