ശക്തമായ മഴ വരുന്നു; ബുധനാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശക്തമായ മഴ വരുന്നു; ബുധനാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനം കടുത്ത ചൂടില്‍ വെന്തുരുകുമ്പോള്‍ ആശ്വാസമായി മഴ എത്തുന്നു. ബുധനാഴ്ച നാലു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം സംസ്ഥാനത്ത് കടുത്ത ചൂട് തുടരുകയാണ്. എന്നാല്‍ ഇന്നും നാളെയും (ശനി, ഞായര്‍) എവിടെയും ഉഷ്ണതരംഗ മുന്നറിയിപ്പ് ഇല്ല. ഈ ദിവസങ്ങളില്‍ പാലക്കാട് താപനില 40 ഡിഗ്രി വരെ ഉയരാമെന്നും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു. കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 30 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, തൃശ്ശൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം,ആലപ്പുഴ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും രേഖപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ചൂടുമായി ബന്ധപ്പെട്ട് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, ഈ ദിവസങ്ങളിലും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ശുദ്ധി ചടങ്ങുകള്‍: മെയ് ഒന്നിനും രണ്ടിനും ഗുരുവായൂരില്‍ ദര്‍ശന നിയന്ത്രണം

ശുദ്ധി ചടങ്ങുകള്‍: മെയ് ഒന്നിനും രണ്ടിനും ഗുരുവായൂരില്‍ ദര്‍ശന നിയന്ത്രണം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മെയ് 1, 2 തീയതികളില്‍ ശുദ്ധി ചടങ്ങുകള്‍ നടക്കും. ഗുരുവായൂരപ്പന് മെയ് ഒന്ന് വെള്ളിയാഴ്ച വൈകുന്നേരവും മെയ് 2 ശനിയാഴ്ച രാവിലെയുമാണ് ശുദ്ധി ചടങ്ങുകള്‍.

മെയ് 3 ഞായറാഴ്ച അയ്യപ്പസ്വാമിക്കും മെയ്് 4 തിങ്കളാഴ്ച ഗണപതിക്കും മെയ്് 5 ചൊവ്വാഴ്ച ഭഗവതിക്കും ശുദ്ധി ചടങ്ങുകള്‍ ഉണ്ടാകും. ശുദ്ധി, ശ്രീഭൂതബലി ചടങ്ങുകള്‍ നടക്കുന്നതിനാല്‍ മെയ് 1, മെയ് 2 ദിവസങ്ങളില്‍ വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം അത്താഴപൂജ കഴിയുന്നത് വരെ നാലമ്പലത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.

കൊടുംചൂടില്‍ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

കൊടുംചൂടില്‍ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ അതീവ ജാ ഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിടങ്ങളില്‍ തണ്ണീര്‍പ്പന്തല്‍ ഉറപ്പാക്കണമെന്നും അങ്കണവാടികളിലും സ്‌കൂളുകളിലും കൂള്‍ റൂഫ് ഒരുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഉഷ്ണതരംഗ സാഹചര്യം വിലയിരുത്തുന്നതിനായി വിളിച്ച ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

ട്രാഫിക്ക് സിഗ്‌നലുകളുടെ സമയം കുറയ്ക്കുന്നത് പരിശോധിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ ഹീറ്റ് ആക്ഷന്‍ പ്ലാന്‍ തയാറാക്കി നടപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുക അനുവദിക്കണം. കുടിവെള്ളത്തിന് ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ വാട്ടര്‍ അതോറിറ്റി അടിയന്തരമായി ഇടപെടണമെന്നും പൊതു ഇടങ്ങളില്‍ വെള്ളം, ഒആര്‍എസ് എന്നിവ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൂര്യാഘാത പ്രഥമ ശുശ്രൂഷ ഉറപ്പാക്കും. പൊതുവിടങ്ങളില്‍ വഴിയോരങ്ങള്‍, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, ഓട്ടോ ടാക്‌സി സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിലാണ് തണ്ണീര്‍പ്പന്തലുകള്‍ സജ്ജമാക്കുക. മഴവെള്ള സംഭരണം എല്ലായിടങ്ങളിലും ഉറപ്പാക്കാനും യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

ആരോഗ്യ സ്ഥാപനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഹീറ്റ് റെസിലിയന്റ് ആക്കും. ഇഴജന്തുക്കള്‍ക്കെതിരെ ജാഗ്രത പാലിക്കണം. മതിയായ ആന്റി വെനം ആശുപത്രികളില്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരും ചീഫ് സെക്രട്ടറിയും ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി നിവേദനം നൽകി

ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി നിവേദനം നൽകി

ആറ്റിങ്ങലിന്റെ ഹൃദയ ഭാഗങ്ങളായ കച്ചേരിനടയിലെയും ഗേൾസ് ഹൈസ്കൂൾ ജംഗ്ഷനിലെയും ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തന രഹിതമായത് പരിഹരിക്കണമെന്നും, ആറ്റിങ്ങൽ മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാന്റിന്റെ പ്രധാന കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം.പ്രദീപിന് നിവേദനം നൽകി.

ഈ പ്രശ്നങ്ങൾ വളരെ ഗൗരവകരമായി പരിഗണിക്കുമെന്നും അടിയന്തരമായി തന്നെ പരിഹാരം കാണുവാൻ വേണ്ടിയുള്ള നടപടി സ്വീകരിക്കുമെന്നും ചെയർമാൻ ഡി.വൈ.എഫ്.ഐ നേതാക്കൾക്ക് ഉറപ്പ് നൽകി.

അതോടൊപ്പം ആറ്റിങ്ങൽ കൊല്ലമ്പുഴ കുട്ടികളുടെ പാർക്കിൽ പ്രവർത്തന രഹിതമായ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മുമ്പ് നിവേദനം നൽകിയിരുന്നു. ഇതോടൊപ്പം ആ പ്രശ്നവും പരിഹരിക്കുമെന്നും ചെയർമാൻ ഡി.വൈ.എഫ്.ഐ ക്ക് ഉറപ്പ് നൽകി.

ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല സെക്രട്ടറി വിനീഷ് രവീന്ദ്രൻ, ട്രഷറർ വി.എസ്.നിതിൻ, മേഖല കമ്മിറ്റി അംഗം വിഷ്ണു തുടങ്ങിയവർ ഉണ്ടായിരുന്നു.

‘ടിആര്‍എസ്’; സ്വന്തം പാര്‍ട്ടി രൂപീകരിച്ച് കെ കവിത, തീരുമാനം ബിആര്‍എസില്‍ നിന്ന് പുറത്തായതിന് പിന്നാലെ

‘ടിആര്‍എസ്’; സ്വന്തം പാര്‍ട്ടി രൂപീകരിച്ച് കെ കവിത, തീരുമാനം ബിആര്‍എസില്‍ നിന്ന് പുറത്തായതിന് പിന്നാലെ

ഹൈദരാബാദ്: സ്വന്തം പാര്‍ട്ടി രൂപീകരിച്ച് തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകള്‍ കെ കവിത. ചന്ദ്രശേഖര റാവു സ്ഥാപിച്ച ബിആര്‍എസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട് ഏഴ് മാസത്തിന് ശേഷമാണ് കവിത പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. തെലങ്കാന രാഷ്ട്രസേന എ(ടിആര്‍എസ്) എന്നാണ് പാര്‍ട്ടിയുടെ പേര്.

മേഡ്ചല്‍ ജില്ലയിലെ മുനീരാബാദിലെ വേദിയിലായിരുന്നു പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം. പാര്‍ട്ടിയുടെ പേരും പതാകയും അജണ്ടയും പുറത്തിറക്കി. തെലങ്കാന സ്വത്വത്തിനായുള്ള പോരാട്ടത്തിലും ആഗ്രഹങ്ങളിലും അടിയുറച്ചതാണ് ടിആര്‍എസ് എന്നും സംസ്ഥാനത്തെ പ്രാദേശിക വിഷയങ്ങളില്‍ ഊന്നല്‍ നല്‍കാനാണ് ഈ പേര് തന്നെ നിലനിര്‍ത്താന്‍ കവിത താല്‍പ്പര്യപ്പെട്ടതെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

തെലങ്കാന പ്രസ്ഥാനത്തിലെ പ്രമുഖ വ്യക്തിത്വമായിരുന്ന പ്രൊഫസര്‍ കെ ജയശങ്കറിന്റെ പേര് നല്‍കിയ 20 ഏക്കറോളം വരുന്ന മൈതാനത്തായിരുന്നു പരിപാടി സംഘടിപ്പിച്ചത്. തെലങ്കാനയിലെ 33 ജില്ലകളില്‍ നിന്നായി ഏകദേശം അന്‍പതിനായിരത്തോളം പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു. തെലങ്കാന സംസ്ഥാന രൂപീകരണ പ്രസ്ഥാനത്തില്‍ സജീവമായിരുന്ന ‘തെലങ്കാന ജാഗൃതി’ എന്ന എന്‍ജിഒയെ രാഷ്ട്രീയ പാര്‍ട്ടിയായി മാറ്റുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ‘തെലങ്കാന രാഷ്ട്ര സേന’യുടെ പ്രഖ്യാപനത്തോടെ ഇത്തരം ഊഹാപോഹങ്ങള്‍ക്ക് വിരാമമായി. ഒരിക്കല്‍ തെലങ്കാന രാഷ്ട്രീയത്തെ അടക്കിവാണിരുന്ന ‘ടിആര്‍എസ്’ എന്ന ചുരുക്കപ്പേര് തന്നെ നിലനിര്‍ത്തിയതിലൂടെ, പിതാവ് ഉപേക്ഷിച്ചതിനെ വീണ്ടെടുക്കുന്നു എന്ന സന്ദേശമാണ് കവിത നല്‍കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

2022-ലാണ് പാര്‍ട്ടി അധ്യക്ഷനായിരുന്ന കെസിആര്‍, തെലങ്കാന രാഷ്ട്ര സമിതി എന്ന പേര് മാറ്റി ഭാരത് രാഷ്ട്ര സമിതി എന്നാക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്ന്, 2025 സെപ്റ്റംബര്‍ 3-ന് കവിത ബിആര്‍എസില്‍ നിന്നും എംഎല്‍സി സ്ഥാനത്തുനിന്നും രാജിവെച്ചിരുന്നു. ഇതോടെ തന്റെ പിതാവ് കെസിആറുമായും സഹോദരന്‍ കെ.ടി. രാമറാവുമായും (കെടിആര്‍) ഉള്ള കവിതയുടെ ബന്ധം പൂര്‍ണ്ണമായും വേര്‍പിരിഞ്ഞതായാണ് സൂചന. തെലങ്കാനയുടെ പ്രാദേശിക ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ടിആര്‍എസ് രൂപീകരിച്ചതെന്ന തന്റെ ഉറച്ച വാദത്തിലാണ് കവിതയുടെ പുതിയ യാത്ര.

സംസ്ഥാന രൂപീകരണത്തിനായി 2001-ല്‍ കെസിആര്‍ രൂപീകരിച്ച ടിആര്‍എസ്, 2022-ല്‍ ബിആര്‍എസ് ആയി മാറി. ഈ പേരുമാറ്റവും പുതിയ ദിശയും പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധം ദുര്‍ബലപ്പെടുത്തിയെന്നാണ് കവിതയുടെ ആരോപണം. വെള്ളം, ജോലി, വിഭവങ്ങള്‍ തുടങ്ങി ടിആര്‍എസ് മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും, കോണ്‍ഗ്രസോ ബിആര്‍എസോ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ നിറവേറ്റിയില്ലെന്നും അവര്‍ ആരോപിക്കുന്നു. 48കാരിയായ കവിത, തെലങ്കാനയിലെ യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കാനാണ് ലക്ഷ്യമിടുന്നത്.

പാറമേക്കാവിലമ്മയെ ശിരസ്സിലേറ്റാന്‍ തൃക്കടവൂര്‍ ശിവരാജു, വടക്കുന്നാഥന്റെ മണ്ണില്‍ ഊഷ്മള സ്വീകരണം

പാറമേക്കാവിലമ്മയെ ശിരസ്സിലേറ്റാന്‍ തൃക്കടവൂര്‍ ശിവരാജു, വടക്കുന്നാഥന്റെ മണ്ണില്‍ ഊഷ്മള സ്വീകരണം

തൃശൂര്‍: പാറമേക്കാവിലമ്മയെ ശിരസ്സിലേറ്റാന്‍ കൊമ്പന്‍ തൃക്കടവൂര്‍ ശിവരാജുവെത്തി. ശിവരാജുവിന് വടക്കുന്നാഥന്റെ മണ്ണില്‍ തട്ടകക്കാര്‍ ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്. പാണ്ടിയുടെ അകമ്പടിയോടെയാണ് രാജുവിനെ വടക്കുന്നാഥന്റെ മണ്ണിലേക്ക് സ്വാഗതം ചെയ്തത്. ഇതാദ്യമായാണ് തൃക്കടവൂര്‍ ശിവരാജു തൃശൂര്‍ പൂരത്തിന് തിടമ്പേറ്റുന്നത്.

രാവിലെ വടക്കുന്നാഥനെ വണങ്ങിയശേഷം കിഴക്കേഗോപുരത്തിലൂടെ പുറത്തുവന്ന കൊമ്പന്‍ തുമ്പിക്കൈ ഉയര്‍ത്തി പാറമേക്കാവിലമ്മയേയും വണങ്ങി. കുളിച്ചുകുറിതൊട്ട് തുളസിമാല ചാര്‍ത്തിയായിരുന്നു രാജുവിന്റെ രാജകീയമായ കടന്നുവരവ്.

പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പൊതുവാള്‍, തട്ടകക്കാര്‍ എന്നിവര്‍ക്കൊപ്പം പൂരക്കമ്പക്കാരുടെ തിരക്കായിരുന്നു രാജുവിനെ വരവേല്‍ക്കാന്‍. ആര്‍പ്പുവിളികളോടെയാണ് രാജുവിനെ തട്ടകക്കാര്‍ എതിരേറ്റത്.