by Midhun HP News | Dec 19, 2024 | Latest News, കേരളം
കോട്ടയം: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസില്‍ പ്രതി ജോര്‍ജ് കുര്യന്‍ കുറ്റക്കാരനെന്ന് കോടതി. കോട്ടയം അഡീഷണല്‍ ജില്ലാ കോടതി (2) നാളെ ശിക്ഷ വിധിക്കും. കഴിഞ്ഞദിവസമാണ് കേസില്‍ വാദം പൂര്‍ത്തിയായത്.
2022 മാര്‍ച്ച് ഏഴിനാണ് സംഭവം. കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ വീട്ടില്‍ രഞ്ജു കുര്യന്‍ (50), മാതൃസഹോദരനും പ്ലാന്ററുമായ കാഞ്ഞിരപ്പള്ളി പൊട്ടംകുളം മാത്യു സ്‌കറിയ (78) എന്നിവരാണ് കൊല്ലപ്പെട്ടത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ജോര്‍ജ് കുര്യനാണ് പ്രതി എന്ന് കണ്ടെത്തുകയായിരുന്നു. സുപ്രീംകോടതിയടക്കം വിവിധ കോടതികളില്‍ ജാമ്യഹര്‍ജികള്‍ നല്‍കിയെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് വിചാരണ തടവുകാരനായി ഇയാള്‍ കോട്ടയം സബ് ജയിലില്‍ കഴിഞ്ഞുവരികയാണ്.
വിചാരണ ഘട്ടത്തിലും നിയമനടപടികള്‍ മുന്നോട്ടുപോകുമ്പോഴും നാടകീയ രംഗങ്ങളാണ് ഉണ്ടായത്. ദൃക്‌സാക്ഷികളായി പ്രോസിക്യൂഷന്‍ അവതരിപ്പിച്ച ഭൂരിഭാഗം ആളുകളും കൂറുമാറുന്ന സാഹചര്യം ഉണ്ടായി. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ കേസില്‍ നിര്‍ണായകമാകുകയായിരുന്നു. വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തി കോടതിയില്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞത് കേസില്‍ വഴിത്തിരിവായി.
തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയാണ് ജോര്‍ജ് കുര്യനാണ് കൃത്യം നടത്തിയത് എന്ന കണ്ടെത്തലിലേക്ക് നയിച്ചത്. പ്രതി കുറ്റക്കാരനാണ് എന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിക്കുന്നതാണ് കോടതി ഉത്തരവ്. കൊലപാതകം, ആയുധം കൈവശം വെയ്ക്കല്‍, സാക്ഷികളെ ഭീഷണിപ്പെടുത്തല്‍, വീട്ടില്‍ അതിക്രമിച്ച് കയറല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
by Midhun HP News | Dec 19, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. 2012ലെ ചട്ടങ്ങള്‍ പ്രകാരമായിരിക്കണം ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കേണ്ടത്. ഈ ചട്ടത്തില്‍ ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് കൃതൃമായ മാര്‍ഗരേഖ നിര്‍ദേശിക്കുന്നുണ്ട്. ഇതിന് വിരുദ്ധമായി നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഹൈക്കോടതിക്ക് സാധിക്കില്ല എന്ന് നിരീക്ഷിച്ച് കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്.
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. 2012ലെ ചട്ടങ്ങള്‍ പാലിക്കാന്‍ ദേവസ്വം ബോര്‍ഡുകള്‍ തയ്യാറാകണം. ചട്ടം പാലിച്ച് ദേവസ്വം ബോര്‍ഡുകള്‍ക്ക് ആനകളെ എഴുന്നള്ളിക്കാം. ചട്ടത്തില്‍ ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് കൃതൃമായ മാര്‍ഗരേഖ നിര്‍ദേശിക്കുന്നുണ്ട്. ഇതിന് വിരുദ്ധമായി നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഹൈക്കോടതിക്ക് സാധിക്കില്ല. ഹൈക്കോടതി ഉത്തരവിലെ നിര്‍ദേശങ്ങള്‍ നിലവിലെ നിയമത്തിന് വിരുദ്ധമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ആന ഒരു ജീവിയാണ്. മൂന്ന് മീറ്റര്‍ അകലം പാലിച്ച് ആനകളെ എങ്ങനെ നിര്‍ത്താന്‍ കഴിയുമെന്ന് കോടതി ചോദിച്ചു. പകല്‍ ഒന്‍പത് മുതല്‍ അഞ്ചുമണിവരെ എഴുന്നള്ളിപ്പ് പാടില്ല എന്നാണ് ഹൈക്കോടതി മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. ഉത്സവാഘോഷങ്ങളുടെ ഭാഗമായി ചടങ്ങുകള്‍ കൂടുതലും നടക്കുന്നത് ഈ സമയത്താണ്. അങ്ങനെ വരുമ്പോള്‍ ഇത് എങ്ങനെ പ്രായോഗികമാകുമെന്നും സുപ്രീംകോടതി ചോദിച്ചു.
ഹൈക്കോടതി ഉത്തരവു പ്രകാരം ആന എഴുന്നള്ളിപ്പ് നടത്താനാകില്ലെന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിട്ടില്ല. അധികാര പരിധിയും കടന്ന് ഹൈക്കോടതി പ്രവര്‍ത്തിച്ചു. തൃശൂര്‍ പൂരം നടത്തുന്ന മേഖലയിലെ സ്ഥലപരിമിതി പോലും പരിഗണിക്കാതെ ഏകപക്ഷീയമായി ഹൈക്കോടതി നിലപാടെടുത്തുവെന്ന് ഹര്‍ജിയില്‍ പറയുന്നു.
ഉത്സവത്തിന് ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ലെന്ന ഹൈക്കോടതി നിരീക്ഷണം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. സ്വദേശികളും വിദേശികളുമായി 5 ലക്ഷത്തിലധികം പേര്‍ വരുന്ന പൂരമാണ്. കേരളത്തിന്റെ സാംസ്‌കാരിക തനിമ അനുഭവിച്ചറിയുക കൂടിയാണ് കാഴ്ചക്കാരുടെ ലക്ഷ്യം. ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശങ്ങള്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
by Midhun HP News | Dec 19, 2024 | Latest News, കേരളം
പൂച്ചകളെ വളര്‍ത്തുന്നത് വരും കാലങ്ങളില്‍ പൊതുജനാരോഗ്യത്തിന് വെല്ലിവിളിയാകാമെന്ന് പഠനം. ആഗോളതലത്തില്‍ ദശലക്ഷക്കണക്കിന് പക്ഷികളെ ബാധിച്ച എച്ച്5എന്‍1വൈറസുകളുടെ വാഹകരായി പൂച്ചകള്‍ മാറാമെന്ന് പിറ്റ്സ്ബെര്‍ഗ് സര്‍വകലാശാല ഗവേഷകരുടെ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
2008-ല്‍ പൊട്ടിപ്പുറപ്പെട്ട എച്ച്1എന്‍1 പക്ഷിപ്പനിയുടെ പ്രധാന വാഹകരായ പന്നികള്‍ക്ക് സമാനമായി തരത്തില്‍ പൂച്ചകളുടെ കോശങ്ങളും വൈറസുകളെ സ്വീകരിക്കാനും മ്യൂട്ടേഷന് അനുവദിക്കുകയും ചെയ്യുന്നതായി ടെയ്‌ലർ ആൻഡ് ഫ്രാൻസിസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു. പൂച്ചകളുമായി മനുഷ്യര്‍ കൂടുതല്‍ ഇടപെടുന്നതിനാല്‍ പൂച്ചകളിൽ ഒന്നോ രണ്ടോ തവണ മ്യൂട്ടേഷൻ സംഭവിച്ച വൈറസ് മനുഷ്യരിലേക്ക് എത്താനുള്ള സാധ്യത വളരെ വലുതാണെന്നും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
പൂച്ചകളുടെ കോശങ്ങള്‍ വൈറസുകളെ കൂടിച്ചേരാനും പരിവർത്തനം ചെയ്യാനും അനുവദിക്കുന്നു, ഇത് മനുഷ്യരിൽ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന പുതിയ ഇനങ്ങള്‍ സൃഷ്ടിക്കുന്നു. പൂച്ചകളില്‍ എച്ച്5എന്‍1 വൈറസിന്റെ തുടര്‍ച്ചയായ എക്‌സ്‌പോഷന്‍, വൈറല്‍ രക്തചംക്രമണം, മ്യൂട്ടേഷന്‍ എന്നിവ പകര്‍ച്ചവ്യാധിക്കും പൊതുജനാരോഗ്യത്തിനും കാര്യമായ ആശങ്കകള്‍ ഉയര്‍ത്തുമെന്നും ഗവേഷകര്‍ പറയുന്നു.
എച്ച്5എന്‍1 ബാധിച്ച് ചത്ത പൂച്ചയുടെ തലച്ചോറ്, ശ്വാസകോശം, ആമാശയം എന്നിവയില്‍ നിന്നെടുത്ത സാമ്പിളുകളില്‍ പന്നികള്‍ക്ക് സമാനമായി അവയുടെ കോശങ്ങളെ സസ്തനികളില്‍ നിന്നും പക്ഷികളിലും നിന്നുമുള്ള ഇന്‍ഫ്ലുവന്‍സ വേഗത്തില്‍ ബാധിക്കാന്‍ സാധ്യതയുള്ളതായി കണ്ടെത്തി. രോഗം ബാധിച്ച പൂച്ചകളില്‍ മ്യൂട്ടേഷന്‍ സംഭവിച്ച വൈറസ് ശ്വസന, ദഹനനാളങ്ങളിലൂടെ പുറന്തള്ളപ്പെടാനും മനുഷ്യരിലേക്ക് വേഗം പകരാനുമുള്ള സാധ്യതയുണ്ടെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു.
by Midhun HP News | Dec 19, 2024 | Latest News, കേരളം
കൊച്ചി: തൃപ്പൂണിത്തുറയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു. കണ്ടനാട് ജെബിഎസ് എല്‍പി സ്‌കൂളിന്റെ പഴയ കെട്ടിടമാണ് തകര്‍ന്നുവീണത്. ഈസമയത്ത് കുട്ടികള്‍ ആരും ഇല്ലാതിരുന്നത് കൊണ്ട് വന്‍അപകടം ഒഴിവായി. തകര്‍ന്നുവീഴുന്ന ശബ്ദം കേട്ട് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന ആയ പുറത്തേയ്ക്ക് ഓടിയത് കൊണ്ട് രക്ഷപ്പെട്ടു.
ഇന്ന് രാവിലെ 9.30 ഓടേയാണ് സംഭവം. കുട്ടികള്‍ എത്തുന്നതിന് തൊട്ടുമുന്‍പായിരുന്നു അപകടം സംഭവിച്ചത്. കെട്ടിടത്തിന് നൂറ് വര്‍ഷത്തോളം പഴക്കമുണ്ട്. നാലുവര്‍ഷം മുന്‍പ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത് ഈ കെട്ടിടത്തിലാണ്. പുതിയ കെട്ടിടം പണിതതിനെ തുടര്‍ന്ന് സകൂള്‍ അവിടേയ്ക്ക് മാറ്റി. നിലവില്‍ അങ്കണവാടിയാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. കാലപഴക്കമാണ് മേല്‍ക്കൂര തകരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
നാളെ ഈ കെട്ടിടത്തില്‍ വച്ച് അങ്കണവാടി കുട്ടികള്‍ക്കായി ക്രിസ്മസ് ആഘോഷങ്ങള്‍ നടത്താനിരുന്നതാണ്. അതിന് മുന്‍പാണ് കെട്ടിടം തകര്‍ന്നുവീണത്. കുട്ടികള്‍ എത്തുന്നതിന് മുന്‍പ് മേല്‍ക്കൂര തകര്‍ന്നുവീണത് വന്‍ദുരന്തം ഒഴിവാക്കിയെന്ന് നാട്ടുകാര്‍ പറയുന്നു.
by Midhun HP News | Dec 19, 2024 | Latest News, കേരളം
ശബരിമല: മണ്ഡലകാലം തുടങ്ങിയ ശേഷം ശബരിമലയിലും പരിസര പ്രദേശങ്ങളിലുമായി തീര്‍ഥാടകര്‍ക്കു ഭീഷണിയായ 135 പാമ്പുകളെ പിടികൂടി വനംവകുപ്പ്. ചൊവ്വാഴ്ച മാത്രം നാലു പാമ്പുകളെയാണ് പിടികൂടിയത്.
കരിമൂര്‍ഖന്‍, അണലി, ശംഖുവരയന്‍, പച്ചില പാമ്പ്, ചേര, ചട്ടിത്തലയന്‍, നാഗത്താന്‍ തുടങ്ങിയ പാമ്പുകളാണ് ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നത്. ചൊവ്വാഴ്ച ചേര, ചട്ടിത്തലയന്‍, നാഗത്താന്‍, പച്ചില പാമ്പ് എന്നിവയെയാണ് പിടികൂടിയത്. പമ്പയില്‍ പിടിച്ച പാമ്പുകളുടെ കൂട്ടത്തില്‍ രാജവെമ്പാലയുമുണ്ട്. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളില്‍ പരിശീലനം ലഭിച്ച മൂന്ന് പാമ്പുപിടിത്തക്കാര്‍ ഉണ്ട്. സന്നിധാനത്ത് അഭിനേഷ് , ബൈജു, മരക്കൂട്ടത്ത് വിശാല്‍ എന്നിവരാണുള്ളത്. വന്യമൃഗങ്ങള്‍ക്കു തീര്‍ഥാടകര്‍ ഭക്ഷണം നല്‍കരുതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചു.
by Midhun HP News | Dec 19, 2024 | Latest News, കേരളം
കൊച്ചി: എറണാകുളം വെണ്ണലയില്‍ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാന്‍ മകന്റെ ശ്രമം. വെണ്ണല സ്വദേശി അല്ലി (72) യാണ് മരിച്ചത്. സംഭവത്തില്‍ മകന്‍ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പുലര്‍ച്ചെ വീട്ടുമുറ്റത്ത് കുഴിയെടുത്ത് വൃദ്ധയുടെ മൃതദേഹം കുഴിച്ചിടുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസെത്തിയപ്പോള്‍ മകന്‍ പ്രദീപ് മദ്യലഹരിയിലായിരുന്നു.
എന്താണ് സംഭവിച്ചതെന്ന് പൊലീസ് ചോദിച്ചപ്പോള്‍ അമ്മ മരിച്ചു, ഞാന്‍ കുഴിയെടുത്ത് കുഴിച്ചിട്ടു എന്ന് മറുപടിയും നല്‍കി. തുടര്‍ന്ന് പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റും. വൃദ്ധയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പാലാരിവട്ടം പൊലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി.
Recent Comments