വിദ്യാര്‍ഥി കിണറിൽ വീണു മരിച്ചനിലയില്‍

വിദ്യാര്‍ഥി കിണറിൽ വീണു മരിച്ചനിലയില്‍

മലപ്പുറം: തിരുവാലിയില്‍ വിദ്യാര്‍ഥി കിണറിൽ വീണു മരിച്ച നിലയില്‍. പത്തിരിയാല്‍ മേലങ്ങാടി പൈക്കാടിക്കുന്ന് മണ്ണൂര്‍ക്കര ബാബുമോന്റെ മകന്‍ അശ്വിനാണു (17) മരിച്ചത്. സുഹൃത്തിന്റെ ബന്ധുവീട്ടിലെ വളര്‍ത്തുനായയ്ക്കു തീറ്റ കൊടുക്കാന്‍ പോയ അശ്വിന്‍ അബദ്ധത്തില്‍ കിണറില്‍ കാല്‍വഴുതി വീണതാകാമെന്നാണ് പ്രാഥമിക വിവരം.

ഇന്നലെ വൈകീട്ട് 5.30നാണു സംഭവം. അശ്വിന്റെ സുഹൃത്തിന്റെ ബന്ധുക്കള്‍ വീട്ടിലില്ലാത്ത സമയത്ത് അവിടെയുണ്ടായിരുന്ന വളര്‍ത്തുനായയ്ക്കു തീറ്റ കൊടുക്കാനായി കൂട്ടുകാരോടൊപ്പം പോയതായിരുന്നു അശ്വിന്‍. അശ്വിന്‍ കിണറില്‍ വീണതിന് പിന്നാലെ കൂട്ടുകാര്‍ ബഹളം വച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ അശ്വിനെ കിണറ്റില്‍നിന്ന് പുറത്തെടുത്തു മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വണ്ടൂരിലെ സ്വകാര്യ സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്.

താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍; മഞ്ഞണിഞ്ഞ് മൂന്നാര്‍

താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍; മഞ്ഞണിഞ്ഞ് മൂന്നാര്‍

മൂന്നാര്‍: തെക്കിന്റെ കശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാറില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍. കണ്ണന്‍ദേവന്‍ കമ്പനി ചെണ്ടുവര എസ്റ്റേറ്റ് ലോവര്‍ ഡിവിഷനിലാണ് ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്.

സൈലന്റ് വാലി, കുണ്ടള, ലക്ഷ്മി, മൂന്നാര്‍ ടൗണ്‍, ദേവികുളം ഒഡികെ, കന്നിമല തുടങ്ങിയ പ്രദേശങ്ങളില്‍ കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. മാട്ടുപ്പെട്ടി ആര്‍ ആന്‍ഡ് ഡിയില്‍ മൂന്ന് ഡിഗ്രി, രാജമല – ഏഴു ഡിഗ്രി, തെന്മല -8 ഡിഗ്രി എന്നിങ്ങിനെയാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മിക്കയിടങ്ങളിലും മഞ്ഞ് വീഴ്ചയുണ്ടായി. കഴിഞ്ഞ ജനുവരി ആദ്യ ആഴ്ചയില്‍ താപനില കുറഞ്ഞ് മൈനസ് രണ്ട് വരെ എത്തിയിരുന്നു. ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

‘നാളെ സൂര്യഗ്രഹണം, ശബരിമല നട അടയ്ക്കും’; പ്രചാരണം തെറ്റെന്ന് തിരുവിതാംകൂര്‍ ദേവസ്വം

‘നാളെ സൂര്യഗ്രഹണം, ശബരിമല നട അടയ്ക്കും’; പ്രചാരണം തെറ്റെന്ന് തിരുവിതാംകൂര്‍ ദേവസ്വം

ശബരിമല: മണ്ഡല പൂജാദിവസമായ 26ന് സൂര്യഗ്രഹണമാണെന്നും അന്ന് ശബരിമലയില്‍ കുറച്ചുസമയം നട അടച്ചിടുമെന്നുമുള്ള പ്രചാരണത്തിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സൈബര്‍ പൊലീസില്‍ പരാതി നല്‍കി. പ്രചാരണം തെറ്റാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തും അംഗം എ അജിത്കുമാറും അറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിലാണ് വ്യാജപ്രചാരണം നടന്നത്. ഭക്തര്‍ ഇത് ഏറ്റെടുക്കരുതെന്നും ദേവസ്വം ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി.

തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്ത്

ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച തങ്ക അങ്കി ഘോഷയാത്ര ഇന്ന് ശബരിമല സന്നിധാനത്തെത്തും. വൈകുന്നേരം 6.40 നാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന. പമ്പയില്‍ നിന്നും തീര്‍ത്ഥാടകരെ കടത്തി വിടുന്നതില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെയാണ് മണ്ഡലപൂജ.

ഈ മാസം 22 ന് ആറന്മുള പാര്‍ത്ഥസാരഥിക്ഷേത്രത്തില്‍ നിന്നാരംഭിച്ച തങ്ക അങ്കി രഥഘോഷയാത്ര ഉച്ചയോടെ പമ്പയില്‍ എത്തും. ചിത്തിര തിരുനാള്‍ മഹാരാജാവ് ശബരിമല നടക്ക് വച്ച 453 പവന്‍ തങ്കത്തില്‍ നിര്‍മിച്ച അങ്കിയാണ് മണ്ഡല പൂജക്ക് അയ്യപ്പന് ചാര്‍ത്താന്‍ ഘോഷയാത്രയായി കൊണ്ടുവരുന്നത്. പമ്പയില്‍ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ തങ്കഅങ്കി ഘോഷയാത്രയെ സ്വീകരിക്കും. വൈകീട്ട് ആറുമണിക്കു സന്നിധാനത്ത് എത്തിച്ചേരുന്ന തങ്കഅങ്കി ഘോഷയാത്രയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്നു തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും.

തങ്ക അങ്കി ഘോഷയാത്ര എത്തുന്നതിനാല്‍ പമ്പയില്‍ നിന്നും തീര്‍ത്ഥാടകരെ കടത്തിവിടുന്നതില്‍ നിയന്ത്രണമുണ്ട്. രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ തീര്‍ഥാടകരെ പമ്പയില്‍നിന്നു സന്നിധാനത്തേക്കു കടത്തിവിടില്ല. ഉച്ചപൂജയ്ക്കു ശേഷം അടയ്ക്കുന്ന നട അഞ്ചുമണിക്ക് മാത്രമേ തുറക്കൂ. ദീപാരാധനയ്ക്കു ശേഷം തങ്ക അങ്കി ചാര്‍ത്തിയുള്ള ദര്‍ശനം അനുവദിക്കും.

26ന് പകല്‍ 12 മുതല്‍ 12.30 വരെയാണ് മണ്ഡലപൂജ. അന്നുരാത്രി 11ന് ഹരിവരാസനം കഴിഞ്ഞ് നടയടച്ച് 30ന് വൈകീട്ട് നാലിന് തുറക്കും. മണ്ഡല മകരവിളക്ക് ദിവസങ്ങള്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്.

തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഇന്ന് ക്രിസ്മസ്

തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഇന്ന് ക്രിസ്മസ്

തിരുവനന്തപുരം: യേശുദേവന്‍റെ തിരുപ്പിറവിയുടെ ഓർമപുതുക്കി ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ബത്‌ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിന്‍റെ തിരുപിറവി ആഘോഷത്തിലാണ് നാടും ന​ഗരവും. പ്രത്യാശയുടെയും നന്മയുടെയും സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശം പകരുന്ന ക്രിസ്‌മസിനെ വിശ്വാസികൾ വരവേറ്റു.

ക്രിസ്മസിനെ വരവേറ്റ് ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുര്‍ബാനയും നടന്നു. തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിൽ കുർബാനക്ക് മലങ്കര കാത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കാര്‍മികത്വം വഹിച്ചു. പിഎംജിയിലെ ലൂര്‍ദ് ഫൊറോന പള്ളിയിൽ നടന്ന കുർബാനക്ക് കര്‍ദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടിൽ കാര്‍മികത്വം വഹിച്ചു.

പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റൊ പാതിരാ കുർബാനയ്ക്ക് നേതൃത്വം നൽകി. കൊച്ചി വരാപ്പുഴ അതിരൂപതയിൽ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിന്റെ മുഖ്യകാർമ്മികത്വത്തിൽ ക്രിസ്മസ് പാതിരാ കുർബാന നടന്നു. ആലപ്പുഴ കോൺവെന്റ് സ്ക്വയറിലെ മൗണ്ട് കാർമൽ കത്തീ‌ഡ്രൽ ചർച്ചിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ മുഖ്യകാർമ്മികത്വം വഹിച്ചു. കാലടി ശ്രീരാമകൃഷ്ണ അദ്വൈത ആശ്രമത്തിലും ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചിരുന്നു.

തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഇന്ന് ക്രിസ്മസ്

നാടെങ്ങും തിരുപ്പിറവി ആഘോഷത്തില്‍

ഇന്ന് അർധരാത്രിയും ബുധനാഴ്ച രാവിലെയും പ്രത്യേക പ്രാർഥനയും കുർബാനയുമായി നാടെങ്ങും വിശ്വാസികൾ ക്രിസ്‌മസ് ആഘോഷിക്കും.

പട്ടം സെയ്‌ന്റ് മേരീസ് കത്തീഡ്രലിൽ ചൊവ്വാഴ്ച രാത്രി ഏഴിന് ആരംഭിക്കുന്ന ക്രിസ്‌മസ് തിരുക്കർമങ്ങൾക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികനായിരിക്കും.

വയോധികയെ തെരുവുനായ കടിച്ചു കൊന്നു

വയോധികയെ തെരുവുനായ കടിച്ചു കൊന്നു

ആലപ്പുഴ: ആറാട്ടുപുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. ചിറയില്‍ കാര്‍ത്യായനിയാണ് മരിച്ചത്. 81 വയസ്സായിരുന്നു. വീട്ടുമുറ്റത്ത് വച്ചായിരുന്നു ആക്രമണം. വയോധികയുടെ മുഖം നായ പൂര്‍ണമായും കടിച്ചെടുത്തതായി അയല്‍വാസികള്‍ പറഞ്ഞു.

തകഴി സ്വദേശിയായ വീട്ടമ്മ മകന്റെ വീട്ടില്‍ എത്തിയപ്പോഴാണ് തെരുവുനായ ആക്രമണം ഉണ്ടായത്. മുഖത്ത് കടിക്കുകയും കണ്ണുകള്‍ കടിച്ചുകീറുകയും ചെയ്തു. മൃതദേഹം കായംകുളത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.