by Midhun HP News | Oct 26, 2025 | Latest News, കേരളം
പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎം കെ നവീൻബാബുവിന്റെ മരണത്തിൽ സിപിഎം നേതാവ് പിപി ദിവ്യക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി. 65 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് നവീൻബാബുവിന്റെ കുടുംബം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് പി പി ദിവ്യ, നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉന്നയിച്ച ടി വി പ്രശാന്തൻ എന്നിവരാണ് എതിർകക്ഷികൾ. ഹർജി പത്തനംതിട്ട സബ്‌കോടതി ഫയലിൽ സ്വീകരിച്ചു.
ദിവ്യയ്ക്കും പ്രശാന്തനും കോടതി സമൻസ് അയച്ചിട്ടുണ്ട്. നേരിട്ടോ അഭിഭാഷകർ മുഖാന്തരമോ നവംബർ 11-ന് ഹാജരാകാനാണ് ഇവർക്ക് കോടതി നിർദേശം നൽകിയിട്ടുള്ളത്. അഭിഭാഷകനായ അജിത്ത് പ്രഭാവ് മുഖാന്തരമാണ് ഹർജി ഫയല്‍ ചെയ്തിട്ടുള്ളത്. നവീൻ ബാബു കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനാണെന്ന് ലാൻഡ് റവന്യൂ കമ്മിഷണറുടെ റിപ്പോർട്ടും വിജിലൻസ് റിപ്പോർട്ടും സാക്ഷ്യപ്പെടുത്തുന്നതായി ഹർജിയിൽ കുടുംബം വ്യക്തമാക്കുന്നു. പ്രശാന്തൻ മുഖ്യമന്ത്രിക്ക് അയച്ചു എന്നുപറയുന്ന പരാതി ആ ഓഫീസിൽ കിട്ടിയിട്ടില്ലെന്നതും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
2024 ഒക്ടോബർ 15-നാണ് നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തലേദിവസം കണ്ണൂർ കലക്ടറേറ്റിൽ നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് നടക്കുമ്പോൾ അതിലേക്ക് ക്ഷണിക്കപ്പെടാതെ കടന്നുവരുകയും അപകീർത്തികരമായി പ്രസംഗിക്കുകയും ചെയ്തുവെന്നാണ് ദിവ്യയുടെ പേരിലുള്ള ആരോപണം. പെട്രോൾ പമ്പിന് എൻഒസി നൽകാൻ നവീൻബാബു കൈക്കൂലി വാങ്ങിയെന്ന് പ്രശാന്തൻ ആരോപിച്ചിരുന്നു. അത് തെളിയിക്കാൻ അയാൾ തയ്യാറായിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
നവീൻബാബുവിന്റെ മരണത്തിൽ പി പി ദിവ്യയെ പ്രതിചേർത്തുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. സംഭവം നടന്ന് 166 ദിവസത്തിന് ശേഷമായിരുന്നു കുറ്റപത്രം സമർപ്പിച്ചത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ ‘വെയ്റ്റ് വെറും രണ്ട് ദിവസം മാത്രം കാത്തിരിക്കണം’ എന്ന് പി പി ദിവ്യ പറഞ്ഞത് എന്തിനായിരുന്നുവെന്ന് പിന്നീട് വെളിപ്പെട്ടിട്ടില്ല. നവീൻ ബാബുവിന്റെ മരണം അന്വേഷിച്ച പ്രത്യേക സംഘവും ഇതിനെക്കുറിച്ച് അന്വേഷിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു.


by Midhun HP News | Oct 26, 2025 | Latest News, ജില്ലാ വാർത്ത
സർക്കാർ ആയുഷ് മേഖലയിലെ സിദ്ധ ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനോട് അനുബന്ധിച്ച് നാഷണൽ ആയുഷ് മിഷൻ മുഖേന നടപ്പിലാക്കുന്ന സിദ്ധ വർമ്മ തെറാപ്പി യൂണിറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി ആറ്റിങ്ങൽ നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗവൺമെൻറ് സിദ്ധ ഡിസ്പെൻസറി അവനവഞ്ചേരിയിൽ സിദ്ധ വർമ്മ തെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ചു.
ഗ്രാമത്ത് മുക്ക് കമ്മ്യൂണിറ്റി ഹാളിൽ കൂടിയ നിയോജകമണ്ഡലതല ഉദ്ഘാടന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി സ്വാഗതം ആശംസിക്കുകയും, ആറ്റിങ്ങൽ എം. എൽ. എ ഒ. എസ് അംബിക അധ്യക്ഷത വഹിക്കുകയും ചെയ്തു. ഗവൺമെൻറ് സിദ്ധ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.ചന്ദ്രപ്രഭു. എം വിഷയാവതരണം നടത്തുകയും തുടർന്ന് വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജി. തുളസീധരൻ പിള്ള, ഷീജാ എസ്., എ. നജാം, രമ്യാ സുധീർ, അവനവഞ്ചേരി രാജു, എസ്. ഗിരിജ തുടങ്ങിയവർ ആശംസകൾ അർപ്പിക്കുകയും മെഡിക്കൽ ഓഫീസർ (വർമ്മ) ഡോ. ദേവിക. പി. എസ് എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
തിരുവനന്തപുരം ജില്ലയിലെ എൻ.എ.ബി.എച്ച് അംഗീകാരം നേടിയ ആദ്യ സർക്കാർ സിദ്ധ ഡിസ്പെൻസറിയും, ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള ഡിസ്പെൻസറുകളിൽ നിന്നും പ്രഥമ കായകൽപ് അവാർഡും കരസ്ഥമാക്കിയിട്ടുണ്ട് ഗവ സിദ്ധ ഡിസ്പെൻസറി അവനവഞ്ചേരി. സേവനത്തിന്റെ വഴിയിൽ ഒരു ചുവടുവെപ്പ് കൂടി നടത്തിക്കൊണ്ട് പുതിയതായി തുടങ്ങുന്ന സിദ്ധ വർമ്മ തെറാപ്പി യൂണിറ്റിൽ ഒരു വർമ്മ മെഡിക്കൽ ഓഫീസറിനെയും രണ്ട് തെറാപ്പിസ്റ്റുകളെയും ലഭ്യമാക്കിയിട്ടുണ്ട്. വിവിധ അസ്ഥി, പേശി, നാഡീ രോഗങ്ങൾക്കും ജീവിതശൈലി രോഗങ്ങൾ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കും, ഉറക്കക്കുറവ്, ഉത്കണ്ഠ തുടങ്ങിയ അവസ്ഥകൾക്കും വർമ്മ ചികിത്സ ഫലപ്രദമാണ്.


by Midhun HP News | Oct 26, 2025 | Latest News
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്ററിൽ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
അറബികടലിൽ തീവ്ര ന്യൂനമർദ്ദം
മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യത. ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം. ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യത. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. ഒക്ടോബർ 26 നകം തീവ്ര ന്യൂനമർദ്ദമായും, തുടർന്ന് നാളെ രാവിലെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിന്റെയും ഭാഗങ്ങളിൽ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും സാധ്യത.
കേരള തീരത്ത് ഈ മാസം 28 വരെയും കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ 29 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരങ്ങളിലും അതിനോട് ചേർന്ന സമുദ്ര പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കർണാടക തീരങ്ങളിലും, അതിനോട് ചേർന്ന സമുദ്രഭാഗങ്ങളിലും, ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ഇന്ന് തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 80 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യത.


by Midhun HP News | Oct 26, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വെള്ളനാട് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി ഇന്‍ ചാര്‍ജിനെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളനാട് വെള്ളൂര്‍പ്പാറ സ്വദേശി അനില്‍കുമാറാണ് മരിച്ചത്. വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. ഒന്നര വര്‍ഷത്തിലേറെയായി സസ്‌പെന്‍ഷനിലായിരുന്നു ഇദ്ദേഹം.
മുമ്പ് കോണ്‍ഗ്രസ് ഭരണത്തിലായിരുന്ന ബാങ്ക് ഇപ്പോള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലാണ്. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോയ വെള്ളനാട് ശശി പ്രസിഡന്റ്് ആയിരിക്കെയാണ് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി ഇന്‍ ചാര്‍ജിനെ സസ്‌പെന്‍ഡ് ചെയ്യുന്നത്. ഏതാണ്ട് ഒന്നരക്കോടിയോളം രൂപ ബാങ്കിന് നഷ്ടം വരുത്തി എന്നാരോപിച്ചായിരുന്നു നടപടി.
പിന്നീട് വെള്ളനാട് ശശി കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു. തുടര്‍ന്നാണ് ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തില്‍ കീഴിലായത്. അടുത്ത വര്‍ഷം മേയില്‍ അനില്‍കുമാര്‍ വിരമിക്കേണ്ടിയിരുന്നതാണ്. വലിയ സാമ്പത്തിക ബാധ്യത അനില്‍കുമാറിന് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.


by Midhun HP News | Oct 26, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർ പട്ടികയിൽ ആകെ 2,84,46,762 വോട്ടർമാർ. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിനു ശേഷം പുതിയ വാർഡുകളിലെ പോളിങ് സ്റ്റേഷനുകളുടെ അടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമ വോട്ടർ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. 2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയായവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഇതിനു പുറമേ പ്രവാസി വോട്ടർ പട്ടികയിൽ ആകെ 2798 പേരുണ്ട്.
14 ജില്ലകളിലായി 941 ഗ്രാമ പഞ്ചായത്തുകളിലെ 17,337 വാർഡുകളിലേയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാർഡുകളിലേയും 6 കോർപറേഷനുകളിലെ 421 വാർഡുകളിലേയും അന്തിമ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. മട്ടന്നൂർ നഗരസഭ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ പൊതു തെരഞ്ഞടുപ്പിനു വേണ്ടിയാണ് വോട്ടർ പട്ടിക തയ്യാറാക്കിയിട്ടുള്ളത്.
പട്ടിക തെരഞ്ഞെടുപ്പ് കമ്മീന്റെ https://www.sec.kerala.gov.in എന്ന വെബ്സൈറ്റിലും അതാത് തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്കു ലഭ്യമാണ്. കരട് വോട്ടർ പട്ടിക സംബന്ധിച്ച് ഈ മാസം 14 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചും ഹിയറിങ് നടത്തിയുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (ഇആർഒ) അന്തിമ പട്ടിക തയ്യാറാക്കിയത്.
സംക്ഷിപ്ത പുതുക്കലിനായി സെപ്റ്റംബർ 29നു പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ 2,83,12,468 വോട്ടർമാരാണുണ്ടായിരുന്നത്. 1,33,52,961 പുരുഷൻമാരും 1,49,59,236 സ്ത്രീകളും 271 ട്രാൻസ്ജെൻഡറുമാണ് കരട് പട്ടികയിലുണ്ടായിരുന്നത്. 2087 പ്രവാസി വോട്ടർമാരുമുണ്ടായിരുന്നു.


by Midhun HP News | Oct 26, 2025 | Latest News, കേരളം
തൊടുപുഴ: അടിമാലി കൂമ്പന്‍പാറയില്‍ ഒരാളുടെ മരണത്തിന് ഇടയാക്കിയ മണ്ണിടിച്ചില്‍ വന്‍ ദുരന്തത്തില്‍ കലാശിക്കാതിരുന്നത് അപകടം മുന്നില്‍ക്കണ്ടുള്ള മുന്‍കരുതല്‍. കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയ്ക്ക് സമീപമാണ് ദുരന്തമുണ്ടായ സ്ഥലം. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി സമീപത്തെ വലിയ കുന്ന് ഇടിച്ചുനിരത്തുകയും അതിന്റെ ഒരു ഭാഗം അരിഞ്ഞെടുക്കുകയും ചെയ്തതാണ് ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. വെള്ളിയാഴ്ചയും ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് 22 കുടുംബങ്ങളെ വൈകിട്ടോടെ മാറ്റി പാര്‍പ്പിച്ചതാണ് വന്‍ ദുരന്തം ഒഴിവാകാന്‍ കാരണമായത്.
ദേശീയപാതയുടെ നിര്‍മാണത്തിനായി മണ്ണെടുത്തതിനെത്തുടര്‍ന്ന് 50 അടിയിലേറെ ഉയരത്തില്‍ പ്രദേശത്ത് ചരിവ് രൂപപ്പെട്ടിരുന്നു. ഇതിന്റെ മുകളില്‍ അടര്‍ന്നിരുന്ന ഭാഗം ഇടിഞ്ഞാണ് അപകടം. പാതയിലേക്കും അടിഭാഗത്തുള്ള വീടുകളിലേക്കും വന്‍തോത്തില്‍ മണ്ണ് പതിച്ചാണ് അപകടം.
മണ്ണിടിച്ചിലില്‍ രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മണ്ണിടിച്ചില്‍ ഭീഷണി തുടര്‍ന്ന് മാറിത്താമസിച്ച പ്രദേശത്തെ കുടുംബങ്ങള്‍ക്ക് ഒപ്പം അപകടത്തില്‍പ്പെട്ട ബിജു സന്ധ്യ ദമ്പതികളും തറവാട്ട് വീട്ടിലേക്ക് മാറിയിരുന്നു. രാത്രി രേഖകള്‍ എടുക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമായാണ് ഇവര്‍ തിരികെ വീട്ടിലെത്തിയത്. വീട്ടിലെത്ത് ഇരുപത് മിനിറ്റിനകം അപകടം ഉണ്ടായെന്നും ബന്ധുക്കള്‍ പറയുന്നു. ബിജുവും സന്ധ്യം വീടിന്റെ ഹാളില്‍ നില്‍ക്കുമ്പോഴാണ് അപകടമുണ്ടായത്. മണ്ണിടിഞ്ഞുവീണ് വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
ദുഷ്‌കരമായ രക്ഷാദൗത്യത്തിനൊടുവില്‍ അഞ്ചുമണിക്കൂറോളം കഴിഞ്ഞ് പുലര്‍ച്ചെ നാലരയോടെയാണ് ബിജുവിനെ പുറത്തെടുക്കാനായത്. സന്ധ്യയുടെ കാലിന് ഗുരുതര പരിക്കുണ്ട്. ദമ്പതികളുടെ മകന്‍ ഒരു വര്‍ഷം മുന്‍പ് കാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. മകള്‍ കോട്ടയത്ത് നഴ്‌സിങ് വിദ്യാര്‍ഥിനിയാണ്. അപകടസമയത്ത് മകള്‍ കോട്ടയത്തായിരുന്നു.
മണ്ണുമാന്തിയന്ത്രവുമായി അഗ്‌നിരക്ഷാസേനയും എന്‍ഡിആര്‍എഫ് സംഘവും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഭ മന്ത്രി റോഷി അഗസ്റ്റിന്‍, എ രാജ എംഎല്‍എ, ജില്ലാകലക്ടര്‍ എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപിപ്പിച്ചു.


Recent Comments