സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍കാര്‍ക്ക് ഓണ സമ്മാനം; രണ്ടു ഗഡു അനുവദിച്ചു, വിതരണം നാളെ മുതല്‍

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍കാര്‍ക്ക് ഓണ സമ്മാനം; രണ്ടു ഗഡു അനുവദിച്ചു, വിതരണം നാളെ മുതല്‍

തിരുവനന്തപുരം: ഓണക്കാലത്തോടനുബന്ധിച്ച് സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി 1679 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

62 ലക്ഷത്തോളം പേര്‍ക്കാണ് ഓണത്തിന് 3200 രൂപ വീതം ലഭിക്കുന്നത്. ഓഗസ്റ്റിലെ പെന്‍ഷന് പുറമെ ഒരു ഗഡു കുടിശിക കൂടിയാണ് അനുവദിച്ചത്. ശനിയാഴ്ച മുതല്‍ ഇത് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 48.42 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ടത്.

സ്‌കൂളുകളിൽ ആഘോഷ ദിവസങ്ങളിൽ ഇനി യൂണിഫോം വേണ്ട; പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി

സ്‌കൂളുകളിൽ ആഘോഷ ദിവസങ്ങളിൽ ഇനി യൂണിഫോം വേണ്ട; പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആഘോഷ ദിവസങ്ങളില്‍ യൂണിഫോം ധരിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതായും മന്ത്രി അറിയിച്ചു.
ഓണം, ക്രിസ്തുമസ്, റംസാന്‍ തുടങ്ങിയ ആഘോഷങ്ങള്‍ക്ക് യൂണിഫോമില്‍ ഇളവ് നല്‍കണമെന്ന് നിരവധി വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് ന്യായമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് തീരുമാനമെന്നും ശിവന്‍കുട്ടി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

അമീബിക് മസ്തിഷ്‌കജ്വരം ജാഗ്രത വേണം

അമീബിക് മസ്തിഷ്‌കജ്വരം ജാഗ്രത വേണം

അമീബിക് മസ്തിഷ്‌ക ജ്വരം കേരളത്തില്‍ ആരോഗ്യത്തിന് ഭീഷണിയാവുകയാണ്. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണത്തില്‍ അടുത്തിടെ വലിയ വര്‍ധനവ് രേഖപ്പെടുത്തിയത് ആശങ്കയുയര്‍ത്തുന്നതാണ്. 2025 ആഗസ്ത് വരെയുള്ള കണക്കുകള്‍ പ്രകാരം, സംസ്ഥാനത്ത് 20-ഓളം രോഗബാധ സംശയ കേസുകളും ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2016-2022 കാലഘട്ടത്തില്‍ കേരളത്തില്‍ ആകെ എട്ട് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ 2023-ല്‍ മാത്രം 36 രോഗ ബാധകളും 9 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം കോഴിക്കോട് ജില്ലയില്‍ മാത്രം നിരവധി പേര്‍ക്ക് രോഗം സ്ഥി രീകരിക്കുകയും മരണങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഒരു മാസത്തിനിടെ ജില്ലയില്‍ മാത്രം മൂന്നു പേര്‍ക്കാണ് രോഗമുണ്ടായത്. ഒരു കുട്ടി മരിച്ചു. മൂന്നുമാസം പ്രായമായ കുഞ്ഞ് ചികിത്സയിലാണ്. ഒരു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് അസുഖം വരുന്നത് ആദ്യമായാണ് എന്നതും വളരെ ഗൗരവമര്‍ഹിക്കുന്നതാണ്.

രോഗം തിരിച്ചറിയുന്നതില്‍ വര്‍ധനവുണ്ടായതാണ് കേസുകളുടെ എണ്ണം കൂടാനുള്ള പ്രധാന കാരണമായി പറയപ്പെടുന്നത്. കൂടാതെ, കാലാവസ്ഥാ മാറ്റങ്ങളും പരിസ്ഥിതി മലിനീകരണവും രോഗം പടരുന്നതിന് കാരണമാകുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രോഗത്തിന് മരണ നിരക്ക് വളരെ കൂടുതലാണ്. അതിനാല്‍, പൊതുജനങ്ങള്‍ക്ക് രോഗത്തെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും അവബോധം നല്‍കേണ്ടത് അത്യാവശ്യമാണ്.

തലച്ചോറിനെ ബാധിക്കുന്ന അപൂര്‍വവും എന്നാല്‍ അതീവ ഗുരുതരവുമായ രോഗമാണിത്. നഗ്ലേറിയ ഫൗളേറി എന്നയിനം അമീബയാണ് രോഗത്തിന് കാരണം. ഈ അമീബയെ ‘മസ്തിഷ്‌കം ഭക്ഷിക്കുന്ന അമീബ’ (Braineating amoeba) എന്നും വിളിക്കാറുണ്ട്. കെട്ടിക്കിടക്കുന്നതും വൃത്തിയില്ലാത്തതുമായ ജലാശയങ്ങളിലാണ് സാധാരണയായി ഇവ കാണപ്പെടുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുകയോ, നീന്തുകയോ ചെയ്യുമ്പോള്‍ അമീബ അടങ്ങിയ വെള്ളം മൂക്കിലൂടെ തലച്ചോറിലെത്തുന്നതാണ് രോഗകാരണം. ശുദ്ധീകരിക്കാത്ത കുളങ്ങള്‍, തടാകങ്ങള്‍, നദികള്‍, ചുടുനീരുറവകള്‍ തുടങ്ങിയ സ്ഥലങ്ങളിലെ വെള്ളത്തിലൂടെയാണ് അമീബ പ്രധാനമായും മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്. മൂക്കിലെ ശ്ലേഷ്മ സ്തരങ്ങളിലൂടെ സഞ്ചരിച്ച് മസ്തിഷ്‌കത്തിലെത്തുന്ന അമീബ തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കാന്‍ തുടങ്ങുന്നു. ഇത് മാരകമായ അണു ബാധയ്ക്ക് കാരണമാകുന്നു. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് സാധാരണയായി ഒന്നു മുതല്‍ 9 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

തുടക്കത്തില്‍ സാധാരണ പനി പോലെ തോന്നാമെങ്കിലും പിന്നീട് ഗുരുതരമായ ലക്ഷണങ്ങളിലേക്ക് മാറും. കടുത്ത തലവേദനയാണ് പ്രധാന ലക്ഷണങ്ങള്‍. ഉയര്‍ന്ന പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് വേദന, സംവേദനക്ഷമത നഷ്ടപ്പെടുക, വെളിച്ചത്തിലേക്ക് നോക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, ശരീരത്തിന് ബാലന്‍സ് നഷ്ടപ്പെടുക, അപസ്മാരം, ബോധക്ഷയം എന്നിവയും സംഭവിക്കുന്നു. രോഗം അതിവേഗം മൂര്‍ച്ഛിക്കുന്നു. ചികിത്സയില്ലാത്തപക്ഷം ദിവസങ്ങള്‍ക്കുള്ളില്‍ മരണം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കിണര്‍ വെള്ളത്തില്‍ മാത്രം കുളിപ്പിച്ച ചെറിയ കുട്ടിക്ക് രോഗം വന്നതു സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്നുണ്ട്. കുട്ടിയുടെ വീട്ടിലെ കിണര്‍ വെള്ളത്തില്‍ നടത്തിയ പരിശോധനയില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മൂന്ന് മാസം പ്രായമായ കുട്ടിക്കാണ് രോഗ ലക്ഷണങ്ങള്‍ ക ണ്ടത്. കുളിപ്പിക്കുന്നതിനിടെ വെള്ളം മൂക്കിലൂടെയോ മറ്റോ അകത്ത് പ്രവേശിച്ചതാവാനാണ് സാധ്യത. മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഏത് തരം അമീബയാണ് ബാധിച്ചത് എന്നറിയാന്‍ സ്രവം ചണ്ഡീഗഢിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. കിണറുകളിലെ വെള്ളം തണുപ്പുള്ളതും ഒഴുക്കുള്ളതുമായതിനാല്‍, ഈ അമീബയ്ക്ക് അവിടെ വളരാന്‍ അനുയോജ്യമായ സാഹചര്യമില്ല.

എന്നാല്‍, കിണറിനടുത്തുള്ള മലിനജലം കിണറിലേക്ക് കലരുകയോ, കിണര്‍ വളരെക്കാലം ഉപയോഗിക്കാതെ കിടന്ന് വെള്ളം കെട്ടിക്കിടക്കുകയോ ചെയ്താല്‍ അമീബയുടെ സാന്നിധ്യമുണ്ടാകാന്‍ സാധ്യതയുണ്ട്.
രോഗത്തിന് പ്രത്യേക ചികിത്സ ലഭ്യമല്ലാത്തതിനാല്‍ പ്രതിരോധമാണ് ഏറ്റവും പ്രധാനം. കെട്ടിക്കിടക്കുന്നതും വൃത്തിഹീനവുമായ വെള്ളത്തില്‍ കുളിക്കുന്നതും നീന്തുന്നതും ഒഴിവാക്കുക, മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ മൂക്ക്, ചെവി, കണ്ണ് തുടങ്ങിയ ഭാഗങ്ങളില്‍ വെള്ളം കയറാതെ ശ്രദ്ധിക്കുക, ശുദ്ധീകരിക്കാത്ത ജലസ്രോതസ്സുകളില്‍നിന്ന് വെള്ളം നേരിട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക മാത്രമാണ് രക്ഷ. കേരളത്തില്‍ അടുത്തിടെ രോഗം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍, ആരോഗ്യവകുപ്പ് കര്‍ശന ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. പൊതു ജനങ്ങള്‍ വ്യക്തിപരമായ ശുചിത്വത്തിലും ചുറ്റുമുള്ള ജല സ്രോതസ്സുകളുടെ വൃത്തിയിലും അതീവ ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.

നടുറോഡില്‍ മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവും തമ്മില്‍ തര്‍ക്കം

നടുറോഡില്‍ മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവും തമ്മില്‍ തര്‍ക്കം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡില്‍ മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവും തമ്മില്‍ തര്‍ക്കം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകന്‍ വാഹനം തടഞ്ഞ് ബോണറ്റില്‍ അടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മാധവ് സുരേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി 11.15നാണ് സംഭവം. മാധവ് സുരേഷിനെ രാത്രി തന്നെ വിട്ടയക്കുകയും ചെയ്തു.

ശാസ്തമംഗലത്തെ കെപിസിസി ഓഫീസിനടുത്ത് വെച്ചാണ് സംഭവം നടന്നത്. കോണ്‍ഗ്രസ് നേതാവ് വിനോദ് കൃഷ്ണയുടെ വാഹനമാണ് തടഞ്ഞത്. ഇതിനെ തുടര്‍ന്ന് റോഡില്‍ വലിയ ഗതാഗത തടസ്സമുണ്ടായി. മാധവ് സുരേഷ് ലഹരിയിലായിരുന്നു എന്ന് വിനോദ് കൃഷ്ണ പൊലീസില്‍ പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് മാധവ് സുരേഷിനെ മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തിച്ചു. ബ്രെത്ത് അനലൈസര്‍ വെച്ച് പരിശോധന നടത്തി. മദ്യപിച്ചിട്ടില്ലാത്തതിനാല്‍ പറഞ്ഞുവിട്ടു. തന്റെ വാഹനത്തിലിടിച്ചു എന്നായിരുന്നു വാഹനം തടയാനുള്ള കാരണമായി മാധവ് സുരേഷ് പറഞ്ഞത്.

ആറ്റിങ്ങൽ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്തി മഹോത്സവം 26ന്

ആറ്റിങ്ങൽ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്തി മഹോത്സവം 26ന്

ആറ്റിങ്ങൽ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്തി മഹോത്സവം 26ന് ആരംഭിക്കും. വിനായക ചതുർത്തി മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച (26.8.2025) വൈകുന്നേരം 6 മണി മുതൽ അശ്വതി എ. ജെ & പാർട്ടി (ഡാൻസ് വിത്ത് മി) അവതരിപ്പിക്കുന്ന പ്രോഗ്രാം ഉണ്ടായിരിക്കും. രാത്രി 8 മണി മുതൽ ഓൾഡ് മെലഡീസ് ആറ്റിങ്ങലിന്റെ കരോക്കെ ഗാനമേളയും നടക്കും.

രണ്ടാം ദിവസം (27.8.2025) ബുധനാഴ്ച ഉച്ചയ്ക്ക് 12.15 ന് അന്നദാനസദ്യ, വൈകുന്നേരം 7. 30 മുതൽ സെവൻസ്നോട്ട്സ് ഓർക്കസ്ട്രയുടെ ഗാനമേളയും അരങ്ങേറും.

തിരുവനന്തപുരത്ത് ബസ്സിൽ സഞ്ചരിക്കുക എന്നത് പ്രത്യേക അനുഭവം: മോഹൻലാൽ

തിരുവനന്തപുരത്ത് ബസ്സിൽ സഞ്ചരിക്കുക എന്നത് പ്രത്യേക അനുഭവം: മോഹൻലാൽ

തിരുവനന്തപുരത്ത് ബസ്സിൽ സഞ്ചരിക്കുക എന്നത് ഒരു പ്രത്യേക അനുഭവമാണെന്ന് നടൻ മോഹൻലാൽ. തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിച്ച ‘ഓർമ്മ എക്‌സ്പ്രസ്സ്’ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

കോളേജിൽ പഠിക്കുന്ന കാലത്താണ് കൂടുതലായി ബസ്സിൽ സഞ്ചരിച്ചിട്ടുള്ളത്. അന്ന് ഇന്നത്തേതുപോലെയുള്ള ബസ്സുകൾ ഒന്നുമില്ലായിരുന്നു. ട്രാൻസ്‌പോർട്ട് സൗകര്യങ്ങൾ ഇന്ന് വളരെ മെച്ചപ്പെട്ടിട്ടുണ്ട്. അത്തരം സൗകര്യങ്ങൾ സംസ്ഥാനത്ത് കൊണ്ടുവരാൻ സർക്കാരിനും ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാറിനും സാധിച്ചു എന്നാണ് മനസ്സിലാകുന്നതെന്ന് മോഹൻലാൽ പറഞ്ഞു. ഗണേഷ് കുമാർ കെ.എസ്.ആർ.ടി.സിക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഏവരുടെയും സഹകരണം ഉണ്ടാകണം. ഒരു നാട്ടിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുന്നതിനനുസരിച്ച് ആ നാട് ഒരുപാട് മുന്നോട്ടുപോകുമെന്ന് മോഹൻലാൽ കൂട്ടിച്ചേർത്തു.

പ്രത്യേകം സജ്ജമാക്കിയിരുന്ന പഴയ കെ.എസ്.ആർ.ടി.സി ബസിന്റെ ചവിട്ടുപടിയിൽ ഗണേഷ് കുമാറും മോഹൻലാലും ഒരുമിച്ച് നിന്ന് പഴയകാല ബസ് യാത്രാ ഓർമ്മകൾ പുതുക്കി. അതിനുശേഷം പുതിയ വോൾവോ ബസിൽ കയറി ആധുനിക സൗകര്യങ്ങൾ മനസ്സിലാക്കി.

കെ.എസ്.ആർ.ടി.സി എക്‌സ്‌പോയുടെ ഭാഗമാണ് ‘ഓർമ്മ എക്‌സ്പ്രസ്സ്’ സംഘടിപ്പിക്കുന്നത്. ആദ്യ യാത്രയിൽ സംവിധായകൻ പ്രിയദർശനും നടന്മാരായ മണിയൻപിള്ള രാജുവും നന്ദുവും ഉൾപ്പെടെയുള്ളവർ മന്ത്രി ഗണേഷ് കുമാറിനൊപ്പം സഞ്ചരിച്ചു.