പകല്‍ ആറു മണിക്കൂര്‍, രാത്രി 12; എല്ലാ ആശുപത്രികളിലും ഇനി ഒരേ ഷിഫ്റ്റ്, ഉത്തരവിറക്കി സര്‍ക്കാര്‍

പകല്‍ ആറു മണിക്കൂര്‍, രാത്രി 12; എല്ലാ ആശുപത്രികളിലും ഇനി ഒരേ ഷിഫ്റ്റ്, ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ അടക്കം നഴ്‌സുമാര്‍ ഉള്‍പ്പെടെ ജീവനക്കാരുടെ ജോലി സമയം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കിടക്കകളുടെ എണ്ണം നോക്കാതെയാണ് ഡ്യൂട്ടി സമയം ഏകീകരിച്ചത്. ഇതോടെ സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും ഒരേ ഷിഫ്റ്റ് സമ്പ്രദായമായി.

മുഴുവന്‍ ജീവനക്കാര്‍ക്കും 6-6-12 മണിക്കൂര്‍ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്നാണ് തൊഴില്‍ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. അധിക സമയം ജോലി ചെയ്താൽ, ഓവർടൈം അലവൻസ് നല്‍കണം. മാസത്തിൽ 208 മണിക്കൂർ അധികരിച്ചാലാണ് അലവൻസ്. വി.വീരകുമാര്‍ കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ചു 2021ല്‍ പുറത്തിറക്കിയ ഉത്തരവാണ് എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും ബാധകമാക്കിയത്.

100 കിടക്കളിൽ അധികമുള്ള സ്വകാര്യ ആശുപത്രികളിൽ മാത്രമായിരുന്നു ഇതുവരെ പകൽ 6 മണിക്കൂർ വീതവും, രാത്രി 12 മണിക്കൂറും എന്ന ഷിഫ്റ്റ് സമ്പ്രദായമുണ്ടായിരുന്നത്. പുതിയ ഉത്തരവോടെ, കിടക്കകളുടെ എണ്ണം നോക്കാതെ ഷിഫ്റ്റ് സമ്പ്രദായം നിലവിൽ വരും. നഴ്സുമാരുടെ സമരത്തെത്തുടർന്നാണ് സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ ജോലിസമയം സംബന്ധിച്ചു പഠനം നടത്താൻ മുൻ ജോയിന്റ് ലേബർ കമ്മിഷണർ വി. വീരകുമാർ അധ്യക്ഷനായ കമ്മിറ്റിയെ 2012 നവംബറിൽ സർക്കാർ നിയോഗിച്ചത്.

ലക്ഷത്തോട് അടുത്ത് സ്വര്‍ണവില; ഇന്ന് കൂടിയത് 1520 രൂപ

ലക്ഷത്തോട് അടുത്ത് സ്വര്‍ണവില; ഇന്ന് കൂടിയത് 1520 രൂപ

കൊച്ചി: രണ്ടുദിവസത്തെ ഇടിവിന് ശേഷം സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് 1520 രൂപയാണ് കൂടിയത്. 97,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 190 രൂപയാണ് കൂടിയത്. 12,170 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ രണ്ടുദിവസം സ്വര്‍ണത്തിന്റെ വിലയില്‍ കുറവുണ്ടായിരുന്നു. ഇന്നലെ പവന് 120 രൂപ കുറഞ്ഞ് 95, 840 രൂപയായിരുന്നു വില. ശനിയാഴ്ച പവന് 1400 രൂപയായിരുന്നു കുറഞ്ഞത്. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില. ഏറ്റവും കുടുതല്‍ രേഖപ്പെടുത്തിയത് ഒക്ടോബര്‍ 17നും ഒക്ടോബര്‍ 21നുമാണ്. 97,360 രൂപയാണ് ഈ മാസത്തെ ഉയര്‍ന്ന വില. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

പശുവിനെ വിറ്റ് പറ്റിച്ചതിന് 82,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

പശുവിനെ വിറ്റ് പറ്റിച്ചതിന് 82,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കൊല്ലം: സമാനമായ തട്ടിപ്പിനിരയായിരിക്കുകയാണ് മഠത്തിനാപ്പുഴ സുധാവിലാസത്തില്‍ രമണന്‍(67) ആണ് തട്ടിപ്പിനിരയായിരി പശുവിന്റെ വിലയായ 56,000 രൂപയും ഇടപാടിലൂടെ ഉണ്ടായ മനോവേദനയ്ക്ക് നഷ്ടപരിഹാരമായി 26000 രൂപയും കോടതിച്ചെലവിനായി 10000 രൂപയും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു.

സംഭവമിങ്ങനെ പൂവറ്റൂര്‍ പടിഞ്ഞാറ് കാഞ്ഞിരംവിള സ്വദേശികളായ ദമ്പതികളില്‍ നിന്നും ഇടനിലക്കാര്‍ മുഖാന്തിരമാണ് രമണന്‍ 2023 ഫെബ്രുവരി 23-ന് പശുവിനെ വാങ്ങിയത്. ദിവസവും പന്ത്രണ്ട് ലിറ്റര്‍ പാല്‍ ലഭിക്കുമെന്നും പാല്‍ കുറഞ്ഞാല്‍ പശുവിനെ തിരികെ വാങ്ങിക്കൊളളാമെന്നുമായിരുന്നു ഉടമസ്ഥരുടെ ഉറപ്പ്. ലിറ്ററിന് 4,500 രൂപ കണക്കാക്കിയാണ് 12 ലിറ്റര്‍ പാലുളള പശുവിന് 56,000 വില നിശ്ചയിച്ചത്. സമ്പാദ്യമായുണ്ടായിരുന്ന 16,000 രൂപയും സുഹൃത്തുക്കളില്‍ നിന്നും കടംവാങ്ങിയ 40000 രൂപയും ചേര്‍ത്താണ് രമണന്‍ പ്രതീക്ഷയോടെ പശുവിനെ വാങ്ങിയത്. മാര്‍ച്ച് 11-ന് പശു പ്രസവിച്ചു. പ്രതീക്ഷയോടെ 16-ാം ദിനം മുതല്‍ കറവ തുടങ്ങിയെങ്കിലും നാല് ലിറ്റര്‍ പാല്‍ മാത്രമാണ് ലഭിച്ചത്. ഒരുമാസം ആഞ്ഞു കറന്നിട്ടും ആറ്് ലിറ്റര്‍ മാത്രമാണ് കിട്ടിയത്.

ചതി പറ്റിയെന്നു ബോധ്യമായതോടെ രമണന്‍ ഇടനിലക്കാരെയും കൂട്ടി ഉടമയെ സമീപിച്ചെങ്കിലും അവര്‍ കൈമലര്‍ത്തി. വിശ്വാസ വഞ്ചനയ്ക്കും ചതിക്കുമെതിരെ പുത്തൂര്‍ പൊലീസിലും എസ്പിക്കും പരാതി നല്‍കിയെങ്കിലും പശുവിനു പാലില്ലെന്ന കേസ് എങ്ങനെ കൈകാര്യം ചെയ്യുമെന്ന് പൊലീസുകാര്‍ക്കും പിടികിട്ടിയില്ല. തങ്ങള്‍ രമണന് പശുവിനെ വിറ്റിട്ടില്ലെന്നും ഉണ്ടെങ്കില്‍ രസീതു കാട്ടണമെന്നും വാദങ്ങള്‍ നിരത്തി ഉടമകള്‍ ചെറുത്തു.

പൊലീസിന്റെ ഉപദേശപ്രകാരമാണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ രമണന്‍ സമീപിച്ചത്. ആശാസ്യമല്ലാത്ത കച്ചവടവും തെറ്റിദ്ധരിപ്പിക്കലും ഇടപാടില്‍ നടന്നതായി കോടതി കണ്ടെത്തി. 2023-ല്‍ സമാനമായി 18 ലിറ്റര്‍ പാല്‍ ലഭിക്കുമെന്ന ഉറപ്പില്‍ വാങ്ങിയ പശുവിന് രണ്ട് ലിറ്റര്‍മാത്രമേ ലഭിച്ചുള്ളൂ എന്ന കേസില്‍ കന്നുകാലി കച്ചവടത്തിന് രസീത് നിര്‍ബന്ധമല്ലെന്നും വിശ്വസനീയമായ മൊഴികള്‍ മതിയെന്നും സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍ രേഖപ്പെടുത്തിയതും ഉത്തരവില്‍ പരാമര്‍ശിക്കുന്നു. കേസ് നടപടികള്‍ക്കിടെ എതിര്‍കക്ഷികളില്‍ ഒരാളായ ഗൃഹനാഥന്‍ മരിക്കുകയും ചെയ്തു. കുളക്കട പാല്‍ സൊസൈറ്റിയില്‍ പാല്‍ അളന്നതിന്റെ രേഖകള്‍, പൊലീസ് രേഖകള്‍, വിവരാവകാശ രേഖകള്‍, ഇടനിലക്കാരുടെ മൊഴി എന്നിവ പരിഗണിച്ചാണ് കമ്മീഷന്‍ ഉത്തരവിട്ടത്.

45 ദിവസത്തിനകം പണം അടച്ചില്ലെങ്കില്‍ ഒമ്പത് ശതമാനം പലിശ നല്‍കണമെന്നും കമ്മീഷന്‍ പ്രസിഡന്റ് എസ്.കെ. ശ്രീല, മെമ്പര്‍ സ്റ്റാന്‍ലി ഹറോള്‍ഡ് എന്നിവരുടെ ഉത്തരവിലുണ്ട്. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഭിഭാഷകന്‍ പ്രവീണ്‍ പൂവറ്റൂര്‍ ഹാജരായി.

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അറസ്റ്റിലേക്ക്?

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അറസ്റ്റിലേക്ക്?

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. അനന്ത സുബ്രഹ്മണ്യത്തെയാണ് എസ്‌ഐടി ചോദ്യം ചെയ്യുന്നത്. 2019 ല്‍ ഉണ്ണികൃഷ്ണൻ പോറ്റിക്കു വേണ്ടി ശബരിമലയിലെ സ്വര്‍ണപ്പാളി സന്നിധാനത്തു നിന്നും ഏറ്റുവാങ്ങിയത് അനന്ത സുബ്രഹ്മണ്യമാണ്. സ്വര്‍ണപ്പാളികള്‍ ബംഗളൂരുവിലേക്ക് കൊണ്ടുപോയതും ഇയാളാണ്.

ഹൈദരാബാദില്‍ വെച്ച് ദ്വാരപാലകശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ അനന്ത സുബ്രഹ്മണ്യം നാഗേഷിന് കൈമാറുകയായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നിര്‍ദേശപ്രകാരമാണ് ബംഗലൂരുവില്‍ സൂക്ഷിച്ച സ്വര്‍ണപ്പാളി നാഗേഷിന് കൈമാറുന്നത്. തുടര്‍ന്ന് നാഗേഷ് കൈവശം വെച്ചു. പിന്നീട് ശബരിമലയില്‍ നിന്നും എടുത്ത സ്വര്‍ണം പൊതിഞ്ഞ ദ്വാരപാലകശില്പങ്ങള്‍ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിക്കുന്നത്.

അനന്തസുബ്രഹ്മണ്യത്തെ ഇന്നു രാവിലെയാണ് ബംഗലൂരുവില്‍ നിന്നും തിരുവനന്തപുരം ഈഞ്ചക്കലിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്. ആദ്യം ഒറ്റയ്ക്ക് ചോദ്യം ചെയ്ത ശേഷം, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒപ്പമിരുത്തിയും എസ്‌ഐടി ചോദ്യം ചെയ്യുന്നു. നേരത്തെ ദേവസ്വം വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ അനന്ത സുബ്രഹ്മണ്യത്തിന്റെ പങ്കിനെപ്പറ്റി വ്യക്തമാക്കിയിരുന്നു. ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നു സുപ്രധാന രേഖകളും ഹാർഡ് ഡിസ്കും സ്വർണവും പണവും പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്കില്ല!

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്കില്ല!

പനാജി: പോര്‍ച്ചുഗല്‍ നായകനും സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കളി നേരിട്ട് കാണാമെന്ന ഇന്ത്യന്‍ ആരാധകരുടെ മോഹങ്ങള്‍ക്ക് കനത്ത അടി. ഇതിഹാസ താരം ഇന്ത്യയിലേക്ക് വരുന്നില്ലെന്നു റിപ്പോര്‍ട്ടുകള്‍. എഎഫ്‌സി ചാംപ്യന്‍സ് ലീ​ഗ് 2 രണ്ടാം പോരാട്ടത്തിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍നസര്‍ ടീം എഫ്‌സി ഗോവയെ നേരിടാന്‍ ഇന്ത്യയിലേക്ക് വരുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ടീം വരുന്നുണ്ടെങ്കിലും സ്‌ക്വഡില്‍ റൊണാള്‍ഡോ ഉണ്ടാകില്ല. ടീം ഇന്ന് രാത്രിയോടെ ഗോവയിലെത്തും. ഈ മാസം 22നാണ് എഫ്‌സി ഗോവ- അല്‍നസര്‍ പോരാട്ടം. ഗ്രൂപ്പ് ഡിയിലെ മത്സരമാണ് ഗോവയിലെ ഫട്ടോര്‍ദ സ്‌റ്റേഡിയത്തില്‍ അരങ്ങേറുന്നത്.

റൊണാള്‍ഡോയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നു എഫ്‌സി ഗോവ ടീം അല്‍നസര്‍ ടീമിനോടു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യന്‍ ക്ലബിന്റെ നിരന്തരമായ ആവശ്യം പക്ഷേ പരിഗണിക്കപ്പെട്ടില്ല എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. സൂപ്പര്‍ താരത്തിന്റെ വരവ് കൂടുതല്‍ ആരാധകരെ സൃഷ്ടിക്കാന്‍ ഉതകുമെന്നും ഗോവന്‍ ഫുട്‌ബോളിനും അതിനൊപ്പം ഇന്ത്യന്‍ ഫുട്‌ബോളിനും താരത്തിന്റെ വരവ് പ്രചോദനമാകുമെന്നും പ്രതീക്ഷിച്ചാണ് ഗോവ ടീം താരത്തെ ഉള്‍പ്പെടുത്താന്‍ അഭ്യര്‍ഥിച്ചത്.

കരിയറിന്റെ സായാഹ്നത്തില്‍ നില്‍ക്കുന്ന താരത്തിന്റെ കരാറില്‍ സൗദി അറേബ്യയില്‍ മാത്രം കളിക്കുന്നതിനാണ് ധാരണ. ടീമിന്റെ വിദേശ യാത്രകളില്‍ നിന്നു താരത്തിനു വിട്ടുനില്‍ക്കാന്‍ അനുമതിയുണ്ട്. 40കാരനു ജോലി ഭാരം കൂടുതല്‍ നല്‍കേണ്ടെന്ന തീരുമാനവും പിന്‍മാറ്റത്തിനു ആക്കം കൂട്ടി.

മകളുടെ വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം പിതാവ് മരിച്ചു

മകളുടെ വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം പിതാവ് മരിച്ചു

മകളുടെ വിവാഹ കർമ്മം കഴിഞ്ഞ് മണിക്കൂറുകൾക്കകം പിതാവ് മരിച്ചു. പാലോട് പെരിങ്ങമ്മല ചിറ്റൂർ പൊട്ടൻകുന്ന് ചതുപ്പിൽ ഷാഫിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. പെരിങ്ങമ്മലയിലെ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു മകളുടെ വിവാഹം.
ചടങ്ങുകൾ കഴിഞ്ഞ് ഷാഫി ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങി. മണിക്കൂറുകൾക്കുള്ളിലാണ് മരണം സംഭവിച്ചത്.