സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു. മധ്യ- തെക്കന്‍ ജില്ലകളില്‍ പരക്കെ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരളത്തിൽ വടക്കുകിഴക്കൻ കാലവർഷം (തുലാവർഷം) രണ്ടു ദിവസത്തിനകം എത്തിയേക്കുമെന്നാണ് പ്രവചനം.

സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെയും മറ്റന്നാളും എട്ടു ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ടുള്ളത്. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം,വയനാട് ജില്ലകളിലും അതിശക്ത മഴ മുന്നറിയിപ്പുണ്ട്.

ജാഗ്രത നിര്‍ദേശം

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണം.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല. മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കുക. വിനോദയാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. അതിനാല്‍ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (15/10/2025) മുതല്‍ 18/10/2025 വരെയും; കര്‍ണാടക തീരത്ത് 17, 18 തീയതികളിലും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്ധ്രപ്രദേശ് തീരങ്ങളില്‍ എന്നിവിടങ്ങളില്‍ ഇന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

നോര്‍ക്ക കെയര്‍ സേവനത്തിന് ഇനി മൊബൈല്‍ ആപ്ലിക്കേഷനും

നോര്‍ക്ക കെയര്‍ സേവനത്തിന് ഇനി മൊബൈല്‍ ആപ്ലിക്കേഷനും

പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയര്‍ സേവനത്തിനായി ഇനി മൊബൈല്‍ ആപ്പും. നോര്‍ക്ക കെയര്‍ ആപ്പ് ഗൂഗില്‍ പ്ലേസ്റ്റേറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസ്സില്‍ താഴെയുളള രണ്ടു കുട്ടികള്‍) ₹13,411 പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. നവംബർ ഒന്ന് മുതൽ നോര്‍ക്ക കെയര്‍ പരിരക്ഷ പ്രവാസികേരളീയര്‍ക്ക് ലഭ്യമാകും.

നിലവില്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ക്യാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി.

ഏറെകാലമായി പ്രവാസികേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ എന്നത്. ലോകകേരള സഭയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ഈ ആശയത്തിന്റെ സാക്ഷാത്ക്കാരമാണ് നോര്‍ക്ക കെയര്‍. സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി. എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡുളള പ്രവാസികള്‍ക്ക് നോര്‍ക്ക കെയറില്‍ അംഗമാകാം.

സ്വര്‍ണക്കൊള്ളയില്‍ വീണ്ടും നടപടി; അസി. എഞ്ചിനീയര്‍ സുനില്‍ കുമാറിന് സസ്‌പെന്‍ഷന്‍

സ്വര്‍ണക്കൊള്ളയില്‍ വീണ്ടും നടപടി; അസി. എഞ്ചിനീയര്‍ സുനില്‍ കുമാറിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും നടപടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥനായ സുനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ശബരിമലയിലെ അസിസ്റ്റന്റ് എന്‍ജിനീയറാണ് നിലവില്‍ സുനില്‍ കുമാര്‍. ചൊവ്വാഴ്ച ചേര്‍ന്ന പ്രതിവാര ദേവസ്വം ബോര്‍ഡ് യോഗമാണ് അസിസ്റ്റന്റ് എന്‍ജിനീയര്‍ സുനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തത്.

സുനില്‍ കുമാറിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന വിജിലന്‍സ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. മറ്റൊരു ഉദ്യോഗസ്ഥനായ മുരാരി ബാബുവിനെതിരെ നേരത്തെ നടപടിയെടുത്തിരുന്നു. മുരാരി ബാബുവിനെതിരെ നേരത്തെ തന്നെ ബോര്‍ഡ് നടപടി എടുക്കുകയും സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

019ലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണസംഘം അന്വേഷണവുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. ഉണ്ണിക്കൃഷ്ണന്‍ പോറ്റി അടക്കം പത്തുപേര്‍ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ നിലവില്‍ സര്‍വീസിലുള്ളത് രണ്ട് ഉദ്യോഗസ്ഥരാണ്. ഇതില്‍ ഒരാളായ മുരാരി ബാബുവിനെ ദേവസ്വം ബോര്‍ഡിന്റെ കഴിഞ്ഞയോഗം സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് സുനില്‍കുമാറിനെതിരേയും നടപടി എടുത്തിട്ടുള്ളത്. ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ കൂടുതല്‍ നടപടിയുണ്ടാകുമെന്നും അന്തിമ റിപ്പോര്‍ട്ട് കിട്ടിയശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് അറിയിച്ചിരുന്നു.

പാലക്കാട് അയല്‍വാസികള്‍ വെടിയേറ്റ് മരിച്ച നിലയില്‍; നാടന്‍ തോക്ക് കണ്ടെത്തി

പാലക്കാട് അയല്‍വാസികള്‍ വെടിയേറ്റ് മരിച്ച നിലയില്‍; നാടന്‍ തോക്ക് കണ്ടെത്തി

പാലക്കാട്: കല്ലടിക്കോട് അയല്‍വാസികളായ രണ്ടു യുവാക്കള്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നേക്കര്‍ മരുതംകാട് സ്വദേശികളായ ബിനു, നിതിന്‍ എന്നിവരാണ് മരിച്ചത്. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവച്ച് മരിച്ചാതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മരുതംകോട് സര്‍ക്കാര്‍ സ്‌കൂളീന് സമീപത്തെ റോഡിലാണ് ചോരയില്‍ കുളിച്ച നിലയില്‍ ബിനുവിന്റെ മൃതദേഹം കണ്ടത്തെിയത്. സമീപത്തുനിന്ന് ചോരപടര്‍ന്ന നാടന്‍ തോക്കും കണ്ടെത്തി. സുഹൃത്തായ നിതിനെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം കല്ലടിക്കോട്ട് പൊലീസിനെ അറിയിക്കുകയായിരുന്നു.

വന്യമൃഗശല്യമുള്ള പ്രദേശമായതിനാല്‍ ആളുകള്‍ ഇവിടെ പൊതുവെ കുറവാണ്. നിതിന് 26 വയസ്സാണ് പ്രായം. നിതിന്റെ അമ്മ ഹോട്ടല്‍ തൊഴിലാളിയാണ്. ബിനു ടാപ്പിങ് തൊഴിലാളിയാണ്. ഇരുവരും തമ്മില്‍ ചില ലഹരി ഇടപാടുകളെ ചൊല്ലിയുണ്ടായ തര്‍ക്കമാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഹിജാബ് വിഷയത്തില്‍ സമവായം; സ്‌കൂള്‍ നിയമങ്ങള്‍ അനുസരിക്കാമെന്ന് കുട്ടിയുടെ പിതാവ്

ഹിജാബ് വിഷയത്തില്‍ സമവായം; സ്‌കൂള്‍ നിയമങ്ങള്‍ അനുസരിക്കാമെന്ന് കുട്ടിയുടെ പിതാവ്

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്‌കൂളിലെ ഹിജാബ് വിഷയത്തില്‍ സമവായം. സ്‌കൂള്‍ ചട്ടങ്ങളും നിയമങ്ങളും അനുസരിക്കാമെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചതിനെത്തുടര്‍ന്നാണ് വിഷയത്തില്‍ പരിഹാരമായത്. തുടര്‍ന്നും കുട്ടിയെ ഈ സ്‌കൂളില്‍ തന്നെ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞതായി ഹൈബി ഈഡന്‍ എംപി വ്യക്തമാക്കി.

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്‌കൂളിലെ ഹിജാബ് വിഷയത്തില്‍ സമവായം. സ്‌കൂള്‍ ചട്ടങ്ങളും നിയമങ്ങളും അനുസരിക്കാമെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചതിനെത്തുടര്‍ന്നാണ് വിഷയത്തില്‍ പരിഹാരമായത്. തുടര്‍ന്നും കുട്ടിയെ ഈ സ്‌കൂളില്‍ തന്നെ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞതായി ഹൈബി ഈഡന്‍ എംപി വ്യക്തമാക്കി.

“ഈ സ്‌കൂളില്‍ തന്നെ വിദ്യാഭ്യാസം തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചു. നമ്മുടെ നാട്ടിലെ മതേതരത്വത്തിന്റെ ഒരു വലിയ സന്ദേശമാണ്. വ്യക്തിപരമായി എനിക്കെതിരെ നടക്കുന്നത് കുഴപ്പമില്ല. അത് ഞാന്‍ കൈകാര്യം ചെയ്‌തോളാം. എന്നാല്‍ നമ്മുടെ സമൂഹത്തെ വേര്‍തിരിക്കാന്‍ ശ്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ല. വ്യക്തി ആക്ഷേപവും വര്‍ഗീയ പരാമര്‍ശങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്നതില്‍ വളരെ ശക്തമായി തന്നെ നിയമനടപടികളുമായി മുന്നോട്ട് പോകും. പുറത്തു നിന്ന് കുറെ ആളുകള്‍ ഇവിടേയ്ക്ക് വന്ന് ഭീഷണിയുടെ സ്വരമുയര്‍ത്തി ഇവിടുത്തെ ജനങ്ങളെ കൈകാര്യം ചെയ്യുമെന്നൊക്കെ പറയുന്നത് കൈയില്‍ വെച്ചാല്‍ മതി. അങ്ങനെയുള്ള ഭീഷണിയൊന്നും ഇവിടെ വിലപ്പോവില്ല. അങ്ങനെ ഭീഷണിയുയര്‍ത്തുന്ന ബിജെപി-ആര്‍എസ്എസ് ശക്തികള്‍ ഏതറ്റം വരെ പോയാലും ഈ മണ്ണിന്റെ മതേതര സ്വഭാവം ഇല്ലാതാക്കാന്‍ കഴിയില്ല”, ഹൈബി ഈഡന്‍ എംപി പറഞ്ഞു.

മുതലപ്പൊഴിയിൽ കടലിൽ വീണ മത്സ്യത്തൊഴിലാളിയെ കാണാതായി

മുതലപ്പൊഴിയിൽ കടലിൽ വീണ മത്സ്യത്തൊഴിലാളിയെ കാണാതായി

അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ കടലിൽ വീണ മത്സ്യത്തൊഴിലാളിയെ കാണാതായി.
മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ നിന്ന് കടലിൽ വീണ മത്സ്യതൊഴിലാളിയെയാണ് കാണാതായത്. പെരുമാതുറ വലിയവിളാകം സ്വദേശി സജീറിന്റെ മകൻ ഷഹാൻ (19) നെയാണ് കാണാതായത്.

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ തിരയിൽ പ്പെട്ട വള്ളത്തിൽ നിന്നും തെറിച്ചു കടലിൽ വീഴുകയായിരുന്നെന്നാണ് സൂചന. പെരുമാതുറ സ്വദേശി ഷാക്കിറിന്റെ ഉടമസ്ഥതയിലുള്ള ഹസ്ബി റബ്ബി ക്യാരിയർ വള്ളമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയായി രുന്നു സംഭവം. കോസ്റ്റൽ പോലീസിന്റെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിൽ തെരച്ചിൽ പുരോഗമിക്കുകയാണ്.