ബുംറ ഇന്ന് കളിക്കില്ല, പകരം മുഹമ്മദ് സിറാജ്?

ബുംറ ഇന്ന് കളിക്കില്ല, പകരം മുഹമ്മദ് സിറാജ്?

മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനു ഇറങ്ങുമ്പോള്‍ ഇലവനില്‍ ജസ്പ്രിത് ബുംറ കളിച്ചേക്കില്ലെന്നു വിവരം. ഇന്നലെ താരം പരിശീലനത്തിനു ഇറങ്ങിയില്ല. ബുംറയ്ക്ക് പനി ആയതാണ് അന്തിമ ഇലവനിലെ സ്ഥാനം ചോദ്യം ചിഹ്നത്തിലാക്കിയത്.

ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് യുഎസ്എയുമായാണ് ഏറ്റുമുട്ടുന്നത്. വൈകീട്ട് ഏഴ് മുതല്‍ മുംബൈയില്‍ വാംഖഡെ സ്‌റ്റേഡിയത്തിലാണ് പോരാട്ടം.

ഇന്ത്യയെ സംബന്ധിച്ച് യുഎസ്എ ശക്തരായ എതിരാളികള്‍ അല്ല. അതിനാല്‍ തന്നെ ബുംറയ്ക്ക് ആവശ്യത്തിനു വിശ്രമം അനുവദിച്ച് നിര്‍ണായക മത്സരങ്ങള്‍ക്ക് ഇറക്കാന്‍ തീരുമാനിച്ചാല്‍ താരം ബഞ്ചിലിരിക്കും. പകരം മുഹമ്മദ് സിറാജ് അന്തിമ ഇലവനില്‍ ഇടം പിടിക്കും. ഹര്‍ഷിത് റാണയ്ക്കു പരിക്കേറ്റതോടെയാണ് മുഹമ്മദ് സിറാജ് ഇന്ത്യയുടെ 15 അംഗ സംഘത്തില്‍ പകരക്കാരനായി ഇടം പിടിച്ചത്.

മുഹമ്മദ് സിറാജ് വന്നാല്‍ അര്‍ഷ്ദീപിനൊപ്പം ഹര്‍ദിക് പാണ്ഡ്യയായിരിക്കും ന്യൂ ബോള്‍ എറിയുക. ആദ്യ ബൗളിങ് ചെയ്ഞ്ചായിട്ടായിരിക്കും മുഹമ്മദ് സിറാജ് പന്തെറിയാന്‍ എത്തുക.

ലഹരിവസ്തുക്കളുമായി മലയാളി നടി അടക്കം എട്ട് പേര്‍ ചെന്നൈ പോലീസിന്റെ പിടിയില്‍

ലഹരിവസ്തുക്കളുമായി മലയാളി നടി അടക്കം എട്ട് പേര്‍ ചെന്നൈ പോലീസിന്റെ പിടിയില്‍

ചെന്നൈ രാസലഹരിയുമായി മലയാളിയായ യുവനടി ഉള്‍പ്പെടെ എട്ട് പേര്‍ ചെന്നൈയില്‍ പിടിയിലായി. സിനിമ, സീരിയല്‍ നടിയായ അഞ്ജു കൃഷ്ണ, തമിഴ്‌സിനിമ സഹസംവിധായിക വിന്‍സി നിവേദ എന്നിവരുള്‍പ്പെടെ എട്ടുപേരെയാണ് ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും മെത്താംഫെറ്റമിന്‍, എല്‍എസ്ഡി സ്റ്റാമ്പുകള്‍, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു

അഞ്ജു കൃഷ്ണ (30), വിന്‍സി നിവേദ (26), കാര്‍ത്തിക് രാജ (31), യശ്വന്ത് (25), ശ്രീറാം (33), അല്‍വിബിന്‍ഷ (27), വെങ്കിടേഷ് കുമാര്‍ (31) എന്നിരാണ് പിടിയിലായത്. 6 ഗ്രാം മെത്താംഫെറ്റമിന്‍, 7 ഗ്രാം ഒജി കഞ്ചാവ്, 15 ഗ്രാം കഞ്ചാവ്, ഒരു എല്‍എസ്ഡി സ്റ്റാമ്പ്, 9 മൊബൈല്‍ ഫോണുകള്‍ എന്നിവ പ്രതികളില്‍ നിന്നും പിടിച്ചെടുത്തു.

നെശപ്പാക്കം സ്വദേശിയായ വിഘ്‌നേശ്വരന്‍ എന്നയാളെ പിടികൂടിയതില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരമാണ് അന്വേഷണ സംഘം സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരിലേക്ക് എത്തിയത്. ലഹരിമരുന്ന് ആവശ്യക്കാരെന്ന വ്യാജേന മഫ്തിയില്‍ ലഹരി ഇടപാടുകാരനായ വെങ്കിടേഷ് കുമാറിനെ സമീപിക്കുകായായിരുന്നു. ലഹരിമരുന്ന് കൈമാറാന്‍ വത്സരവാക്കത്ത് കാറിലെത്തിയ വെങ്കിടേഷ് കുമാറിനെയും സംഘത്തെയും പോലീസ് വളയുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധമെന്ത്?, സാമ്പത്തിക ഇടപാടുകളുണ്ടോ?; അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധമെന്ത്?, സാമ്പത്തിക ഇടപാടുകളുണ്ടോ?; അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്ത് എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ യുഡിഎഫ് കണ്‍വീനറും ആറ്റിങ്ങല്‍ എംപിയുമായ അടൂര്‍ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നു. നോട്ടീസ് നല്‍കി വിളിച്ചുവരുത്തി എസ്‌ഐടി ഓഫീസില്‍ വെച്ചാണ് അടൂര്‍ പ്രകാശിന്റെ മൊഴി രേഖപ്പെടുത്തുന്നത്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള അടൂര്‍ പ്രകാശിന്റെ ബന്ധം അറിയുന്നതിന് വേണ്ടിയാണ് ചോദ്യം ചെയ്യല്‍.

കേസില്‍ അന്വേഷണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് എസ്‌ഐടിയുടെ നിര്‍ണായക നീക്കം. ഉണ്ണികൃഷ്ണന്‍ പോറ്റിയ്‌ക്കൊപ്പമുള്ള അടൂര്‍ പ്രകാശിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധമെന്ത്?, സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ? എന്നിവ അറിയുന്നതിന് വേണ്ടിയാണ് അടൂര്‍പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നത്.

പുറത്തുവന്ന ഫോട്ടോകളില്‍ വ്യക്തത തേടിയാണ് എസ്‌ഐടി അടൂര്‍പ്രകാശിനെ ചോദ്യം ചെയ്യുന്നത്. ബംഗളൂരുവില്‍ വച്ച് ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയുമായുള്ള അടൂര്‍ പ്രകാശിന്റെ കൂടിക്കാഴ്ചയുടെ ചിത്രവും പുറത്തുവന്നിരുന്നു. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള കൂടിക്കാഴ്ചയിലും അടൂര്‍ പ്രകാശിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഇതിലെല്ലാം വ്യക്തത തേടാനുള്ള ശ്രമത്തിലാണ് എസ്‌ഐടി. അതേസമയം മണ്ഡലത്തിലെ വോട്ടര്‍ എന്ന നിലയിലും ശബരിമലയിലെ സ്‌പോണ്‍സര്‍ എന്ന നിലയിലും മാത്രമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമുള്ളതെന്നാണ് അടൂര്‍ പ്രകാശിന്റെ വിശദീകരണം.

എൻ ചന്ദ്രബാബു (75) നിര്യാതനായി

എൻ ചന്ദ്രബാബു (75) നിര്യാതനായി

വക്കം നിലക്കാമുക്ക് അനന്തശ്രീയിൽ എൻ ചന്ദ്രബാബു (75) (റിട്ടയേഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ) നിര്യാതനായി.

ഭാര്യ: ജയശ്രീ കെ ജി
മക്കൾ: ഡോ .ധന്യ സി, ധിപിൻ സി
മരുമക്കൾ: ഷൈൻ ശിവദാസൻ, ഡോ. മഞ്ജു മുരളി

ഒറ്റയടിക്ക് രണ്ടായിരം രൂപ കൂടി; സ്വര്‍ണവില 1,15,000ലേക്ക്

ഒറ്റയടിക്ക് രണ്ടായിരം രൂപ കൂടി; സ്വര്‍ണവില 1,15,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 2120 രൂപയാണ് കൂടിയത്. 1,14,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 265 രൂപയാണ് കൂടിയത്. 14,355 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് നിലനില്‍ക്കുന്നത്. ഇന്നലെ രാവിലെ വില കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ തിരിച്ചുകയറുന്നതാണ് ദൃശ്യമായത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു.

ഇന്ത്യ – യുഎസ് വ്യാപാരക്കരാറിന് രൂപരേഖയായി; റഷ്യ എണ്ണ ഇടപാടിന് ചുമത്തിയ 25% തീരുവ പിന്‍വലിച്ച് ട്രംപ്

ഇന്ത്യ – യുഎസ് വ്യാപാരക്കരാറിന് രൂപരേഖയായി; റഷ്യ എണ്ണ ഇടപാടിന് ചുമത്തിയ 25% തീരുവ പിന്‍വലിച്ച് ട്രംപ്

ഡല്‍ഹി: ഇന്ത്യ – യുഎസ് ഇടക്കാല വ്യാപാര കരാറില്‍ അന്തിമ രൂപരേഖയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു ഇടക്കാല വ്യാപാര കരാറിനായുള്ള ചട്ടക്കൂട് തയ്യാറായെന്ന് ഇന്ത്യയും യുഎസും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ നികുതി ഇളവ് ഉറപ്പാക്കുന്ന വിധത്തിലാണ് പുതിയ കരാര്‍ എന്നാണ് പ്രസ്താവന നല്‍കുന്ന സൂചന.

യുഎസ് വ്യാവസായിക ഉല്‍പ്പന്നങ്ങള്‍, ഉണങ്ങിയ ഡിസ്റ്റിലര്‍ ധാന്യങ്ങള്‍ (ഡിഡിജികള്‍), പുതിയതും സംസ്‌കരിച്ചതുമായ പഴങ്ങള്‍, സോയാബീന്‍ എണ്ണ, വൈന്‍, സ്പിരിറ്റുകള്‍, തുടങ്ങിയ വിവിധതരം യുഎസ് ഭക്ഷ്യ-കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും എന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് 18 ശതമാനം താരിഫ് ചുമത്തും.

5 വർഷത്തിനുള്ളിൽ 50,000 കോടി ഡോളറിന്റെ സാധനങ്ങൾ ഇറക്കുമതി ചെയ്യും. മുൻഗണനാടിസ്ഥാനത്തിൽ ഇരു രാജ്യങ്ങൾക്കും താൽപര്യമുള്ള മേഖലകളിൽ വിപണി സൗകര്യങ്ങൾ ലഭ്യമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയിൽ പറയുന്നു.

അതേസമയം, റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് യുഎസ് ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം അധിക നികുതി പിന്‍വലിക്കും. ഇത് സംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രപ് ഒപ്പുവച്ചാതും പ്രസ്താവന വ്യക്തമാക്കുന്നു. എന്നാല്‍, ഇന്ത്യ റഷ്യന്‍ എണ്ണ ഇറക്കുമതി ‘പുനരാരംഭിച്ചാല്‍’ താരിഫ് വീണ്ടും ചുമത്തുമെന്ന് മുന്നറിയിപ്പും ഉത്തരവിലുണ്ട്.