ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം; പുതുക്കിയ രീതി ഒക്ടോബര്‍ ഒന്നുമുതല്‍

ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം; പുതുക്കിയ രീതി ഒക്ടോബര്‍ ഒന്നുമുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സിനുളള ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം. ചോദ്യങ്ങളുടെ എണ്ണം ഇരുപതില്‍ നിന്നും മുപ്പതാക്കി. പതിനെട്ട് ഉത്തരങ്ങള്‍ ശരിയാക്കിയാല്‍ മാത്രമേ ഇനി ലേണേഴ്‌സ് ടെസ്റ്റ് വിജയിക്കുകയുള്ളു.

റോഡ് നിയമങ്ങളെ കുറിച്ച് കൂടുതല്‍ അറിവുണ്ടാക്കുക ലക്ഷ്യമിട്ടാണ് കുടുതല്‍ ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. നേരത്തെ ഇരുപത് ചോദ്യങ്ങളില്‍ പന്ത്രണ്ട് എണ്ണം ശരിയായാല്‍ ടെസ്റ്റ് വിജയിക്കുമായിരുന്നു. ഒരു ചോദ്യം എഴുതാനുള്ള സമയം പതിനഞ്ച് സെക്കന്‍ഡുമായിരുന്നു. എന്നാല്‍ പുതിയ പരീക്ഷയ്ക്ക് ഒരു ചോദ്യത്തിന് മുപ്പത് സെക്കന്‍ഡാണ് ഉത്തരമെഴുതാന്‍ അനുവദിച്ചിട്ടുള്ള സമയം.

ലേണേഴ്‌സ് ടെസ്റ്റിന്റെ ഭാഗമായി പുതിയ മോട്ടോര്‍ വാഹനവകുപ്പ് പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കും. ഇത് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ലേണേഴ്‌സ് ടെസ്റ്റിന് മുന്‍പായി മാതൃകാ പരീക്ഷകളും നടത്തും. പരീക്ഷയ്ക്ക് മുന്‍പായി മോക് ടെസ്റ്റുകള്‍ നടത്തും. ഇത് പരീശീലകര്‍ക്കും ബാധകമാണ്. ഒക്ടോബര്‍ ഒന്നുമുതല്‍ ലേണേഴ്‌സ് ടെസ്റ്റ് എഴുതുന്നവര്‍ ഈ രീതിയിലാവും എഴുതേണ്ടത്.

ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് മാർ​ഗദീപം സ്കോളർഷിപ്പിന് അപേക്ഷിക്കാം

ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് മാർ​ഗദീപം സ്കോളർഷിപ്പിന് അപേക്ഷിക്കാം

ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന സ്‌കോളർഷിപ്പാണ് മാർഗദീപം പദ്ധതി. 2025-26ലെ സ്‌കോളർഷിപ്പിന് അപേക്ഷ വിളിച്ചിട്ടുണ്ട്. സർക്കാർ, സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് അനുവദിക്കുക. വിദ്യാർഥികൾ സെപ്റ്റംബർ 22ന് മുൻപായി അപേക്ഷ നൽകണം

*യോഗ്യത*

സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അവസരം.
വിദ്യാർഥികൾ മുസ് ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളിൽ ഉൾപ്പെട്ടവരായിരിക്കണം.
കേരളത്തിൽ സ്ഥിര താമസമുള്ളവരായിരിക്കണം.
കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം കവിയാൻ പാടില്ല.

ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
സ്‌കോളർഷിപ്പിന്റെ 30 ശതമാനം പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.

ഒരേ കുടുംബത്തിൽ നിന്ന് രണ്ടിൽ കൂടുതൽ വിദ്യാർഥികൾക്ക് അപേക്ഷിക്കാനാവില്ല.

ഈ സ്‌കീമിന് കീഴിൽ ആനുകൂല്യം ലഭിക്കുന്ന വിദ്യാർഥിക്ക് മറ്റ് സ്‌കീമുകളിലെ/ സ്‌കോളർഷിപ്പ് ആനുകൂല്യങ്ങൾ കൈപ്പറ്റാൻ പാടില്ല.

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ

– വരുമാന സർട്ടിഫിക്കറ്റ്

– മൈനോറിറ്റി/ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്

– ബാങ്ക് പാസ് ബുക്ക് പകർപ്പ്

– ബാധകമെങ്കിൽ ഭിന്നശേഷി സർട്ടിഫിക്കറ്റ് (40 ശതമാനത്തിനും അതിന് മുകളിലും വൈകല്യമുള്ള വിഭാഗം)

– ബാധകമെങ്കിൽ അച്ഛനോ/ അമ്മയോ/ രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ്.

– ഗ്രേഡ് ഷീറ്റിന്റെ പകർപ്പ് (അക്കാദമിക വർഷം 2024-2025)

അപേക്ഷ

താൽപര്യമുള്ളവർ https://margadeepam.kerala.gov.in/ എന്ന വെബ്‌സൈറ്റ് മുഖേന സ്‌കൂൾ തലത്തിൽ അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷ പൂർണമായി പൂരിപ്പിച്ച് സ്ഥാപന മേധാവിക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2300524, 0471-2302090 എന്ന നമ്പറിൽ ബന്ധപ്പെടുക.

എഡിറ്റർ മിഥുൻ ദേവ് പൊറ്റെക്കാട് നിര്യാതനായി

എഡിറ്റർ മിഥുൻ ദേവ് പൊറ്റെക്കാട് നിര്യാതനായി

തിരുവനന്തപുരം സി ഡിറ്റിൽ വീഡിയോ എഡിറ്റർ ആയിരുന്ന 45 കാരനായ മിഥുൻ ദേവ്,
കാൻസർ ചികിത്സയിൽ ആയിരിക്കെ ആണ് മരണപ്പെട്ടത് . കവി അയ്യപ്പ പണിക്കരുടെ കൊച്ചുമകൾ, സി ഡിറ്റിലെ സഹപ്രവർത്തക ചാന്ദിനി ദേവി ആണ് ഭാര്യ.
മക്കൾ സച്ചിൻ, സൗരവ്.

മിഥുന്റെ താല്പര്യ പ്രകാരം ഭൗതിക ശരീരം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പഠനാർത്ഥം ദാനം ചെയ്യും.

മരിച്ച ജവാൻ ബാലുവിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും

മരിച്ച ജവാൻ ബാലുവിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും

ഡെറാഡൂണിൽ നീന്തൽകുളത്തിൽ മരിച്ച ജവാൻ ബാലുവിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും. ഡെറാഡൂണിലെ സൈനിക അക്കാദമിയിലെ നീന്തൽ കുളത്തിൽ നിന്നാണ് ബാലുവിന്റെ മൃതദേഹം കണ്ടെത്തിയത്. ജയ്പൂരിൽ ഹവിൽദാർ ആയിരുന്നു ബാലു. ലെഫ്റ്റനന്റ് പദവിക്ക് വേണ്ടിയുള്ള ഫിസിക്കൽ ട്രെയിനിങ്ങിനിടയിലാണ് അപകടം ഉണ്ടായത്.

തിരുവനന്തപുരം പാപ്പനംകോട് വിശ്വംഭരൻ നഗർ സ്വദേശിയാണ് ബാലു.
തിരുവനന്തപുരത്ത് എത്തിയ്ക്കുന്ന ഭൗതിക ശരീരം പൊതുദർശനത്തിന് ശേഷം
ഉച്ചയ്ക്ക് തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിക്കും.

അറിയാം കേരളത്തിലെ ഇന്നത്തെ സ്വർണ നിരക്ക്

അറിയാം കേരളത്തിലെ ഇന്നത്തെ സ്വർണ നിരക്ക്

80,000 കഴഞ്ഞ് സ്വർണം അതിന്റെ റെക്കോർഡ് കുതിപ്പ് തുടർന്ന് കൊണ്ടിരിക്കുകയാണ്. ഈ കല്യാണ സീസണിൽ തന്നെ സ്വർണത്തിന് ഇത്രയും വില ഉയർന്നതിന്റെ നിരാശയിലാണ് ഉപഭോക്താക്കൾ. എന്നാൽ ഇന്നലത്തേത് വച്ച് നോക്കുമ്പോൾ സ്വർണവിലയിൽ ഇന്ന് നേരിയൊരിടിവുണ്ട്.

ഇന്നലെ ഈ മാസത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയായ 81,600 രൂപയാണ് പവന് ഉണ്ടായിരുന്നത്. ഇന്ന് അതിൽ നിന്ന് 80 രൂപ കുറഞ്ഞ് 81,520 രൂപയിലേക്കെത്തിയിട്ടുണ്ട്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 10190 രൂപയാണ് വില.ഈ മാസം ഒന്നാം തീയതി രേഖപ്പെടുത്തിയ 77,640 രൂപയായിരുന്നു സ്വര്‍ണത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്ക്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണത്തിന്റെ വില തുടര്‍ച്ചയായി വര്‍ധിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇന്ന് ചെറിയൊരാശ്വാസം ഉണ്ടായിരിക്കുന്നത്.

രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയുടെ വര്‍ധനവാണ് വില വര്‍ധനയ്ക്ക് കാരണമായത്. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയതും ഇതിനെ തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതുമൊക്കെയാണ് സ്വർണവില ഇങ്ങനെ ഉയരാൻ കാരണമായതെന്നാണ് കണക്കാക്കുന്നത്.

വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; ശബ്ദം കേട്ട് വീട്ടിലുള്ളവര്‍ ഇറങ്ങിയോടി, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; ശബ്ദം കേട്ട് വീട്ടിലുള്ളവര്‍ ഇറങ്ങിയോടി, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കൊല്ലം: കൊല്ലം ഏരൂരിൽ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. കൊല്ലത്ത് നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന ലോറിയാണ് രാത്രി 12 മണിയോടെ വീടിന് മുകളിലേക്ക് മറിഞ്ഞത്. പുളിമൂട്ടിൽ വീട്ടിൽ ഫാത്തിമയുടെ വീട് തകർന്നു.

ശബ്ദം കേട്ട് മകനുമായി ഫാത്തിമ വീടിന് പുറത്തേക്ക് ഓടിയതിനാൽ വൻ അപകടം ഒഴിവായി. ഞൊടിയിടയിലാണ് രക്ഷപ്പെട്ടതെന്ന് ഫാത്തിമ മാധ്യമങ്ങളോട് പ്രതികരിച്ചു. അപകടത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. പ്രദേശത്ത് അപകടം സ്ഥിരമാണെന്നും പ്രശ്ന പരിഹാരം വേണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.