‘ദേ കാണാതെ പോയ കുറുപ്പ്’; ശിവന്‍കുട്ടിയുടെ 80s ഫോട്ടോ ട്രോളി സോഷ്യല്‍ മീഡിയ

‘ദേ കാണാതെ പോയ കുറുപ്പ്’; ശിവന്‍കുട്ടിയുടെ 80s ഫോട്ടോ ട്രോളി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡ് 80കളിലെ ലുക്കും ഫാഷനുമൊക്കെയാണ്. സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും തുടങ്ങി എല്ലാവരും 80s ലുക്കിലുള്ള ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. അതിനൊക്കെ വലിയ സ്വീകാര്യതയും ലഭിക്കുന്നുണ്ട്. ഇത്തരത്തില്‍ മുന്‍ മന്ത്രി വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. അതിന് താഴെ നിരവധി രസകരമായ കമന്റുകളും പ്രത്യക്ഷപ്പെട്ടു.

ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് ശിവന്‍കുട്ടിയെ സുകുമാരുക്കുറുപ്പുമായി താരതമ്യം ചെയ്ത് കമന്റുകള്‍ ഇട്ടത്. സുകുമാരക്കുറുപ്പ് വിദേശത്ത് ജീവനോടെയുണ്ടെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥനന്റെ വെളിപ്പെടുത്തലോടെ അദ്ദേഹം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.

‘ആ വാച്ചാണ് ആദ്യം എന്റെ ശ്രദ്ധയില്‍പ്പെട്ടത്’ എന്ന തലവാചകത്തോടെയാണ് ശിവന്‍ കുട്ടി 80s ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. ‘സുകുമാരകുറുപ്പ് വീണ്ടും’, ‘സുകുമാര കുറുപ്പ് അല്ലെന്ന് ആരെങ്കിലും പറയുമോ…’, ’24 ടീം കാണണ്ട , സുകുമാരകുറുപ്പ് തിരുവനന്തപുരത്തുണ്ട് എന്ന് പറഞ്ഞ് ബ്രേക്കിങ് ന്യൂസ് വരും സഖാവെ’. ‘ഇതാ സുകുമാര കുറുപ്പ് ഇവിടെയുണ്ട്… ‘, ‘പേര് മാറ്റി ശിവന്‍കുട്ടി കുറുപ്പ്’, ‘ദേ കാണാതെ പോയ കുറുപ്പ്… പിടിക്കയാളെ…’, ‘ഹാഷ്മി : മര്യാദക്ക് കീഴടങ്ങുന്നതാണ് കുറുപ്പേ നിനക്ക് നല്ലത്’- എന്നിങ്ങനെ നീളുന്ന കമന്റുകള്‍.

ലഫ്റ്റനന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി; വാഹന രേഖകളില്‍ മോഹന്‍ലാലിന്റെ പേരുമാത്രം

ലഫ്റ്റനന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി; വാഹന രേഖകളില്‍ മോഹന്‍ലാലിന്റെ പേരുമാത്രം

കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ പേരിനൊപ്പമുണ്ടായിരുന്ന ലഫ്റ്റനന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ ഒഴിവാക്കി മോട്ടോര്‍ വാഹനവകുപ്പ്. കെഎല്‍ 7സിയു 2020 കാറിന്റെ രജിസ്‌ട്രേഷന്‍ രേഖകളിലാണ് മാറ്റം വരുത്തിയത്. ആധാര്‍ കാര്‍ഡിലേതിനു സമാനമായ പേരേ ആര്‍സി രേഖകളില്‍ ചേര്‍ക്കാന്‍ പാടുള്ളുവെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് വെട്ടല്‍.

വാഹനവുമായി ബന്ധപ്പെട്ട സേവനത്തിനായി മോഹന്‍ലാലിന്റെ ഏജന്റ് ആര്‍ടി ഓഫീസില്‍ എത്തിയപ്പോഴാണ് ആധാറിലെ പേരും ആര്‍സിയിലെ പേരും തമ്മില്‍ സാധ്യമല്ലാത്തതിനാല്‍ സാങ്കേതിക തടസ്സം നേരിട്ടത്. ഇതേതുടര്‍ന്ന് ആര്‍സി രേഖകളിലെ പേര് ആധാറിലേതുപോലെ ആക്കുകയായിരുന്നു.

ഇതുവരെ ലഫ്റ്റന്റ് കേണല്‍ ഡോ. വി മോഹന്‍ലാല്‍ എന്നായിരുന്നു വാഹന രേഖകളില്‍. ഇപ്പോള്‍ വിശ്വനാഥന്‍ നായര്‍ മോഹന്‍ലാല്‍ എന്നാക്കി മാറ്റി. 2020ല്‍ രജിസ്റ്റര്‍ ചെയ്തതാണ് ഈ വാഹനം.

കൊച്ചിയിലെ ബസ് ക്ലീനര്‍ക്കെതിരെ കാപ്പ ചുമത്തും; മോഷണം അടക്കം ഏഴ് കേസുകളില്‍ പ്രതി

കൊച്ചിയിലെ ബസ് ക്ലീനര്‍ക്കെതിരെ കാപ്പ ചുമത്തും; മോഷണം അടക്കം ഏഴ് കേസുകളില്‍ പ്രതി

കൊച്ചി: കാര്‍ യാത്രക്കാരനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്ത സ്വകാര്യ ബസ് ക്ലീനര്‍ കണ്ണൂര്‍ സ്വദേശി മുഹമ്മദ് അന്‍സാറിനെതിരെ കാപ്പ ചുമത്തും. സംഭവത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ കലക്ടര്‍ക്ക് കൈമാറുമെന്നും പൊലീസ് അറിയിച്ചു. മോഷണം അടക്കം ഏഴ് കേസുകളില്‍ പ്രതിയാണ് ഇയാള്‍.

ഗതാഗത നിയമലംഘനം ചോദ്യം ചെയ്തതിന് നഗരത്തില്‍ കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തുകയും അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്ത അന്‍സാറിനെ ജാമ്യത്തില്‍ വിട്ടത് വിവാദത്തിനും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു. പിന്നാലെ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് മുഹമ്മദ് അന്‍സാറിനെതിരേ വീണ്ടും അറസ്റ്റ് ചെയ്തു. എറണാകുളം അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അന്‍സാര്‍ റിമാന്‍ഡിലാണ്. പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസിലാണ് അന്‍സാറിന്റെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തിയത്.

ഓഗസ്റ്റ് 22ന് വൈകിട്ട് 5.15ഓടെ വഴക്കാല ഭാഗത്തുവച്ചുണ്ടായ സംഭവത്തിലായിരുന്നു തൃക്കാക്കര പൊലീസിന്റെ കേസ്. പാലാരിവട്ടത്തുനിന്നും കാക്കനാട് ഭാഗത്തേക്ക് കാറില്‍ വരികയായിരുന്ന പടമുഗള്‍ സ്വദേശി സി.ബി.റെജിന്‍സ് എന്നയാളാണ് അതിക്രമം നേരിട്ടത്. അമിതവേഗതയിലും ഉച്ചത്തില്‍ ഹോണടിച്ചും പിന്നാലെയെത്തിയ സ്വകാര്യ ബസ് കാറിന്റെ ഇടതുവശത്തുകൂടി അപകടകരമായി ഓവര്‍ടേക്ക് ചെയ്ത് വഴി ബ്ലോക്കാക്കി നിര്‍ത്തി.

തുടര്‍ന്ന് ബസ് നിര്‍ത്തിയിട്ടത് ചോദ്യം ചെയ്തുകൊണ്ട് റെജിന്‍സ് ഹോണ്‍ അടിച്ചതില്‍ കോപാകുലനായ അന്‍സാര്‍ ബസില്‍ നിന്നിറങ്ങിവന്ന് കാറിന്റെ ഗ്ലാസ് താഴ്ത്താന്‍ ആവശ്യപ്പെട്ടു. ഗ്ലാസ് താഴ്ത്തിയ ഉടന്‍ കടുത്ത അസഭ്യവര്‍ഷം ചൊരിയുകയും കാറിന്റെ ബോണറ്റില്‍ ശക്തിയായി അടിക്കുകയും കാറിന് യാത്രാതടസം ഉണ്ടാക്കുകയുമായിരുന്നു എന്ന് എഫ്‌ഐആറില്‍ പറയുന്നു.

ആദ്യകാല ആർ.എസ്.പി നേതാവ് കല്ലമ്പലം കമലാസനൻ അന്തരിച്ചു

ആദ്യകാല ആർ.എസ്.പി നേതാവ് കല്ലമ്പലം കമലാസനൻ അന്തരിച്ചു

കല്ലമ്പലം: ആലിൻമൂട് പൗർണ്ണമിയിൽ വി. കമലാസനൻ (85- റിട്ട. അസിസ്റ്റന്റ് ഡയറക്ടർ, സർവ്വേ ആൻഡ് എൽ. ആർ ഡിപ്പാർട്ട്മെന്റ്, എസ്.എൻ.ഡി.പി ഡയറക്ടർ ബോർഡ് മെമ്പർ, മാവിൻമൂട് ശാഖാ പ്രസിഡന്റ്, ആർ.എസ്.പി മുൻ മണ്ഡലം പ്രസിഡന്റ്, പുളിവേലിക്കോണം ഭഗവതി ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ്, ) അന്തരിച്ചു.

ഭാര്യ:ദേവമണി.
മക്കൾ: ദിലീപ്, ദീപ്തി, ദീപക്.
മരുമക്കൾ: അശ്വതി. എസ്. ദർശൻ, ചന്ദ്രപ്രസാദ്.സി, അഞ്ചു. എൻ.

സഞ്ചയനം 12 ന് രാവിലെ 8 ന്.

സസ്പെൻഷനിലായ പാളയം പ്രദീപിനായി കത്ത് നൽകിയത് തെറ്റ്; രമ്യ ഹരിദാസിനെതിരെ തുറന്നടിച്ച് കെപിസിസി അധ്യക്ഷൻ

സസ്പെൻഷനിലായ പാളയം പ്രദീപിനായി കത്ത് നൽകിയത് തെറ്റ്; രമ്യ ഹരിദാസിനെതിരെ തുറന്നടിച്ച് കെപിസിസി അധ്യക്ഷൻ

തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയെത്തുടർന്ന് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്താൻ രമ്യ ഹരിദാസ് എംഎൽഎ നീക്കം നടത്തിയതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സസ്പെൻഷനിലുള്ള ഒരാളെ അഡീഷണൽ പിഎ ആയി നിയമിക്കാൻ കത്ത് നൽകിയത് ഒരു തരത്തിലും അഭികാമ്യമല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. മുൻകാല പ്രാബല്യത്തോടെ ഇപ്പോൾ ഇത്തരമൊരു കത്ത് നൽകിയിട്ടുണ്ടെങ്കിൽ അത് തെറ്റാണ് എന്നതാണ് കെപിസിസിയുടെ നിലപാടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

പാളയം പ്രദീപിനെ 2026 മെയ് 21 മുതൽ മുൻകാല പ്രാബല്യത്തോടെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് രമ്യ ഹരിദാസ് നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകിയത്. എന്നാൽ, രമ്യ ഹരിദാസ് കത്ത് നൽകിയ തീയതി കെപിസിസി പരിശോധിക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. ചിറയിൻകീഴിൽ സംഘർഷം ഉണ്ടായതിന് ശേഷമാണ് പ്രദീപിന് വേണ്ടി രമ്യ ഇത്തരമൊരു കത്ത് നൽകിയതെങ്കിൽ അത് പാർട്ടിക്ക് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. സംഭവം നടന്ന് പാർട്ടി അച്ചടക്ക നടപടി പ്രഖ്യാപിച്ച ശേഷം പ്രദീപിനെ രക്ഷിച്ചെടുക്കാനാണ് ഈ നീക്കമെങ്കിൽ ഗുരുതരമായ പാർട്ടി അച്ചടക്ക ലംഘനമായാണ് നേതൃത്വം ഇതിനെ കണക്കാക്കുക.

ചിറയിൻകീഴിലെ പരസ്യമായ ചേരിപ്പോരും കയ്യാങ്കളിയും കോൺഗ്രസ് പ്രസ്ഥാനത്തിന് പൊതുസമൂഹത്തിൽ വലിയ അപമാനവും നാണക്കേടുമാണ് ഉണ്ടാക്കിയതെന്ന് കെപിസിസി അധ്യക്ഷൻ ഓർമ്മിപ്പിച്ചു. ഗൗരവതരമായ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാളയം പ്രദീപിനെയും എസ്. സജാദിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് ഞായറാഴ്ച സസ്പെൻഡ് ചെയ്തത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന കെപിസിസി സമിതി അധ്യക്ഷൻ എംഎം ഹസൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി വിഷയം ഉടൻ നേരിട്ട് ചർച്ച ചെയ്യും. സമിതിയുടെ അന്തിമ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമായിരിക്കും പാർട്ടി തുടർ നടപടികളിലേക്ക് കടക്കുക. എംഎൽഎമാർ പാർട്ടിയുടെ ചട്ടക്കൂടിന് അതീതരല്ലെന്ന ശക്തമായ സന്ദേശമാണ് കെപിസിസി പ്രസിഡന്റിന്റെ പ്രതികരണത്തിലൂടെ നേതൃത്വം നൽകുന്നത്.

രാവിലെ അഞ്ച് മുതല്‍ സര്‍വീസ്; നീലക്കുറിഞ്ഞി കാണാന്‍ കെഎസ്ആര്‍ടിസി യാത്ര

രാവിലെ അഞ്ച് മുതല്‍ സര്‍വീസ്; നീലക്കുറിഞ്ഞി കാണാന്‍ കെഎസ്ആര്‍ടിസി യാത്ര

കൊച്ചി: മൂന്നാറില്‍ നീലക്കുറിഞ്ഞി കാണാന്‍ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആര്‍ടിസി. നീലക്കുറിഞ്ഞി പൂത്തുനില്‍ക്കുന്ന ചൊക്രമുടിയിലേക്ക് ജില്ലയിലെ ഒന്‍പത് കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നിന്നും ദിവസവും രാവിലെ അഞ്ച് മുതല്‍ സര്‍വീസ് നടത്തുന്നുണ്ട്.

ഓഫ് റോഡ് സഫാരിയുമായി ചതുരംഗപ്പാറ വ്യൂ പോയിന്റും മൂന്നാറിലെ ഗ്യാപ് റോഡിന്റെ കാഴ്ചകളും ഉള്‍പ്പെടുന്ന യാത്രയാണിത്. ഗ്യാപ് റോഡിന് സമീപമുള്ള ചൊക്രമുടിക്ക് പിന്നാലെ മാട്ടുപ്പെട്ടി കൊറണ്ടിക്കാട് മലനിരകളിലും നീലക്കുറിഞ്ഞി വ്യാപകമായി പൂത്തുനില്‍ക്കുന്ന നയനമനോഹരമായ കാഴ്ചയാണ് സഞ്ചാരികളെ വരവേല്‍ക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1800 മീറ്ററോളം ഉയരത്തിലുള്ള മലമുകളില്‍ വിരിഞ്ഞിരിക്കുന്ന ഈ നീലവസന്തം നേരില്‍ കാണാന്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.സ്വകാര്യ കമ്പനിയായ കെഡിഎച്ച്പിയുടെ (കണ്ണന്‍ ദേവന്‍ ഹില്‍ പ്ലാന്റേഷന്‍സ്) ഉടമസ്ഥതയിലുള്ള പ്രദേശത്താണ് പൂക്കള്‍ വ്യാപകമായി കാണുന്നത്. നിലവില്‍ പൂര്‍ണമായി വിരിഞ്ഞുനില്‍ക്കുന്ന കുറിഞ്ഞിപ്പൂക്കള്‍ വരും ദിവസങ്ങളില്‍ മഴ മാറുന്നതോടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരും.

സെപ്റ്റംബര്‍ 30 വരെ ഈ അപൂര്‍വ പ്രതിഭാസം മലനിരകളില്‍ കാണാന്‍ സാധിക്കുമെന്നാണ് നാട്ടുകാരുടെയും അധികൃതരുടെയും കണക്കുകൂട്ടല്‍. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന സ്‌ട്രൊബിലാന്തസ് കുന്തിയാനസ് ഇനത്തില്‍പ്പെട്ട കുറിഞ്ഞിപ്പൂക്കളാണ് ഇവിടെ വസന്തമൊരുക്കിയിരിക്കുന്നത്.