‘രാത്രിയില്‍ ഭാര്യ പാമ്പായി മാറി കടിക്കാനായി ഓടിച്ചിട്ടു’; വിചിത്രവാദം

‘രാത്രിയില്‍ ഭാര്യ പാമ്പായി മാറി കടിക്കാനായി ഓടിച്ചിട്ടു’; വിചിത്രവാദം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഭാര്യയ്‌ക്കെതിരെ വിചിത്രവാദവുമായി ഭര്‍ത്താവ്. രാത്രിയില്‍ ഭാര്യ പാമ്പായി മാറി തന്നെ കടിക്കാന്‍ ശ്രമിച്ചതായാണ് ഭര്‍ത്താവിന്റെ ആരോപണം. ഇത് കേട്ട് ഞെട്ടിയിരിക്കുകയാണ് അധികൃതര്‍.

സീതാപൂര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. ജനങ്ങളുടെ പരാതികള്‍ ജില്ലാ കലക്ടര്‍ സ്വീകരിക്കുന്ന വേളയില്‍ മഹ്മൂദാബാദ് പ്രദേശത്തെ ലോധ്‌സ ഗ്രാമവാസിയായ മെരാജ് ആണ് ഭാര്യയ്‌ക്കെതിരെ വിചിത്ര വാദം ഉന്നയിച്ചത്. ‘സര്‍, എന്റെ ഭാര്യ നസീമുന്‍ രാത്രിയില്‍ ഒരു പാമ്പായി മാറി എന്നെ കടിക്കാനായി ഓടിച്ചിട്ടു’- മെരാജ് പറഞ്ഞു.

‘ഭാര്യ എന്നെ പലതവണ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട്. ഓരോ പ്രാവശ്യവും കൃത്യസമയത്ത് ഉണര്‍ന്നതിനാല്‍ എനിക്ക് രക്ഷപ്പെടാന്‍ സാധിച്ചു. എന്റെ ഭാര്യ എന്നെ മാനസികമായി പീഡിപ്പിക്കുന്നു, ഞാന്‍ ഉറങ്ങുമ്പോള്‍ ഏത് രാത്രിയില്‍ വേണമെങ്കിലും കൊല്ലപ്പെട്ടേക്കാം’- മെരാജ് കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ മെരാജിന്റെ വിചിത്രവാദം വ്യാപകമായാണ് പ്രചരിക്കുന്നത്. ‘നിങ്ങള്‍ ഒരു മൂര്‍ഖനായി മാറും’- എന്ന തരത്തില്‍ നിരവധി പരിഹാസ കമന്റുകളും പ്രത്യക്ഷപ്പെട്ടു.

സംഭവത്തില്‍ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനോടും പൊലീസിനോടും വിഷയം അന്വേഷിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. മാനസിക പീഡനത്തിന് സാധ്യതയുള്ള ഒരു കേസായി ഇതിനെ കണക്കാക്കി പൊലീസ് അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ശബരിമല: അന്വേഷണ സംഘത്തിലെ രണ്ടു പേരെ മാറ്റണം, ഉള്‍പ്പെടുത്തിയത് ഉന്നതരെ ഊരിയെടുക്കാനെന്ന് ശശികല

ശബരിമല: അന്വേഷണ സംഘത്തിലെ രണ്ടു പേരെ മാറ്റണം, ഉള്‍പ്പെടുത്തിയത് ഉന്നതരെ ഊരിയെടുക്കാനെന്ന് ശശികല

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയെപ്പറ്റി അന്വേഷിക്കാന്‍ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥരെ മാറ്റണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല. പ്രത്യേക അന്വേഷണ ടീമിലുള്ള അനീഷും ബിജു രാധാകൃഷ്ണനും നേരത്തെ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് ഉദ്യോഗസ്ഥരായിരുന്നു. ഹൈക്കോടതി ദേവസ്വം ബെഞ്ചിന് അന്വേഷണ ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറിയവര്‍ മന:പൂര്‍വം ഇത് മറച്ചുവെച്ചതാകാം- ശശികല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എന്തിനെപ്പറ്റിയാണോ അന്വേഷിക്കുന്നത്, അതിനാധാരമായ ക്രമക്കേടുകള്‍ അരങ്ങേറിയ കാലഘട്ടത്തില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരായവരെ തന്നെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത് അന്വേഷണം അട്ടിമറിക്കാനാണോയെന്ന് സംശയിക്കുന്നു. പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഉന്നതരെ കേസില്‍ നിന്നും ഊരിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടേ അനീഷിനെയും ബിജുവിനെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയതിനെ കാണാനാവൂ.

ഹൈക്കോടതി സുതാര്യവും സത്യസന്ധവുമായ അന്വേഷണമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഈ രണ്ട് പേരെയും സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമില്‍ നിന്നും അടിയന്തരമായും മാറ്റണമെന്ന് ശശികല ആവശ്യപ്പെട്ടു. അനില്‍ നമ്പ്യാര്‍ക്ക് കടപ്പാടോടെയാണ് ശശികലയുടെ കുറിപ്പ്. അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയുടെ കോപ്പിയും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

80 ലക്ഷം വീടുകളില്‍ നേരിട്ടെത്തും; ജനഹിതം അറിയാന്‍ നവകേരള ക്ഷേമ സര്‍വേയുമായി പിണറായി സര്‍ക്കാര്‍

80 ലക്ഷം വീടുകളില്‍ നേരിട്ടെത്തും; ജനഹിതം അറിയാന്‍ നവകേരള ക്ഷേമ സര്‍വേയുമായി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്‍പ് ജനഹിതം അറിയാന്‍ നവകേരള ക്ഷേമ സര്‍വേയുമായി പിണറായി സര്‍ക്കാര്‍. സംസ്ഥാനത്തെ 80 ലക്ഷം വീടുകളില്‍ നേരിട്ടെത്തി ജനഹിതം തിരിച്ചറിയുംവിധം വിപുലമായ രീതിയില്‍ സര്‍വേ നടത്താനാണ് പദ്ധതി.

സര്‍വേയുടെ ഏകോപനവും വിലയിരുത്തലും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് നിര്‍വ്വഹിക്കും. സര്‍ക്കാര്‍ ചെയ്ത ക്ഷേമ പദ്ധതികളുടെ വിലയിരുത്തലാണ് പ്രധാന ലക്ഷ്യം. ഒപ്പം ഇനി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടപ്പാക്കണമെന്ന് ജനം ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ അഭിപ്രായ രൂപീകരണവും നടത്തും. സാക്ഷരതാ സര്‍വേ മാതൃകയില്‍ കോളേജ് വിദ്യാര്‍ഥികളെ രംഗത്തിറക്കി വീടുവീടാന്തരം വിവര ശേഖരണമാണ് ഉദ്ദേശിക്കുന്നത്. ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം അടക്കം ഉദ്യോഗസ്ഥ സംഘം ഇതിനായി വിശദമായ മൊഡ്യൂള്‍ തയ്യാറാക്കിയിട്ടുണ്ട്.

തുടര്‍ഭരണം എന്ന പ്രഖ്യാപിത ലക്ഷ്യവുമായി മുന്നോട്ട് പോകുകയാണ് പിണറായി സര്‍ക്കാര്‍. ജനങ്ങളോട് നേരിട്ട് സംസാരിക്കാനും ജനഹിതം അറിയാനും സര്‍ക്കാര്‍ പദ്ധതികള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനും സിഎം വിത്ത് മി അടക്കം വിപുലമായ പരിപാടികള്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. ഇതിന് പുറമേയാണ് ജനഹിതം അറിയാന്‍ സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഫോണ്‍ കിട്ടാതെ വരുമ്പോള്‍ കുട്ടികള്‍ അമിത ദേഷ്യം കാണിക്കുന്നുണ്ടോ?, ഉടന്‍ ‘ഡി ഡാഡി’ലേക്ക് വിളിക്കുക

ഫോണ്‍ കിട്ടാതെ വരുമ്പോള്‍ കുട്ടികള്‍ അമിത ദേഷ്യം കാണിക്കുന്നുണ്ടോ?, ഉടന്‍ ‘ഡി ഡാഡി’ലേക്ക് വിളിക്കുക

തിരുവനന്തപുരം: വര്‍ധിച്ചു വരുന്ന ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം കുട്ടികളിലും മുതിര്‍ന്നവരിലും ഒരേപോലെ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. അമിതമായ സ്‌ക്രീന്‍ ടൈം പഠനത്തെയും സാമൂഹിക ഇടപെടലുകളെയും ബാധിക്കുന്ന പശ്ചാത്തലത്തില്‍ സഹായത്തിനായി കേരള പൊലീസ് ആരംഭിച്ച പദ്ധതിയാണ് ‘ഡി-ഡാഡ്’ (D-Dad) അഥവാ ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ പദ്ധതി. കേരള പൊലീസ് സോഷ്യല്‍ പൊലീസിങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുട്ടികളിലെ മൊബൈല്‍, ഇന്റര്‍നെറ്റ് അടിമത്തത്തെ നിയന്ത്രിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഡി-ഡാഡ്. കൗണ്‍സിലിങ്ങിലൂടെ കുട്ടികള്‍ക്ക് ഡിജിറ്റല്‍ അടിമത്തത്തില്‍ നിന്ന് മോചനം നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

കുറിപ്പ്:

വര്‍ധിച്ചു വരുന്ന ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ പ്രശ്‌നങ്ങളുണ്ടാക്കുന്നു. അമിതമായ സ്‌ക്രീന്‍ ടൈം പഠനത്തെയും സാമൂഹിക ഇടപെടലുകളെയും ബാധിക്കുമ്പോള്‍, സഹായത്തിനായി കേരള പോലീസിന്റെ ‘ഡി-ഡാഡ്’ (D-Dad) അഥവാ ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ പദ്ധതി രംഗത്തുണ്ട്. കേരള പോലീസ് സോഷ്യല്‍ പൊലീസിങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുട്ടികളിലെ മൊബൈല്‍, ഇന്റര്‍നെറ്റ് അടിമത്തത്തെ നിയന്ത്രിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഡി-ഡാഡ്. കൗണ്‍സിലിങ്ങിലൂടെ കുട്ടികള്‍ക്ക് ഡിജിറ്റല്‍ അടിമത്തത്തില്‍ നിന്ന് മോചനം നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ദേശീയ തലത്തില്‍തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പദ്ധതി പൊലീസ് നടപ്പാക്കുന്നത്. കൗണ്‍സിലിങ്ങിലൂടെ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്കായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും ഉറപ്പാക്കുന്നുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിയായി 6 സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. ഈ പദ്ധതിയിലൂടെ സ്‌കൂളുകള്‍ മുഖാന്തിരം ഡിജിറ്റല്‍ അഡിക്ഷന്റെ ദോഷങ്ങളെക്കുറിച്ചുള്ള ക്ലാസുകളെ കൂടാതെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നേരിട്ടുള്ള കൗണ്‍സിലിംഗും വളരെ ഫലപ്രദമായി നടത്തിവരുന്നു.

അനിയന്ത്രിതമായ ഡിജിറ്റല്‍ ഉപയോഗം, ഫോണ്‍ ലഭിക്കാതെ വരുമ്പോള്‍ ഉണ്ടാകുന്ന പ്രകോപനം, ദൈനംദിന കാര്യങ്ങളെ ബാധിക്കല്‍ എന്നിവ അഡിക്ഷന്റെ ലക്ഷണങ്ങളാണ്. അമിത ദേഷ്യം, അക്രമാസക്തരാകല്‍, ആത്മഹത്യാ പ്രവണത, വിഷാദം, പഠനത്തിലെ ശ്രദ്ധക്കുറവ് എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്കാണ് ഈ പദ്ധതിയിലൂടെ പരിഹാരമുണ്ടാകുന്നത്.

മനശാസ്ത്ര വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ കുട്ടികളെ അഡിക്ഷനില്‍ നിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി, കൗണ്‍സലിങ്, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ നല്‍കും. ആരോഗ്യം, വനിതാശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന ഈ പദ്ധതിയില്‍ രക്ഷിതാക്കള്‍, അധ്യാപകര്‍, ഈ മേഖലയിലെ വിവിധ സംഘടനകള്‍, ഏജന്‍സികള്‍ എന്നിവര്‍ക്ക് അവബോധവും നല്‍കുന്നുണ്ട്. 9497900200 എന്ന നമ്പറിലൂടെ ഡി-ഡാഡില്‍ ബന്ധപ്പെടാവുന്നതാണ്. ഡി – ഡാഡില്‍ ബന്ധപ്പെടുന്ന കുട്ടികളുടെ വിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.

പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്യാത്തതില്‍ നടപടി; ഉത്തരവ് അറിഞ്ഞ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണു

പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്യാത്തതില്‍ നടപടി; ഉത്തരവ് അറിഞ്ഞ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണു

കോട്ടയം: ബസിന്റെ മുന്നിലെ ചില്ലിനു സമീപത്തെ പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്യാത്തതില്‍ നടപടി നേരിട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണു. പൊന്‍കുന്നം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവറായ ജയ്‌മോന്‍ ജോസഫാണ് കുഴഞ്ഞു വീണത്. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കാഞ്ഞിരപ്പള്ളി പൂതക്കുഴിയില്‍ വച്ചാണ് സംഭവം. സ്ഥലമാറ്റം സംബന്ധിച്ച ഉത്തരവ് ഫോണിലൂടെ അറിഞ്ഞയുടനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു എന്ന് ജയ്‌മോന്‍ പറഞ്ഞു. പ്രമേഹത്തിനും രക്തസമ്മര്‍ദത്തിനും മരുന്ന് കഴിക്കുന്നയാളാണ് താനെന്നും കുടിവെള്ളം കരുതിയിരുന്ന കുപ്പികളാണ് നടപടി നേരിട്ട ദിവസം ബസിനു മുന്‍പില്‍ ഉണ്ടായിരുന്നതെന്നും ജയ്‌മോന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസിന്റെ മുന്നിലെ ചില്ലിനു സമീപം പ്ലാസ്റ്റിക് കാലികുപ്പികള്‍ കണ്ടെത്തിയതോടെ മന്ത്രി കെ ബി ഗണേഷ് കുമാര്‍ തന്നെ നേരിട്ട് ജയ്‌മോനടക്കം മൂന്ന് പേര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ഉത്തരവാദികളായ മൂന്നു പേരെയും സ്ഥലം മാറ്റി ഉത്തരവായിരുന്നു. പിന്നീട് ഇത് മരവിപ്പിച്ചതായി നടപടി നേരിട്ടവര്‍ തന്നെ പറയുന്നു. വീണ്ടും സ്ഥലമാറ്റം സംബന്ധിച്ച് ഉത്തരവിറങ്ങിയത് അറിഞ്ഞതോടെയാണ് ജയ്‌മോനു ദേഹാസ്വാസ്ഥ്യമുണ്ടായത്. പുതുക്കാട് ഡിപ്പോയിലേക്കാണ് ജയ്‌മോനെ സ്ഥലം മാറ്റിയത്.

യുവാവിനെ ബാറിന് മുന്നിൽ മരിച്ച നിലയില്‍ കണ്ടെത്തി

യുവാവിനെ ബാറിന് മുന്നിൽ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം നെടുമങ്ങാട് സഫാരി ബിയര്‍, വൈന്‍ പാര്‍ലറിന്റെ പാര്‍ക്കിങ് കോമ്പൗണ്ടില്‍ ആണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അരുവിക്കര- . മഞ്ച മഴവില്ലിൽ മഹേഷാണ് (39) മരിച്ചത്. ടെക്നോപാർക്കിലെ ജീവനക്കാരനാണ്. തിങ്കൾ വൈകിട്ട് 6.30ന് നെടുമങ്ങാട് ഹോട്ടലിന്റെ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട സ്വന്തം കാറിലാണ് മൃതദേഹം കണ്ടത്. ഡ്രൈവർ സീറ്റിനടുത്തുള്ള ഡോർ തുറന്നനിലയിലായിരുന്നു. മഹേഷ് സീറ്റിൽ സംശയകരമാംവിധം ചാരിയിരിക്കുന്നത് പാർക്കിങ് ഗ്രൗണ്ടിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കണ്ടത്. തുടർന്ന്‌ നടത്തിയ പരിശോധനയിലാണ് മരിച്ചതായി തിരിച്ചറിഞ്ഞത്. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ. അച്ഛൻ: പരേതനായ വിജയകുമാർ. അമ്മ: മിനി. ഭാര്യ: ലക്ഷ്മിപ്രിയ. മക്കൾ: സ്മിത മഹേഷ്, ഭദ്ര മഹേഷ്.”