വിദേശത്തേക്ക് കടക്കാന്‍ സാധ്യത; ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടിസ് ഇറക്കി ക്രൈംബ്രാഞ്ച്

വിദേശത്തേക്ക് കടക്കാന്‍ സാധ്യത; ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടിസ് ഇറക്കി ക്രൈംബ്രാഞ്ച്

കോഴിക്കോട്: ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എം എസ് സൊലൂഷ്യന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബിനായി പൊലീസ് ലൂക്ക്ഔട്ട് നോട്ടീസ് ഇറക്കി. ഷുഹൈബ് വിദേശത്തേക്ക് കടക്കാനുളള സാധ്യത കൂടി കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് നടപടി.

ചോദ്യപേപ്പര്‍ എവിടെ നിന്നാണ് ചോര്‍ന്നത്, എങ്ങനെ കിട്ടി എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് ശാസ്ത്രീയമായി തെളിയിക്കണ്ടെതുണ്ട്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ് നല്‍കിയിരുന്നെങ്കിലും ഷുഹൈബ് ഹാജരായിരുന്നില്ല. ഷുഹൈബിനായുള്ള തിരച്ചില്‍ അന്വേഷണ സംഘം ഊര്‍ജിതമാക്കി. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

ഷുഹൈബിനൊപ്പം ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്ന സ്ഥാപനത്തിലെ അധ്യാപകരും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായില്ല. മറ്റന്നാള്‍ ഹാജരാകാമെന്നാണ് അധ്യാപകര്‍ അന്വേഷണ സംഘത്തെ നിലവില്‍ അറിയിച്ചിരിക്കുന്നത്. ഷുഹൈബ് ഹാജരാകാത്ത സാഹചര്യത്തില്‍ കസ്റ്റഡിയില്‍ എടുക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം പരിശോധിക്കും.രണ്ട് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുക. എസ്എസ്എല്‍സി കെമിസ്ട്രി പരീക്ഷയ്ക്ക് എം എസ് സൊല്യൂഷന്‍ പ്രവചിച്ച പാഠ ഭാഗങ്ങളില്‍ നിന്നുള്ള 32 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ പരീക്ഷയില്‍ വന്നെന്നായിരുന്നു കെ.എസ്.യു ആരോപിച്ചത്.

സ്വകാര്യവാഹനങ്ങള്‍ റെന്റ് എ കാര്‍ ആയി വാടകയ്ക്ക് നല്‍കാമോ?; വിശദീകരണവുമായി മോട്ടോര്‍ വാഹനവകുപ്പ്

സ്വകാര്യവാഹനങ്ങള്‍ റെന്റ് എ കാര്‍ ആയി വാടകയ്ക്ക് നല്‍കാമോ?; വിശദീകരണവുമായി മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങള്‍ വാടകയ്ക്ക് വാങ്ങി ഉപയോഗിക്കുന്നവര്‍ക്കും നല്‍കുന്നവര്‍ക്കും മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. സ്വകാര്യ വാഹനങ്ങള്‍ മറ്റുള്ള വ്യക്തികളുടെ ഉപയോഗത്തിന് പണമോ പ്രതിഫലമോ വാങ്ങി നല്‍കുന്നത് മോട്ടോര്‍ വാഹന നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്ന് മുന്നറിയിപ്പ് വിഡിയോയിലൂടെ മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

അനധികൃതമായി വാടകയ്ക്ക് നല്‍കുന്ന സ്വകാര്യ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്. വാഹന ഉടമയുടെ കുടുംബാംഗങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. അതേപോലെ തന്നെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അത്യാവശ്യഘട്ടങ്ങളില്‍ പ്രതിഫലം കൂടാതെ വാഹനം ഉപയോഗിക്കാന്‍ നല്‍കുന്നതിലും തെറ്റില്ല.

എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ സ്ഥിരമായി മറ്റു വ്യക്തികളുടെ ഉപയോഗത്തിനായി വിട്ടുനല്‍കുന്നതും സ്ഥിരമായി പല വ്യക്തികളെ വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, വിനോദസഞ്ചാര കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോകുകയോ കൊണ്ടുവരികയോ ചെയ്യുന്നതും പത്രമാധ്യമങ്ങള്‍ വഴിയോ സോഷ്യല്‍മീഡിയ വഴിയോ പരസ്യം നല്‍കി വാഹനങ്ങള്‍ മറ്റുള്ളവരുടെ ഉപയോഗത്തിന് വാടകയ്ക്ക് നല്‍കുന്നതും മോട്ടോര്‍ വാഹന നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നും വിഡിയോയില്‍ പറയുന്നു.

കൊല്ലത്ത് പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ ലോറി കയറിയിറങ്ങി മരിച്ചു

കൊല്ലത്ത് പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ ലോറി കയറിയിറങ്ങി മരിച്ചു

കൊല്ലം: നിലമേലില്‍ പ്രഭാതസവാരിക്ക് ഇറങ്ങിയ സ്ത്രീ ലോറിയിടിച്ച് മരിച്ചു. മുരുക്കുമണ്‍ സ്വദേശിനി ഷൈല (51) ആണ് മരിച്ചത്. കാറിടിച്ച് റോഡില്‍ വീണ ഷൈലയുടെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങുകയായിരുന്നു. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. എല്ലാദിവസവും ഷൈല പ്രഭാത സവാരിക്ക് ഇറങ്ങാറുണ്ട്. പതിവ് പോലെ ഇന്ന് രാവിലെ നടത്തത്തിന് ഇറങ്ങിയപ്പോഴാണ് കാര്‍ ഇടിച്ചത്. കാര്‍ ഇടിച്ച് റോഡില്‍ വീണ ഷൈലയുടെ ദേഹത്തുകൂടി എതിര്‍ദിശയില്‍ നിന്ന് വന്ന ലോറി കയറി ഇറങ്ങുകയായിരുന്നു

50 ലക്ഷത്തിന്റെ എംഡിഎംഎ പിടികൂടി; മലപ്പുറം സ്വദേശികള്‍ പിടിയില്‍

50 ലക്ഷത്തിന്റെ എംഡിഎംഎ പിടികൂടി; മലപ്പുറം സ്വദേശികള്‍ പിടിയില്‍

കല്‍പ്പറ്റ: വയനാട്ടില്‍ വന്‍ എംഡിഎംഎ വേട്ട. മലപ്പുറം സ്വദേശികളായ രണ്ട് പേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. അഖില്‍, സലാഹുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 380 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. 50 ലക്ഷം രൂപയോളം വില വരുന്ന എംഡിഎംഎയാണ് എക്‌സൈസ് പിടിച്ചെടുത്തത്.

തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ കാര്‍ പരിശോധനയ്ക്കിടെയായിരുന്നു എംഡിഎംഎ വേട്ട. ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്നു എംഡിഎംഎയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും; വൈകീട്ട് ദീപാരാധന

തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും; വൈകീട്ട് ദീപാരാധന

പത്തനംതിട്ട: ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച തങ്ക അങ്കി ഘോഷയാത്ര ഇന്ന് ശബരിമല സന്നിധാനത്തെത്തും. വൈകുന്നേരം 6.40 നാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന. പമ്പയില്‍ നിന്നും തീര്‍ത്ഥാടകരെ കടത്തി വിടുന്നതില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ മാസം 22 ന് ആറന്മുള പാര്‍ത്ഥസാരഥിക്ഷേത്രത്തില്‍ നിന്നാരംഭിച്ച തങ്ക അങ്കി രഥഘോഷയാത്ര ഉച്ചയോടെ പമ്പയില്‍ എത്തും. ചിത്തിര തിരുനാള്‍ മഹാരാജാവ് ശബരിമല നടക്ക് വച്ച 453 പവന്‍ തങ്കത്തില്‍ നിര്‍മിച്ച അങ്കിയാണ് മണ്ഡല പൂജക്ക് അയ്യപ്പന് ചാര്‍ത്താന്‍ ഘോഷയാത്രയായി കൊണ്ടുവരുന്നത്. പമ്പയില്‍ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ തങ്കഅങ്കി ഘോഷയാത്രയെ സ്വീകരിക്കും. വൈകീട്ട് ആറുമണിക്കു സന്നിധാനത്ത് എത്തിച്ചേരുന്ന തങ്കഅങ്കി ഘോഷയാത്രയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്നു തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും.

തങ്ക അങ്കി ഘോഷയാത്ര എത്തുന്നതിനാല്‍ പമ്പയില്‍ നിന്നും തീര്‍ത്ഥാടകരെ കടത്തിവിടുന്നതില്‍ നിയന്ത്രണമുണ്ട്. രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ തീര്‍ഥാടകരെ പമ്പയില്‍നിന്നു സന്നിധാനത്തേക്കു കടത്തിവിടില്ല. ഉച്ചപൂജയ്ക്കു ശേഷം അടയ്ക്കുന്ന നട അഞ്ചുമണിക്ക് മാത്രമേ തുറക്കൂ. ദീപാരാധനയ്ക്കു ശേഷം തങ്ക അങ്കി ചാര്‍ത്തിയുള്ള ദര്‍ശനം അനുവദിക്കും.

26ന് പകൽ 12 മുതൽ 12.30 വരെയാണ് മണ്ഡലപൂജ. അന്നുരാത്രി 11ന് ഹരിവരാസനം കഴിഞ്ഞ് നടയടച്ച് 30ന് വൈകീട്ട് നാലിന് തുറക്കും. മണ്ഡല മകരവിളക്ക് ദിവസങ്ങള്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്.

സ്വര്‍ണവില കൂടി; 57,000ല്‍ താഴെ തന്നെ

സ്വര്‍ണവില കൂടി; 57,000ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. ഇന്ന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് കൂടിയത്. 7100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു. 11ന് 58,280 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. 20 ന് 56,320 രൂപയായി താഴ്ന്നതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.

ഒന്‍പത് ദിവസത്തിനിടെ പവന് 2000ത്തോളം രൂപയാണ് കുറഞ്ഞത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.